കഴിഞ്ഞ ദിവസം സീതാറാം യെചൂരിയെ ഏ കെ ജി ഭവനില്‍ തന്നെ കയറി ആക്രമിച്ചത് ഒരു സന്ദേശമാണ്. ആ സന്ദേശം ഇവിടെ ഒരു നൂറു കൊല്ലത്തോളം നിലവിലുണ്ടായി വളര്‍ന്ന പെഷ്വാ-ബ്രാഹ്മിണിക്കല്‍ -ഫാസിസത്തിന്‍റെ നിര്‍മ്മിതിക്ക് വേണ്ടി അടുത്ത ഘട്ടം നടപ്പാക്കാൻ പോകുന്ന തന്ത്രങ്ങളുടെ മുന്നറിയിപ്പാണ്. ഒറ്റപ്പെട്ട സംഭവം എന്ന് ആദ്യ നോട്ടത്തില്‍ തോന്നുമെങ്കിലും ഒന്നും ഒറ്റപ്പെട്ടതല്ല. വിപുലമായ രാഷ്ട്രീയ ഉപജാപങ്ങളാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടക്കുന്നത്. ഇപ്പോള്‍ കാണുന്നത് കുറഞ്ഞത് എട്ടു വര്‍ഷമായി  ആസൂത്രണം ചെയ്ത, പത്ത് വര്‍ഷത്തേക്കുള്ള ഒരു തന്ത്ര പരമ്പരയുടെ ഭാഗമാണെന്നു തിരിച്ചറിയുക. അതിന്‍റെ ഇപ്പോഴത്തെ ഉദ്ദേശം പ്രതിപക്ഷ പാര്‍ട്ടികളെയും സിവിൽ സമൂഹ പ്രസ്ഥാങ്ങളെയും ഭിന്നിപ്പിച്ചും പ്രതിരോധിപ്പിച്ചും,  യുദ്ധകാഹളങ്ങളും വേണ്ടി വന്നാല്‍ യുദ്ധവും തന്നെ നടത്തി അടുത്ത തെരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷം നേടുകയെന്നതാണു. അങ്ങനെ ഭരണവും അധികാരവും പിടിച്ചെടുത്ത് ഭരണഘടനയയെയും ജനാധിപത്യ സ്ഥാപങ്ങളെയും മാറ്റിമറിച്ച് ഇന്ത്യയുടെ വൈവിധ്യത്തെയും ജനാധിപത്യ സംവിധാനത്തെത്തന്നെയും തകര്‍ക്കാനുള്ള പുറപ്പാടിലാണെന്ന് തിരിച്ചറിയുക. പെഷ്വാ-ബ്രാഹ്മിണിക്കല്‍ – ഫാസിസം നടപ്പക്കാൻ കൃത്യമായ പദ്ധതികള്‍ ഉപയോഗിച്ച് ഇന്ത്യൻ ഭരണഘടനെയും ജനാധിപത്യ സംവിധാനത്തെയും തകിടം മറിക്കുവനുള്ള ഒരു സംഘതിത ശ്രമമാണ് ഇവിടെ നടക്കുന്നുനത്. വിരലിലെണ്ണാൻ മാത്രമുള്ള ശിങ്കിടി മുതലാളിത്വ കോപ്പറേറ്റുകളുടെ ഒത്താശയോട് കൂടെയും,  മാധ്യമങ്ങളെ വിലയ്ക്കെടുത്തും,  ഭരണ- പോലീസ്- അന്വേഷണ എജൻസികളെ ദുരുപയോഗപ്പെടുത്തിയും,  അതു പോലെ സംഘ പരിവാറിന്‍റെ വിവിധ പേരിലും ഭാവങ്ങളിലുമുള്ള   പലതരം  കാലാൾ പടകളെ വിവിധയിടങ്ങളില്‍ ആക്രമണത്തിനായി വിന്യസിപ്പിച്ചുമാണ് ഇത് നടപ്പാക്കുന്നത്.

നാല് രീതിയില്‍ ആണ് പരിവാരം ഈ കുതന്ത്ര ഉപജാപ പരമ്പരകൾ ഇവിടെ നടപ്പക്കുന്നത്.

