ലയാള സാഹിത്യ നിരൂപണ രംഗത്തെ ശക്തമായ സാന്നിദ്ധ്യമാണ്  ഡോ.എം.ലീലാവതി. വിമർശനം പുല്ലിംഗത്തിന്റെ കലയാണെന്നു വിശ്വസിക്കുന്നവരും ഈ രംഗത്തെ സംഭാവനകളുടെ പേരിൽ ടീച്ചറെപ്പറ്റി മീശയുള്ള പെണ്ണുങ്ങൾ എന്ന തസ്യം പറയുന്നവരും എത്ര തന്നെ താഴ്ത്തിക്കെട്ടാൻ ശ്രമിച്ചാലും അവരെ എഴുത്തിത്തള്ളാൻ പറ്റില്ല എന്ന കാര്യം തീർച്ചയാണ്. വേറിട്ടൊരു ചിന്താപദ്ധതിയാണ് ടീച്ചറുടേത്. നിമിഷംഎന്ന കവിതയ്ക്കു മാരാർ എഴുതിയ നിരൂപണത്തിനു കൊടുത്ത മറുപടിയിലൂടെ (മാതൃഭൂമി) ടീച്ചർ അതു തെളിയിച്ചതാണ്. പിന്നീടു വന്ന ലേഖനങ്ങളെല്ലാം തന്നെ ആശയപരമായ ഔന്നിത്യം കൊണ്ടും ഭാഷാജ്ഞാന – സ്വാധീനങ്ങളുടെ ശക്തികൊണ്ടും വ്യത്യസ്ത പുലർത്തുന്നവയാണ്. വിപുലമായ ഒരു വായനാമണ്ഡലം ടീച്ചർക്കുണ്ട്. ഭാരതീയ തത്ത്വശാസ്ത്രങ്ങളിലും പാശ്ചാത്യ ദർശനങ്ങളിലും ശാസ്ത്ര വിഷയങ്ങളിലും സാമൂഹിക ശാസ്ത്രങ്ങളിലും സാമൂഹ്യ വ്യവസ്ഥിതിയെ സംബന്ധിച്ച സങ്കൽപങ്ങൾക്ക് ആശയപരമായ അടിത്തറയായിത്തീരുന്ന പ്രത്യ ശാസ്ത്രങ്ങളിലും വേണ്ടുന്ന പരിജ്ഞാനം പ്രതിജ്ഞാബദ്ധമായ വായനയിലൂടെ ടീച്ചർ നേടിയെടുത്തിട്ടുണ്ട്. ഇത്തരം അറിവുകൾ സഹൃദയന്റെ അനുഭവമണ്ഡലത്തെ വികസിപ്പിക്കാനും നിരൂപണം ചെയ്യുന്ന വ്യക്തിയുടെ സജ്ജീകരണങ്ങൾക്ക് കരുത്തു പകരാനും ഉതകും എന്ന വിശ്വാസം ടീച്ചർക്കുണ്ട്. വൈചിത്ര്യത്തിനു വേണ്ടിയുള്ള അന്വേഷണങ്ങളും പുതിയ വെളിച്ചങ്ങൾ ഉൾക്കൊള്ളാനുള്ള താല്പര്യവും ഏതു സാഹിത്യത്തേയും പഴക്കത്തിന്റെ ജരാനരകളിൽ നിന്നു രക്ഷിക്കും എന്ന് ടീച്ചർ ഉറച്ചു വിശ്വസിക്കുന്നു. താൻ കൈക്കൊള്ളുന്ന നിരൂപണ രീതിയെ സംബന്ധിച്ച് ടീച്ചർക്ക് വ്യക്തമായ ധാരണയുണ്ട്. “പൗരസ്ത്യ മാർഗ്ഗത്തോടാണ് എനിക്കാഭിമുഖ്യമുള്ളത്. സാമൂഹ്യശാസ്ത്രം, മനഃശ്ശാസ്ത്രം, ഭൗതികശാസ്ത്രം മുതലായവയെപ്പറ്റി ലഭിച്ചിട്ടുള്ള പരിമിതമായ അറിവുകൾ വിചിന്തനങ്ങളിൽ കലരുമെങ്കിലും, അടിസ്ഥാനപരമായി ഞാൻ കൈക്കൊള്ളുന്ന സമീപനരീതി പൗരസ്ത്യമാണ്. സമുഹബോധമനസ്സ്, ആദിപ്രതീകം മുതലായ പദങ്ങൾ യുങ്ങിന്റെ മനഃശ്ശാസ്ത്ര