രാഷ്ട്രം ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും കൂടുതല്‍ ധ്രുവീകരിക്കപ്പെടുകയും സമൂഹം ഹിംസാത്മകമായി തീരുകയുമാണ്. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഭൂരിപക്ഷം ഒരു അനിവാര്യതയല്ലാതായി മാറിയിരിക്കുന്നു. ഭരണ ഘടന നഗ്നമായി അട്ടിമറിച്ചും എം എല്‍ എ മാരെ  കോടികള്‍ കൊടുത്തു വാങ്ങിയും സ്വന്തം ഗവര്‍ണറെ ഉപയോഗിച്ചും  ഭരണം പിടിക്കുക എന്ന ബി ജെ പി  തന്ത്രം  കഴിഞ്ഞ നാലുകൊല്ലമായി നാം കാണുന്നു. വിധേയരായി നില്ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരു ഫലിതമായി തോന്നിച്ചു. ഇതിനു മുന്പ് കൂറുമാറ്റം നടന്നിട്ടില്ല എന്നല്ല വ്യവസ്ഥ. അതൊക്കെ കുഴിയാന കച്ചവടം ആയിരുന്നെങ്കില്‍ ബി ജെ പി അപ്രതീക്ഷിതമായി ലഭിച്ച ഭരണം നിര്‍ത്താന്‍ ആന കച്ചവടവും സെക്സും സ്ടണ്ടും വരെ ഓഫര്‍ ചെയ്യുന്നു. ജനാധിപത്യത്തിന്റെ സമസ്തമേഖലകളും മുറിവേറ്റു പിടയുന്നു. സമൂഹവും അത് ജീവിക്കുന്ന സമ്പ്രദായവും ചിദ്രമാവുന്നു. സ്ഥാപനങ്ങള്‍ക്ക്  ഏറ്റ മുറിവുണങ്ങാന്‍ ആര് എന്തുനയം മുന്നോട്ടു വെക്കുന്നു എന്നതാണ് ഇനി പ്രധാനം. ബി ജെ പി അവരുടെ ശൈലി വ്യക്തമാക്കിയിരിക്കേ, പുതിയ  നയത്തില്‍  കാര്‍ഷിക ഇന്ത്യ പ്രമുഖമായിരിക്കണം. നിന്ദിതരും പീഡിതരുമായ ദളിത്‌ -സംവരണ -ന്യൂനപക്ഷങ്ങള്ക്ക്  മുന്തിയ പരിഗണന ഉണ്ടാവണം.  കള്ളച്ചൂതിനെ തികഞ്ഞ ജാഗ്രതയോടെ  പ്രതിരോധിക്കണം. കര്‍ണാടക തെരഞ്ഞെടുപ്പു ഫലവും തുടര്‍നാടകവും ഇത്തരം ചിന്തകള്‍ക്ക് പുതുജീവന്‍ നല്കിയിട്ടുണ്ട്. അമ്പത്താറിഞ്ചു വലുപ്പമുണ്ടായിരുന്ന, ആര്‍ എസ്സ് എസ്സിന്റെ മൃഗീയ വര്ഗീ്യതുടെ താല്ക്കാലിക സാരഥികള്‍ ആയിരുന്ന  രണ്ടുപേര്‍ – അമിത് – മോഡി – അടുക്കാനാവാത്ത  തന്ത്ര രാക്ഷസന്മാര്‍ എന്ന നിലയില്‍ നിന്നും വെറും സാധാരണ മനുഷ്യരായാണ് മടങ്ങിയത്; ആ ഇമേജ് നഷ്ട്ടം ചെറുതല്ല.

അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍  ഉത്തരേന്ത്യയില്‍ നൂറ്റിമുപ്പതു സീറ്റുകള്‍ നഷ്ട്ടപ്പെടുമെന്നാണ് അവരുടെ തന്നെ കണക്ക് – ആര്‍ എസ്സ് എസ്സിന്റെ –  കണക്ക്. അതത്രയും ദക്ഷിണേന്ത്യയില്‍  നിന്ന് നികത്തണം. അതിനുള്ള  പടപ്പുറപ്പാടും അധമ മാര്‍ഗങ്ങളുമായി വന്ന അമിത്ഷായും മോഡിയും  തുടക്കത്തില്‍ തന്നെ അടിതെറ്റി വീണു.  തെരഞ്ഞെടുപ്പുകള്‍ ജയിക്കാന്‍ ഒരു മോഡിയും ജാതിയും  കട്ടിംഗ് എഡ്ജ്  സൌണ്ട് സിസ്ടവും മതിയാവില്ല ഇനി എന്ന് നാഗ്പ്പൂര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.  ഒരുപക്ഷെ ആ തിരിച്ചറിവ്  ഉണ്ടാകാത്തത്  അമിത് മോഡിക്ക് മാത്രമാവും. അതങ്ങിനെയാണ്.