1)ആശയപരമായ അക്രണമങ്ങള്‍:

ഇത് നടപ്പാക്കുന്നത് ഇവിടെയുള്ള ലിബറൽ – പുരോഗമന – ജനാധിപത്യവാദികളായ അക്കാദമിക് വിദഗ്ദ്ധരെയും,  മാധ്യമ പ്രവര്‍ത്തകരെയും ടാര്‍ഗെറ്റ് ചെയ്താണ്. ഭരണ – അധികാര – അഹങ്കാര സ്വരൂപമായ സര്‍ക്കാരിനെ വിമര്‍ശിച്ചാൽ അവരെ ദേശവിരുദ്ധർ എന്ന് ചാപ്പകുത്തും. എന്നിട്ട് അവര്‍ ചോദിക്കുന്ന ചോദ്യങ്ങളെ ‘ദേശ-ദ്രോഹ’ അടയാളങ്ങളായി വരുത്തിത്തീര്‍ക്കും. ബ്രാഹ്മണിക്കൽ ഫാസിസത്തിന്‍റെ വക്താക്കളായ മാധ്യമ വാലാട്ടികളെ ഉപയോഗിച്ച് ചോദ്യം ചോദിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തും. ഇതിനു രാജ്യത്തെ രഹസ്യ അന്വേഷണ എജൻസികളെയും,  ഉപരി-ജാതിയിലുള്ള കാലള്‍പ്പടയെയും,  എക്സ്-സര്‍വീസ് സംഘ നെറ്റ്വര്‍ക്കിനെയും മാധ്യമ ശിങ്കിടികളെയും ഒരു പോലെ കൃത്യമായി ഉപയോഗിക്കുന്നതാണ്.

കഴിഞ്ഞ വർഷം ജെ എന്‍ യു-വിനു നേരെ നടത്തിയ ആക്രമണം വളരെ കൃത്യമായി പ്ലാൻ ചെയ്തു നടത്തിയ പദ്ധതിയാണ്. അതിന് രണ്ടു ഉദ്ദേശങ്ങളുണ്ട്. ഒന്ന് സിഗ്നലിംഗ്. രണ്ടു പ്രോഫിലിംഗ്. സിഗ്നലിംഗ് മറ്റുള്ളവരില്‍ ഭയചികതവും നിശബ്ദവുമായ ഒരു അനുസരണയും അച്ചടക്കവും സൃഷ്ട്ടിക്കാനാണ്. പ്രോഫിലിംഗ് സംഘപരിവാർ അജണ്ടയെ എതിര്‍ക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ്. ആദ്യം പട്ടിയെ പേപട്ടി ആണെന്ന് വരുത്തിതീര്‍ക്കുക. എന്നിട്ട് കലാൾ പടയെ ഉപയോഗിച്ച് അവരെ ആക്രമിക്കുകയോ കൊല്ലിക്കുകയോ ചെയ്യുക. കൽബുര്‍ഗിയെയും മറ്റു പലരേയും കൊന്നത് ഇങ്ങനെയാണ്.

2) സിവില്‍ സമൂഹ പ്രസ്ഥാങ്ങളെ തകര്‍ക്കുക :

അടുത്തതായി ഇവര്‍ ലക്ഷ്യം വയ്ക്കുന്നത് സിവിൽ സമൂഹത്തിൽ വളരെ സജീവമായി ഇടപെടുന്ന ലിബറല്‍ –  പുരോഗമന – ക്യാമ്പയിൻ സഘടനകളെയാണ്. ഭരണത്തില്‍ കയറിയ ഉടനെ അവരെയാണ് ടാര്‍ഗെറ്റ് ചെയ്തത്. ഗ്രീന്‍ പീസിനു നേരെയും, അംനെസ്റ്റി ഇന്ത്യക്ക് നേരെയും മറ്റ് മനുഷ്യാവകാശ സംഘടനകള്‍ക്ക് നേരെയും വളരെ കൃത്യമായ ആക്രമണമാണ് അഴിച്ചു വിട്ടത്. അവിടെ ആദ്യം ചെയ്യുന്നത് ഈ സംഘടനകളുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുക എന്നതാണ്. അത് മാധ്യമ-ശിങ്കിടികളെ ഉപയോഗിച്ച് നടപ്പകും. പിന്നീടു ഇവര്‍ നിയമം ലംഘിച്ചു എന്ന് വരുത്തി തീര്‍ക്കാൻ സര്‍ക്കാർ സംവിധാനങ്ങളെ ദുരുപയോഗപെടുത്തി അവരെ നിയമലംഘകരായി മുദ്രകുത്തി പൊതു സമൂഹത്തില്‍ സംശയം ജനിപ്പിക്കും. എഫ്.സി.ആര്‍.ഏ [Foreign Contribution (Regulation) Act] ഉപയോഗിച്ചു അവരെ അവസാനിപ്പിക്കുവാൻ ശ്രമിക്കും. അതിനും കഴിഞ്ഞില്ലെങ്കിൽ  ചെയ്യുന്നത് ഫണ്ടിംഗ് എജൻസികളെ വിദേശ ഏജന്റുമാരായി മുദ്ര കുത്തി പറഞ്ഞു വിടുക എന്നതാണ്. അങ്ങനെയാണ് ഫോര്‍ഡ് ഫൗണ്ടേഷനെ ടാർഗറ്റ് ചെയ്തത്.

