വാക്സിനേഷൻ മൂലം പൂർണ്ണമായും തടയാൻ കഴിയുന്ന ഡിഫ്തീരിയ രോഗബാധ മലപ്പുറം ജില്ലയിലെ ചില ഭാഗങ്ങളിൽ പടർന്ന് പിടിക്കയും രണ്ട് കുട്ടികൾ മരണമടയുകയും ചെയ്തത് വിഖ്യാതമായ കേരള ആരോഗ്യ മാതൃകയുടെ ദുർബലമായ അടിത്തറ വീണ്ടും വെളിപ്പെടുത്തിയിരിക്കയാണ്. പെരിന്തൽമണ്ണക്കടുത്തുള്ള അറബിക് കോളേജിൽപഠിച്ചിരുന്ന രണ്ട് കുട്ടികളാണ് ഡിഫ്തീരിയ ബാധിച്ച് മരണമടഞ്ഞത്. ഏതാനും കുട്ടികൾ മരണവുമായി മല്ലടിച്ച് ആശുപത്രികളിൽ കഴിയുകയാണ്. കേരളത്തിൽ നിന്നും പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യപ്പെട്ടു എന്ന കരുതിയിരുന്ന പകർച്ചവ്യാധിയാണ് ഡിഫ്തീരിയ. സാർവ്വത്രിക ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി ശിശുമരണത്തിന് കാരണമായ കൊലയാളി രോഗങ്ങളായ ഡിഫ്തീരിയ, വില്ലൻ ചുമ, റ്റെറ്റനസ്, മീസിൽസ് തുടങ്ങിയ പകർച്ചവ്യാധികൾ പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്ത സംസ്ഥാനമായിരുന്നു കേരളം. ശിശുമരണനിരക്ക് വികസിതരാജ്യങ്ങൾക്ക് തുല്യമായി കുറച്ച് കൊണ്ട് വരാൻ കഴിഞ്ഞതിന്റെ പേരിൽ സാർവ്വദേശിയ പ്രശസ്തി കൈവരിച്ച കേരളത്തിലാണ് ഡിഫ്തീരിയ മൂലമുള്ള മരണം സംഭവിച്ചിരിക്കുന്നത്. എന്നാൽ ഈ ദാരുണമായ സംഭവം തീരെ അപ്രതീക്ഷിതമല്ല. ചികിത്സാ സൌകര്യങ്ങളുടെ കുറവോ രോഗ പ്രതിരോധ പ്രവർത്തനങ്ങളിലുള്ള അലംഭാവമോ അല്ല വാക്സിൻ മൂലം തടയാൻ കഴിയുന്ന ഇത്തരം മാരകങ്ങളായ പകർച്ചവ്യാധികൾ തിരികെ വരാനുള്ള പ്രധാന കാരണം. കഴിഞ്ഞ ഏതാനും വർഷക്കാലമായി വാക്സിനേഷനെതിരെ തികച്ചും അശാസ്തീയമായ വാദഗതികൾ ഉന്നയിച്ച് കൊണ്ടുള്ള പ്രചാരണ പ്രവർത്തനങ്ങൾ കേരളത്തിൽ നടന്നു വരികയാണ്. പ്രകൃതിചികിത്സകരും, ഡോക്ടർ എന്ന് സ്വയം അവകാശപ്പെടുന്നവരും, മതമൌലിക വാദികളും എന്തിന് സാംസ്കാരിക പ്രവർത്തകരായ ചില ഡോക്ടർമാരും, നിരന്തരമായി നടത്തി വരുന്ന വാക്സിൻ വിരുദ്ധ കുപ്രചരണങ്ങൾ മൂലമാണു ഒഴിവാക്കാവുന്ന ഇത്തരം മരണം സംഭവിക്കുന്നത്. മലപ്പുറം, കാസർഗോഡ്, കണ്ണൂർ തുടങ്ങിയ ജില്ലകളിലെ ദുർബല ജനവിഭാഗങ്ങളെയും സാമൂഹ്യ പിന്നാക്കവസ്ഥയിൽ ഉള്ളവരെയാണ് ഇത്തരം അശാസ്ത്രീയപ്രചരണങ്ങൾകൂടുതലായി സ്വാധീനിച്ച് വരുന്നതെന്നാണ് മലപ്പുറം സംഭവം വെളിപ്പെടുത്തുന്നത്. പാവപ്പെട്ട കുട്ടികൾ പഠിക്കുന്ന യത്തീംഖാനയിലെ രണ്ട് കുട്ടികളാണ് ഇപ്പോൾ മരണമടഞ്ഞിട്ടുള്ളത്.

