രൂപത്തിലും ഭാവത്തിലും ആഴത്തിലുള്ളൊരു രാഷ്ട്രീയമായ മാറ്റമാണുഇന്ത്യയിലെ 16-ആം ലോക്സഭ  തെരഞ്ഞെടുപ്പ് അടയാളപ്പെടുത്തുന്നത്. അത്തരം ഒരു സംക്രമണത്തിന്റെ അനന്തരഫലങ്ങൾ പ്രവചിക്കാനുള്ള സമയമായിട്ടില്ലെങ്കിലും  മാറ്റത്തെ സ്വാധീനിച്ചിരിക്കാനും സ്വാധീനിക്കുവാനും  സാധ്യതയുള്ള ഘടകങ്ങളെക്കുറിച്ച് പരിശോധിക്കാൻ ഇപ്പോൾ കഴിയുന്നതാണു. പ്രാഥമികമായി, ഇന്ത്യൻ ജനാധിപത്യ രാഷ്ട്രീയ പ്രക്രിയയെ നിർണ്ണയിച്ചു കൊണ്ടിരുന്നവയിൽ ഏറ്റവും പ്രബലമായ രാഷ്ട്രീയ സോഫ്റ്റ്വെയറായ കോൺഗ്രസ്സ് സംവിധാനംഏറെക്കുറേ ഇല്ലാതായിരിക്കുന്നു. താല്പര്യങ്ങളുടേയും സ്വത്വങ്ങളുടേയും ഇന്ത്യൻ ബഹുസ്വരതയെ കൈകാര്യം ചെയ്യുന്നതിനായി വിവിധ കോണുകളെ ഉൾക്കൊള്ളുകയും അതിനായി അയവുള്ള ഒത്തുതീർപ്പുകൾ തത്വത്തിലും പ്രയോഗത്തിലും ശീലിക്കുകയും ചെയ്തിരുന്ന ഒരു പഴയ രക്ഷകർതൃആശ്രിത, പാർട്ടിഭരണനിർവ്വഹണ സങ്കലനമായിരുന്നു സ്വാതന്ത്ര്യത്തിനു ശേഷമിങ്ങോട്ട് ഇന്ത്യൻ ജനാധിപത്യപ്രക്രിയയിൽ എന്നും ആധിപത്യം പുലർത്തിയിരുന്ന പഴയ കോൺഗ്രസ്സ്എന്ന അധികാരനിർവ്വഹണ ക്രമീകരണം. രണ്ടാമതായി, വ്യവസ്ഥാപിത രാഷ്ട്രീയപ്പാർട്ടി ബലതന്ത്രം ഒരു വലിയ പരിവർത്തനത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണു. ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ ഘടനാപരമായും രാഷ്ട്രീയമായുമുള്ള പ്രതിസന്ധിഘട്ടങ്ങൾ നേരിടുകയാണു. നാൾക്കുനാൾ രാഷ്ട്രീയപ്പാർട്ടികളുടെ സ്വയംഭരണാധികാരം കോർപ്പറേറ്റ് സംഭാവനകളുടെയും പുതിയൊരു വർഗ്ഗം രാഷ്ട്രീയ മാനേജർമാരുടെയും സ്വാധീനത്താൽ വിട്ടുവീഴ്ച്ച ചെയ്യപ്പെടുകയാണു. മൂന്നാമതായി, രാഷ്ട്രീയവും നയപരവുമായ മുൻഗണനകൾ  സാരമായ രീതിയിൽ കോർപ്പറേറ്റ് മൂലധനം നിയന്ത്രിക്കുന്ന സാഹചര്യമാണു വരാനിരിക്കുന്ന വർഷങ്ങളിൽ കാണാനാവുന്നത്. പുതിയതരം സാമൂഹ്യമാധ്യമങ്ങളും പുതിയ തരം സാങ്കേതികതയും രാഷ്ട്രീയം, നയങ്ങൾ, ഭരണനിർവ്വഹണം എന്നിവയെ ഗണ്യമായി സ്വാധീനിക്കാൻ പ്രാപ്തമായിക്കൊണ്ടിരിക്കുന്നു എന്നതാണു നാലാമതായി പരിഗണിക്കേണ്ടത്.

ബിംബങ്ങളുടേയും  പ്രതിരൂപങ്ങളുടേയും മിത്തുകളുടേയും, മാറ്റങ്ങളെ സൂചിപ്പിക്കുന്ന രൂപകങ്ങളുടേയും നിർമ്മാണങ്ങളുടെ ബലതന്ത്രത്തിലൂടെയാണു ഒരു സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും മുഖ്യധാരാ രാഷ്ട്രീയത്തിന്റെ രൂപനിർമ്മാണം നടക്കുന്നത്. പരസ്പരം കണ്ണിചേർക്കപ്പെട്ട ഒരു വ്യവസ്ഥിതിയിൽ, മിക്കപ്പോഴും തന്നെ, ഒരു ഭരണക്രമത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ സാധുത നൽകുന്നതിൽ  കാല്പനികസങ്കൽപ്പനങ്ങളുടെയും രൂപനവീകരണങ്ങളുടെയും രാഷ്ട്രീയബിംബവൽക്കരണങ്ങളുടെയും അങ്ങനെയുള്ള ഒരു മിശ്രണം വഹിക്കുന്ന പങ്ക് ചെറുതല്ല. അതിനാൽ തന്നെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ രൂപമാറ്റത്തിനു കാരണമായേക്കാവുന്ന മുഖ്യകാരണങ്ങൾക്ക് വിവിധങ്ങളായ ആഖ്യാനങ്ങളും ഉപാഖ്യാനങ്ങളും ഉണ്ടാവേണ്ടതുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും, യൂറോപ്പിൽ പ്രത്യേകിച്ചും ദൃശ്യമായ രീതിയിൽ യാഥാസ്ഥിതികരാഷ്ട്രീയത്തിന്റെയും പുതിയ തരം തീവ്ര വലത് രാഷ്ട്രീയനയങ്ങളുടെ വിജയങ്ങളുടെ ഫലമായും ഉണ്ടാവുന്ന ഒരു മാറ്റവുമായി ചേർത്തു കാണാൻ കഴിയുന്ന ഒന്നാണു ഇന്ത്യയിൽ ഇപ്പോൾ നടന്ന ഇലക്ഷനുകളുടെ ഫലം.  കഴിഞ്ഞ കുറേ വർഷങ്ങളായി യുകെ, സ്വീഡൻ, ഡെന്മാർക്ക്, നോർവ്വേ  എന്നിവിടങ്ങളിൽ വലതുപക്ഷ യാഥാസ്ഥിതിക രാഷ്ട്രീയങ്ങളുടെ ഉയർച്ച ഗവണ്മെന്റുകളുടെ നിയന്ത്രണം പിടിച്ചെടുത്തിരുന്നു. ഒരു ഭാഗത്ത് സാമ്പത്തികമാന്ദ്യവും ഒരു ഭാഗത്ത് കുടിയേറ്റ ന്യൂനപക്ഷ വിഭാഗങ്ങളെ കൂടുതലായി പാർശ്വവൽക്കരിക്കുക എന്ന  പുതിയ രാഷ്ട്രീയത്തിന്റെ ഉദയവുമാണു ഇതിനു കാരണം. അത്തരത്തിൽ  സാമ്പത്തിക പ്രതിസന്ധിക്ക് എങ്ങനെ വലിയ രീതിയിലുള്ള സാമൂഹ്യരാഷ്ട്രീയ അസന്തുഷ്ടികൾ ഉയർത്തി അതുവഴി   നിലവിലിരിക്കുന്ന ഭരണക്രമങ്ങളോട് ശക്തമായ എതിർപ്പ് സൃഷ്ടിക്കാൻ കഴിയും എന്നത് ഒരിക്കൽ കൂടി അടയാളപ്പെടുത്തുന്നതായി മാറി ഇന്ത്യയിൽ ഇപ്പോൾ നടന്ന തെരഞ്ഞെടുപ്പ്.

തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വിജയം ഇന്ത്യൻ ജനാധിപത്യത്തിന്റെ നെഹ്രൂവിയൻ യോജിപ്പുകളുടെ അന്ത്യത്തെയാണു സൂചിപ്പിക്കുന്നത് എന്ന് പൊതുവിൽ ഒരു അഭിപ്രായമുണ്ട്. എന്നാൽ എന്റെ അഭിപ്രായത്തിൽ അടിയന്തിരാവസ്ഥ സമയത്തും അതിനു ശേഷവും ഉണ്ടായ രാഷ്ട്രീയ മാറ്റങ്ങളുടെ കാലത്ത് തന്നെ അത് അപ്രത്യക്ഷമായി തുടങ്ങിയിരുന്നു. കഴിഞ്ഞ മുപ്പതു വർഷം മാറി മാറി വന്ന എല്ലാ ഗവണ്മെന്റുകളും ശ്രമിച്ചത് ജനാധിപത്യത്തിലും ഭരണക്രമത്തിലും ദേശീയവും അന്തർദേശീയവുമായ നയങ്ങളിലും ഉണ്ടായിരുന്ന നെഹ്രൂവിയൻ പൈതൃകത്തെ അട്ടിമറിക്കുന്നതിനും ഇല്ലായ്മ ചെയ്യുന്നതിനുമാണു.