ഇവിടെയും അവര്‍ കൃത്യമായ സിഗ്നലിംഗ് –  പ്രോഫിലിംഗ് തന്ത്രമാണ് ഉപയോഗിച്ചത്. സിവില്‍ സമൂഹപ്രവര്‍ത്തകരെയും സംഘടനകളെയും ഇവര്‍ ഭയക്കുവാനുള്ള കാരണം രാജ്യത്താകമാനം അങ്ങനെയുള്ള നെറ്റ്വർക്കുകൾ അടിസ്ഥാനതലം വരെ ജനങ്ങളുമായി ഇടപഴകി പ്രവര്‍ത്തിക്കുന്നു എന്നതിലടിസ്ഥാനപ്പെട്ട ഭയമാണ്.

ഒരു പക്ഷേ പ്രതിപക്ഷ പാർട്ടികളെക്കാള്‍ അവർ ഭയക്കുന്നത് ഇങ്ങനെയുള്ള സിവിൽ സമൂഹ നെറ്റ്വവര്‍ക്കുകളെയാണ്. അവര്‍ ഉയര്‍ത്തുന്ന ദളിത്‌ – ആദിവാസി – സ്ത്രീ – പരിസ്ഥിതി – മനുഷ്യാവകാശ പ്രശ്നങ്ങള്‍ ഭരണ-അധികാര- അഹങ്കരങ്ങളെ കുറച്ചൊന്നുമല്ല ആലോസരപെടുത്തുന്നത്. ഇവിടെ അവര്‍ മുതലെടുത്ത ഒരു വിഷയം മറ്റു രാഷ്ട്രീയ പാര്‍ട്ടികൾക്ക് സിവിൽ സമൂഹ സംഘടനകളോടും നേതാക്കളോടും ഉള്ള ഈര്‍ഷ്യയാണ്. അതുകൊണ്ട് തന്നെ സിവില്‍ സമൂഹ സംഘടനകള്‍ ആക്രമിക്കപെട്ടപ്പോൾ ഒരു രാഷ്ട്രീയ പാര്‍ട്ടികളും അതിനെതിരെ ശക്തമായി പ്രതീകരിച്ചില്ല. സിവില്‍ സമൂഹ സംഘടനകളെ രാജ്യ വിരുദ്ധരായി ചിത്രീകരിച്ചപ്പോള്‍ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികൾ മിക്കവാറും മൌനം പാലിച്ചു.

3) ന്യൂനപക്ഷ -ദളിത്-ആദിവാസി വിഭാഗങ്ങളെ രണ്ടാംതരം പൌരന്‍മാരാക്കുക:

പ്രധാനമായും അവർ ടാര്‍ഗെറ്റ് ചെയ്യുന്നത് ന്യൂനപക്ഷ-ദളിത്‌ വിഭഗങ്ങളെയാണ്. ഇത് മൂന്ന് തരത്തിലാണ് ചെയ്യുന്നത്. ഒന്ന് – അവരെ മറ്റെല്ലാ പാര്‍ട്ടികളും പ്രീണിപ്പിക്കുന്നു എന്ന് വരുത്തി കോൺഗ്രസ്സിനെയും മറ്റു പ്രതിപക്ഷ പാർട്ടികളെയും പ്രതിരോധത്തില്‍ ആക്കുക. ഈ വാദം ഉപയോഗിച്ചു ഭൂരിപക്ഷ ഉപരിവര്‍ഗ വര്‍ഗീയതയെ ഊട്ടിയുറപ്പിച്ച് തെരഞ്ഞെടുപ്പില്‍ വോട്ട് നേടുക എന്നതാണ്. രണ്ടാമതായി മുസ്ലീം സമൂഹത്തെ ഒന്നാകെ ‘ഭീകരവാദി’  ഒത്താശക്കാരാണെന്നു മുദ്രകുത്തുക. വിരലില്‍ എണ്ണാവുന്ന ചിലർ ഭീകര പ്രവര്‍ത്തനത്തിൽ ഏര്‍പ്പെട്ടിട്ടുണ്ടെങ്കിൽ അത് മാധ്യമങ്ങളെ ഉപയോഗിച്ചു പര്‍വതീകരിച്ചു ഒരു സമൂഹത്തെയകമാനം ചാപ്പകുത്തി പ്രതിരോധത്തിലാക്കി ന്യൂനപക്ഷ വര്‍ഗീയതയ്ക്ക് വളം നല്‍കി അത് ചൂണ്ടിക്കാണിച്ച് ഭൂരിപക്ഷ വര്‍ഗീയതയെ വളര്‍ത്തുക എന്ന തന്ത്രമാണു. ബീഫ് നിരോധനവും ഗോ -സംരക്ഷണവും അതിനോട് അനുബന്ധിച്ച് നടക്കുന്ന കണക്കു കൂട്ടിയുള്ള അക്രമങ്ങളും ഇതിന്‍റെ ഭാഗമാണ്.

അതേപോലെ ന്യൂനപക്ഷ വിഭാഗങ്ങളെ വിഘടിപ്പിക്കുവാന്‍ ഉള്ള തന്ത്രത്തിന്‍റെ ഭാഗമാണ് താരതമ്യേന ചെറിയ ന്യൂനപക്ഷവും ഉപരി-ജാതി മനസ്ഥിതിയും സംഘടന താല്പര്യങ്ങളുമുള്ള ക്രിസ്തീയ വിഭാഗങ്ങളെ കൊ-ഓപ്റ്റ് ചെയ്യുവാനുള്ള ശ്രമം. ഗോവയില്‍ പരീക്ഷിച്ചു വിജയിച്ച ആ മോഡല്‍ ആണ് കേരളത്തില് ഇപ്പോൾ പരീക്ഷിക്കാൻ ശ്രമിക്കുന്നത്.

അതോടൊപ്പം ദലിത് -ആദിവാസി വിഭാഗങ്ങളെ വിഘടിപ്പിച്ചു അതതു സ്ഥലങ്ങളില്‍ അവരെ രാഷ്ട്രീയമായി ഉപയോഗിക്കുകയും അതേസമയം തന്നെ ഉപരിജാതി- ബ്രാഹ്മണിക് ഫാസിസം ഉപയോഗിച്ച് അവരെ സാമൂഹികമായി ആക്രമിക്കുകയും ചെയ്യുകയാണ്. ഒരു ഭാഗത്ത് അംബേദ്കറെ കോ-ഓപ്റ്റു ചെയ്യുകയും മറുഭാഗത്ത്‌ അദ്ദേഹത്തിന്‍റെ ആശയങ്ങളെ ആക്രമിക്കുകയും ചെയ്യുന്നത് ഈ തന്ത്രത്തിന്‍റെ ഭാഗമാണ്. ഇതിനിടയിൽ സംവരണം ഉപരി ജാതികളുടെ അവസരങ്ങള്‍ കവര്‍ന്നെടുക്കുന്നു എന്ന കള്ളത്തരം പരത്തുന്നു. സാമ്പത്തിക സംവരണം എന്ന പേരിലും പലവാദഗതികൾ ഉപയോഗിച്ചും ഉപരി ജാതികളിലുള്ള ചെറുപ്പക്കാരെ സംഘപരിവാറിന്റെ ആശയഗതികളിലേക്കും ഹിന്ദുത്വ അജണ്ടയിലെക്കും അടുപ്പിക്കാനുള്ള ബ്രാഹ്മണിക് സവര്‍ണ്ണ പദ്ധതിയുടെ ഭാഗമണിത്. യഥാർത്ഥത്തില്‍ ബീഫ് നിരോധനവും ഗോ-സംരക്ഷണവും ദളിത് വിഭാഗങ്ങളെയും ലക്ഷ്യം വച്ചു കൊണ്ടുള്ളതാണ്. ദളിതര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ സംഘ – പരിവാര്‍ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും കൂടിക്കൊണ്ടിരിക്കുകയാണ്.