       മുൻകാലങ്ങളിലെ വാക്സിനുകളെ അപേക്ഷിച്ച് പാർശ്വഫലങ്ങൾ തീരെക്കുറച്ച്, സുരക്ഷിതമായ വാക്സിനുകൾ ഉല്പാദിപ്പിച്ച് തുടങ്ങിയപ്പോഴാണ് അതിനെതിരെ കൂടുതൽ വിമർശനങ്ങൾ സമീപകാലത്ത്  ഉയർന്നു വന്നിരിക്കുന്നതെന്നതാണ് ദൌർഭാഗ്യകരമായ കാര്യം. ജനിത സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമ്മിക്കുന്ന റീ കോമ്പിനന്റ് വാക്സിനുകൾ അപകട സാധ്യത തീരെയില്ലാത്തവയാണെന്ന് കാണാൻ കഴിയും. പേപ്പട്ടി വിഷബാധ തടയാനുള്ള വാക്സിനാണ് എടുത്ത് പറയേണ്ട ഉദാഹരണം. പൊക്കിൾ കൊടിക്ക് ചുറ്റുമായി  നൽകിവന്നിരുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾഉണ്ടാവാൻ സാധ്യതയുള്ള പേപ്പട്ടിവിഷ വാക്സിന്റെ സ്ഥാനത്ത് ഇന്ന് പാർശ്വഫലങ്ങൾ തീരെയില്ലാത്തജനിത സാങ്കേതിക വിദ്യയിലൂടെ നിർമ്മിക്കുന്ന ഹ്യൂമൻ ഡിപ്ലോയിഡ്(human diploid)വാക്സിൻ ലഭ്യമാണ്. വൈറസ് രോഗബാധയുമായി ബന്ധപ്പെട്ടുണ്ടാവുന്ന ചിലതരം കാൻസർ രോഗങ്ങൾ തടയാനും ഇപ്പോൾ വാക്സിനുകൾക്ക് കഴിയും. ഹെപ്പറ്റൈറ്റിസ് ബി- യുടെ ഫലമായുണ്ടാവുന്ന കരൾ കാൻസർ ഹെപ്പറ്റൈറ്റിസ് ബി വാക്സിനും, ചിലതരം ഗർഭാശയകാൻസറുകൾ ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിനും  തടയാൻ കഴിയും. ജനിത വിപ്ലവത്തിന്റെതായ ഇരുപത്തൊന്നാം നൂറ്റാണ്ട് നിരവധി രോഗങ്ങൾപ്രതിരോധിക്കാൻ കഴിയുന്ന വാക്സിനുകളുടെതുകൂടിയായിരിക്കുമെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ട്. എയ്ഡ്സിനും മറ്റ് മാരകരോഗങ്ങൾക്കുമുള്ള വാക്സിനുകൾ അധികം വൈകാതെ കണ്ടെത്തുവാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  എബോള രോഗത്തെ പ്രതിരോധിക്കാനുള്ള വാക്സിൻ പരീക്ഷണം വിജയത്തിലെത്തിയെന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

വാക്സിനുകൾ രോഗപ്രതിരോധത്തിനായി ഉപയോഗിക്കപ്പെട്ട കാലം മുതൽ തന്നെ അതിനെതിരായ പ്രചാരണങ്ങളും ആരംഭിച്ചിരുന്നു. അതിനെയെല്ലാം അതിജീവിച്ചാണ് കോടിക്കണക്കിനാളുകളുടെ ജീവൻ അപഹരിച്ചിരുന്ന വസൂരി രോഗം ലോകത്ത് നിന്ന് തുടച്ച്  നീക്കം ചെയ്യപ്പെട്ടത്. ഇപ്പോൾ ഇന്ത്യയടക്കം പല രാജ്യങ്ങളിലും പോളിയോ രോഗവും നിർമ്മാർജ്ജനം ചെയ്യപ്പെട്ടിരിക്കുന്നു. എങ്കിലും വികസിത രാജ്യങ്ങളിൽ പോലും ശക്തമായ വാക്സിൻ വിരുദ്ധ ലോബികൾ പ്രവർത്തിക്കുന്നുണ്ട്. കെന്നഡി കുടുംബത്തിലെ റോബർട്ട് കെന്നഡി ജൂണിയറും പ്രസിദ്ധ സിനിമാ താരം ജിം കാരിയുമാണ് വാക്സിൻ വിരുദ്ധ പ്രചരണത്തിന് അമേരിക്കയിൽ  നേതൃത്വം കൊടുക്കുന്ന സെലിബ്രിറ്റികൾ. മതപരമായ കാരണങ്ങളാലും മനസാക്ഷിയനുസരിച്ചും വാക്സിനുകൾ നിഷേധിക്കാൻ അമേരിക്കയിലെ ചില സ്റ്റേറ്റുകളിൽ അനുമതി നൽകിയിരുന്നു. എന്നാൽ അടുത്തകാലത്ത് നിരവധി അമേരിക്കൻ സംസ്ഥനങ്ങളിൽ മീസിൽസ് രോഗം പടർന്ന് പിടിച്ച് എതാനും പേർ മരണമടഞ്ഞതിനെ തുടർന്ന് പല സംസ്ഥനങ്ങളിലും വാക്സിനേഷൻ നിർബന്ധിതമാക്കിനിയമ നിർമ്മാണം നടത്തിവരികയാണ്.