പരസ്പരം ഏറ്റുമുട്ടുന്ന വിവിധതരം രാഷ്ട്രീയ ആഖ്യാനങ്ങൾ

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലും സ്ഥൂലാർത്ഥത്തിൽ ഇന്ത്യയുടെ ഒന്നടങ്കമായുള്ള സാമൂഹികരാഷ്ട്രീയ ഇടങ്ങളിലും നില നിന്നിരുന്ന അനേകവും വിരുദ്ധങ്ങളുമായ രാഷ്ട്രീയാഭിപ്രായങ്ങളുടെ ബൃഹദ്ദാഖ്യാനം കൂടിയാണു ഇന്ത്യൻ സ്വാതന്ത്ര്യ സമരം. അങ്ങനെ പരസ്പര വൈരുദ്ധ്യങ്ങളുണ്ടായിരുന്ന, മൽസരിച്ചിരുന്ന, യോജിക്കുകയും അനുരഞ്ജിക്കുകയും ചെയ്തിരുന്ന വിവിധതരം രാഷ്ട്രീയാഖ്യാനങ്ങൾക്ക് ഒരു കുടയെന്നവണ്ണം വർത്തിക്കുകയായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെയ്തിരുന്നത്. ഈ രാഷ്ട്രീയ വൈവിധ്യത്തിന്റെ ഉത്ഭവം കണ്ടെത്താനാവുക ബംഗാളിലെ നവോത്ഥാനത്തിലും 19 ആം നൂറ്റാണ്ടിൽ കൊളോണിയൽ ഇന്ത്യയുടെ പല പ്രദേശങ്ങളിലും ഉയർന്നു വന്ന നവീനവിദ്യാഭ്യാസം സിദ്ധിച്ച പുതിയ തലമുറയിലെ ഉന്നതകുല ബ്രാഹ്മണർക്ക് ഇന്ത്യയെക്കുറിച്ച് കൈവന്ന പലതരത്തിലുള്ള കാഴ്ചപ്പാടുകളിൽ നിന്നുമാണു. ആധുനിക ദേശരാഷ്ട്രത്തെക്കുറിച്ച് കൈവന്ന സങ്കൽപ്പങ്ങളും ഒരു വശത്ത്  പ്രബലമായിരുന്ന ദേശീയഉന്നത ജാതി സ്വത്വവുമായിരുന്നു ഈ ബഹുമുഖങ്ങളായ രാഷ്ട്രീയാഖ്യാനങ്ങൾക്ക് കാരണം. ഇവിടെ രണ്ട് തരത്തിലുള്ള രാഷ്ട്രീയാഖ്യാനങ്ങളാണു കാണാനാവുക. ഒന്ന് എല്ലാവർക്കും ഇടമുള്ളതും ഉൾക്കൊള്ളുന്നതുമായ  ദേശീയതയുടെ ഒരു കോൺഗ്രസ് രൂപവും ദൃഢമായ സ്വത്വചിന്തകളിൽ അടിസ്ഥാനപ്പെടുത്തിയുള്ള, മുസ്ലീം ലീഗും ഹിന്ദുമഹാസഭയും പ്രതിനിധാനം ചെയ്യുന്ന തരത്തിലുള്ള ഒരു ദേശീയസങ്കൽപ്പവും.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ചരിത്രത്തിൽ പരസ്പരവിരുദ്ധവും പരസ്പരപൂരകങ്ങളുമായ മൂന്ന് സമാന്തര ആഖ്യാനങ്ങളുണ്ടായിരുന്നു. ആദ്യത്തേത് വ്യവസ്ഥിതിയുമായി എതിരിടാതെ, അതുമായി പൊരുത്തപ്പെട്ടുകൊണ്ട്, എന്നാൽ ഉദാരമായ സംഭാഷണങ്ങളിലൂടെ തങ്ങളുടെ ഇടം വികസിപ്പിക്കുന്നതിനായി സാമൂഹികവും രാഷ്ട്രീയവുമായ ഉന്നതശ്രേണിയിൽ നിലനിന്നിരുന്നവർ ശ്രമിച്ചിരുന്ന ഒരു ധാരയാണു.  ദാദാഭായ് നവറോജിയെപ്പോലെ നവവരേണ്യവർഗ്ഗ പ്രതിനിധികളായ ചിലരാണു 1885 മുതൽ 1905 വരെയുള്ള കോൺഗ്രസ്സിന്റെ ആദ്യഘട്ടത്തെ പ്രതിനിധാനം ചെയ്തിരുന്നത്.  ഉദാരമായ ഹിന്ദു ദേശീയതയിൽ ഊന്നിയുള്ള, എന്നാൽ ദളിതുകളേയും മറ്റു പിന്നോക്കജാതികളെയും മുസ്ലീമുകളെയും ഉൾക്കൊണ്ടു കൊണ്ടുള്ളഒരു രാജ്യസ്നേഹത്തിൽ അധിഷ്ഠിതമായിരുന്നു കോൺഗ്രസ്സിൽ രണ്ടാമതായി വന്ന ധാര. അല്പം കൂടി ഉത്പത്തിഷ്ണുക്കളായ ഒരു പുതു തലമുറ ഉന്നതകുല ബ്രാഹ്മണർ രൂപം കൊടുത്ത ഈ പരിഷ്കരണ ദേശീയവാദം മുന്നോട്ട് വച്ചവരിൽ പ്രമുഖർ ബാലഗംഗാധര തിലകനും മദൻ മോഹൻ മാളവ്യയും മറ്റുമായിരുന്നു.  ഉന്നത ജാതി ഹിന്ദു ദേശീയതയെ കുറേക്കൂടി മൃദുവും എല്ലാവരെയും ഉൾക്കൊണ്ടുകൊള്ളുതുമായ ഒന്നാക്കി മാറ്റുവാനാണു ഗാന്ധി ശ്രമിച്ചത്. പുതുതായി രൂപം കൊണ്ട, ഒരു ഉദാര ഹൈന്ദവ പ്രസ്താവം ഉള്ളിലടങ്ങിയിരുന്ന, ജനകീയാടിത്തറയിൽ അധിഷ്ഠിതമായ രാഷ്ട്രീയത്തെയും കൂടി ഉൾച്ചേർത്തുകൊണ്ട് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തിലകനും മറ്റും മുന്നോട്ട് വച്ചിരുന്ന കോൺഗ്രസ്സിന്റെ ഹൈന്ദവ ദേശീയ ആഖ്യാനത്തെ ഗാന്ധി കൂടുതൽ വിപുലവും കൂടുതൽ ഉൾക്കൊള്ളൽ സ്വഭാവമുള്ള ഒന്നുമാക്കി മാറ്റിത്തീർത്തു. അതേ സമയം സമസ്തഭാരത സ്വഭാവമുള്ള ജനകീയമായ ഒരു സാമാന്യ ഹൈന്ദവപ്രസ്താവം കൂടി അതിനൊപ്പം ചേർക്കുക വഴി ഉപഭൂഖണ്ഡത്തിലെ വിവിധങ്ങളായ സ്വത്വങ്ങളെയും കൂടി അതിലേക്ക് ആനയിക്കുവാൻ ഗാന്ധിക്ക് കഴിഞ്ഞു. മുഖ്യധാരയിലുണ്ടായിരുന്ന ഉദാരമായ ഹൈന്ദവ ദേശീയതയോട്  സമസ്തഭാരത ദേശീയതവഴി നേടിയെടുത്ത, ജാതിക്കും വർഗ്ഗത്തിനും ഉപരിയായ ഒരു ഉപപാഠം കൂടി ചേർക്കുന്നതിൽ വിജയിച്ച ഈ ഗാന്ധിയൻ പരീക്ഷണമാണു 1920കൾ മുതൽ 1950കൾ വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ജൈവതന്മാത്രയെ പല തരത്തിലും സ്വാധീനിച്ചത്. സോഷ്യലിസ്റ്റുകളാലും യൂറോപ്പിലെ സോഷ്യൽ ഡെമോക്രാറ്റിക് പരീക്ഷണങ്ങളാലും സ്വാധീനിക്കപ്പെട്ട, അവകാശങ്ങളിൽ ഊന്നിയുള്ള ഒരു സാർവ്വദേശീയ ജനാധിപത്യ ദർശനമാണു കോൺഗ്രസ്സിന്റെ മൂന്നാമത്തെ ധാര പ്രതിനിധാനം ചെയ്തത്.   സാർവ്വദേശീയവും അവകാശങ്ങളിൽ ഊന്നിയുള്ളതുമായ സമീപനം മുന്നോട്ട് വച്ചിരുന്നത് കോൺഗ്രസ്സിലെ സോഷ്യലിസ്റ്റ് ഗ്രൂപ്പും ജവഹർലാൽ നെഹ്രു നയിച്ച ഒരു സംഘം നേതാക്കളുമായിരുന്നു.  ഗാന്ധിയുടെ ജനകീയമായ ഉദാര ഹൈന്ദവദേശീയതയിൽ അടിസ്ഥാനപ്പെടുത്തിയുള്ള ഉൾക്കൊള്ളലിന്റെയും  അനുരഞ്ജനത്തിന്റെയുംരാഷ്ട്രീയം നെഹ്രു പ്രതിനിധീകരിച്ചിരുന്ന  സാർവ്വദേശീയമായ സോഷ്യൽ ഡൊമോക്രാറ്റിക് കാഴ്ച്ചപ്പാടിനോട് സംവദിക്കാൻ ശ്രമിച്ചിരുന്നു. പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും കോൺഗ്രസ്സിന്റെ ജൈവതന്മാത്രയെ മൂന്ന് മുഖ്യധാരകളും (നവറോജി, തിലകൻ, ഗാന്ധിയും നെഹ്രുവും) സ്വാധീനിച്ചിരുന്നുവെങ്കിലും അതിന്റെ സംഘടനാചട്ടക്കൂടുകൾ നിയന്ത്രിച്ചിരുന്നത് ഒരു നവഉന്നതജാതി ഫ്യൂഡൽ താല്പര്യങ്ങളായിരുന്നു.

പ്രമുഖമായ മൂന്ന് രാഷ്ട്രീയാഖ്യാനങ്ങളും അതിന്റെ എല്ലാ സ്വഭാവ സവിശേഷതകളോടും കൂടി ഇന്ത്യൻ കോൺസിറ്റ്വന്റ് അസംബ്ലിയിലും ആദ്യമന്ത്രിസഭാ സ്ഥാപനത്തിലും പ്രകടമായിരുന്നു. പല തരത്തിൽഉദാര ഹൈന്ദവഉൾക്കൊള്ളൽ ദേശീയാഖ്യാനത്തിന്റെ ഗാന്ധിയൻ രൂപത്തെ അടയാളപ്പെടുത്തിക്കൊണ്ട് സർദാർ പട്ടേലും രാജേന്ദ്രപ്രസാദും, ഉദാരമായ നിയമനിർമ്മാണങ്ങളെ പിന്തുണച്ചിരുന്നവരെ പ്രതിനിധീകരിച്ച് സി രാജഗോപാലാചാരി, സാർവ്വദേശീയ ജനാധിപത്യപ്രസ്താവത്തിന്റെ പ്രാതിനിധ്യവുമായി ജവഹർലാൽ നെഹ്രു. യാഥാസ്ഥിതികവും ഉൾക്കൊള്ളൽ സ്വഭാവവും പുലർത്തിയിരുന്ന ഉദാര ഹിന്ദു ദേശീയതയും ആധുനികമായ ജനാധിപത്യാവകാശങ്ങളിൽ ഊന്നിയ ദേശീയ പ്രസ്താവവും തമ്മിലുള്ള സഹജീവിതം സ്വതന്ത്ര ഇന്ത്യയുടെ ദേശീയത നിർമ്മിച്ചു കൊണ്ടിരുന്നപ്പോഴും എല്ലാ തലങ്ങളിലുമുള്ള രാഷ്ട്രീയ പരീക്ഷണങ്ങളെയും സ്വാധീനിച്ചുകൊണ്ട് ഒരു ഉപപാഠമായി ഫ്യൂഡൽ വ്യവസ്ഥ നിലകൊണ്ടിരുന്നു. പാർശ്വവൽകൃതരെയും ഉൾച്ചേർത്തുകൊണ്ട്, അവ്വിധം സൃഷ്ടമായ സ്വത്വങ്ങളും താൽപ്പര്യങ്ങളും തമ്മിലുള്ള സ്ഥിരമായ വിലപേശലുകൾ  അടങ്ങിയ, ഒരു ഫ്യൂഡൽ സംസ്കാരത്താൽ പ്രസ്താവിതമായ രക്ഷകർതൃ ഉൾക്കൊള്ളൽരാഷ്ട്രീയമാണു കഴിഞ്ഞ എഴുപതുകൊല്ലങ്ങളായി അധികാരം  നിയന്ത്രിച്ചിരുന്ന കോൺഗ്രസ്സ് സംവിധാനത്തിന്റെഅകക്കാമ്പ്. എങ്കിലും ഇതിന്റെ നാലു പ്രമുഖരായ എതിരാളികളും ഡോ. അംബേദ്കർ, മുഹമ്മദ് അലി ജിന്ന, ഹെഡ്ഗേവർ എന്നിവരും ഒരു പരിധി വരെ സുഭാഷ് ചന്ദ്രബോസുംഈ രക്ഷകർതൃഉൾക്കൊള്ളൽ രാഷ്ട്രീയത്തെ എതിർത്തത് പൂർണ്ണമായും വ്യത്യസ്തമായ നിലപാടുതറകളിൽ നിന്നായിരുന്നു.