4) പ്രതിപക്ഷ പാര്‍ട്ടികളെ ഭിന്നിപ്പിച്ച്  തെരഞ്ഞെടുപ്പ് പിടിച്ചെടുക്കുക:

നാലാമത്തെതും പ്രധാനമായാതുമായ തന്ത്രം പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളെ വിഘടിപ്പിച്ചു ചിന്നഭിന്നമാക്കുക എന്നതാണ്.

ഇത് മൂന്ന് തലത്തിലാണ് നടക്കുന്നത്. ഒന്നാമത് കോൺഗ്രസ്സ് വിരുദ്ധ ചേരികളെ ഒരുമിപ്പിക്കാന്‍ ‘കോൺഗ്രസ്സ് മുക്തഭാരതം’  എന്ന മുദ്രവാക്യം മുഴക്കുക. കൊണ്ഗ്രെസ്സിനെ അതതു സംസ്ഥാനങ്ങളിൽ എതിര്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്ല് കോൺഗ്രസ്സ് വിരുദ്ധ വിചാരം കുത്തി വയ്ക്കുക എന്നതാണത്. രണ്ടാമത് കോൺഗ്രസ്സിന്‍റെ ദുര്‍ബലതകൾ ഊതിപ്പെരുപ്പിച്ച് അവരെ താറടിക്കുക എന്നതാണ്. രാഹുല്‍ ഗാന്ധിയെ കരുതിക്കൂട്ടി ആക്രമിച്ച് കോൺഗ്രസ്സുകാരെ പോലും സംശയാലുക്കള്‍ ആക്കുന്നത് ഈ തന്ത്രത്തിന്‍റെ ഭാഗമാണ്. അവസാനമായി അറുപതു കൊല്ലം കോൺഗ്രസ് ഭരിച്ചിട്ടും ഇന്ത്യ വികസിച്ചില്ല എന്ന പച്ചക്കള്ളം അക്കാദമിക് ശിങ്കിടികളേയും മാധ്യമ ശിങ്കിടികളേയും ഉപയോഗിച്ചും പ്രചരിപ്പിക്കൽ. നിര്‍ഭാഗ്യവശാല്‍ ഈ സംഘി തന്ത്രത്തിൽ വീണവവരിൽ കോൺഗ്രസ്സ് വിരോധം കൊണ്ടുനടക്കുന്ന ഒരു പാടു സിപിഎം-കാരുമുണ്ടെന്നതാണ് വസ്തുത.