പദ്ധതിയിൽ നിന്ന് എടുക്കാറുണ്ടെങ്കിലും, അവ കൊണ്ട് വ്യക്തമാക്കുന്ന ആശയങ്ങൾ പൗരസ്ത്യ പദ്ധതിയക്ക് അപരിചിതമല്ല. തികച്ചും മനശ്ശാസ്ത്രപരം എന്നു വിശേഷിപ്പിക്കാവുന്നതല്ല എന്റെ അപഗ്രഥന രീതി. സൈക്കോ അനാലിസിസ്സിന്റെ മണ്ഡലങ്ങളിലേയ്ക്ക് ഞാൻ പ്രവേശിക്കാറേയില്ല” (രണ്ടു തരം സങ്കീർണ്ണതകൾ – സത്യം ശിവം സുന്ദരം, എൻ.വി.എസ്സ്.  1989)

          സാഹിത്യ നിരൂപണത്തിൽ രചയിതാവിന്റെ മനശ്ശാസ്ത്രത്തെക്കുറിച്ച് അറിവു നൽകുന്ന അന്വേഷണ പ്രക്രിയകളെ തള്ളിക്കളയാവുന്നതല്ല എന്ന് ടീച്ചർ കരുതുന്നു.  20ആം നൂറ്റാണ്ടിന്റെ ഉപലബ്ധിയെന്നു വിശേഷിപ്പിക്കാവുന്ന മനഃശ്ശാസ്ത്രപരമായ നിരൂപണം, സാഹിത്യനിർമ്മാണ പ്രക്രിയയിലെ ചില ഘടകങ്ങളെ അപഗ്രഥിക്കാനും നിർമ്മാതാക്കളുടെ വ്യക്തിത്വത്തേയും ജീവിതത്തേയും ചില തലങ്ങളിൽ നിന്നു പഠന വിധേയമാക്കാനും, അവരുടെ സൃഷ്ടികളെ പരിശോധിക്കാനും കഥാപാത്രങ്ങളുടെ ഉൾക്കളങ്ങളിലേക്കു പ്രവേശിക്കാനും ഉപയുക്തമാകാറുണ്ട്. മനശ്ശാസ്ത്രത്തിന്റെ വിശാലമായ വീഥിയിൽ ഫ്രോയിഡ്, യുങ്ങ്, ആഡ്‌ലർ, പാവ്‌ലോവ്, ലക്കാൻ തുടങ്ങി നിരവധി പേരുണ്ടെങ്കിലും, ഇവരിൽ ആരുടെ രീതി സ്വീകരിക്കണമെന്ന തിരഞ്ഞെടുപ്പു നടത്തുന്നത് മാനസിക പ്രവണതകൾക്ക് അനുസൃതമായിട്ടായിരിക്കും.  ഓരോ വ്യക്തി മനസ്സും ഒരു സമൂഹത്തിന്റെ മനസ്സിന്റെ അംശമാണ് എന്നാണ് യുങ്ങിന്റെ മനശ്ശാസ്ത്രം സിദ്ധാന്തിക്കുന്നത്. ഈയൊരു കാഴ്ച്ചപ്പാടിൽ കേവലം, വ്യക്തിപരമെന്ന പരിനിഷ്ഠിതത്വത്തിൽ നിന്ന് സമൂഹ പരിനിഷ്ഠിതത്വത്തിലേക്ക് വികസിക്കുന്ന ഒരു വിചിന്തന പദ്ധതിയായി ആക്കി ടൈപ്പൽ സമീപനത്തെ വിലയിരുത്താം എന്നു ലീലാവതി ടീച്ചർ അഭിപ്രായപ്പെടുന്നു. സ്വന്തം വേരുകളിൽ അഭിമാനം ഉള്ളമാനവികതാവാദിയായി കണക്കാക്കാവുന്ന ടീച്ചറുടെ വ്യക്തിത്വത്തിന് അനുയോജ്യമായ രീതി തന്നെയാണിത്. ഈ നിരൂപണരീതിയെപ്പറ്റി ശ്രീ.എ.ബാലകൃഷ്ണപിള്ള, ഡോ.കെ.എൻ.എഴുത്തച്ഛൻ, ശ്രീ.എം.എൻ.വിജയൻ, എന്നിവർ ചർച്ച ചെയ്തിട്ടുണ്ടെങ്കിലും, ഇത് ഒരു സമ്പൂർണ്ണ നിരൂപണ പദ്ധതിയായി സ്വീകരിച്ച്, ഇതിന്റെ സാദ്ധ്യതകൾ ഏറ്റവും സഫലമായി മലയാളത്തിനു പരിചയപ്പെടുത്തിയത് ഡോ.