ശാസ്തീയ പഠനത്തെ തുടർന്ന് തള്ളികളഞ്ഞ പല അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടാണ് വാക്സിൻ വിരുദ്ധർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. ഇതിലൊന്നാണ് വാക്സിനുകളിലുള്ള ചില രാസവസ്തുക്കൾ ഓട്ടിസത്തിനു കാരണമായേക്കാമെന്ന വാദം. പ്രസിദ്ധ വൈദ്യശാസ്ത്ര ജേർണലായ ലാൻസെറ്റിൽ വാക്സിനിലൂടെ ഓട്ടിസമുണ്ടാവാമെന്ന് ഒരു ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു എന്നത് ശരിയാണ്. എന്നാൽ പിന്നീട് ഈ ലേഖനത്തിലെ വിവരങ്ങൾ യാതൊരു ശാസ്തീയ പിൻബലവുമില്ലാത്തതാണെന്ന്തെളിയിക്കപ്പെട്ടതിനെ തുടർന്ന് ലാൻസെറ്റിൽ നിഷേധക്കുറിപ്പ്  പ്രസിദ്ധീകരിക്കയുണ്ടായി. എങ്കിലും ഇപ്പോഴും വാക്സിനുകൾ ഓട്ടിസത്തിനു കാരണമാവുമെന്ന പ്രചരണം തുടരുന്നു. അത് പോലെയാണ് ടെറ്റനനസ്, വില്ലൻ ചുമ, ഡിഫ്തീരിയ, ഹെപ്പറ്റൈറ്റിസ് ബി, ഹീമോഫലസ് ഇൻഫ്ലുവൻസ ടൈപ്പ് ബി എന്നീ രോഗബാധതടയുന്നതിനുള്ള പെന്റാവലൻ വാക്സിൻ സ്വീകരിച്ച 34 കുട്ടികൾകേരളത്തിൽ മരണമടഞ്ഞു എന്ന ആരോപണവും. രോഗപ്രതിരോധ കുത്തിവയ്പുകളുമായി ഈ ശിശുമരണങ്ങൾക്ക് യാതൊരു ബന്ധ്യവുമില്ലെന്ന് പഠന റിപ്പോർട്ട് പുറത്തു വന്നിട്ടും മലയാളികളായ ചില മനുഷ്യാവകാശ പ്രവർത്തകർ അഖിലേന്ത്യാ തലത്തിൽ ഈ കുപ്രചരണം തുടർന്ന് വരികയാണ്. എന്തിന് പെന്റാവലൻ വാക്സിൻ ജനസംഖ്യ നിയന്ത്രണത്തിനുള്ള അന്താരാഷ്ട്ര സാമ്രാജ്യത്വ ഗൂഢലോചനയുടെ ഉല്പന്നമാണെന്ന് വരെ കേരളത്തിലെ ഒരു പത്രം ആധികാരികമായി റിപ്പോർട്ട്ചെയ്യുകയുണ്ടായി.