പക്ഷേ ഇവിടെ കോൺഗ്രസ്സിന്റെ തന്നെ ദൌര്‍ബല്യങ്ങൾ കാണാതെ പോകാൻ കഴിയില്ല. കാരണം രാജ്യം ഏറ്റവും കൂടുതല്‍ ഭരിച്ചത് കോൺഗ്രസ് ആയതു കൊണ്ടുതന്നെ കോൺഗ്രസ്സിലാണ് ഏറ്റവും കൂടുതല്‍ അധികാരത്തിന്‍റെ ഇത്തിൾക്കണ്ണികള്‍ ഉള്ളത്. ഇന്ന് ഭരണ-അധികാരമുള്ള ബിജെപി അവരിൽ പലരെയും ഒട്ടു മിക്ക സംസ്ഥാനങ്ങളിലും കൊ-ഓപ്റ്റ് ചെയ്തിട്ടുണ്ട്. അതിനെ പ്രധിരോധിക്കാന്‍ കോൺഗ്രസ്സിനു തന്ത്രങ്ങളിലില്ലാത്തത് കോൺഗ്രസ് ഭരണത്തിലിരുന്ന് തേഞ്ഞ് തേഞ്ഞ്, ഒരു പ്രതിപക്ഷ പാര്‍ട്ടിയായി പ്രവർത്തിക്കുവാനുള്ള ധാര്‍മ്മികമായ കരുത്തും രാഷ്ട്രീയ പ്രതിബദ്ധതയും ഭരണത്തില്‍ ഇരുന്നു സുഖിച്ച കോൺഗ്രസ് നേതക്കള്‍ പലരും മറന്നു പോയിയെന്ന കാരണത്താലാണു. അവരില്‍ പലരും ഭരണ-അധികാരങ്ങള്‍ മാത്രം ജീവിതലക്ഷ്യമാക്കിയവരാണ്. അവര്‍ക്ക് ജങ്ങളുടെ ഇടയിലിറങ്ങി ശകതമായ ഒരു പ്രതിപക്ഷ പ്രതിരോധം തീര്‍ക്കാൻ ത്രാണിയില്ലെന്നുള്ളതാണു സത്യം. അതിനാലാണു അവര്‍ എളുപ്പ മാര്‍ഗ്ഗമായി ബിജെപിയിലേക്ക് പോയി അധികാരത്തിന്റെ സുഖം അനുഭവിക്കുന്നത്. ഇതിനെ നേരിടാന്‍ കോൺഗ്രസ് പാര്‍ട്ടി തന്നെ റീ ബൂട്ട് ചെയ്തില്ലെങ്കില്‍ അത് നാമാവശേഷമാകും. സംഘപരിവാറിനു കോൺഗ്രസ്സിനെ നല്ലതുപോലെ അറിയാം – അതിന്‍റെ ശക്തികളും ദൌര്‍ബല്യങ്ങളും. കാരണം അറുപതുകളുടെ അവസാനം മുതൽ സംഘപരിവാർ അവരുടെ ആളുകളെ കോൺഗ്രസ്സിന്റെ വിവിധ തലങ്ങളിൽ വിന്യസിപ്പിച്ചുണ്ട്. ശങ്കർ സിംഗ് വാഗെലയാണ് മോഡിയുടെ സംഘരാഷ്ട്രീയ ഗുരു എന്ന കാര്യം മറക്കരുത്. ഇതിനു പല സംസ്ഥാനത്തും ഉദാഹരണങ്ങൾ ഏറെയാണ്.  രാഷ്ട്രീയ ബോധ്യമില്ലാത്ത ഇത്തരം അവസരവാദ രാഷ്ട്രീയം കൊണ്ടാണ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കോൺഗ്രസ്സിലുണ്ടായിരുന്ന വിശ്വാസം നഷട്ടപെട്ടത്. നരസിംഹ റാവുവിന്‍റെ കാലത്താണ് കോൺഗ്രസ്സിൽ നിന്ന് മുസ്ലീം വിഭാഗങ്ങൾ അകന്നു പോയത് എന്നത് യാദൃശ്ചികമല്ല. അതുകൊണ്ട് തന്നെ കോൺഗ്രസ്സ് ഒരു ശുദ്ധീകരണ പ്രക്രിയയിൽ കൂടി കടന്നുപോകുകയും അടിസ്ഥാനതലത്തിൽ ഇറങ്ങി പുതിയ ഒരു ദര്‍ശനവും കാഴ്ചപ്പാടും നിർമ്മിക്കുകയും വേണം. ഇല്ലെങ്കിൽ കോൺഗ്രസ്സ് മുക്ത ഭാരതം എന്ന സംഘപരിവാർ അജണ്ട ഇവിടെ എളുപ്പത്തിൽ നടപ്പാവുകയും ഇന്ത്യ ഏകാധിപത്യ ബ്രാഹ്മണിക്കല്‍ ഫാസിസം  എന്ന വലിയ രാഷ്ട്രീയ വിപത്തിന്റെ കീഴിലാകുകയും ചെയ്യും.

പരിവാറിന്റെ ഇടതുപക്ഷ വിരുദ്ധത:

പേഷ്വാ-ബ്രാഹ്മണിക്കല്‍ ഫാസിസത്തിന്‍റെ ആശയപരമായ ഏറ്റവും വലിയ ശത്രു കമ്മ്യൂണിസ്റ്റ് – സോഷ്യലിസ്റ്റ് ആശയധാരയാണ്. അതു വളരെ മുൻപ് തൊട്ടുതന്നെ സംഘപരിവാർ-ആർ. എസ്.എസ് മറാത്തി ബ്രാഹ്മണ ഗുരവര്യന്‍മാർ അവരുടെ ‘ദിവ്യ’ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇടതുപക്ഷ സോഷ്യലിസ്റ്റ് ധാര കഴിഞ്ഞ കുറേ കൊല്ലങ്ങളായി രാജ്യത്ത് ക്ഷയിച്ചെങ്കിലും ഇന്നും പല സംസ്ഥാനങ്ങളിലും ആശയപരമായി പരിവാർ ഫാസിസത്തെ ചെറുക്കുന്നത് ഇടതുപക്ഷ ആശയധാരയിലുള്ളള്ളവരാണ്. അവരില്‍ പാർലമെന്റിലും പുറത്തും ഏറ്റവും ശകതമായി ആശയ യുദ്ധം ചെയ്യുന്ന പ്രതിപക്ഷ നേതാക്കളില്‍ പ്രമുഖനാണ് സീതാറാം യെച്ചൂരി. ഭരണ-അധികാര-അഹങ്കാരങ്ങളെ ചെറുക്കുന്ന സീതാറാം യെച്ചുരി സംഘപരിവാറിനു അരോചകം സൃഷ്ടിക്കുന്ന ഒരു പ്രതിപക്ഷ നേതാവാണ്‌. അതുകൊണ്ടു തന്നെയാണ് ആദ്യം ശിങ്കിടികളുടെ ടിവി ചാനലുകളിൽ കൂടി വാലാട്ടികളെ കൊണ്ട് കുരപ്പിച്ചതിനു ശേഷം കാലാൾ പടയിലെ നാലാംകൂലികളെ വിട്ട് അദ്ദേഹത്തെ ആക്രമിച്ചത്.

അതിനു പിന്നിൽ പല ഉദ്ദേശങ്ങളുണ്ട്. ഒന്ന് എല്ലാ രാഷ്രീയ വിമര്‍ശകര്‍ക്കും ഒരു മുന്നറിയിപ്പാണത്. വിമര്‍ശിച്ചാൽ വീട്ടിലോ ഓഫീസിലോ കയറി ആരെയും ആക്രമിക്കും എന്ന അപകടകരമായ മുന്നറിയിപ്പ്. ആക്രമണകാരികള്‍ക്ക് ‘ഇമ്പ്യുണിറ്റി’ ഉണ്ടെന്നുള്ള സന്ദേശം. രണ്ടാമത് കേരളത്തിലുള്ള സിപിഎം അണികളെ പ്രകോപ്പിച്ച് അക്രമങ്ങള്‍ക്കുള്ള സന്ദർഭമൊരുക്കി സര്‍ക്കാരിനെ പിരിച്ചുവിട്ട് ഗവര്‍ണർ ഭരണം നടത്തി കേരളത്തില്‍ രാഷ്ട്രീയ തന്ത്രങ്ങൾ മെനഞ്ഞു പിടിച്ചുകയറുക എന്ന ലക്ഷ്യം. മൂന്നമാമതായി സര്‍ക്കാർ വെടിവച്ചിട്ട കര്‍ഷകരെക്കുറിച്ചോ  കര്‍ഷകർ നേരിടുന്ന ജീവത പ്രതിസന്ധിയെ കുറിച്ചോ അവരുടെ ആത്മഹത്യകളെ കുറിച്ചോ  അഴിമതികളെ കുറിച്ചോ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാതെ ശ്രദ്ധ തിരിക്കുക എന്ന തന്ത്രം.

കുതന്ത്രങ്ങളെ നേരിടാൻ, ഇന്ത്യയുടെ ഭാവിക്കായി ജനകീയ ജനാധിപത്യ മുന്നേറ്റം:
പെഷ്വാ-ബ്രാഹ്മണിക്കൽ ഫാസിസ്റ്റ് കാലാള്‍പട പല രൂപത്തിലും ഭാവത്തിലും എല്ലായിടത്തും സജീവമാണെന്നാണു സംഘപരിവാർ നൽകുന്ന സന്ദേശം. അവരില്‍ പലരും ഫേസ്ബുക്കിലും മറ്റു സാമ ഹ്യ   മാധ്യമങ്ങളിലും പക്ഷരഹിതരായി  ഭാവിച്ചുകൊണ്ട് ചാതുര്യത്തോടെ വാദഗതികള്‍ ഉന്നയിച്ച് ചെറുപ്പക്കാരെ ബോധ്യപെടുത്താൻ ശ്രമിക്കും. ചിലര്‍ പുര കത്തുമ്പോല് വാഴ വെട്ടാൻ നോക്കും. മറ്റു ചിലര്‍ നിര്‍ണായക ഘട്ടങ്ങളിൽ പോലും ‘ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണ’ എന്ന മട്ടില്‍ സൗകര്യപൂർവ്വം ‘കൺഫേർമിസ്റ്റ്’  നിശബ്ദത പാലിക്കും. സൈബർ  ചാവേറുകളും ന്യായീകരണക്കാരായ കാലാൾ പടയും ലോകം എമ്പാടും നിന്ന് സജീവമായി ഇടപെടും. അവരില്‍ മിക്കവാറും ഉപരിജാതി-വര്‍ഗ്ഗത്തിൽ പെട്ട അഭ്യസ്തവിദ്യ പ്രൊഫഷണലുകളാണെന്നത് യാദൃശ്ചികമല്ല.