ഇന്ത്യൻ രാഷ്ട്രീയത്തിലെ സവിശേഷ മാറ്റങ്ങൾ
ഇന്ത്യൻ രാഷ്ട്രീയപ്രക്രിയയിലെ ആദ്യ സവിശേഷമാറ്റം 1960കളിലാണു. ഉൾക്കൊള്ളലിന്റെയുംസാർവ്വദേശീയ ജനാധിപത്യത്തിന്റെയും രാഷ്ട്രീയങ്ങൾ ഒന്നിച്ചു ചേർത്തിരുന്ന ഗാന്ധിനെഹ്രു പൈതൃകത്തിനു നേരിടേണ്ടി വന്ന പ്രധാനമായ വെല്ലുവിളികൾ  തെളിഞ്ഞു കണ്ട് തുടങ്ങിയത് 1967 മുതലാണു. കോൺഗ്രസ്സ് മേധാവിത്വത്തിനു  ഇടതുപക്ഷ,  വലതുപക്ഷ രാഷ്ട്രീയാഖ്യാനങ്ങൾ നടത്തിയ വെല്ലുവിളികൾ 1960കളുടെ അവസാനം നേരിടേണ്ടി വന്നു. മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഫ്യൂഡൽ ഉൾക്കൊള്ളൽ രാഷ്ട്രീയത്തെ സമത്വത്തിന്റെയും വിമോചനത്തിന്റെയും രാഷ്ട്രീയം കൊണ്ട് എതിരിട്ടുകൊണ്ട് സോഷ്യലിസ്റ്റ് ഇടതുപക്ഷ രാഷ്ട്രീയം നിശ്ചയദാർഢ്യത്തോടെ ഉയർന്നു വന്നു. ഇടതുപക്ഷാഖ്യാനങ്ങളിൽ തന്നെ ഒരു വിഭാഗം ഭരണഘടനാനുസൃതമായി വ്യവസ്ഥിതിയെ എതിരിടാൻ ശ്രമിച്ചപ്പോൾ മറ്റൊരു വിഭാഗം (മാവോയിസ്റ്റുകൾ/ നക്സലൈറ്റുകൾ) ഹിംസാത്മകമായ സമരങ്ങളിലൂടെ ഭരണകൂടവുമായി പോരാടിക്കൊണ്ട് മുഴുവൻ വ്യവസ്ഥിതിയുടെയും സാധുതയെ വെല്ലുവിളിച്ചു.അതേ സമയം ആർ എസ്സ് എസ്സ് ഇന്ത്യയുടെ രാജ്യഘടനയെയും രാഷ്ട്രീയത്തെയും ഭരണസംവിധാനത്തെയും സ്വാധീനിക്കുന്നതിനു മൂന്ന് തലങ്ങളിലുള്ള ഒരു തന്ത്രം ഉപയോഗിച്ചു തുടങ്ങി. ആദ്യമായി, കുട്ടികളുടെയും യുവാക്കളുടെയും സ്വയംസേവക കേഡറുകൾ സൃഷ്ടിച്ചും  തന്ത്രപരമായി ഭരണസംവിധാനത്തിലേക്ക് നുഴഞ്ഞുകയറിയും ചെറുതും  എന്നാൽ നീണ്ട് നിൽക്കുന്നതുമായ സ്വാധീനം ഇന്ത്യൻ ഭരണസംവിധാനത്തിൽ നിർമ്മിച്ചെടുക്കാൻ ആർ എസ്സ് എസ്സിനു കഴിഞ്ഞു. ഇത് ഫലത്തിൽ ഇന്ത്യൻ മാധ്യമലോകത്തും സിവിൽ സർവ്വീസിലും സൈനികവിഭാഗങ്ങളിലും കാവിവൽക്കരിക്കപ്പെട്ട, കപടപുരോഗമനവാദികളുടെ ഒരു തലമുറയെ സൃഷ്ടിച്ചു. രണ്ടാമതായി സ്വന്തം അണികളിൽ നിരവധി ആളുകളെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ അതിനകത്തു നിന്നുകൊണ്ട്  അട്ടിമറിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. ഇതുകാരണമാണു 1960കൾക്ക് ശേഷം വന്ന പല കോൺഗ്രസ് നേതാക്കളുടെയും രാഷ്ട്രീയപ്രത്യയശാസ്ത്ര പാരമ്പര്യം പരിശോധിച്ചാൽ അവർ ഉയർന്ന് വന്ന കാലങ്ങളിൽ ഇവർക്കുണ്ടായിരുന്ന ആർ എസ്സ് എസ്സ് ബന്ധങ്ങൾ കാണാൻ കഴിയുന്നത്. നെഹ്രുവിന്റെ സാർവ്വദേശീയ ജനാധിപത്യ കാഴ്ച്ചപ്പാടുകളെ അട്ടിമറിച്ചുകൊണ്ടും വൃത്തം ചുരുക്കിക്കൊണ്ടുള്ള ഉൾക്കൊള്ളൽരാഷ്ട്രീയത്തെ വികസിപ്പിച്ചുകൊണ്ടുള്ള മൃദുഹിന്ദുത്വനയങ്ങളും വഴി ഈ സ്വയം സേവകർ കോൺഗ്രസ്സിനുള്ളിൽ നിന്നുകൊണ്ട് അതിനെ വിധ്വംസിച്ചുകൊണ്ടിരുന്നു.   ജനസംഘത്തിന്റെ പേരിൽ ആദ്യവും അതിന്റെ കുറേക്കൂടി ഉൾക്കൊള്ളൽ സ്വഭാവമുള്ള ഭാരതീയ ജനതാ പാർട്ടി എന്ന പേരിൽ പിന്നീടും സ്വന്തം രാഷ്ട്രീയ പാർട്ടി നിർമ്മിക്കുക എന്നതായിരുന്നു ആർ എസ്സ് എസ്സിന്റെ മൂന്നാമത്തെ തന്ത്രം.

ഇന്ത്യൻ ജനാധിപത്യ പ്രക്രിയയിലെ രണ്ടാമത്തെ മൂർത്തമായ മാറ്റങ്ങൾ വരുന്നത് 1977 മുതൽ 1982 വരെയുള്ള അടിയന്തരാവസ്ഥാനന്തര കാലഘട്ടത്തിലാണു. സത്യത്തിൽ 1977-1982 കാലഘട്ടം അന്തർദ്ദേശീയതലത്തിലും അത്തരത്തിലുള്ള രാഷ്ട്രീയമായ മാറ്റത്തിന്റെ സമയമായിരുന്നു. 1977ലാണു ഇറാനിലെ ഭരണക്രമം മാറുന്നതും അതിനോടനുബന്ധിച്ച് വലിയ രാഷ്ട്രീയ മാറ്റങ്ങൾ ഇറാനിൽ മാത്രമല്ല യു എസ് എയിലും ഉണ്ടാകുന്നത്. റൊണാൾഡ് റീഗന്റെയും മാർഗരറ്റ് താച്ചറിടേയും ഉദയങ്ങൾ  അക്രമകരമായ യാഥാസ്ഥിതിക രാഷ്ട്രീയത്തിന്റെയും സജീവമായ നവ ലിബറൽ നയങ്ങളും ചേർന്നുകൊണ്ടുള്ള തീവ്ര വലതുപക്ഷ രാഷ്ട്രിയത്തിന്റെ പുതിയൊരു യുഗത്തെയാണു അടയാളപ്പെടുത്തിയത്. ഇതേ ഘട്ടത്തിലാണു പാകിസ്താൻ ഒരു ഭരണമാറ്റത്തിനും ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായിരുന്ന സുൾഫിക്കർ അലി ഭൂട്ടോയെ തൂക്കിലേറ്റുന്നതിനും സാക്ഷിയാകുന്നത്.  ശീതയുദ്ധത്തിന്റെ ഒരു പുതിയ യുഗത്തിനും യു എസ്സ് എസ്സാറിന്റെ സോഷ്യലിസ്റ്റ് മേധാവിത്ത്വത്തിനു എതിരായി  സ്വത്വാധിഷ്ഠിതമായ തീവ്ര രാഷ്ട്രീയത്തിനും തുടക്കവുമായിരുന്നു പാക്കിസ്താനിലെ ഈ മാറ്റങ്ങൾ. ഈ കാലത്തുണ്ടായ പെട്രോൾ വില വർദ്ധനവും ഈജിപ്റ്റിലും മറ്റനേകം രാജ്യങ്ങളിലും ഉണ്ടായ ഭരണമാറ്റങ്ങളും നിരവധി രാജ്യങ്ങളുടെ വിദേശ കടം കൂടുന്നതിനും  നവ ലിബറൽ നയങ്ങൾ കരുത്താർജ്ജിക്കുന്നതിനും വഴി വെച്ചു.  ഇന്ത്യൻ സാഹചര്യത്തിൽ ഭരണക്രമത്തിലെ ഏകപാർട്ടികോൺഗ്രസ്സ്മേധാവിത്വം തകരുന്നതിനും ഈ കാലഘട്ടം സാക്ഷിയായി. ഇത് ദളിതുകളുടെയും (ബി എസ് പി) യു പിയിലും ബിഹാറിലും മറ്റു പിന്നോക്കവിഭാഗങ്ങളുടേയും സ്വത്വാധിഷ്ഠിതമായ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിനും ഹിന്ദുത്വവാദത്തിന്റെ പ്രയോക്താക്കൾ ഇന്ത്യയുടെ രാഷ്ട്രീയവും ഭരണപരവുമായ മുഖ്യധാരയിലേക്ക് വരുന്നതിനും കാരണമായി. മിക്ക പ്രമുഖ പ്രാദേശിക പാർട്ടികളും ഈ കാലത്താണു നിലവിൽ വരുന്നത്.