എത്ര ഉയരത്തില്‍ നിന്ന് വീഴുമ്പോഴും ഫാസിസ്റ്റുകള്‍ ആ തിരിച്ചറിവിനെ സ്വയം തിരസ്ക്കരിച്ചു അനുകൂലമായത് മാത്രം വിശ്വസിക്കും. ഏതായാലും ആര്‍ എസ്സ് എസ്സ് അതിന്റെ പ്രത്യയ ശാസ്ത്രത്തില്‍  ഉറച്ചു നിന്ന് മുന്നോട്ടു പോകുമ്പോള്‍ തന്നെ ചില ധാര്‍മികതകള്‍ പുലര്‍ത്തേണ്ടതുണ്ട് എന്ന് ആവശ്യപ്പെട്ടു കൊണ്ട് ആര്‍ എസ് എസ്സിലെ ചില മുതിര്‍ന്നവര്‍ രാജ് നാഥ് സിംഗിനെ പാര്‍ട്ടി പ്രസിടന്റ്റ് ആക്കണം എന്ന ആവശ്യമുന്നയിച്ചു കഴിഞ്ഞു.

എല്ലാ അര്‍ത്ഥത്തിലും അമിത് ഷാ ക്ഷീണത്തിലാണ്. കര്‍ണ്ണാടകം ബി ജെ പി ക്ക് നല്‍കുന്ന പ്രഥമ പാഠവും ഇതാണ്.  കൈവീശി നേടാവുന്നതല്ല ഇന്ത്യ. ഇനി ഫ്രീ  വിജയങ്ങള്‍ ഇല്ല. പുതിയ നയങ്ങളും തന്ത്രങ്ങളും വേണം. അര്‍ബന്‍ ഇന്ത്യയിലെ മിഡില്‍ ക്ലാസും ഐ ടി യുവത്വവും കാത്തിരുന്നു മടുത്തു. ന്യൂ ഇന്ത്യയും മേക്ക് ഇന്‍ ഇന്ത്യയും ഡിജിറ്റല്‍ ഇന്ത്യയും വെറും കടലാസ് പുലികള്‍ ആയിരുന്നു എന്ന യാഥാര്‍ത്ഥ്യവുമായി അവര്‍ പൊരുത്തപ്പെടാന്‍ സമയമെടുത്തേക്കും. പക്ഷെ തൊഴിലിനു വേണ്ടി അലയുമ്പോള്‍ ഓര്‍ക്കാതെ കഴിയുമോ ?

