19 . സവർക്കറുടെ പശ്ചാത്താപം
…………………………………………………………

സവർക്കറുടെ ആറാമത്തെ മാപ്പപേക്ഷ സമർപ്പിച്ചത് ഇന്ത്യയുടെ ഗവർണ്ണർ ജനറൽ ആയിരുന്ന റൂഫസ് ഡാനിയൽ ഐസക്ക്സിനാണ്. 1921 ആഗസ്റ്റ് 19 നാണ് അത് സമർപ്പിച്ചത്. ചട്ടപ്രകാരം ബോംബെ ഗവർണ്ണർ മുഖേന. ഇതായിരുന്നു അത്.

” രത്നഗിരി ജില്ലാ ജയിലിലെ കുറ്റവാളി നമ്പർ 558 ആയ വിനായക് ദാമോദർ സവർക്കറുടെ വിനീതമായ അപേക്ഷയിൽ പറയുന്നതെന്തെന്നാൽ,

1 . 1910 ൽ കുറ്റം ചുമത്തപ്പെട്ട് 1911 ൽ ആൻഡമാനിൽ എത്തിപ്പെട്ട ഈ അപേക്ഷകൻ ഈ വർഷം ഇന്ത്യൻ ജയിലിൽ തിരിച്ചെത്തി. അയാൾ അങ്ങനെ 11 വർഷത്തോളമായി ജയിലിലടയ്ക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യൻ ജയിലുകളിൽ ആയിരുന്നെങ്കിൽ രണ്ടോ മൂന്നോ വർഷങ്ങൾക്ക് മുമ്പെങ്കിലും ഫോർമാൻ്റെ പദവിയിലേയ്ക്ക് അപേക്ഷകന് ഉയർച്ച ലഭിക്കുമായിരുന്നു. അതു കൊണ്ട് പ്രായോഗികമായി അപേക്ഷകൻ 14 വർഷത്തോളം ജയിലിൽ കഴിയുകയായിരുന്നു. സാധാരണ ഗതിയിൽ ഒരു കുറ്റവാളിക്ക് നിബന്ധനകൾക്ക് വിധേയമായി മോചനം ലഭിക്കത്തക്ക കാലം.

2. a. അതിലുപരിയായി, രാജപ്രമുഖനായ വെയിൽസ് രാജകുമാരൻ്റെ വരാൻ പോകുന്ന  സന്ദർശനത്തിൻ്റെ പ്രഖ്യാപനം അപേക്ഷകൻ്റെ ഭൂതകാല അക്രമചെയ്തികളെല്ലാം ക്ഷമിച്ചു കൊണ്ട് വൈസ്റോയി തിരുമുമ്പും ബോംബെ ഗവർണ്ണർ തിരുമുമ്പും ഇത്രനാൾ നിഷേധിക്കപ്പെട്ട മാപ്പ് അപേക്ഷകന് അനുവദിച്ചു തരുമെന്ന പ്രത്യാശ അപേക്ഷകനിൽ ഉണർത്തിയിരിക്കുന്നു.

b. ഈ ആവശ്യത്തിന് വേണ്ടി യാചിക്കുമ്പോൾ അപേക്ഷകൻ രാജകീയ വിളംബരത്തിൻ്റെ പുതിയ എന്തെങ്കിലും വ്യാഖ്യാനം ആവശ്യപ്പെടുന്നില്ല. കാരണം അപേക്ഷകൻ്റെ കേസിനേക്കാളും ഗുരുത്വമാർന്ന കേസുകളിലെ പ്രതികൾക്ക് ഇതിനകം മോചനം അനുവദിച്ചിരിക്കേ.

ഉദാഹരണം : കൊലപാതകത്തിന് ആഹ്വാനം നൽകി എന്ന് കുറ്റസമ്മതം നൽകിയ ബാരിൻഘോഷും എന്തിനാണ് ഉപയോഗിക്കുക  എന്ന് വ്യക്തമായി അറിഞ്ഞുകൊണ്ട് ബോംബു നിർമ്മിച്ച ഹേംദാസും ( റൗളറ്റ് റിപ്പോർട്ട് പ്രകാരം); സാങ്കേതികമായ ഭരണകൂടത്തിനെതിരെയുള്ള പ്രവൃത്തികളിൽ പെടാത്ത, കൊള്ളകൾ നടത്തിയ പഞ്ചാബ് കേസിലെ പ്യാരാസിംഗും മറ്റുള്ളവരും. പൊതുമാപ്പിൻ്റെ പശ്ചാത്തലത്തിൽ ഇവർക്കെല്ലാം മോചനം ലഭിച്ചു കഴിഞ്ഞു.