ഇന്ത്യൻ രാഷ്ട്രീയത്തിലെ ടെക്നോക്രാറ്റിക് ഫെഡറലിസ്റ്റ് തിരിവുകൾ

ദേശീയ പ്രാദേശിക രാഷ്ട്രീയങ്ങൾ തമ്മിലുള്ള വിടവ് കൂടിക്കൊണ്ടിരുന്ന അടിയന്തരാവസ്ഥാനന്തര രാഷ്ട്രീയ മാറ്റങ്ങളുടെ കാലത്ത് ഇന്ത്യയുടെ നയരൂപീകരണഭരണ നിയന്ത്രണ സംവിധാനത്തിൽ ഒരു പുതിയ തരം ആഖ്യാനം കരുത്താർജ്ജിച്ചു തുടങ്ങി. താഴേത്തട്ടിലുള്ള രാഷ്ട്രീയപ്രവർത്തന പരിചയമോ പ്രത്യശാസ്ത്രാവബോധമോ ഇല്ലാത്ത, നാഗരിക വിദ്യാഭ്യാസം നേടിയ ഉന്നതജാതിയിൽപ്പെട്ട ടെക്നോക്രാറ്റുകളുടെ ഒരു പുതിയ വർഗ്ഗം ഭരണത്തിലും നയരൂപീകരണത്തിലും അനന്തരമായി ഇന്ത്യയുടെ രാഷ്ട്രീയപ്രസ്താവത്തിലും കേന്ദ്രബിന്ദുക്കളായി ഉയർന്ന് വന്നു.  സംസ്ഥാനതലരാഷ്ട്രീയം ഗ്രാമീണരും പിന്നോക്കം നിൽക്കുന്നവരുമായ, ഹിന്ദിയും പ്രാദേശികഭാഷകളും മാത്രം സംസാരിക്കുന്ന ഒരു പുതിയ രാഷ്ട്രീയവർഗ്ഗം കയ്യാളി. മാധ്യമരംഗത്തും രാഷ്ട്രീയരംഗത്തും കോർപ്പറേറ്റ് ലോകത്തും ഉണ്ടായ നാഗരിക  ടെക്നോക്രാറ്റ് ഉന്നതകുലജാതർ (മുഖ്യമായും തങ്ങളുടെ രംഗങ്ങളിലെ വൈദഗ്ദ്ധ്യവും ശക്തമല്ലാത്ത രാഷ്ട്രീയ വിശ്വാസ്യതയും രാഷ്ട്രീയാവബോധവും കൊണ്ട് അധികാരശ്രേണിയിൽ തുടർന്നവർ) തമ്മിൽ ചേർന്നു കൊണ്ടുള്ള പുതിയൊരു തരം ചങ്ങാത്തം ഉണ്ടായി വന്നു. ഉന്നതകുലജാതരും ഉയർന്ന വിദ്യാഭ്യാസം സിദ്ധിച്ചവരും ഇംഗ്ലീഷ് സംസാരിക്കുന്നവരുമായ ഈ നാഗരിക  വർഗ്ഗം ഇന്ത്യൻ രാഷ്ട്രീയ പ്രക്രിയയിൽ പുതിയൊരു  രാഷ്ട്രീയഭാഷണം കൊണ്ടുവരാൻ ആരംഭിച്ചു. ദില്ലി അടിസ്ഥാനമായുള്ള നാഗരിക ഉന്നതവർഗ്ഗക്കാർ കോൺഗ്രസ്സും ബിജെപിയും സിപിഎമ്മും ഉൾപ്പടെയുള്ള പാർട്ടികലുടെ രാഷ്ട്രീയവും നയങ്ങളും രൂപീകരിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു തുടങ്ങുകയും ചെയ്തു. 1970കളിൽ ദില്ലി അടിസ്ഥാനമാക്കിയ ഉന്നതർ പിന്മുറികളിൽ കൂടിയും മറ്റുമാണു ഭരണത്തെയും രാഷ്ട്രീയ പ്രക്രിയയെയും നിയന്ത്രിച്ചിരുന്നതെങ്കിൽ 1980കളോടെ രാഷ്ട്രീയപ്പാർട്ടികളിലും കോർപ്പറേറ്റ് മാധ്യമങ്ങളിലും കോർപ്പറേറ്റ് ഭീമന്മാരിലും ഉള്ള നവടെക്നോക്രാറ്റിക് കൂട്ടുകെട്ടുകളുമായി ഇണങ്ങി നിൽക്കാൻ കഴിഞ്ഞതു മൂലം ഈ നവനാഗരിക ഉന്നത വർഗ്ഗം എല്ലാ ദേശീയപാർട്ടികലുടെയും നടുത്തളങ്ങളിൽ ഇടം കണ്ടെത്തുകയും ചെയ്തു തുടങ്ങി. പല വിധത്തിൽ ഇതൊക്കെയാണു ദില്ലി അടിസ്ഥാനമാക്കിയ ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥനും തന്റെ വൈദഗ്ദ്ധ്യങ്ങൾ മൂലം ബഹുമാനിക്കപ്പെടുന്നവനുമായിരുന്നുവെങ്കിലും അരാഷ്ട്രീയനായിരുന്ന മന്മോഹൻ സിംഗിനെ ഇന്ത്യൻ പ്രധാനമന്ത്രിപദം വഹിക്കുന്നതിലേക്ക് വരെ ക്രമത്തിൽ ഉയർത്തിയത്.

1985ലെ ഇലക്ഷനിൽ വലിയ ഭൂരിപക്ഷത്തോടെ കോൺഗ്രസ്സ് വിജയിച്ചു കയറി. എന്നാൽ തന്റെ സിഖ് അംഗരക്ഷകരാൽ ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിൽ നിന്നുണ്ടായ ഒരു മൃദു ഹിന്ദു ദേശീയതാ തരംഗത്തിന്റെ വിരോധാഭാസമായിരുന്നു ആ വിജയത്തിനു നിദാനം. ഇന്ദിര ഗാന്ധിയുടെ വധത്തിനു ശേഷം ദില്ലിയിലെ സിഖ് വിഭാഗക്കാർക്കു നേരെയുണ്ടായ അതിക്രമങ്ങൾ സൂചിപിച്ചത് കോൺഗ്രസ്സിന്റെ നെഹ്രൂവിയൻ പാരമ്പര്യത്തിൽ നിന്നുള്ള ശക്തമായ പിന്നോട്ടുപോക്കിനെയാണു. കോൺഗ്രസ്സ് രാഷ്ട്രീയത്തിന്റെ നെഹ്രൂവിയൻ പൈതൃകം പിന്നണിയിലേക്ക് മാറിത്തുടങ്ങിയ സാഹചര്യത്തിൽ രണ്ട് തരം പുതിയ സ്വഭാവവിശേഷതകളുള്ള ഒരു പുതിയ രാഷ്ട്രീയം മുന്നോട്ട് വന്നു തുടങ്ങി. 1)  സർദാർ പട്ടേൽ പിന്തുണച്ച മാതിരിയുള്ള മൃദു ഹിന്ദു ഉൾക്കൊള്ളൽ രാഷ്ട്രീയപ്രസ്താവം (നരസിംഹ റാവു സർക്കാർ അടയാളപ്പെടുത്തിയത്) 2) ദില്ലി അടിസ്ഥാനമാക്കിയ  നാഗരിക ഉന്നതകുല ടെക്നോക്രാറ്റുകൾ മേധാവിത്വം പുലർത്തിയ രാഷ്ട്രീയപാർട്ടികളും മാധ്യമങ്ങളും കോർപ്പറേറ്റ് ഭീമന്മാരും ചേർന്നുള്ള ഒരു കൂട്ടുകെട്ടിന്റെ രാഷ്ട്രീയം.

നെഹ്രൂവിയൻ പാരമ്പര്യത്തിന്റെ പിൻവാങ്ങൽ

1990കളിലെ നരസിംഹ റാവു മന്മോഹൻ സിംഗ് ഭരണകാലത്ത് നെഹ്രൂവിയൻ പാരമ്പര്യം ഭരണരംഗത്തു നിന്നും കോൺഗ്രസിന്റെ രാഷ്ട്രീയ പ്രക്രിയകളിൽ നിന്നും മാറ്റി വയ്ക്കപ്പെട്ടു. തുടർന്ന്  കോർപ്പറേറ്റ് താൽപ്പര്യങ്ങളുമായും സ്വത്വതാൽപ്പര്യങ്ങളുമായും ഒത്തുതീർപ്പിലെത്തിക്കൊണ്ടുള്ള ഉൾക്കൊള്ളൽ രാഷ്ട്രീയം കോൺഗ്രസ്സും സ്വീകരിച്ചു. അങ്ങനെ 1980-90 കളിൽ ദില്ലി കേന്ദ്രീകരിച്ചുള്ള ഇംഗ്ലീഷ് വിശാരദരായ ടെക്നോക്രാറ്റിക് രാഷ്ട്രീയ ഭരണപ്രക്രിയയും  ഗ്രാമീണാടിത്തറയിൽ നിന്നുകൊണ്ടുള്ള സംസ്ഥാനതലരാഷ്ട്രീയവും ഇന്ത്യൻ രാഷ്ട്രീയരംഗത്തെ രണ്ട് എതിർദിശകളിലേക്ക് വലിക്കാൻ തുടങ്ങി. സംസ്ഥാനതലത്തിൽ നിന്നുള്ള രാഷ്ട്രീയാഖ്യാനം ദേശീയ രാഷ്ട്രീയത്തിൽ നിന്ന് അകലം പ്രാപിക്കാൻ ആരംഭിച്ചു. ഇന്ത്യൻ രാഷ്ട്രീയപ്രക്രിയയുടെ ഈ ഫെഡറലിസ്റ്റ് തിരിവ് ഭാഷ, ജാതി, മത സ്വത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ രാഷ്ട്രീയാഖ്യാനത്തിനു കാരണമാകുന്നതാണു തുടർന്ന് കണാവുന്നത്.

അങ്ങനെ ഗ്രാമീണമായ സ്വത്വങ്ങളാൽ നിയന്ത്രിതമായ പ്രാദേശിക രാഷ്ട്രീയവും ദേശീയരാഷ്ട്രീയവും തമ്മിലുള്ള എതിർപ്പും ചേർച്ചയും 1990 കൾ മുതൽ ഇന്ത്യൻ രാഷ്ട്രീയ പ്രക്രിയയിൽ പ്രമുഖമാകുവാൻ അരംഭിച്ചു. ഈ എതിർപ്പും ചേർച്ചയും തൊണ്ണൂറുകളിലെ രണ്ട് പ്രധാനമന്ത്രിമാരുടെ അവരോഹണങ്ങൾ സാധൂകരിക്കുന്നുണ്ട്.  ദേവഗൗഡ പുറമേ നിന്നുള്ള ആദ്യത്തെ അന്യനായ ( ദില്ലി കേന്ദ്രീകൃതസമൂഹത്തിനു പുറത്തു നിന്നും) രാഷ്ട്രീയക്കാരൻ പ്രധാനമന്ത്രിയാകുന്നതും  ദില്ലി കേന്ദ്രീകൃത ഉന്നതരാഷ്ട്രീയത്തിന്റെ പ്രതിനിധിയായി ഐ കെ ഗുജറാൾ പ്രധാനമന്ത്രിയാകുന്നതും. ഒടുവിൽ മന്മോഹൻസിംഗിന്റെ അവരോഹണം ഭരണക്രമത്തിലും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലും നെഹ്രൂവിയൻ പാരമ്പര്യത്തിന്റെ മരണത്തെ സൂചിപ്പിക്കുന്നതായി മാറി. നെഹ്രൂവിയൻ പാരമ്പര്യത്തിന്റെ മരണം നയങ്ങളിൽ മാത്രമല്ല രൂപത്തിലും ഭാവത്തിലും അത് പ്രകടമായത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കൂടിയാണു.

