ണ്ടുനിൽക്കുന്ന ആര്‍ക്കുവേണമെങ്കിലും
ഓഫ്സൈഡ് വിസില്‍ മുഴക്കാവുന്ന ഒരു നീക്കമാണ്
ഞാനിപ്പോള്‍ നടത്തുന്നത്.
രണ്ട് കാലുകള്‍ ഗോള്‍മുഖം ലക്ഷ്യമാക്കി
കുതിക്കുകയാണ്.
ആരവങ്ങൾക്കിടയില്‍ ഒരു ഗോളിയുടെ ഏകാന്തത
ഞാനറിയുന്നുണ്ട്.
എനിക്ക് മാത്രം കേള്‍ക്കാവുന്ന ഒച്ചയില്‍
അയാള്‍ യാചിക്കുന്നുണ്ട്.

പൂച്ചക്കണ്ണൻ ഗോളിയെ കബളിപ്പിക്കുക
ഗോളടിക്കാൻ പാകത്തിന് മറ്റാർക്കെങ്കിലും
പാസ് കൊടുക്കുക.

ഗോൾപോസ്റ്റിന് കീഴിൽ പീലിവിടർത്തിയാടുന്ന
മയിലിന്റെ ചിത്രത്തിന്
ഒരു ഗോളിയുടെ ഏകാന്തതയെന്നെഴുതാന്‍
നിനക്ക് മാത്രമാണ് കഴിയുക.

2

നിന്റ മണമുള്ള ബറോഡ
നീ നടന്ന വഴികളിൽ മാത്രം കാണാനിടയുള്ള
പൂക്കൾ
വെബ്കാമിലൂടെ നീ കൈമാറിയ
രഹസ്യങ്ങള്‍,
മൂക്കുത്തി.

3

കാറ്റ് മലർത്തിയടിച്ച കാറ്റിന്റെ തന്നെ വീടുകളാണ്
ഗ്രാമം മുഴുവന്‍

ആരുമില്ലാത്ത വീട്ടിലെ
അടച്ചിട്ട മുറിയിൽ വീട്ടുകാരിയെ മലർത്തിയടിക്കുകയാണ്
യുദ്ധത്തിൽ തോറ്റോടിയ ഒരു പട്ടാളക്കാരന്‍.
തന്റെ പരാജയപ്പെട്ട ജീവിതത്തിന്
ഇനിയെങ്കിലും ഒരു അർത്ഥമുണ്ടാകുമെന്ന്
അയാൾ പ്രതീക്ഷിക്കുന്നു.

ഗ്രാമത്തിലെ ചതിയൻ തടാകങ്ങളുടെ
ഓർമ്മകളിൽ നിന്നാണ്
ചീഞ്ഞളിഞ്ഞ മീനുകൾ യാത്ര തുടങ്ങുന്നത്
എത്ര ഉയരത്തിൽ പറന്നിട്ടും വിട്ടുപോകാത്ത
ചീഞ്ഞഗന്ധം അവരെ ചേർത്ത് നിർത്തുന്നു. 

മേഘങ്ങൾക്ക് വിശറിയുടെ വലുപ്പമുള്ള
ചെതുമ്പലുകൾ സമ്മാനിക്കുന്നു
ഉളുമ്പുമണമുള്ള ഉമ്മകൾ സമ്മാനിക്കുന്നു 

ഏത് നേരത്തും കയറിവരാവുന്ന അതിഥികളുടെ
ഗ്രാമമെന്ന പേരിലാണ് നീയിപ്പോൾ അറിയപ്പെടുന്നത്.

അവിടെ യാത്രാരേഖകൾ ഇല്ലാത്തതിന്റെ പേരില്‍
ഉറുമ്പുകൾ പുറത്താക്കപ്പെടുന്നു. 

4

കുട്ടികൾ വലുതാകുമ്പോൾ കളിപ്പാട്ടങ്ങൾ ആത്മഹത്യ ചെയ്യുന്ന
മുനമ്പുകളുണ്ട് എല്ലാ വീട്ടിലും

പുറംലോകം കണ്ടിട്ടില്ലാത്ത കുതിരക്കുളമ്പടികള്‍
പമ്മിനിൽക്കുന്ന അടുക്കളയിൽ നിന്ന്
ഇറങ്ങിയോടാൻ ശ്രമിക്കുകയാണ് കാറ്റുപോയ ബലൂണുകള്‍.
കീ കൊടുത്താൽ മാത്രം അനങ്ങിയിരുന്ന
പാവകളും കോഴികളും
ഒരു ഷോർട്ട് സർക്യൂട്ടിനെ സ്വപ്നം കാണുന്നുണ്ട്. 

മരിച്ച വീടിനെ ഓർമ്മിപ്പിക്കുന്ന ടെഡിബെയര്‍
ആകാശം നഷ്ടമായ പട്ടങ്ങള്‍
ഉറുമ്പ് തിന്ന് തീർക്കാറായ പാവകള്‍

ഒരു കൈയ്യടിപോലും ലഭിക്കാതെ വേദിയിൽ നിന്ന്
ഇറങ്ങിപ്പോയ പാട്ടുകാരെ
ഓർക്കുകയാണ് തൊണ്ടപ്പൊട്ടി പാടുന്ന
വിദൂഷകൻ.