C. അങ്ങേയ്ക്ക് മുമ്പാകെ അപേക്ഷകൻ ഉറപ്പു തരുന്നതെന്തെന്നാൽ കുറ്റകൃത്യത്തിൻ്റെ നാളുകളിലെ ആളല്ല ഇപ്പോൾ അപേക്ഷകൻ. അക്കാലത്ത് അയാൾ ഒരു ചെറിയ കുട്ടിയായിരുന്നു. അന്നു മുതൽ അവൻ വളർന്നത് പ്രായത്തിൽ മാത്രമല്ല. അനുഭവത്തിൽ കൂടിയുമാണ്. മാത്രമല്ല, ഇനിയൊരിക്കലും രാഷ്ട്രീയ മോഹങ്ങളുടെ ചുഴിയിൽ വീണ് ഇതിനകം ലഭിക്കേണ്ടിയിരുന്ന ഉജ്ജ്വലമായ പദവി നശിപ്പിക്കില്ലെന്നും അപേക്ഷൻ പശ്ചാത്തപിക്കുന്നു. ബഹുമാനപ്പെട്ട മിസ്റ്റർ മൊണ്ടാഗു ഇന്ത്യ സന്ദർശിച്ച അന്നു മുതൽ അപേക്ഷകൻ പരിഷ്ക്കരണങ്ങളിലും വാഗ്ദാനങ്ങളിലുമുള്ള വിശ്വാസം ഗവണ്മെൻ്റിലേക്കുള്ള മുൻ നിവേദനങ്ങളിലൂടെ ആവർത്തിച്ചാവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. പരസ്പരബന്ധിതമായ ഏഷ്യൻ തീവ്രവാദികൾ, ഇന്ത്യയ്ക്ക് മേൽ, പ്രത്യേകിച്ചും മുഹമ്മദീയേതര ഇന്ത്യയ്ക്ക് മേൽ, പരമ്പരാഗതമായിത്തന്നെ പതിച്ച ശാപം പോലെയുള്ളവർ, അതിർത്തിയിൽ ഇപ്പോൾ തമ്പടിക്കുന്ന കാഴ്ച, ബ്രിട്ടീഷ് സാമ്രാജ്യവുമായി വളരെ അടുത്തതും വിനീതവുമായ ഒരു സഹകരണം രണ്ടു കൂട്ടർക്കും നല്ലതും ഒഴിവാക്കാനാകാത്തതുമായ ഒന്നാണ് എന്ന വിശ്വാസത്തിലേയ്ക്ക് അപേക്ഷകനെ തള്ളിവിട്ടിട്ടുണ്ട്. അത് ദീർഘകാലം നിലനിൽക്കുന്നതും ഫലവത്തായതുമായ ഒന്നാകണം എന്ന് മാത്രമാണ് അപേക്ഷകൻ്റെ പ്രാർത്ഥന.