ദില്ലി കേന്ദ്രീകരിച്ചുള്ള ടങ്ക്നോക്രാറ്റ് ഉന്നതകുലജാതരുടെ ഉദയം കാരണമായത് ഇലക്ഷനുകളിലെ കോർപ്പറേറ്റ് ധനസഹായം  ശക്തിപ്പെടുത്തുന്ന രീതിൽ പുതിയ തരങ്ങളിലുള്ള ഫണ്ട്  സമാഹരണങ്ങൾക്കാണു. ഇന്ത്യയിലെ മിക്കവാറും തന്നെ ഇലക്ഷനുകളും  കോർപ്പറേറ്റ് താൽപ്പര്യങ്ങൾ വഴി കളത്തിലിറങ്ങുന്ന കള്ളപ്പണം കൊണ്ടാണു അരങ്ങേറുന്നതെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാർട്ടി അംഗങ്ങളിൽ നിന്നും സഹയാത്രികരിൽ നിന്നും ശേഖരിച്ച് ധനസമാഹരണം നടത്തുന്നതിൽ നിന്ന് എന്തുകൊണ്ടും എളുപ്പമായിരുന്നു ഭരണക്രമത്തിൽ നേരിട്ട് ഇടപെടാൻ ആഗ്രച്ചിരുന്ന കോർപ്പറേറ്റ് ഭീമന്മാരിൽ നിന്ന് വലിയ സംഭാവനകൾ സ്വീകരിക്കുക എന്നത്.

എന്തു വില കൊടുത്തും സാമ്പത്തിക വളർച്ചഎന്ന ചിന്ത പുലർത്തുന്ന ഒരേ ഗ്രൂപ്പിന്റെ ഭാഗമാകയാൽ  ഉന്നതശ്രേണിയിൽ നിന്നുള്ള നവ ടെക്നോക്രാറ്റുകൾക്ക് പുതിയ മാധ്യമകോർപ്പറേറ്റ് ഉന്നതന്മാരുമായി  ചേർന്ന് പോകുന്നതിനും എളുപ്പമായിരുന്നു. രാഷ്ട്രീയ പാർട്ടി പ്രക്രിയയിലും  ഇലക്ഷനിലും വന്ന കോർപ്പറേറ്റ് മുതൽമുടക്കുകൾ പ്രചാരണപരിപാടികളും രാഷ്ട്രീയ തന്ത്രങ്ങളും  പരസ്യ ഏജൻസികൾക്കു കരാർ കൊടുക്കുന്നതിനു കാരണമായി മാറി. താഴെ നിന്നും മുലളിലേക്ക് എന്നതിനു പകരം മുകളിൽ നിന്ന് താഴേക്ക് നീളുന്ന തരം ഒരു രാഷ്ട്രീയ പ്രക്രിയ എല്ലാ രാഷ്ട്രീയ പാർട്ടികളിലും പ്രബലമായി. ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളുടെയും  രാഷ്ട്രീയം കൈകാര്യം ചെയ്യുന്നത് പാർട്ടി ഉന്നത തല കേന്ദ്രങ്ങളിൽ നിന്ന് അനുവദിക്കുന്ന സാമ്പത്തിക സഹായം വഴിയായിത്തീർന്നു. പ്രചരണ സാമഗ്രികളും  ആശയവിനിമയവും തെരഞ്ഞെടുപ്പ് തന്ത്രങ്ങളുമെല്ലാം തന്നെ താഴേത്തട്ടിൽ ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ചുള്ള പരിചയം ഏതുമില്ലാത്ത ഒരു നവ വരേണ്യവർഗ്ഗം തീരുമാനിക്കുന്ന വിധം ഉന്നതങ്ങളിൽ നിന്ന് കെട്ടിയിറക്കുന്നതായി മാറി. ദില്ലി കേന്ദ്രീകൃതമായ ഈ വരേണ്യ വർഗ്ഗ രാഷ്ട്രീയം നയരൂപീകരണങ്ങളും ഭരണപ്രക്രിയകളും തീരുമാനിക്കുന്ന പ്രബലവിഭാഗമായി .  കോർപ്പറേറ്റ് താൽപ്പര്യങ്ങളുടെ ശൃംഖലകളാണു ഇവ നിയന്ത്രിക്കുന്നത് എന്ന നില വന്നതോടെ അതിന്റെ അനന്തരഫലമായി ഭരണസംവിധാനത്തിന്റെ സകല വർണ്ണരാജികളിലും അഴിമതി പടർന്നു.  എങ്ങനെയാണു ദില്ലി കേന്ദ്രീകൃത അധികാര കൂട്ടുകെട്ടുകൾ പാർട്ടിമാധ്യമഭരണസംവിധാന അതിരുകൾക്കപ്പുറം പടർന്നു കയറുന്നത് എന്ന് നിരാ റാഡിയ ടേപ്പുകൾ കാട്ടിത്തന്നു.  മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഈ വരേണ്യവർഗ്ഗ ഹൈജാക്കിംഗ് വിശലമായ അർത്ഥത്തിൽ രാഷ്ട്രീയ പാർട്ടികളുടെയും അവയുടെ പ്രവർത്തനങ്ങളുടെയും സാധുത തന്നെ മായ്ച്ച് കളഞ്ഞു തുടങ്ങി.

പ്രവചിക്കപ്പെട്ട ഒരു രാഷ്ട്രീയ അത്യാഹിതം

ഒന്നാം യുപിഎ ഗവണ്മെന്റ്  ഗ്രാമപ്രദേശങ്ങളിലെ ദരിദ്രരുടെയും നാഗരികരായ കോർപ്പറേറ്റ് പണക്കാരുടേയും താല്പര്യങ്ങൾ  സംരക്ഷിക്കുന്നതിൽ താരതമ്യേന ഒരു സന്തുലനം കാണിച്ചിരുന്നു. എന്നാൽ രണ്ടാം യുപിഎ സർക്കാർ വിവക്ഷിക്കപ്പെട്ടത് പണക്കാർക്കും കോർപ്പറേറ്റ് ഭീമന്മാർക്കും വേണ്ടിയുള്ള ഗവണമെന്റായാണു. അഴിമതി ആരോപണങ്ങളുടെ ഒരു നീണ്ട നിര അതിന്റെയും അതിന്റെ ടെക്നോക്രാറ്റിക് നേതൃത്വത്തിന്റെയും വിശ്വാസ്യതയും സ്വീകാര്യതയും തകർത്തു കളഞ്ഞു. The Right to Information, Right to Work , NRHM എന്നിങ്ങനെ ഒന്നാം യുപിഎ എടുത്ത പല നടപടികളും കൂടുതൽ ആളുകളെ ഉൾക്കൊള്ളുന്ന തരത്തിലുള്ള സാമ്പത്തിക വളർച്ചയ്ക്ക് കാരണമായിരുന്നു. താരതമ്യേന മെച്ചപ്പെട്ട സാമൂഹ്യസുരക്ഷാ നിയമങ്ങൾ, വിവരാവകാശ നിയമം, മെച്ചപ്പെട്ട സാമ്പത്തിക വളർച്ച എന്നിവ 2009ലെ തെരഞ്ഞെടുപ്പിൽ  യുപിഎയ്ക്കും കോൺഗ്രസ്സിനും തുണയായി. എന്നിരുന്നാലും ആ തെരഞ്ഞെടുപ്പ് വിജയം ദില്ലി കേന്ദ്രീകൃത ടെക്നോക്രാറ്റ് നയങ്ങൾക്കു  ലഭിച്ച വിജയമാണെന്ന് കോൺഗ്രസ്സ് തെറ്റിദ്ധരിച്ചു. ഈ തെറ്റായ വിശകലനവും അമിതമായ ആത്മവിശ്വാസം  കൂട്ട് ചേർന്നുള്ള രാഷ്ട്രീയ ധാർഷ്ട്യവും  സംസ്ഥാനങ്ങളിൽ നിന്നും താഴേക്കിടയിൽ നിന്നുമുള്ള രാഷ്ട്രീയ നേതാക്കളുടെ സ്വരങ്ങൾ നേർത്തു പോകുന്നതിനും അതു വഴി ഇന്ധനങ്ങൾക്കും അവശ്യ വസ്തുക്കൾക്കും വില കൂട്ടുന്നതിലേക്കും വഴി വച്ചു. എൽ പി ജി വിലയിലുണ്ടായ വർദ്ധന എല്ലായിടത്തുമുള്ള സ്ത്രീകളിൽ നിന്നും പ്രതിഷേധം ക്ഷണിച്ചു വരുത്തി. അണ്ണാ ഹസ്സാരെയുടെ (ഗ്രാമീണ ആദർശവും ഗാന്ധിയൻ പാരമ്പര്യവും  എന്നതിലേക്ക് മൃദുഹിന്ദുത്വ ആശയങ്ങൾ കലർത്തിക്കൊണ്ടു കടന്നു വന്ന) അഴിമതി വിരുദ്ധ പ്രചരണങ്ങളോട് ദില്ലി രാഷ്ട്രീയമേലാളർ സ്വീകരിച്ച ധാർഷ്ട്യവും തുടർന്നു ഹസ്സാരെയെ ജയിലിൽ അടച്ചതും ഗ്രാമീണ ഇന്ത്യക്കാരിലും  അഴിമതിക്കഥകൾ കേട്ട് ഇതിനകം മടുത്തു കഴിഞ്ഞിരുന്ന മധ്യവർഗ്ഗത്തിലും ഗവണ്മെന്റിനോടുള്ള വിരോധം ഉയർത്തി. പലതരത്തിലും നാഗരിക ടെക്നോക്രാറ്റിക് വരേണ്യതയുടെ പ്രതിനിധിയായ അരവിന്ദ് കെജ്രിവാൾ രാഷ്ട്രീയസാമ്പത്തികമാധ്യമ വരേണ്യതയുടെ അഴിമതിക്കൂട്ടുകെട്ടിനെതിരെ നിലപാടെടുക്കുവാൻ ശ്രമിച്ചു. ദില്ലി കേന്ദ്രീകരിച്ചുള്ള വ്യവസ്ഥാപിത അഴിമതിക്കൂട്ടുകെട്ടിനെ എതിർക്കുവാനുള്ള ഒരു ഗ്രാമീണനാഗരിക കൂട്ടുകെട്ടിനായുള്ള ശ്രമമായിരുന്നു അണ്ണാകെജ്രിവാൾ കൂട്ടുകെട്ട്. ദില്ലിയിലും (മറ്റിടങ്ങളിലും) നടന്ന കൂട്ടബലാൽസംഘത്തിനെതിരായി ഉയർന്നു വന്ന  വൻ ജനകീയ പ്രതിഷേധത്തോട് അനുഭാവപൂർവ്വം പ്രതികരിക്കാൻ  വൈകിയതും രാജ്യവ്യാപകമായി ധാരാളം ജനങ്ങളെ അകറ്റി