ഇന്ന് പെഷ്വാ-ബ്രഹ്മണിക്കൽ ഫാസിസം കഴിഞ്ഞ നൂറു കൊല്ലമായി തുടങ്ങിവച്ച രാഷ്ട്രീയ സംരംഭം അതിന്‍റെ പൂര്‍ണതയിൽ എത്തിക്കുവാനുള്ള പുറപ്പടിലാണ്. യു പി ഇലക്ഷന്‍ ആയിരുന്നു അതിന്‍റെ ഒരു പ്രധാന നാഴികക്കല്ല്‌. അവരുടെ അജണ്ട എല്ലാ രംഗത്തും ഭീഷണികൾ കൊണ്ടും ആക്രമണങ്ങളിലൂടെയും  സര്‍ക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചും നടത്താനുള്ള പുറപ്പാട് ആണെന്ന്  അതിനു ശേഷം വ്യക്തമായി. ഇത് അടിയന്തരാവസ്ഥയെക്കാൾ പല മടങ്ങ് അപകടകരമായ കാലത്തേക്കാണു രാജ്യത്തെ തള്ളി വിടുന്നത്. ദിവ്യമായ ഒരു പരിവേഷം  നൽകിയാണു സൈന്യത്തെക്കുറിച്ചും തീവ്രമായ ദേശീയതയെയും കുറിച്ച് ഇവർ സംസാരിക്കുന്നത്. യുദ്ധശ്രുതികള്‍ പരത്തി,  വേണ്ടി വന്നാല്‍ ഒരു യുദ്ധത്തിനുള്ള സാഹചര്യം തന്നെയുണ്ടാക്കി 2019-ൽ പ്രതിപക്ഷ പാര്‍ട്ടികളെ ആകമാനം പ്രതിരോധത്തിലാക്കി ഭരണത്തില്‍ പിടിമുറുക്കി, രാജ്യം പിടിച്ചെടുക്കാനുള്ള പുറപ്പാടിലാണു സംഘപരിവാറിലെ തന്ത്രശാലികൾ ശ്രമിക്കുന്നത് എന്ന് തിരിച്ചറിയുക.

അതുകൊണ്ട് തന്നെ രാജ്യത്തെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും സിവിൽ സമൂഹ പ്രസ്ഥാങ്ങളും മാധ്യമ പ്രവര്‍ത്തകരും ജനാധിത്യവിശ്വാസികളും ഒരുമിച്ച് ഒരു ജനകീയ മുന്നേറ്റത്തിലൂടെ മാറ്റങ്ങള്‍ ഉണ്ടാക്കിയില്ലായെങ്കില്‍ ഈ രാജ്യത്തിന്‍റെ ഭാവി തന്നെ അപകടത്തിലാകും. ഇത് ഭരണ-അധികാര-അഹങ്കാരത്തിനു മാറ്റം ഉണ്ടാക്കുവാന്‍ മാത്രമല്ല,  ഇന്ത്യയുടെ സ്വാതന്ത്ര്യവും  പമാധികാരവും ഭരണഘടനയും ഉയർത്തിപ്പിടിച്ച് രാജ്യത്തിന്‍റെ ജനായത്ത ആത്മാവിനു വേണ്ടി. ഇന്ത്യയിലെ രാജ്യസ്നേഹികളും ജനാധിപത്യ വിശ്വാസികളും പാര്‍ട്ടികള്‍ക്കും ഭാഷയ്ക്കും  മതത്തിനും  ജാതിക്കും ഉപരിയായി ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഇപ്പോഴത്തെ അവസ്ഥക്ക് മാറ്റം വന്നേ തീരു. മാറ്റം വരുത്തണം.
——–
സംഘപരിവാർ: ഫാസിസത്തിന്റെ ഭീഷണസ്വരം

Comments

comments