എം.ലീലാവതിയാണ്.  പ്രകൃതിയിൽ വർഷം തോറും അരങ്ങേറുന്ന പ്രതിഭാസങ്ങൾക്ക് മാനുഷാകാരം നല്കുന്ന മിത്തുകളുപയോഗിച്ച് അന്വേഷണ ചക്രവാളത്തെ വിപുലപ്പെടുത്തുകയും, സമൂഹമനസ്സിന്റെ അഗാധതകളിലുള്ള ചില ആദിപ്രതീകങ്ങൾ സാഹിത്യത്തിൽ എപ്രകാരം വിവിധ രൂപഭാവങ്ങളോടെ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്നു എന്നും തന്റെ നിരവദി ആദ്യകാല ലേഖനങ്ങളിൽ തന്നെ ടീച്ചർ ചർച്ച നടത്തുകയും ചെയ്തിട്ടുണ്ട് (നവതരംഗം, കവിതയും ശാസ്ത്രവും എന്ന പുസ്തകങ്ങളിലെ ലേഖനങ്ങൾ).

          സാഹിത്യത്തിലെ ആദിരൂപങ്ങളെപ്പറ്റി പഠിക്കുന്ന ആദ്യത്തെ ആധികാരിക ഗ്രന്ഥം ബോഡ്കിന്റെ Archetypal Pattern in Poetry (1934) ആണ്. സാമൂഹ്യ നരവംശശാസ്ത്രം, മനശ്ശാസ്ത്രം എന്നീ രണ്ടു വിജ്ഞാന ശാഖകളിൽ നിന്നുള്ള സിദ്ധാന്തങ്ങളെ ഉപോൽബലകമാക്കിയിട്ടാണ് ഈ പഠനം നിർവ്വഹിച്ചിരിക്കുന്നത്.  യുങ്ങിന്റെ സമുഹബോധമനസ്സ്, ആദി ബിംബങ്ങൾ, ആദിരൂപങ്ങൾ എന്നീ ആശയങ്ങളെ കവിതകളുടെ അപഗ്രഥനത്തിന് ബോഡ്കിൽ ഉപയോഗിക്കുന്നുണ്ട്. സാംസ്‌കാരിക മിത്തോളജിയിലെ നിർണ്ണായക ഗ്രന്ഥമായ The Golden Bough എന്ന ഗ്രന്ഥത്തോടും സ്‌കോട്ടിഷ് നരവംശ ശാസ്ത്രജ്ഞനായ സർ ജെയിംസ് ഫ്രേസർ ആദിമ -ആധുനിക മതങ്ങളിലെ ചടങ്ങുകളെയും മൈത്തിക വിശ്വാസങ്ങളെയും വിവരിക്കുമ്പോൾ അബോധമനസ്സുമായി ബന്ധപ്പെട്ട മിത്തുകളെയും ആദിരപ്രരൂപങ്ങളെയുമാണ് യുങ്ങ് അതരിപ്പിച്ചിരിക്കുന്നത് (Psychology and Religional). സാംസ്‌കാരികമായ സന്തുലിതാവസ്ഥയെ സാമൂഹ്യ ബോധമനസ്സിലെ അന്തർലീന ശക്തികളുമായി, ബന്ധപ്പെടുത്തി, എറിക് ന്യൂമാൽ വിവരിക്കുകയുണ്ടായിട്ടുണ്ട് (Art and Time – The Origins and History of Consciousness – Erich Newumann, 1959). ഭൂമിയിലെ പ്രകൃതി പ്രതിഭാസങ്ങളെ മനുഷ്യ ജീവിത പരിണാമ വൈചിത്ര്യ കഥകളോടു സാദൃശ്യപ്പെടുത്തി നാനാ ജനതകളുടെ പുരാവൃത്തങ്ങളിലെ പാറ്റേൺ ഗിൽബർട്ട് മുറെ വിവരിക്കുന്നു.