കര്‍ണ്ണാടകയില്‍ നിന്നുയര്‍ന്ന ഐക്യത്തിന്‍റെ കിരണത്തിന് ഇന്ത്യ മുഴുവന്‍ സാമാന്യം പ്രതിഫലനമുണ്ടാക്കാനായി എന്നത് ആശ്വാസകരമാണ്. അത് പക്ഷെ കുറെ ജയ് ഹോ വിളികളില്‍ അവസാനിക്കുന്നത് വിപരീത ഫലമേ ഉണ്ടാക്കൂ. എന്ത് കൊണ്ട് ബി ജെ പി ക്ക് എതിര് എന്നതിനു ഫാസിസം എന്ന് മാത്രം മതിയാവില്ല മറുപടി. ഇന്ത്യയെ ആഭ്യന്തരമായി ശിഥിലീകരിക്കുക  എന്ന പ്രാഥമിക ലക്ഷ്യത്തോടെ അവര്‍ സാമ്പത്തിക സാമൂഹ്യ രംഗത്ത് വിതച്ച നാശം വിശദീകരിച്ചു കൊടുക്കാന്‍ എതിര്‍പക്ഷം  ബാധ്യസ്ഥമാണ്. ബീഫ് നിരോധനം മുതലിങ്ങോട്ട്‌ കര്‍ണാടകയില്‍ എത്തുമ്പോള്‍ നാം കാണുന്നത് എല്ലാ ജനാധിപത്യ സ്ഥാപനങ്ങളുടെയും വീഴ്ചയും നിഷ്ക്രിയത്വവുമാണ്. വിശദീകരിക്കാതെ ആര്‍ക്കും കാണാവുന്നവ. ഭരണ ഘടനയും തെരഞ്ഞെടുപ്പു ചട്ടവും ലംഘിക്കപ്പെട്ടു. ഒടുവില്‍ സുപ്രീം കോടതിയുടെ ഭരണ സമിതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ പത്ര സമ്മേളനം വിളിച്ചു പറഞ്ഞു ” ഇന്ത്യന്‍ ജനാധിപത്യം അപകടത്തിലാണ് “. എന്നിട്ടും ഒരു ചലനവുമുണ്ടായില്ല.  ആ പ്രവചനം സാധ്യമാവും വിധം കര്‍ണ്ണാടക വികസിച്ചപ്പോള്‍ മറുപക്ഷം –  കോണ്‍ഗ്രസ്  – ദള്‍, നിയമത്തിന്‍റെയും നീതിയുടെയും പക്ഷത്തു നിന്നു. ഒപ്പം കോണ്‍ഗ്രസ് ദളിന്  നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. അതോടെ രാജ്യം ഒന്നുണര്‍ന്നു. അധികാര കോലങ്ങളുടെ വലുപ്പം കണ്ടു ഞെട്ടിയവര്‍ അതിനകത്ത് നില്‍ക്കുന്ന സാദാ രണ്ടുപേരെ കണ്ടു ചിരിച്ചു. നേതാക്കളുടെ തല്‍സ്വഭാവം കാണുന്നത് ചിലപ്പോള്‍ ചിരിയും ചിലപ്പോള്‍ കോപവും ആണുണ്ടാക്കുക. വോട്ടു ജനങ്ങളുടെതാണ്. അത് മുന്‍പ് കോണ്‍ഗ്രസിനായിരുന്നു, പിന്നീട് മണ്ഡല്‍ പാര്‍ട്ടികള്‍ മുന്‍ കൈ നേടി. ഇപ്പോള്‍ ബി ജെ പി. വോട്ടു ചെയ്തതെല്ലാം ഏറക്കുറെ ഒരേ ജനം തന്നെയാണ്. എല്ലാ പാര്‍ട്ടികളും അതിടയ്ക്കിടെ മറക്കും – തീര്‍ച്ചയായും വര്‍ഗീയതയില്‍ ഊന്നിമാത്രം  മുന്നോട്ടു പോകാനുള്ള  ഒരു തന്ത്രത്തിനാണ് ബി ജെ പി രൂപം നല്‍കുക. മറ്റു വഴികള്‍ അവര്‍ക്ക് മുന്നില്‍ അടയുകയാണ്. അതാണ്‌ അവരുണ്ടാക്കിയ വിശ്വാസ പ്രതിസന്ധിക്ക് പകരം കിട്ടിയത്. മാതൃസ്ഥാപനമായ ആര്‍ എസ്സ് എസ്സ് ഈ ഇരുവരില്‍ രേഖപ്പെടുത്തിയ അവിശ്വാസം മറികടന്നേ അവര്‍ക്കിനി മുന്നോട്ടു പോകാനാവൂ. പ്രതിപക്ഷത്തു ഐക്യം ഉണ്ടാവാതെ കാത്തു സൂക്ഷിക്കുകയും വേണം.  വീണ്ടും അശുഭകരമാണ് വാര്‍ത്തകള്‍. ബി ജെ പി ക്ക് ലോക്സഭയില്‍ ഉണ്ടായിരുന്ന ഒറ്റക്കുള്ള ഭൂരിപക്ഷം നഷ്ട്ടമായിരിക്കുന്നു. 282 – ഇല്‍ നിന്ന് 271. ലോക്സഭാ അംഗത്വം കഴിഞ്ഞാഴ്ച രാജി വെച്ച് മുഖ്യമന്ത്രിയും ഉപ മുഖ്യമന്ത്രിയും ആകുവാന്‍ പോയ രണ്ടുപേര്‍ ഒരു തരികിടയില്‍ തിരിച്ചു വന്നു കഷ്ട്ടിച്ചു ഭൂരിപക്ഷം നിലനിര്‍ത്തുന്നു. രണ്ടു, മോഡിയുടെ ജനപിന്തുണ ആദ്യമായി അമ്പതില്‍ താഴെയായി. ബി ജെ പി യും ഇനിയുള്ള നാളുകളില്‍ വിയര്‍ക്കേണ്ടി വരുമെന്ന് സാരം. കര്‍ണ്ണാടകത്തില്‍ സോണിയയും രാഹുലും ലാലുവും ദേവ ഗൌഡയും യെച്ചൂരിയും മമതയും  മായാവതിയും തമിഴ്നാട് പ്രതിപക്ഷവും ഒന്നിച്ചു നിന്ന് എന്നത് ശരി. പക്ഷെ ഭാവിയിലെ ഐക്യ മുന്നേറ്റങ്ങള്‍ക്ക്  അത് സമഗ്രമായ ഒരു സൂചികയല്ല. കോണ്‍ഗ്രസ്സില്ലാത്ത പ്രതിപക്ഷ മുന്നണി അര്‍ത്ഥ രഹിതമായിരിക്കും. കാരണം അങ്ങിനെ ഒരു സെന്‍ററിസ്റ്റ് ഇന്ത്യയില്‍ ഇന്ന് അതുമാത്രമേ ഉള്ളൂ. പ്രാദേശികമായി കോണ്‍ഗ്രസ്സുമായി ചേര്‍ന്നാല്‍ പരാജയം സംഭവിക്കാവുന്ന മേഖലകളുണ്ട്. ഇതൊക്കെ ഗണിക്കാന്‍ കോണ്‍ഗ്രസ് തിങ്ക്‌ ടാങ്ക് ഡ്രോയിംഗ് ബോര്‍ഡിലേക്ക് തിരിച്ചു പോകേണ്ടതുണ്ട്. അവര്‍ക്ക് അനുകൂലമായ സാഹചര്യമാണ് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഉരുത്തിരിയുന്നത്. ഏതു ജനകീയ മുന്നേറ്റത്തേയും തടയാന്‍ ഗ്രാമീണ – കാര്‍ഷിക മേഖലയുടെ സംഘടിത സ്വഭാവം ഇല്ലാതാക്കുക എന്നത് പഴയൊരു തന്ത്രമാണ്. ബി ജെ പി അത് ചെയ്തു കഴിഞ്ഞു . കര്‍ഷക ഇന്ത്യയില്‍  രാഷ്ട്രീയമായി ഇടിച്ചു കയറാന്‍ കഴിഞ്ഞില്ലെങ്കിലും ആ പടുകൂറ്റന്‍ അതിജീവന ശൃംഖല തകര്‍ക്കുക.