5

ഒറ്റപ്പെട്ട്
ഒറ്റപ്പെട്ട്
ഒറ്റപ്പെട്ട്
ആൾത്താമസമില്ലാത്ത ഒരു ദ്വീപായി മാറണം.

ദൂരെ നഗരങ്ങളിൽ നിന്ന് വരുന്ന തൂപ്പുകാര്‍
പൊടിയും വിയർപ്പും നിറഞ്ഞ കിടക്കവിരികള്‍
മാറ്റാതെ തിരിച്ചുപോകുകയാണ്.

ഒരു രാത്രിക്കുള്ളിൽ മറ്റൊരു രാത്രിയുണ്ടെന്ന് അവര്‍
സാക്ഷ്യപ്പെടുത്തുന്നു.

എന്നിട്ടും ഉപഗ്രഹങ്ങൾ തമ്മിലുള്ള കുടിപ്പക
തീർക്കാൻ നീലശലഭപ്പുഴുക്കളെയാണ്
നാം പറഞ്ഞയച്ചത്.

തെരുവിൽ കിടന്നുറങ്ങുന്നവര്‍
രാത്രി ജോലിക്കാരെ തിരിച്ചറിയുന്നതുപോലെ
നമ്മള്ൾ പരസ്പരം തിരിച്ചറിയുകയാണ്.

തന്റേതല്ലാത്ത കാരണത്താല്‍
വീട് വിടേണ്ടിവന്നവർ സംസാരിക്കുന്ന
ഭാഷയുണ്ട്.
അവർ മാത്രം അലഞ്ഞ് തിരിയുന്ന
ചില വഴികളുണ്ട്.

എത്ര ആഞ്ഞ് പിടിച്ചാലും
വേറൊരാൾക്ക് എത്തിച്ചേരാനാകില്ല
അവരുടെ സ്വപ്നങ്ങളില്‍.

6

ശുക്ലം നിറഞ്ഞ് തുളുമ്പുന്ന കക്കൂസ് കുഴികള്‍ക്ക്
എന്താണ് പറയുവാനാകുക.

രൂപകങ്ങൾ നദിയിലേക്ക് മറിഞ്ഞുവീണ
കൂറ്റൻ മഷിക്കുപ്പികളാണെന്ന് പറഞ്ഞവര്‍
തോണിയാത്ര അവസാനിപ്പിച്ച് തിരികെ പോകുകയാണ്.
ഭൂമിക്കടിയിലെ മരങ്ങളാണ് നദിക്കരയില്‍
നൃത്തം ചെയ്യുന്നതെന്ന് തോണിക്കാരൻ പറയുന്നു.
നദിയുമായുള്ള  നിന്റെ രഹസ്യസംഭാഷണങ്ങള്‍
ഞാന് ചോർത്തിയെടുക്കുകയാണ്.

നിന്റെ ഓർമ്മകളിലൂടെ
ആർത്തലച്ചുകൊണ്ട് ഒരു തെരുവ് കടന്നുപോകുന്നു.
ആണുങ്ങൾ മാത്രം താമസിക്കുന്ന
വീട്ടിലെ ചില മുറികള്‍ പോലെ ഞാന്‍
അലങ്കോലപ്പെട്ടു കിടക്കുകയാണ്.

ഒരു ജാലവിദ്യക്കാരന്റെ മുഖഭാവമാണ് എനിക്കെന്ന്
നീ പറയുന്നു.
കാട്ടില്‍ ഒറ്റപ്പെട്ട് വളരുന്ന മരങ്ങളുടെ
ശിഖരങ്ങള്‍ തേടിപ്പോയവരാണ്
എന്നെ മാറ്റിമറിച്ചതെന്നും പറയുന്നു.
രാത്രിസത്രത്തിലെ പാറാവുകാരന്റെ നിഗൂഡതയാണ്
നിന്റെ മുഖത്ത്.
പതിവുകാർ വരുമ്പോള്‍ മാത്രം ചിരിക്കുന്ന
ഒരാളപ്പോലെ നീ അഴിഞ്ഞില്ലാതാകുന്നു.

ഉറുമ്പുകൾ നായകന്മാരാകുന്ന
ആനിമേഷൻ ചിത്രത്തിൽ
പുൽച്ചാടികൾ വില്ലന്മാരാകുന്നത്
നമ്മൾ കണ്ട് നിൽക്കുകയാണ്.

പൊടിയും വിയർപ്പും വിൽക്കാനിരിക്കുന്ന
മുഖം ചുളുങ്ങിയവര്‍
ഒരു വെടിയൊച്ചകൊണ്ട് വിജനതയെ
കൊന്ന് കുഴിച്ച് മൂടണമെന്ന് പറയുന്നു.