d. പക്ഷേ, മറ്റാരെങ്കിലും മറ്റെന്തെങ്കിലും പ്രേരണ അപേക്ഷകനിൽ ആരോപിക്കുകയാണെങ്കിൽ ,അത്തരം രഹസ്യറിപ്പോർട്ടുകളെ, അപേക്ഷകൻ്റെ ആത്മാർത്ഥമായതും പൂർണ്ണമായതുമായ മേൽക്കാണുന്ന വിശ്വസ്ത കുറ്റസമ്മതങ്ങളുമായി തട്ടിച്ചുനോക്കി നിരാകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അപേക്ഷകൻ സംഭാവനകൾ അർപ്പിക്കാത്ത ഒരു വിശ്വാസവും സ്വയം പേറി നടക്കില്ല എന്ന് അപേക്ഷകൻ്റെ ഭൂതകാലം തെളിയിക്കുന്നുണ്ട്. ഗവണ്മെൻ്റിനെ പ്രീതിപ്പെടുത്താൻ അങ്ങേയറ്റത്തെ ദാസ്യമനോഭാവവും അമിതമായ ഉത്കണ്ഠയും കാണിക്കുന്നവർ അവരുടെ ഭൂതകാലത്തെ ദുഷ്ചെയ്തികൾ മറയ്ക്കുന്നതിനായി അടിസ്ഥാനമില്ലാത്ത  വാക്കുകളും  പ്രവൃത്തികളും അപേക്ഷകനിൽ ആരോപിച്ച് ഒരു ബലിയാടാക്കി മാറ്റാൻ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

e. അതേസമയം ഗവണ്മെൻ്റ് പക്ഷത്ത് എന്തെങ്കിലും സംശയം അവശേഷിക്കുന്നുണ്ടെങ്കിൽ, അത് ദുരീകരിക്കുന്നതിന് വേണ്ടി, അപേക്ഷകൻ ഒരു തരം രാഷ്ട്രീയത്തിലും ഒരു പങ്കാളിത്തവും വഹിക്കുകയില്ല എന്ന കാര്യം ഉത്തമവിശ്വാസത്തോടെ പ്രതിജ്ഞ ചെയ്യുന്നു. അപേക്ഷകൻ്റെ തകർന്ന ആരോഗ്യവും ദീർഘകാല സഹനവും, ഏത് സാഹചര്യത്തിലും ( രാഷ്ട്രീയത്തിൽ നിന്ന് ) വിരമിക്കാനും ഒരു സ്വകാര്യ ജീവിതം നയിക്കാനുമുള്ള കഠിനനിശ്ചയത്തിലേയ്ക്ക് അപേക്ഷകനെ എത്തിച്ചിരിക്കുന്നു. അതിനാൽ ഇതോ ഗവണ്മെൻ്റ് അനുശാസിക്കുന്ന മറ്റ് ഏത് തരം നിശ്ചിതവും യുക്തിസഹവുമായ നിബന്ധനകൾ ഏറ്റെടുക്കാനും ആത്മാർത്ഥമായി നടപ്പിൽ വരുത്താനും അപേക്ഷകൻ സമ്മതം അറിയിക്കുന്നു.

f. അപേക്ഷകന്  മുമ്പും പിമ്പുമായി ആയിരക്കണക്കിന്‌ ദേശദ്രോഹം ചെയ്ത കുറ്റവാളികൾ ആരും തന്നെ അപേക്ഷകനും സഹോദരനും കിടന്നത്ര കാലം ജയിലിൽ കഴിഞ്ഞിട്ടില്ല (അവർക്കൊപ്പം ജീവപര്യന്തം ചുമത്തപ്പെട്ടവരൊക്കെത്തന്നെ വിമോചിപ്പിക്കപ്പെട്ടു ). അതുകൊണ്ടു തന്നെ ബഹുമാനപ്പെട്ട രാജകുമാരൻ്റെ സന്ദർശനം അവരുടെ ദുരിതങ്ങൾക്ക് തീർപ്പു വരുത്തുമെന്നും അപേക്ഷകനും അദ്ദേഹത്തിൻ്റെ സഹോദരനായ ജി.ഡി .സവർക്കറും (അദ്ദേഹത്തിൻ്റെ കാര്യത്തിൽ മേൽന്യായങ്ങൾ കുറേക്കൂടി നിലനിൽക്കുന്നു ) മോചിതരാകുമെന്നും ആത്മവിശ്വാസം പകരുന്നു.