                  മനുഷ്യാവകാശത്തിന്റെ പേരിൽ വാക്സിൻ സ്വീകരിക്കാതിരിക്കാനുള്ള അവകാശത്തിനായി വാദിക്കുന്നവരുണ്ട്. വാക്സിൻ നൽകുന്നതിന്റെ അടിസ്ഥാന ശാസ്ത്രീയ സിദ്ധാന്തങ്ങൾ മനസ്സിലാവാതെയാണ്  ഇത്തരം വാദമുഖങ്ങൾ ഉന്നയിക്കുന്നത്. വ്യക്തികളെ സംരക്ഷിക്കാൻ മാത്രമല്ല വാക്സിൻ നൽകുന്നത്. സമൂഹത്തിൽ നിന്നും രോഗകാരണമായ വൈറസിനെ പൂർണ്ണമായും നീക്കംചെയ്യുന്നതിനായിട്ടുള്ള സാമൂഹ്യ പ്രതിരോധം (ഹേർഡ് ഇമ്മ്യൂണിറ്റി)  വളർത്തിയെടുക്കുന്നതിന് വേണ്ടികൂടിയാണ്. ഇതിലേക്കായി ഭൂരിഭാഗം കുട്ടികളും വാക്സിനേഷൻ എടുക്കേണ്ടതുണ്ട് എന്ത് കാരണം കൊണ്ടായാലും . ചിലർ വാക്സിനേഷൻ ഒഴിവാക്കിയാൽ വൈറസ് ചുറ്റുപാടും നിലനിൽക്കയും കൂടുതൽ മാരകമായ രോഗബാധക്ക് കാരണമാവുകയും ചെയ്യും. പൊതുജനാരോഗ്യ സംരക്ഷണത്തിനായി വ്യക്തിതാത്പര്യം പരിമിതപ്പെടുത്തേണ്ട സന്ദർഭമാണിത്. മാത്രമല്ല വ്യക്തികളുടെ ചികിത്സ സ്വീകരിക്കാനോ സ്വീകരിക്കാതിരിക്കാനോ ഉള്ള മനുഷ്യാവകാശത്തിന്റെ പേരിൽ വാക്സിൻ ബഹിഷ്കരണത്തിനായി മുന്നോട്ട് വക്കുന്ന കാരണങ്ങളാവട്ടെ അശാസ്ത്രീയധാരണകളോ മത മൌലികവാദ സമീപനങ്ങളോ ആണെന്നതും  മനസ്സിലാക്കിയിരിക്കേണ്ടതാണ്. പൊതു സ്ഥലങ്ങളിലെ പുകവലി നിരോധനം, ഹെൽമെറ്റ് ധരിച്ചുള്ള സ്കൂട്ടർ യാത്ര, കാറിൽ സീറ്റ് ബെൽറ്റിടൽ ഇവയെല്ലാം നടാപ്പിലാക്കുന്നത് വ്യക്തിയുടെ താതപര്യത്തെ മാത്രമല്ല സമൂഹത്തിന്റെ താത്പര്യങ്ങളെകൂടി സംരക്ഷിക്കുന്നതിനാണ്. വ്യക്തി സ്വാതന്ത്ര്യത്തിനായി ഇവയെല്ലാം ലംഘിക്കാൻ അനുവദിക്കണമെന്ന് വാദിക്കുന്നത് പോലെയാണ് വാക്സിനേഷൻ ബഹിഷ്കരിക്കാൻ സ്വാതന്ത്ര്യം വേണമെന്ന് വാദിക്കുന്നതും.

 

    അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സെന്റർ 2005 നടത്തിയ പഠനത്തിൽ മലപ്പുറം ജില്ലയിൽ കേവലം 36 ശതമാ‍നം കുട്ടികൾക്ക് മാത്രമാണ് വാക്സിനുകൾലഭിക്കുന്നതെന്ന് വെളിപ്പെടുത്തിയിരുന്നു. അതേ വർഷം രാജസ്ഥാനിൽ പോലും 37 ശതമാനം പേർക്ക് വാക്സിനേഷൻ ലഭിച്ചിരുന്നു. അഖിലേന്ത്യ തലത്തിൽ നടക്കുന്ന ഫാമിലി ഹെൽത്ത് സർവ്വേ അനുസരിച്ചും കേരളത്തിലെ വാക്സിനേഷൻ കവറേജ് പല സംസ്ഥാനങ്ങളെക്കാ‍ളും കുറഞ്ഞു വരികയാണെന്ന് വ്യക്തമാക്കപ്പെട്ടിരുന്നു. ഈ കുറവ് പരിഹരിക്കുന്നതിനായി മലപ്പുറം, കാസർഗോഡ് ജില്ലകളിൽ വാക്സിൻ കവറേജ് വർദ്ധിപ്പിക്കാനായി നടപ്പിലാക്കിയ പ്രത്യേക പ്രതിരോധകുത്തിവയ്പ് പരിപാടിയായ മിഷൻ ഇന്ദ്രധനുസ്സ് തുടങ്ങിയ പദ്ധതികൾ മതമൌലികവാദികളുടെയും ബദൽ ചികിത്സകരുടെയും ചില മാധ്യമങ്ങളുടെയും നിരന്തരമായ വാക്സിൻ വിരുദ്ധപ്രചാരണം മൂലം പരാജയപ്പെടുകയാണുണ്ടായത്. ശാസ്ത്രബോധവും യുക്തിചിന്തയും പ്രചരിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ദബോദ്ക്കറുടെയും പൻസരായുടെയും കൽബുർഗിയുടെയും നെഞ്ചിന് നേരെ വെടിയുണ്ട ഉതിർത്ത വർഗ്ഗീയ ഫാസിസ്റ്റുകളുടെ അതേ ശാസ്ത്രവിരുദ്ധ നിലപാടുകളാണ് നിഷ്കളങ്കരായ കുട്ടികളെ ദാരുണമരണങ്ങളിലേക്ക് നയിക്കുന്ന ശാസ്തവിരുദ്ധ പ്രചരണത്തിലേർപ്പെട്ടിരിക്കുന്നവരും നടത്തിവരുന്നതെന്ന് തിരിച്ചറിയേണ്ടതാണ്.

Comments

comments