ആത്യന്തികമായി, രണ്ടു തരം എൽ പി ജികൾ രണ്ടാം യു പിഎ  ഗവണ്മെന്റിന്റെ പതനം ഉറപ്പിച്ചു. ആദ്യത്തേത് ഉദാരവൽക്കരണത്തിലൂടെയും സ്വകാര്യവൽക്കരണത്തിലൂടെയും ആഗോളവൽക്കരണത്തിലൂടെയും മുൻപില്ലാത്ത വിധം സാമ്പത്തിക സാമൂഹിക അസമത്വങ്ങൾ സൃഷ്ടിക്കുന്നതിലേക്ക് നയിച്ച കടിഞ്ഞാണില്ലാത്ത പ്രവർത്തനങ്ങളായിരുന്നു. രാജ്യത്തുടനീളം എല്ലാ വിഭാഗം ജനങ്ങളെയും സാമ്പത്തിക അരക്ഷിതത്വത്തിലേക്ക് തള്ളി വിടുന്നതായി ഇത്. രണ്ടാമത്തേത് എൽ പി ജി  വിലയിലുണ്ടായ വർദ്ധനവായിരുന്നു. വൻ പ്രചാരണം കൊടുത്ത സാങ്കേതിക പരിഹാരമായ ആധാർ കാർഡുകൾ വഴി  സബ്സിഡി സിലിണ്ടറുകൾക്കു പകരം പണം അക്കൗണ്ടിലേക്ക്  കൈമാറുക എന്ന തീരുമാനം ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ കൂടുന്നതുമൂലം ഉണ്ടായി വന്ന രോഷാഗ്നിയിലേക്ക്  എണ്ണ പകർന്നു. സാമ്പത്തിക പ്രതിസന്ധി  മൂലമുണ്ടായ ചെറുകിട വ്യവസായങ്ങളുടെയും കച്ചവടങ്ങളുടെയും തകർച്ച ജനങ്ങളുടെ വരുമാനം കുറയുന്നതിനും അങ്ങനെ കുടുംബ ബഡ്ജറ്റുകളെ സാരമായി ബാധിക്കുകയും ചെയ്തു.  എല്ലാ നയങ്ങളും തീരുമാനങ്ങളും രണ്ടാം യുപിഎയുടേയും താഴേത്തട്ടിൽ തന്നെ കോൺഗ്രസ്സിന്റെയും രാഷ്ട്രീയവും ധാർമ്മികവുമായ വിശ്വാസ്യതയുടെ അടിവേരിളക്കി. കഴിയുന്നത്ര വേഗം നയപരിഷ്കാരങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന നേരത്ത് ജനങ്ങളിലും, താഴേത്തട്ടിൽ സ്വന്തം പാർട്ടിക്കുള്ളിൽ പോലും ഉണ്ടായി വന്നുകൊണ്ടിരുന്ന രോഷം കാണാൻ ഗവണ്മെന്റിനു കഴിഞ്ഞില്ല. നയരൂപീകരണങ്ങളിലെ രാഷ്ട്രീയഭാവനയുടെ അഭാവം കൊണ്ടും ദില്ലിടെക്നോക്രാറ്റ് ഉന്നതരുടെ മേൽക്കോയ്മ്മയും കാരണം   കോൺഗ്രസ്സിനു താഴേത്തട്ടിലുള്ള പ്രവർത്തകരെ ഉണർത്താൻ കഴിയാതെ പോകുകയും അങ്ങനെ ആ പ്രസ്ഥാനം അടിസ്ഥാനതലങ്ങളിൽ നിശ്ചലമാകുകയും നിദ്രയിലാഴുകയും ചെയ്തു. എല്ലാ സംസ്ഥാനങ്ങളിലെയും കീഴ് ഘടകങ്ങളിലെ പ്രവർത്തകർ  ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനങ്ങളുടെയും വർദ്ധിച്ചു വരുന്ന വിലയെ ന്യായീകരിക്കാനാകാതെ പൊറുതി മുട്ടി. ദില്ലിയിലെ ടെക്നോക്രാറ്റ് നേതൃത്വവും അടിസ്ഥാനഘടകങ്ങളിലെ  കോൺഗ്രസ്സ് പ്രവർത്തകരും തമ്മിൽ  അനുദിനം വർദ്ധിച്ചു വന്ന വിടവ് പാർട്ടി ശൃംഖലയെയും സംവിധാനത്തെയും തളർത്തി. നയങ്ങളിലെ വലിയ തോതിലുള്ള മാറ്റത്തിന്റെ കൂട്ടുത്തരവാദിത്തം ഏറ്റെടുക്കാൻ അത് മുന്നോട്ട് വച്ച ടെക്നോക്രാറ്റ് സംഘം തയ്യാറാവുന്നുണ്ടായിരുന്നില്ല.  യു ഐ ഡി പോലെയുള്ള ഏറ്റവും ചിലവേറിയ ഒരു സാങ്കേതിക പ്രൊജകറ്റ് തയ്യാറാക്കുന്നതിനു രാജ്യത്തെത്തന്നെ ഏറ്റവും വലിയ ഒരു പണക്കാരനെ ചുമതലപ്പെടുത്തിയത് രണ്ടാം യു പി എ പണക്കാരുടെയും ഉന്നതരുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു സംവിധാനമാണെന്ന  തെറ്റായ സന്ദേശം നൽകി. മുകളിൽ നിന്നും താഴേയ്ക്ക് കെട്ടിയിറക്കുന്ന വിധമുള്ള ഒരു രാഷ്ട്രീയ പ്രക്രിയയ്ക്ക് പ്രാമുഖ്യം സിദ്ധിച്ചതോടെ സംസ്ഥാനഘടകങ്ങൾക്കോ കീഴ് ഘടകങ്ങൾക്കോ കൂട്ടുത്തരവാദിത്തമില്ലാതെ ആശയപ്രചരണവും തെരഞ്ഞെടുപ്പ് തന്ത്രങ്ങളുമെല്ലാം പരസ്യ ഏജൻസികളിലേക്ക് കരാർ കൊടുക്കുന്ന നില വന്നു. ഫലത്തിൽ ആശയപ്രചാരണം മാത്രമല്ല രാഷ്ട്രീയം കൂടി അടിസ്ഥാന രാഷ്ട്രീയബലതന്ത്രങ്ങളിൽ ഇടപെട്ട് പരിചയം ഏതുമില്ലാത്ത വിദഗ്ദ്ധർക്ക്കരാർ ചെയ്തു. അടിസ്ഥാനശൃംഖലകളും മുകളിൽ നിന്ന് താഴേക്ക് മാത്രം നോക്കുന്ന, കേന്ദ്രീകൃതമായ തെരഞ്ഞെടുപ്പ് ഫണ്ടിംഗും ഫൈനാൻസിംഗും പിന്തുടർന്ന ടെക്നോക്രാറ്റ് ഇലക്ഷൻ പ്രചരണരീതികളും തമ്മിലുള്ള വിടവ് സാദാ കോൺഗ്രസ്സ് പ്രവർത്തകരിൽ പാർട്ടിക്കു വേണ്ടി  പ്രചരണം നടത്തുന്നതിനുള്ള ആവേശം വിതയ്ക്കുന്നതിൽ വീഴ്ച്ചയുണ്ടാകാൻ കാരണമായി. അതിന്റെ ഫലമായി കോൺഗ്രസ്സ് പാർട്ടിക്ക് അതിന്റെ പാരമ്പര്യ വോട്ടുകൾ നഷ്ടമാകുകയായിരുന്നു. യുവാക്കളെ പാർട്ടിയിലേക്ക്  ആകർഷിക്കാൻ കഴിയാതെ കോൺഗ്രസ്സിന്റെ പോഷകസംവിധാനങ്ങൾ നിശ്ചലമായി. യുവനേതാക്കളിൽ മിക്കവരുടെയും സ്ഥാനലബ്ദ്ധി മക്കൾ രാഷ്ട്രീയമാണെന്നു വന്നതോടെ കഴിവുള്ള യുവാക്കൾക്ക് പാർട്ടിയിൽ ചേരാനുളള താൽപ്പര്യം നഷ്ടമാകുകയായിരുന്നു. അധികം പേരും സിവിൽ സൊസൈറ്റി പ്രസ്ഥാനങ്ങളിലോ കോർപറേറ്റ് നേതൃത്തിലേക്കോ മാത്രം  പോകുവാൻ താല്പര്യപ്പെട്ടു. ടെക്നോക്രാറ്റ് മാനേജർമാരുടെയും  ടെലിവിഷൻ വ്യക്തികളുടെയും  വർദ്ധന താഴേത്തട്ടിൽ പാർട്ടി വളർത്തി ഉയർന്നു വന്ന സംസ്ഥാനതല നേതാക്കൾക്ക് തെറ്റായ സന്ദേശം നൽകി.

അങ്ങനെ താഴേത്തട്ടും ദില്ലിയിലുള്ള ടെക്നോക്രാറ്റിക് നയസൃഷ്ടാക്കളും തമ്മിൽ വർദ്ധിച്ചു വന്ന അകലവും   താഴെ നിന്ന് മുകളിലേക്ക് പോകേണ്ടുന്ന പാർട്ടി തീരുമാനങ്ങൾക്ക് പകരം വിപരീതദിശയിൽ പാർട്ടിയിൽ അധികാരം അടിച്ചേൽപ്പിക്കപ്പെടുകയും ചെയ്തുകൊണ്ടിരുന്ന രീതിയും ക്രമേണ മോദിയുടെയും  ബിജെപ്പിയുടെയും കടന്നു വരവിനു  അനുകൂലമായ സാഹചര്യം സൃഷ്ടിച്ചു.