3. പക്ഷെ, അപേക്ഷകൻ്റെ ദൗർഭാഗ്യം മാപ്പപേക്ഷയുടെ ശബ്ദത്തെ വീണ്ടും അടിച്ചമർത്തുകയാണെങ്കിൽ, ഒരു മറു ആനുകൂല്യം എന്ന നിലയിൽ ആൻഡമാനിൽ നിന്ന് പൊടുന്നനെയുണ്ടായ മാറ്റം ഉണ്ടാക്കിയ പ്രത്യേക ബുദ്ധിമുട്ടുകൾക്ക് പരിഹാരം ഉണ്ടാക്കേണ്ടതാണ്. ഇന്ത്യൻ ജയിലിൽ ആയിരുന്നെങ്കിൽ ഈ പതിനൊന്നു വർഷങ്ങൾക്കുള്ളിൽ രണ്ടു വർഷമോ അതിലധികമോ ഇളവ് അപേക്ഷകന് ലഭിച്ചേനെ. ആൻഡമാനിൽ ആയിരുന്നെങ്കിൽ അവിടത്തെ ചട്ടം അനുസരിച്ച് ഈ സമയത്ത് അവധി ലഭിക്കുകയോ കുടുംബാംഗങ്ങളെ അങ്ങോട്ട് കൊണ്ടുവരികയോ ചെയ്യാൻ കഴിയുമായിരുന്നു. ഇപ്പോൾ രണ്ട് വ്യവസ്ഥകളുടെയും ആനുകൂല്യങ്ങൾ അപേക്ഷകന് അന്യമായിരിക്കുന്നു. അതിനാൽ അപേക്ഷകൻ അഭ്യർത്ഥിക്കുന്നതെന്തെന്നാൽ

a. രണ്ടു മുതൽ മൂന്ന് വർഷം വരെയുള്ള ഇളവുകൾ അപേക്ഷകന് പുന:സ്ഥാപിച്ച് നൽകേണ്ടതാണ്.

b. അപേക്ഷകന് കുടുംബത്തെ കൂടെ കൂട്ടാൻ അവസരം കൊടുത്ത് അവധി നൽകി  ആൻഡമാനിലേയ്ക്ക് തിരിച്ചയക്കേണ്ടതാണ്. ഏറ്റവും വലിയ കുറ്റവാളികൾക്ക്  പോലും 9 കൊല്ലം തടവും 1 വർഷം നല്ല നടപ്പും അനുവർത്തിച്ചാൽ അവധി വ്യവസ്ഥ അനുസരിച്ച് അവിടെ സ്വകാര്യജീവിതം നയിക്കാവുന്നതാണ്. അതെങ്കിലും 11 കൊല്ലം ആൻഡമാനിലും ജയിലുകളിലുമായിക്കഴിഞ്ഞ, അതിൽ 7 കൊല്ലം നല്ല നടപ്പ് കിട്ടിയ, അപേക്ഷകൻ ആഗ്രഹിക്കുന്നു. ഇതെങ്കിലും അനുവദിച്ചു കിട്ടുകയാണെങ്കിൽ,  ദൗർഭാഗ്യം മാത്രം കൈമുതലായിട്ടുള്ള തകർന്ന ഒരു വ്യക്തിയായ അപേക്ഷകനാൽ അതിൻ്റെ സുരക്ഷയെപ്പേടിക്കുന്ന ആ ലോകത്താൽ മറക്കപ്പെട്ടും ലോകത്തിനെ മറന്നും ഒരു വിരമിച്ച, സ്വകാര്യ ജീവിതം നയിച്ച് ,പ്രിയപ്പെട്ട കുടുംബജീവിതത്തിൻ്റെ അനുഗ്രഹങ്ങൾക്കടിയിൽ സന്തോഷമായി കഴിഞ്ഞുകൊള്ളാം.