ഭൂമിയെ തകർത്ത് തരിപ്പണമാക്കുന്ന
ഭൂകമ്പം വരുന്നുണ്ട്. 
അതിന്റെ പ്രഭവകേന്ദ്രം
എന്റെ ഹൃദയമായിരിക്കും.
പ്രകമ്പനങ്ങൾക്കുശേഷം ഏതാനം ചീട്ടുകൊട്ടാരങ്ങള്‍
മാത്രമായിരിക്കും അവശേഷിക്കുക. 

ചില ഹോളിവുഡ് സിനിമയിലെ ശവസംസ്കാര രംഗങ്ങളെ
ഓർമ്മിപ്പിക്കുന്നുണ്ട് നമ്മുടെ ജീവിതം.
ഇത്ര നിശ്ശബ്ദമായി ഒരുകൂട്ടമാളുകൾക്ക്
എങ്ങനെയാണ് ഒരുമിച്ച് നില്ക്കാനാകുക!
ഒന്ന് ചുംബിക്കുകപോലും ചെയ്യാതെ
എങ്ങനെയാണ് യാത്ര പറയാൻ സാധിക്കുക!

7

ചുവരില് തൂങ്ങുന്ന ടീ ഷര്‍ട്ടില്‍ 
നിന്റെ മാറിടം വരച്ചിരിക്കുന്നു.
അതിനുള്ളിൽനിന്ന് പുറത്തിറങ്ങാനാവാതെ
ഞാൻ വീർപ്പുമുട്ടുകയാണ്.

അധികമുലയാത്ത ഒരു തീനാളത്തെ
ആലിംഗനം ചെയ്യുകയാണ്.
എത്ര അടക്കി പിടിച്ചിട്ടും പെയ്തുപോകുന്ന
മഴയുടെ കൂടെ വിരുന്ന് പോകുകയാണ്.

കോണിപ്പടിയിൽ വിശ്രമിക്കുന്ന കാറ്റിന്
തീട്ടത്തിന്റെ മണമുണ്ട്.
അവനെ നിന്റെ മുറിയിലേക്ക് പറഞ്ഞുവിടുന്നു.

8

അളവുപാത്രത്തിൽ കള്ളത്തരം
കാണിക്കുന്ന ബാറിലെ ഒഴിച്ചുകൊടുപ്പുകാരനെയാണ്
നീ ഓർമ്മിപ്പിക്കുന്നത്.
നിന്റെ ചലനങ്ങളിൽ നിഗൂഡമായ
ഒരു രഹസ്യം ഒളിപ്പിച്ചിരിക്കുന്നു.
രണ്ട് പെഗ്ഗ് വിട്ടാൽ നാവ് കുഴയുന്ന
ഒരാളുമായും നിനക്ക് ചങ്ങാത്തമില്ല.

കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകുന്ന
കഥകളിലാണ് നിന്നെ കണ്ടിട്ടുള്ളത്.
ആ കഥകളിൽനിന്ന് എനിക്ക് രക്ഷപെടാനാകുന്നില്ല.
കളിപ്പാട്ടങ്ങൾക്ക് മുമ്പിൽനിന്ന് കരയുന്ന
ഒരു കുഞ്ഞിനെയും മറികടക്കാനാകുന്നില്ല.

ചോരകൾ തമ്മിൽത്തല്ലി പിരിയുന്ന
ഒരു രംഗം എന്റെ തിരക്കഥയില്‍
ഉണ്ടായിരുന്നില്ല.
എന്നിട്ടും രക്തത്തിന്റെ നദി എനിക്ക് മുറിച്ച്
കടക്കാനാകുന്നില്ല.
കുന്നിറങ്ങി വരുന്ന ഒരു പാണ്ടിലോറി
എന്നെ അസ്വസ്ഥനാക്കുന്നുണ്ട്.

9

എത്ര ഉച്ചത്തിൽ പാടിയാലാണ്
നിരാശഭരിതമായ ഒരു ഗാനത്തിന്
ജനക്കൂട്ടത്തെ കീഴ്പ്പെടുത്താനാകുക.

പ്രേമം ട്രാഫിക് ജാമിൽപ്പെട്ടുപോയ
ഒരു ചടക്ക് വണ്ടിയാണെന്ന് നീ പാടുന്നു
അത് ശരിയാണെന്ന് ജനക്കൂട്ടം ഏറ്റുപാടുന്നു

10

അവിഹിതവേഴ്ചയ്ക്കുശേഷം പുറത്തുകടക്കുന്നവന്റെ
അഴിഞ്ഞുലഞ്ഞ വസ്ത്രം പോലെയാണ്
ജീവിതം.

കടിച്ചതിന്റെയും മാന്തിയതിന്റെയും പാടുകള്‍
കാതിൽ നീ പറഞ്ഞ രഹസ്യങ്ങൾ
കണ്ണിൽ നിന്റെ നഗ്നത

പേനുകൾ നിറഞ്ഞ തലയിൽനിന്ന്
വിരലുകൾ മടങ്ങുന്നതുപോലെ
ഞാന്‍ മടങ്ങുന്നു.


 

Comments

comments