മോദി മിത്തിന്റെ ഉദയം

പല തരത്തിൽ, കഴിഞ്ഞ ഇരുപത് വർഷങ്ങളായി  കോൺഗ്രസ്സ് പിന്തുടർന്നു പോന്ന ഒത്തുതീർപ്പു രാഷ്ട്രീയങ്ങളുടെയും  അനുരഞ്ജനങ്ങളുടെയും നിർമ്മിതിയും ഗുണഭോക്താവുമായിരുന്നു  നരേന്ദ്ര മോദി. കോൺഗ്രസ്സിലെ പ്രബല വിഭാഗത്തിന്റെ രാഷ്ട്രീയാഖ്യാനങ്ങളുടെയും അതേ സമയം തന്നെ അതിനെതിരായി കോൺഗ്രസ്സിലുണ്ടായ  ഒരു  രാഷ്ട്രീയാഖ്യാനത്തിന്റെയും സൂചകമാണു നരേന്ദ്ര മോദി എന്ന ബ്രാൻഡ്  തന്നെ. ഒന്നോ രണ്ടോ വർഷങ്ങൾ കൊണ്ട് ഉയർന്നു വന്ന ഒന്നല്ല നരേന്ദ്ര മോദി എന്ന മിത്ത്. ജനങ്ങളുടെ കാഴ്ച്ചപ്പാടുകളെ സ്വാധീനിക്കുന്ന രാഷ്ട്രീയ ഭാവനയും  ടെക്നോക്രാറ്റിക് കാര്യപ്രാപ്തിയും എന്ന രീതിയിൽ  സൃഷ്ടിക്കപ്പെട്ട ഒരു രൂപകത്തിന്റെ , പത്ത് വർഷങ്ങൾക്ക് മുന്നെ തന്നെ ആരംഭിച്ചു വന്ന ഒരു പ്രക്രിയയായിരുന്നു അത്.

പ്രബലമായ  രാഷ്ട്രീയാഖ്യാനത്തിനു എതിരെ നില്ക്കുന്ന ഒരു രാഷ്ട്രീയ പ്രസ്താവമായിരുന്നു മോദി എന്നതിനു നാലാണു കാരണങ്ങൾ: 1)ദില്ലി ടെക്നോക്രാറ്റിക് പ്രാമാണ്യത്തിനു ബദലായ ഒരു അന്യൻ (പുറത്തു നിന്നുള്ളവൻ) എന്ന സൂചകമായുള്ള പ്രതിഷ്ഠിക്കപ്പെടൽ 2) താഴ്ന്ന ജാതിയിൽ നിന്നും ഗ്രാമീണ വർഗ്ഗത്തിൽ നിന്നും ജനങ്ങളുടെ ഭാഷയിൽസംസാരിക്കുന്ന ( മോദി എപ്പോഴും സംസാരിച്ചിരുന്നത് ഹിന്ദിയിലും ഗുജറാത്തിയിലുമാണു) ഒരാളെന്നത് ഗ്രാമീണ ഇന്ത്യയിലെ യുവാക്കളിലും ദരിദ്രരിലും ഉണ്ടാക്കിയ സ്വീകാര്യത. 3) ഭരണക്രമത്തിലും നിയോജകമണ്ഡല മേഖലയിലെ പ്രവർത്തനങ്ങളിലും സംസ്ഥാനത്ത് കഴിവ് തെളിയിച്ച ഒരു ഫെഡറൽനേതാവ് എന്ന രൂപകം 4) അഴിമതിയിൽ മുങ്ങിയ ദില്ലിക്ക് എതിരായി ഊർജ്ജസ്വലമായ (vibrant)  ഗുജറാത്ത് എന്ന രീതിയിൽ നിർമ്മിക്കപ്പെട്ട ഒരു ബദൽ സാധ്യത എന്ന നിലയിൽ. അങ്ങനെ, കഴിഞ്ഞ അഞ്ച് വർഷങ്ങളിലൂടെ സ്ഥിരമായ സന്ദേശങ്ങൾ വഴിയും ആശയതന്ത്രങ്ങൾ വഴിയും മോദി എന്ന ബ്രാൻഡ് സ്ഥാപിതമായി.  എതിർ രാഷ്ട്രീയാഖ്യാനംഎന്ന രൂപകം ഒരു വശത്ത് ഗ്രാമീണ ഇന്ത്യയുടേയും ഒരു വശത്ത് കഴിവുറ്റ, മികവുറ്റരീതിയിൽ പ്രവർത്തിക്കാൻ കഴിയുന്ന ഒരാളെന്ന നിലയിലും മോദിയെ ഉയർത്തിക്കാട്ടുവാൻ സഹായിച്ചു. ഈ ബദൽ ആഖ്യാനത്തിനോടൊപ്പം തന്നെ മോദിയുടെ പ്രചരണ മാനേജർമാർ കൗശലത്തോടെ കോൺഗ്രസ്സിനുള്ളിലെ പ്രമുഖമായ രാഷ്ട്രീയത്തിന്റെ ചരിത്രത്തെ അട്ടിമറിച്ചു. വളരെ ബുദ്ധിപരമായി സർദാർ വല്ലഭായ് പട്ടേൽ എന്ന രൂപകത്തെ അവർ തെരഞ്ഞെടുത്തു.  അത് സൂചിപ്പിച്ചത് ഒരു വശത്ത്  ഉദാര ഉൾക്കൊള്ളൽ ഹിന്ദുത്വ ദേശീയതയെയും മറു വശത്ത് ഗ്രാമീണകർഷകർക്കൊപ്പം നിൽക്കുന്ന , ദേശീയ അഖണ്ഡതയ്ക്ക് വേണ്ടി നിലകൊള്ളുന്ന ഒരു നേതാവെന്ന ബിംബകൽപ്പനയെയുമാണു.  കരുത്തിനെയും നിശ്ചയദാർഢ്യത്തെയും ഉല്പത്തിഷ്ണുതയെയും സൂചിപ്പിക്കുന്ന ഉരുക്കുമനുഷ്യനായപട്ടേലിന്റെ രൂപം മോദി ബ്രാൻഡിന്റെ തിളക്കത്തിനു ആക്കം കൂട്ടി. ഒപ്പം തന്നെ സർദാർ പട്ടേലിന്റെ പാരമ്പര്യം കോൺഗ്രസ്സിനു അവകാശപ്പെടാൻ കഴിയില്ല എന്ന വ്യാഖ്യാനം കൂടി മുന്നോട്ട് വയ്ക്കപ്പെട്ടു. ആർ എസ്സ് എസ്സ് മുന്നോട്ട് വയ്ക്കുന്ന പുറന്തള്ളലിന്റെ രാഷ്ടീയത്തിൽ അടിസ്ഥാനപ്പെട്ട തീവ്ര ഹൈന്ദവ ദേശീയതയാണു ബിജെപിയുടേത്.  എന്നിരുന്നാലും മോദി ആഖ്യാനത്തിന്റെ പ്രചരണ മാനേജർമാർ  അതിന്റെ ആത്യന്തിക ലക്ഷ്യമായ തീവ്രദേശീയതയെ പിറകിലേക്ക് മാറ്റി വെച്ച് വികസനംഭരണംസാമ്പത്തിക വളർച്ചഎന്നിവയും  തിലകനും മാളവ്യയും പട്ടേലും പിന്തുണച്ചിരുന്ന ഉദാര ഉൾക്കൊള്ളൽ ഹൈന്ദവ ദേശീയതയുടെ മൃദു ഹിന്ദുത്വ പാരമ്പര്യവും അതിനു  പകരമായി ഉയർത്തിക്കാട്ടി.

കോൺഗ്രസ്സിലെ ഈ പ്രബലമായ രാഷ്ട്രീയാഖ്യാനത്തെ ഉൾക്കൊണ്ടു കൊണ്ടും അതോടൊപ്പം തന്നെ  ദില്ലി ടെക്നോക്രാറ്റിക് പ്രമാണിവർഗ്ഗത്തിനു ബദലായി സ്വയം ഉയർത്തിക്കാട്ടിക്കൊണ്ടുമുള്ള ഈ ദ്വിമുഖതന്ത്രം  മോദി രൂപകത്തിനു അഖിലേന്ത്യാ തലത്തിൽ തന്നെ ഒരു ആകർഷണീയത നൽകാൻ സഹായകമായി. സ്വന്തം നാട്ടിലെ പാർശ്വവൽക്കൃതരും പുറന്തള്ളപ്പെട്ടവരുമായ ഒരു ജനതയുടെ പ്രതിനിധി എന്ന നിലയിൽ നരേന്ദ്രമോദിയെ ബിംബവൽക്കരിച്ചതും  ഗ്രാമീണജനവിഭാഗങ്ങളിൽ, പ്രത്യേകിച്ചും താഴ്ന്ന ജാതിയിൽ പെട്ട ജനങ്ങളുടെ ഇടയ്ക്ക് സ്വീകാര്യത നേടുന്നതിനും ഗുണം ചെയ്തു. ഒപ്പം തന്നെ സാമ്പത്തിക വളർച്ച നൽകുവാൻ കഴിയുന്ന ദൃഢചിത്തനായ  ഒരു ഭരണാധികാരി എന്ന ഇമേജ് സൃഷ്ടിക്കുക വഴി  നിരവധി സംസ്ഥാനങ്ങളിലെ മധ്യവർഗ്ഗ ജനതയെയും ആകർഷിക്കുവാൻ കഴിഞ്ഞു.  സോഷ്യൽ മീഡിയകളുടെയും ശൃംഖലകളുടെയും തന്ത്രപരമായ ഉപയോഗം പുതുതലമുറ വോട്ടർമാരുടെ വോട്ടുകളും നേടിക്കൊടുത്തു. ഒരു തരത്തിൽ ഈ തെരഞ്ഞെടുപ്പ് ഒരു പ്രെസിഡൻഷ്യൽ തെരഞ്ഞെടുപ്പ് പോലെയായിരുന്നു. കോർപ്പറേറ്റ് ഭീമന്മാരുടെ വളരെ വലിയ സംഭാവനകളും ആക്രമണസ്വഭാവമുള്ള പ്രചരണവുമൊക്കെയായി അരങ്ങേറിയ അത്തരമൊരു തെരഞ്ഞെടുപ്പിനു പാർലമെന്ററി ജനാധിപത്യത്തിന്റെയും  ഭരണഘടനയുടെയും അടിസ്ഥാനപരമായ വാഗ്ദാനങ്ങളെത്തന്നെ ചോദ്യം ചെയ്യാനാകും.