          ആദിപ്രരൂപ നിരൂപണ രീതിയെ കൃത്യമായി സാങ്കേതിക പദാവലികളിൽ സിദ്ധാന്തവൽക്കരിച്ച് സാഹിത്യത്തിൽ ആദ്യമായി പ്രായോഗക്ഷമമാക്കുന്നത് നോർത്ത് റോപ്പ് ഫ്രൈ ആണ് (The Arche types of Literature – 20th century, 1974) ഫ്രൈയുടെ പ്രവർത്തനം ആദിപ്രരൂപനിരൂപണത്തെ ഒരു സാഹിത്യകൃതി അപഗ്രഥിക്കാനുള്ള മികച്ച ഉപാധി എന്ന നിലയിലേക്ക് ഉയർത്താൻ സഹായിച്ചു. പുതിയ പാശ്ചാത്യ നിരൂപണരീതികളുടെ ആവിർഭാവത്തോടെ ഈ സമീപനത്തിന്റെ പ്രചാരത്തിന് മങ്ങലേറ്റിട്ടുണ്ടെങ്കിലും, ഘടനാവാദത്തിന്റെ പ്രചാരകനായ ലെവിസ്‌ട്രോസ്സ്, ഭാഷാ ശാസ്ത്രജ്ഞനായ ചോംസ്തി, മെലാനി, ക്ലീൻസ്, നവ ഫ്രോയിഡിയനായ ലക്കാൻ എന്നിവരുടെ ആശയങ്ങൾ യുങ്ങിന്റെ സിദ്ധാന്തങ്ങളുമായി എവിടെയെല്ലാമോ ബന്ധപ്പെടുന്നുണ്ട്.

          ആദിപ്രരൂപ നിരൂപണ രീതിക്ക് മലയാളത്തിൽ പ്രചാരം സിദ്ധിക്കുന്നത് ഡോ.എം.ലീലാവതിയുടെ സാഹിത്യ സേവനങ്ങളിലൂടെയാണെന്നു സൂചിപ്പിച്ചുവല്ലോ. മാതൃകകൾ ഇല്ലാത്തിടത്ത് ഒരു മാതൃക നിർമ്മിച്ചു വെയ്ക്കുമ്പോൾ, നിർമ്മാതാവിന്, സ്വന്തമായ കാഴ്ചപ്പാടും, അംഗാഗിപ്പൊരുത്ത സങ്കല്പവും, മൂല്യബോധത്തെ സംബന്ധിച്ച് നിഷ്‌കൃഷ്ടമായ ഒരു മാനകോപകരണവും സർവ്വോപരി ഏകാന്ത ദീപ്തമായ ചിത്തത്തിൽ സ്വയംഭൂവായി പ്രകാശിക്കുന്ന വിഗ്രഹ ചൈതന്യവും, അതിനെ അവതിരിപ്പിക്കാനുള്ള മാധ്യമം കൈയാളുന്നതിൽ അധീശത്വവും വേണമെന്ന അഭിപ്രായമാണ് ടീച്ചർക്കുള്ളത് (മലയാള സാഹിത്യം വിമർശനം – സത്യം ശിവം, സുന്ദരം എൻ.ബി.എസ്സ് 1989). തുടക്കം മുതൽതന്നെ ശാസ്ത്രാഭിമുഖ്യവും, മനശ്ശാസ്ത്ര താൽപര്യവും ഉണ്ടായിരുന്ന അവർ ആദ്യകാല ലേഖനങ്ങളിൽ തന്നെ യുങ്ങിയൻ സമീപനത്തോട് താല്പര്യവും പ്രകടിപ്പിച്ചിരുന്നു. 1984ൽ പുറത്തു വന്ന നവതരംഗം എന്ന ഗ്രന്ഥത്തിൽ ആദിപ്രരൂപങ്ങൾ മിത്തുകൾ എന്നിവയുമായി സാഹിത്യകൃതികളെ

Comments

comments