ഒന്നായിട്ടാണ് കാണുന്നത്. അങ്ങനെ പെണ്ണിനെ പുരുഷനെ ചതിക്കുന്നവളായി അപരമായി മാറ്റുന്നു. എല്ലാ പെണ്ണുങ്ങളും തന്നെ ചതിക്കുന്നവരാണെന്ന പല്ലവിയാണ് ഈ കവിതകൾ ഉന്നയിക്കുന്നത്. ആശാന്റെ കാലം മുതലേ പ്രണയത്തിന്റെ കേന്ദ്രമായി ഉയർന്ന ആണിനെ ചതിക്കുന്ന പെണ്ണിനെകുറിച്ചുള്ള വിലാപമാണ് പവിത്രനെപോലുള്ള പുതുകവികളിലും കാണുന്നത് എന്നത് നമ്മുടെ കാവ്യപാരമ്പര്യങ്ങളെയും ഭാവുകത്വ വ്യതിയാനങ്ങളെയും വല്ലാതെ സംശയത്തിലാക്കുന്നുണ്ട് 3

രൂപപരമായി കവിത പ്രകടമാക്കുന്ന ഭാവുകത്വ വ്യതിയാനം  പ്രത്യയശാസ്ത്രപരമായി പ്രണയത്തെയും ലിംഗത്തെയും എങ്ങനെയാണ് ആവിഷ്കരിക്കുന്നതെന്ന പ്രശ്നം മലയാളി പുരുഷനെക്കുറിച്ചു തന്നെയുള്ള ഗൗരവമായി ചോദ്യങ്ങളായാണ് കാണേണ്ടത്. പുതുകവിതകൾ നിലവിലുള്ള ലിംഗ ബോധത്തെ പ്രശ്നവല്കരിച്ചുവെന്ന പക്ഷം പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്ത്രീപക്ഷ കവികളുടെ രംഗപ്രവേശത്തോടെയാണ് നിലവിലുള്ള ആൺ ലിംഗബോധം ചോദ്യം ചെയ്യപ്പെട്ടത്. പ്രണയവും കുടുംബവും ലൈംഗികതയും ആധുനികതയുടെ ബാധയിൽ നിന്ന് മാറ്റിക്കാണുവാൻ അവർക്കു കഴിഞ്ഞു. സ്ത്രീകളുടെ ഇടയിലെ വിമർശനപരതയിൽ നിന്ന് ആൺ കവികളുടെ സ്വയം വിമർശനാത്മകമായ ഒന്നായി അത് വികസിക്കുന്നില്ലെന്ന പ്രശ്നമാണ് ഇവിടെ ഉയരുന്നത്. ആൺകവിതകൾ അധീശത്വ ആണത്തത്തിന്റെ കവിതയായിരിക്കുന്നുവെന്ന വസ്തുതയാണ് ഇവിടെ ഉന്നയിക്കുന്നത്. സ്ത്രീവാദവും മറ്റും ഉന്നയിച്ച ലിംഗത്തിന്റെ പ്രശ്നവല്കരണത്തെ സമർഥമായി മറച്ചു പിടിക്കുന്ന ആഖ്യാനമായി ഈ കവിതകൾ പ്രവർത്തിക്കുന്നു. ഒപ്പം അധീശ ആണത്തത്തിന്റെ ആനന്ദമായി മാറുന്നവിധത്തിൽ ആൺ ലിംഗത്തെ ആരാധിക്കുന്നതിലേക്കും പരിണമിക്കുന്നതായി കാണാം. സ്ത്രീകൾ നടത്തിയപോലെ ശരീരത്തെക്കുറിച്ചും ലിംഗത്തെക്കുറിച്ചും തുറന്നെഴുത്തിന് പുതു പുരുഷകവിതകൾ തയാറായിട്ടുണ്ട്. ഇത് പ്രത്യക്ഷത്തിലുന്നിയിക്കുന്നത് ലിംഗപരമായ വിമർശനമാണെന്നു തോന്നുമെങ്കിലും സൂക്ഷ്മതലത്തിൽ പുല്ലിംഗത്തിന്റെ അധീശത്വത്തെ പുനരുല്പാദിപ്പിക്കുന്ന യുക്തിയായി മാറുന്നുവെന്നതാണ് വസ്തുത.

