ചെറുപഴശ്ശി എ.എല്‍.പി സ്കൂളില്‍ പഠിക്കുമ്പോ
ഓഫീസ് റൂമിന്റെ ജനലില്‍
ചേടിമണ്ണുകൊണ്ട്
കുട്ടിരാമന്‍ പിട്ടയിട്ടു
പിട്ടതട്ടി തോട്ടിലിട്ടുഎന്ന്
വെറുതേ എഴുതിവെച്ചിരുന്നു ഞാന്‍.

കുട്ടിരാമന്‍ എന്നുപേരുള്ള
ഒരാളെ മാത്രമേ
എനിക്കറിയുമായിരുന്നുള്ളൂ.
പറഞ്ഞുവരുമ്പോള്‍ ഒരു വെല്ല്യച്ചനായി വരും.
അയാളുമായി
പറയത്തക്ക സ്നേഹമോ വെറുപ്പോ
ഒന്നും ഇല്ലായിരുന്നെങ്കിലും
വെറുതേ വെറുതേയങ്ങനെ എഴുതി വെച്ചു.
ആരാണിതെഴുതിയതെന്ന് ഞാന്‍ തന്നെ
കൂട്ടുകാരോട് ചോദിച്ചു.
പലരും പലരോടും ചോദിച്ചു.
നല്ല തമാശ തന്നെ, അല്ലേ എന്ന്
ഉറപ്പുവരുത്തി.

ഉസ്കൂളിന്റെ പണിക്കായി കിട്ടുന്ന ഗ്രാന്റ്
ദിനേശ് ബീഡി വാങ്ങാമ്പോലും തെകയൂല്ലെന്ന്
മാനേജര്‍ ബാലേട്ടന്‍ പറഞ്ഞിരുന്നതു കാരണം
വളരെക്കാലം
ഓഫീസ് റൂമിന്റെ ജനലില്‍
കുട്ടിരാമന്‍ പിട്ടയിട്ടു.
ഇത് എയ്തിയത്
ഏത് നായീന്റെ മോന്റെ മോനാടാ എന്ന്
ബാലേട്ടന്‍ വല്ലപ്പോഴും അലറുമായിരുന്നെങ്കിലും
ചേടി മണ്ണ്
അതിനെയെല്ലാം അതിജീവിച്ചു.

ബാലേട്ടന്റെ ഒച്ച ഭയങ്കരമായിരുന്നു.
കുട്ടികള്‍ക്കെല്ലാം പേടിയായിരുന്നു.
ആറ്റംബോംബിന്റെ ഒച്ച
ഇതുപോലെയായിരിക്കുമെന്ന്
ഞങ്ങള്‍ കരുതിയിരുന്നു.
പിന്നീട്
ബാലേട്ടന്റെ ഒച്ചയെ മുഴുവന്‍
ഒരു തെളിവു പോലുമവശേഷിപ്പിക്കാതെ
തൊണ്ടയിലെ സൂക്കേട് മായ്ച്ചുകളഞ്ഞെങ്കിലും
ഓഫീസ് റൂമിന്റെ ജനലില്‍
കുട്ടിരാമന്‍ പിട്ടയിട്ടു

മാനേജര്‍ മാറിയപ്പോള്‍
ഓഫീസ് റൂം പുതുക്കിപ്പണിതു.
പുതിയ ജനലു വെച്ചു.
പഴയ ജനലു കീറി മുറിച്ചു
കുട്ടിരാമന്‍ പിട്ടയിട്ടു ആദ്യവും
പിട്ടതട്ടി തോട്ടിലിട്ടു രണ്ടാമതും
കൃത്യമായിത്തന്നെ അടുപ്പില്‍ മൂട്ടി,
ആ ഉസ്കൂളില്‍ കഞ്ഞിവെപ്പുകാരിയായ
എന്റെ അമ്മ
കഞ്ഞിയും പുഴുക്കും വെച്ചു.

ഞാന്‍ ഇപ്പോള്‍
ഒരുഗ്രന്‍ കവിയായി.
പുസ്തകമുടനെയിറക്കും.
അവാര്‍ഡ് കിട്ടും.
വേദിയില്‍ വെച്ച്
ഞാന്‍ ജീവിതത്തില്‍ ആദ്യമായി
കുട്ടിരാമന്‍ പിട്ടയിട്ടുഎന്ന
ആദ്യകവിതയുടെ പിതൃത്വം
ഏറ്റെടുക്കും.
നായീന്റെ മോന്റെ മോനെന്നു പറയിപ്പിച്ച
അതേവരികള്‍
ജനങ്ങളെ കയ്യടിപ്പിക്കും.
അയ്യേ…

Comments

comments