എത്ര ലക്ഷം കര്‍ഷകരാണ് ആത്മഹത്യ ചെയ്തത് ?

എത്ര പേര്‍ വെടികൊണ്ട് മരിച്ചു? 

ബീഫ് നിരോധനം തൊട്ടു ഡീ മോണിടൈസേഷനും ജി എസ്സ് ടി യും കാര്‍ഷിക വൃത്തം തകര്‍ത്തു. ഖനി സമ്പുഷ്ടമായ മേഖലകളില്‍ നിന്ന് തുരത്താന്‍ ശ്രമിക്കുന്നു, ആദിവാസികളെ. പ്രതിരോധിക്കുന്നവര്‍ക്ക് മാവോയിസ്റ്റ് പട്ടവും വെടിയുണ്ടയും. കഴിഞ്ഞ കുറെ തെരെഞ്ഞെടുപ്പുകളിലായി ഗ്രാമീണ മേഖലയില്‍ ബി ജെ പി തോല്‍ക്കുന്നതിന്‍റെ ഒരു കാരണം ഇതാണ്. ഇതുപോലെ തന്നെ ഉത്പാദന മേഖലയും. സംഘടിതമായതൊന്നും നിലനിന്നുകൂട എന്നത് ഫാസിസത്തിന്റെ ശൈലിയാണ്. കാര്‍ഷിക മേഖലക്ക് പ്രതിപക്ഷം എന്ത് വാഗ്ദാനം ചെയ്യും ചെയ്യും, എന്തായിരിക്കും അതിന്റെ റൂട്ട് മാപ്പ്, നാലു വര്‍ഷം കൊണ്ട് തൊഴിലില്ലായ്മ അതി രൂക്ഷമാക്കിയ മോഡിയുടെ  തെരഞ്ഞെടുപ്പ്  വാഗ്ദാനങ്ങളില്‍ ഒന്ന് വര്‍ഷാവര്‍ഷം രണ്ടു കോടി തൊഴില്‍ എന്നായിരുന്നു എന്നത് മറ്റൊരു ഫലിതം.  എങ്കിലും ബി ജെ പി നിസ്സാരക്കാരല്ല. ഇന്ത്യന്‍ – വിദേശ കോര്‍പ്പറേറ്റുകളുടെ പണം അവര്‍ക്കൊരു  ബലമാണ്‌. ബി ജെ പി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വാള്‍ മാര്‍ട്ട്  ആണ്  എന്നൊരു ജേര്‍ണലിസ്റ്റ് എഴുതിയത് ഏറെക്കുറെ ശരിയാണ്.
ഇതോടൊപ്പം ഓര്‍മ്മ വരുന്നത് നാല് കൊല്ലം മുന്‍പ് ദ എക്കണോമിസ്റ്റ് എഴുതിയ ഇന്ത്യന്‍ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള എഡിറ്റ്‌ ആണ് .

ഒരു  ക്ലാസിക്കല്‍ ഫാസിസ്റ്റ് എന്തും ചെയ്യും  ഇന്ത്യക്കുതകുക മോഡിയേക്കാള്‍ രാഹുല്‍ ഗാന്ധിയാണ്.”

ക്ലാസിക്കല്‍ ഫാസിസ്റ്റ് എന്തും ചെയ്യും ……………………..


 

Comments

comments