പുരുഷ ശരീരത്തിന്റെ ആരും പറയാത്ത വികാരത്തെ ആവിഷ്കരിക്കുന്ന വിഷ്ണുപ്രസാദിന്റെ കഴപ്പ് എന്ന കവിത നോക്കുക
അറിയുകില്ലൊരു സ്ത്രീയും ഒരു
പുല്ലിംഗത്തിന്റെ വേദനകൾ.
ഓരോ പെണ്ണിനെയും ചുംബനങ്ങൾ
കൊണ്ട് കത്തിക്കാനാണെന്ന്
നിരന്തരം ഓർമപെടുത്താൻ
മസ്തികഷ്കത്തിൽ ഒരു പ്രത്യേക വിങ്
തന്നെ പ്രവർത്തിക്കുന്നുണ്ട്….. ശരീര, ലൈംഗിക ചിന്തകളിലെ കീറാമുട്ടിയാണ് ശരീരം ജൈവികമാണെന്ന വാദം. ഉത്തരാധുനിക ശരീരവായനകൾ സാമൂഹ്യമായി അധികാരബന്ധങ്ങളിലൂടെ നിർമിക്കപ്പെടുന്ന ശരീരത്തെയാണ് അഴിച്ചെടുക്കുന്നത്. ആൺപെൺ ശരീരങ്ങളും ലൈംഗികതയും വ്യത്യസ്തകാലത്തെ ആധിപത്യ വ്യവഹാരങ്ങളിലൂടെ എങ്ങനെയാണ് രൂപപ്പെടുന്നതെന്ന പ്രശ്നമാണ് ഇന്നേറെ ചർച്ച ചെയ്യുന്നത്. ഈ പശ്ചാത്തലത്തിൽ ഈ കവിത പാടുന്നത് പുരുഷശരീരം ജൈവികമായിതന്നെ ലൈംഗികാസക്തി നിറഞ്ഞതാണെന്നും അതിലെ പുല്ലിംഗം പ്രകൃതിദത്തമായി സ്വശരീരത്തിന്റെ പീഡനം ഏറ്റുവാങ്ങുകയാണെന്നുമാണ്. പുരുഷാധിപത്യത്തിന്റെ ഏറ്റവും വലിയ ന്യായീകരണ ഉപകരണം പ്രകൃതിദത്തത അഥവാ ജൈവികതയാണ്. അത് കവി ഇവിടെ ഉറപ്പിക്കുന്നു. സ്ത്രീയെ ലൈംഗികമായി കീഴടക്കുക എന്ന പ്രയോഗത്തിൽ സാമൂഹ്യാധികാരത്തിന്റെ പ്രശ്നമൊന്നുമില്ലെന്നും പ്രകൃതി പുരുഷനു നല്കിയ ശരീരത്തിന്റെ കുഴപ്പമാണെന്നും പുരുഷാധിപത്യത്തിന്റെ പ്രശ്നമല്ലെന്നും കവി ന്യായീകരിക്കുന്നു. ഉടലിന്റെ അടങ്ങാത്ത കൊതികൾ കുതിരപ്പടപോലെ ഇടയ്ക്കിടയ്ക്കു വന്ന് പീഡിപ്പിക്കുന്ന ശരീരമായ പുരുഷന്റെ ഈ പീഡനം ഇല്ലാതാക്കാനാണ് അവൻ സ്ത്രീകളെ കയറി പിടിക്കുന്നത് എന്നതാണ് കവിയുടെ ഭാഷ്യം. ഇതാണ് നമ്മുടെ പുരുഷന്മാരെല്ലാവരും പറയാൻ ശ്രമിക്കുന്ന കാര്യവും. അതായത് ശാരീരികമായി പുരുഷനും സ്ത്രീയും വ്യത്യസ്തരാണെന്നും പുരുഷന് ജൈവികമായി ഭയങ്കര കരുത്തും മറ്റ് ശാരീരിക ശേഷിയും ഉള്ളവരാണെന്നും സ്ത്രീ പീഡനത്തിന് കാരണം ഈ ശരീരവും അതിലുള്ള ലൈംഗികാസക്തിയുമാണെന്നുമാണ്. അതിനാൽ പുരുഷ ശരീരത്തിന്റെ കഴപ്പ് തെറ്റിദ്ധരിക്കേണ്ട ഒന്നല്ല, മറിച്ച് അത് ജൈവിക വസ്തുതയാണെന്നാണ്. സ്ത്രീകൾക്കറിയാത്ത പുല്ലിംഗത്തിന്റെ കഴപ്പ് തീർക്കപ്പെടണം എന്നതാണ് കവി ഉന്നയിക്കുന്ന പ്രശ്നം. കഴപ്പിൽ ഉന്നയിക്കുന്ന ജൈവിക ലൈംഗികാസക്തിയുടെ തുടർച്ചയാണ് ഏറെ ചർച്ച ചെയ്ത ലിംഗവിശപ്പെന്ന കവിതയിലും കാണുന്നത്.