കോൺഗ്രസ്സിന്റെ ദുർദ്ദശ്ശ

സത്യത്തിൽ  സർദാർ പട്ടേൽ പ്രതിഛായയും വികസനംസദ്ഭരണം സാമ്പത്തികവളർച്ചഎന്ന മുദ്രാവാക്യവും കോൺഗ്രസ്സിലെ പ്രബലമായിരുന്ന ഒരു രാഷ്ട്രീയാഖ്യാനത്തിൽ നിന്നും എടുത്തിട്ടുള്ളതാണു.  ആം ആദ്മി കാ ഹാഥ് എന്ന മുദ്രാവാക്യവും ഗാന്ധിത്തൊപ്പിയും ആം ആദ്മി പാർട്ടിയാണു കോൺഗ്രസ്സിൽ നിന്നും കടം കൊണ്ടതെങ്കിൽ  നരേന്ദ്ര മോദിയും ബിജെപിയും കടം കൊണ്ടത് കോൺഗ്രസ്സിന്റെ പ്രധാനപ്പെട്ട രണ്ട് പ്രസ്താവങ്ങളാണു.  രണ്ട് തരം വെല്ലുവിളികൾകെജ്രിവാളിന്റെയും മോദിയുടെയും രൂപത്തിൽരണ്ടാം യുപിഎയ്ക്കു നേരെ ഉയർന്നു വന്നത് കോൺഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങളെയും  നയസമീപനങ്ങളെയും (സാമ്പത്തിക വളർച്ച സദ്ഭരണം) ദരിദ്രമാക്കി. ഗാന്ധിയുടെയും നെഹ്രുവിന്റെയും പേരിൽ നടന്ന പരമ്പരാഗതമായ സ്തുതിപാഠത്തിനും ഭഗി വാക്കുകൾക്കുമപ്പുറം കോൺഗ്രസ്സിനുള്ളിലെ ടെക്നോക്രാറ്റ് പ്രമാണിവർഗ്ഗത്തിന്റെ ഉദയം അതിന്റെ ഭരണനയ പരിപാടികളിൽ ഉണ്ടായിരുന്ന നെഹ്രൂവിയൻ പാരമ്പര്യത്തെ ആദ്യം പാർശ്വവൽക്കരിക്കുകയും പിന്നീട് കുഴിച്ചു കൂടുകയും ചെയ്തിരുന്നു. ഗാന്ധിനെഹ്രുപട്ടേൽ പാരമ്പര്യങ്ങളില്ലാതെ  അതിന്റെ ഗതകാല മിത്തുകളെ പുനർസൃഷ്ടിക്കാൻ അതിന്റെ പ്രചരണമാനേജർമാർക്ക് കഴിയുമായിരുന്നില്ല.  ഇതു മൂലം തടസപ്പെട്ടത് വിശ്വാസ്യത സൃഷ്ടിക്കാനുള്ള ശ്രമങ്ങളും താഴേത്തട്ടിൽ കൈവരുത്താൻ കഴിയുമായിരുന്ന മെച്ചപ്പെട്ട ആശയവിനിമയ സാധ്യതയുമാണു. ഇഴുകിച്ചേർന്ന ഒരു രാഷ്ട്രീയ കാഴ്ച്ചപ്പാടില്ലാത്ത പക്ഷം രണ്ടാം യുപിഎയുടെ ഭാരം ഉപേക്ഷിച്ച്,  നവീനവും നൂതനവുമായ ഒരു രാഷ്ട്രീയ തന്ത്രം രൂപപ്പെടുത്താൻ കഴിയുക സാധ്യമായിരുന്നില്ല.

ആർ എസ്സ് എസ്സിന്റെ പുറന്തള്ളൽ രാഷ്ട്രീയത്തെ പിന്നണിയിൽ നിർത്തിക്കൊണ്ട്  ഉദാര ഹൈന്ദവദേശീയതയുടെ ഉൾക്കൊള്ളൽ രാഷ്ട്രീയവും സദ്ഭരണവും എന്ന നയപരിപാടി മുന്നിലേക്ക് വയ്ക്കാനുള്ള ബി ജെപിയുടെ തന്ത്രമാണു കോൺഗ്രസ് നേരിടുന്ന യഥാർത്ഥ വെല്ലുവിളി. പല സൂചനകളും പറയുന്നത് നിലവിലെ പ്രധാനമന്ത്രി നിശ്ചയദാർഢ്യമുള്ള, എന്നാൽ ന്യൂനപക്ഷപാർശ്വവൽകൃത ജനതയെ വിശാലമായ തന്റെ രാഷ്ട്രീയനയാഖ്യാനങ്ങളിലൂടെ ഉൾക്കൊള്ളുമെന്ന പ്രതിച്ഛായ സൃഷ്ടിക്കുമെന്നും അതേ സമയം തന്നെ രണ്ടാം യുപിഎയുടെ കോർപ്പറേറ്റ് സൗഹൃദ നയങ്ങൾ തുടരുകയും ചെയ്യും എന്നാണു. ആശയവിനിമയതന്ത്രങ്ങളും പരസ്യങ്ങളും കോർപ്പറേറ്റ് പ്രചരണവും വഴി മോദി മിത്ത് ആഴത്തിലായി വേരോടിക്കാൻ സാധിച്ചിട്ടുണ്ട്.  മോദിയുടെ നിശ്ചയദാർഢ്യവും ഉൾക്കൊള്ളൽ രാഷ്ട്രീയവും വാസ്തവത്തിൽ തന്നെ നടപ്പിലായാൽ അത് കോൺഗ്രസ്സിന്റെയും മറ്റു ദേശീയ പാർട്ടികളുടെയും തന്ത്രങ്ങൾക്ക് തിരിച്ചടിയാകും. അതിനാൽ കോൺഗ്രസ്സിനു അതിന്റെ പ്രത്യയശാസ്ത്രപാരമ്പര്യത്തെ വീണ്ടും കണ്ടെത്തുകയും കീഴ് ഘടകങ്ങളെ ശക്തിപ്പെടുത്തുകയും അവിടെ നിന്നും വിശ്വാസ്യതയുള്ള ഒരു നേതൃ നിരയെ ഉയർത്തിക്കൊണ്ട് വരികയും ചെയ്യേണ്ടി വരും.  രാഷ്ട്രീയനയ നിർമ്മാണ രംഗത്തുണ്ടായിരുന്ന ടെക്നോക്രാറ്റിക് വരേണ്യവർഗ്ഗം  കോൺഗ്രസ്സിന്റെ രാഷ്ട്രീയ പ്രസ്താവങ്ങളുടെ മുന്നണിയിൽ നിന്നും പിന്നിലേക്ക് മാറണം എന്നും കൂടിയാണു അതിനർത്ഥം.  ഇന്ത്യയുടെ വന്ദ്യ വയോധിക പാർട്ടിയെ പുനർസൃഷ്ടിക്കാനുള്ള ഒരു കൂട്ടായ രാഷ്ട്രീയ ഭാവന ഉണ്ടാകുമോ എന്നതാണു ചോദ്യം.

ഈ തെരഞ്ഞെടുപ്പ്  പല രീതിയിൽ വെളിവാക്കിയ മറ്റൊരു കാര്യം    ഇടതുപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിസന്ധിയും സംഘടനാപരമായ പരിമിതിയുമാണു. ദില്ലി കേന്ദ്രീകൃത നയരാഷ്ട്രീയ മേലാളരും താഴേത്തട്ടിലെ കേഡറുകളും തമ്മിൽ അവബോധത്തിലും വീക്ഷണത്തിലും വർദ്ധിച്ച് വരുന്ന വിടവ് മൂലമുള്ള പ്രശ്നങ്ങൾ കോൺഗ്രസ്സിനെപ്പോലെ തന്നെ ഇടതു പാർട്ടികളും  നേരിട്ടു. തെരഞ്ഞെടുപ്പുകളിലെ താൽക്കാലിക വിജയത്തിനായി ഒത്തുതീർപ്പു രാഷ്ട്രീയം പിൻപറ്റിയത് ഇടതിന്റെ ധാർമ്മികവും രാഷ്ട്രീയവുമായ വിശ്വാസ്യതയ്ക്ക് താഴേത്തട്ടിൽ വലിയ രീതിയിലുള്ള ഇടിച്ചിലുണ്ടാക്കി.

സ്വയം മാറുവാൻ തയ്യാറാകാതിരിക്കുകയും പുതിയ തലമുറയിലെ തൊഴിലാളികളിലും എല്ലാ തലങ്ങളിലുമുള്ള നേതാക്കന്മാരിലും ആവേശം ഉയർത്താൻ ശ്രമിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് പാർട്ടി നേതാക്കന്മാർ മാറുമ്പോഴായിരിക്കും  ഇന്ത്യയിലെ ഇടതുപക്ഷവും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടികളും യഥാർത്ഥ വെല്ലുവിളി നേരിടാൻ പോവുക.

തെരഞ്ഞെടുപ്പ് ഫലങ്ങളിൽ അടങ്ങിയിരിക്കുന്ന ഭീമമായ പ്രതീക്ഷകൾക്കൊപ്പം ഉയരുകയും അതോടൊപ്പം തന്നെ ഭരണഘടനയുടെ അന്തസ്സ് ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ട് പോവുകയും ചെയ്യേണ്ടി വരും എന്നതാണു മോദിമിത്ത് നേരിടുന്ന യഥാർത്ഥ വെല്ലുവിളി. രണ്ടാമതായുള്ളത് ആജ്ഞാശക്തിയുള്ള ഒരു പ്രാമാണ്യത ഗവണ്മെന്റിലും ബിജെപിയിൽത്തന്നെയും വിശാലമായ ഭരണയന്ത്രത്തിലും സൃഷ്ടിക്കുന്നതിൽ നേരിടുന്ന വെല്ലുവിളികളായിരിക്കും. ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഒരു വെല്ലുവിളി ശക്തമായ ഒരു പ്രതിപക്ഷത്തിന്റെ അഭാവത്തിൽ ഹിന്ദുത്വ ശക്തികൾ  രാജ്യത്തെ സിവിൽ സൊസൈറ്റി പ്രക്രിയകളിൽ പ്രാമുഖ്യം നേടുകയും അവയെ അട്ടിമറിക്കുകയും ചെയ്യുമോ എന്നുള്ളതാണു.

അതിനാൽ ഉത്തരവാദിത്തത്തോടെയും പ്രതികരണമനോഭാവത്തോടു കൂടി  ഒരുമിച്ച് നിന്ന് ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുകയും താഴെ തട്ടിൽ താന്താങ്ങളുടെ രാഷ്ട്രീയങ്ങളെയും സംഘടനാസംവിധാനങ്ങളെയും ജനാധിപത്യരീതിയിൽ പുനരുജ്ജീവിപ്പിക്കുകയും അതു വഴി എല്ലാ തലങ്ങളിലും ഇന്ത്യയെ ഊർജ്ജസ്വലവും വർണ്ണാഭവുമായ ഒരു ജനാധിപത്യമാക്കുവാനും ശ്രമിക്കേണ്ടത് കോൺഗ്രസ്സിന്റെയും മത നിരപേക്ഷ പ്രാദേശിക പാർട്ടികളുടെയും ഇടതുപക്ഷത്തിന്റെയും രാഷ്ട്രീയവും ചരിത്രപരവുമായ കർത്തവ്യമാണു. കോൺഗ്രസ്സിനു ഒരുപക്ഷേ 21ആം നൂറ്റാണ്ടിനനുസരിച്ച്  അതിന്റെ ഗാന്ധിനെഹ്രു പാരമ്പര്യത്തെ വീണ്ടും കണ്ടെത്തുകയും നിർമ്മിക്കുകയും ചെയ്യേണ്ടി വന്നേക്കാം. വൈവിദ്ധ്യമാർന്ന രാഷ്ട്രീയ മാറ്റങ്ങൾ മുന്നോട്ട് വയ്ക്കുന്ന വിവിധങ്ങളായ അനിവാര്യതകളിൽ  രാജ്യത്തെ പൗരന്മാർക്ക് മുന്നിലുള്ളത്  ഇന്ത്യൻ ഭരണഘടനയിലേക്ക് സ്വയം സമർപ്പിക്കുക എന്നതാണു.

Comments

comments