ഒന്ന് പണിയാൻ തരുമോ എന്ന്
അവളോട് ചോദിക്കാഞ്ഞതിന്റെ ഖേദം
ഇന്നും തീർന്നിട്ടില്ല.
ചോദിച്ചിരുന്നെങ്കിൽ എന്തായേനേ?
അവളോട് മാത്രമല്ല
എത്രയോ സ്ത്രീകളോട്
ചോദിക്കാൻ മുട്ടിയതാണ്
മനസ്സിൽ കിടത്തിയും
ഇരുത്തിയും നിർത്തിയും
കാമശാസ്ത്രത്തിലെ മുഴുവൻ മുറകളും
അഭ്യസിച്ചതാണ്
എന്നാലും ഒരിക്കൽപ്പോലും ചോദിച്ചില്ല.
ലിംഗത്തിന്റെ വിശപ്പോളം
ഒന്നുമുണ്ടായിട്ടില്ല, എന്നിട്ടും
വെളിപ്പെടുത്തുന്നതോടെ
അപമാനത്തിന്റെ നരകത്തിലേക്ക്
തള്ളിയിട്ടുകളയുമോ
എന്ന ഭയത്താൽ
സ്വന്തം ലിംഗത്തെയും
അതിന്റെ അനാദിയായ വിശപ്പിനെയും
പിൻവലിച്ച്
അങ്ങനെയൊരു ജീവി
ഇവിടെ പാർക്കുന്നില്ലെന്ന്
എല്ലാവരേയും പോലെ
ഞാനും ഒരു ബോർഡ് വെക്കുന്നു.
കടുകിട തെറ്റിയാൽ
ബലാൽസംഗം ചെയ്തുപോവുന്ന
ആ കുറ്റവാളി ഞാൻ തന്നെയാണ്.

കൂട്ടുകാരാ,
ശുക്ലം വീണ് കീറിപ്പോവുന്ന
നമ്മുടെ അടിവസ്ത്രങ്ങൾ
നുണ പറയുന്നില്ല.

ലിംഗത്തിന്റെ വിശപ്പോളം ഒന്നുമുണ്ടായിട്ടില്ല, സ്വന്തം ലിംഗത്തെയും
അതിന്റെ അനാദിയായ വിശപ്പിനെയും
——-എന്നീവരികളിൽ മുഴങ്ങുന്നത് കഴപ്പാണ്. അനാദിയായ, ജൈവികമായ വിശപ്പാണ് ഈ കാമം/ലൈംഗികതയെന്നും പുരുഷന്റെ ഈ വിശപ്പിന് എങ്ങനെയും പരിഹാരമുണ്ടാകണമെന്നും അതിനാല്ഏതൊരു പെണ്ണിനോടും പണിയാന്തരമോ എന്നു ചോദിക്കുക പുരുഷ സഹജതയാണെന്നും എന്നാൽ ബലാത്സംഗമൊക്കെ നിർവചിച്ച സാമൂഹ്യ നിയമങ്ങൾ ഈ വിശപ്പിന്റെ പരിഹാരത്തിന് എതിരാണെന്നും ഈ പുരുഷ ലിംഗം വിലപിക്കുന്നു. എന്തുകൊണ്ടാണ് ഒന്നു പണിയാൻ തരുമോ എന്ന് അവനോട് കവി ചോദിക്കാത്തത്? അവന്മാർ അവളുമാരോടു മാത്രം പണിയാൻ ചോദിക്കുന്നത് എന്തുകൊണ്ടാണ്? ഈ ചോദ്യങ്ങൾ ഉന്നയിക്കുമ്പോഴാണ് ഈ കവിതകളിലെ പാഠങ്ങൾ കലങ്ങുന്നത്. ഭിന്നലൈംഗികതയുടെ പ്രത്യയശാസ്ത്രത്തിൽ അന്ധനാക്കപ്പെട്ട പുരുഷന്റെ വിലാപമാണിത്. ജൈവികമായ പുല്ലിംഗത്തിന്റെ വിശപ്പ്

Comments

comments