4. സംഗ്രഹമായി അപേക്ഷകൻ വിനയപൂർവ്വം ഉറപ്പിച്ചു പറയാൻ യാചിക്കുന്നതെന്തെന്നാൽ ഇന്ത്യയിൽ ഈ പ്രക്ഷോഭത്തിൻ്റെ തുടർച്ച അപേക്ഷൻ്റെ താത്പര്യമാണെന്ന മുൻവിധിയെ ഒരു കാരണവശാലും അനുവദിക്കരുത്. ഇക്കാര്യം നിർദ്ദേശിക്കുക മാത്രമല്ല, പത്രദ്വാരാ പൊതു പ്രസ്താവനയായി പ്രഖ്യാപിക്കാനും അപേക്ഷകൻ ഒരുക്കമാണ്. ദശലക്ഷക്കണക്കിന് മനുഷ്യരുടെ മേൽ യാതൊരു നിയന്ത്രണവും ഇല്ലാത്ത അപേക്ഷകനേയും സഹോദരനേയും ഭരണപരമായ കാരണത്താൽ ഇനിയും സഹനങ്ങൾക്ക് വിധേയമാക്കുന്നത് മറ്റുള്ളവരുടെ പ്രവൃത്തികൾക്ക് അവരെ ശിക്ഷിക്കുന്നതിന് തുല്യമാണ്. അപേക്ഷകൻ്റെ വരുതിക്കപ്പുറം നിൽക്കുന്ന പരിശോധിക്കാൻ നിവൃത്തിയില്ലാത്ത കാര്യങ്ങൾ ആണവ.

5. അപേക്ഷൻ്റേയും  സഹോദരൻ്റേയും ഉടനടിയുള്ള വിമോചനത്തിന് ബഹുമാനപ്പെട്ട ഗവർണ്ണർ ജനറലിനേയും ബഹുമാനപ്പെട്ട ബോംബെ ഗവർണ്ണറേയും പ്രേരിപ്പിക്കുന്നതിൽ ഈ നിവേദനം പരാജയപ്പെടില്ല എന്ന കാര്യത്തിൽ അപേക്ഷകൻ ആത്മവിശ്വാസം പുലർത്തുന്നു. ആ കാരുണ്യത്തിന് വേണ്ടി അവരുടെ ദീർഘായുസ്സിനും അദിവൃദ്ധിക്കും വേണ്ടി പ്രാർത്ഥിക്കട്ടെ.”

1922 ജൂലൈ 4 ന് സബർമതി ജയിലിൽ നിന്നും ഗണേഷ് ദാമോദർ സവർക്കറും ബോംബെ ഗവർണ്ണർക്ക് ഏതാണ്ട് ഇതേ മട്ടിലുള്ള ഒരു നിവേദനം സമർപ്പിക്കുകയുണ്ടായി.
1921 നവംബർ 23 ന് ബോംബെ ഗവണ്മെൻ്റ് വിനായകൻ്റെ കത്ത് പരിഗണിക്കുന്നതായി മറുപടി നൽകി. 1922 സെപ്തംബറിൽ ബാബാറാവുവിന് മോചനം അനുവദിച്ചു.

ആൻഡമാൻ ജയിൽവാസത്തിനിടയിൽ സവർക്കറുടേയും അതുവഴി നവ- യാഥാസ്ഥിതിക രാഷ്ട്രീയ ബ്രാഹ്മണിസത്തിനും ഉണ്ടായ മാറ്റങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം. 1818 ൽ പേഷ്വാസാമ്രാജ്യം അടിയറവെച്ചതു മുതൽ മേൽക്കോയ്മ തിരിച്ചുപിടിക്കാനാഗ്രഹിച്ചിരുന്ന ചിത്പാവൻ വികാരത്തിൻ്റെ ബ്രിട്ടീഷ് വിരുദ്ധതയായിരുന്നു നവ- യാഥാസ്ഥിതിക രാഷ്ട്രീയ ബ്രാഹ്മണിസത്തിൻ്റെ കേന്ദ്രപ്രമേയം. അത് എന്നന്നേയ്ക്കുമായി മാറ്റിവെക്കപ്പെട്ടു. പൊതുവേ മുസ്ലീം വിരുദ്ധമായിരുന്നെങ്കിലും ബ്രിട്ടീഷ് വിരുദ്ധതയുടെ ഉച്ചഘട്ടത്തിൽ മുഖ്യശത്രുവിനെ മുൻനിർത്തി സന്ധിയാകാം എന്ന മട്ടിൽ ഉണ്ടായ മുസ്ലീം മൃദുല സമീപനം പിൻവലിക്കപ്പെട്ടു. പകരം ബ്രിട്ടീഷുകാർക്ക് ഏറ്റവും അനുകൂലമായ ഒരു രാഷ്ട്രീയാന്തരീക്ഷം സൃഷ്ടിക്കുന്നതിന്, പിളർത്ത് ഭരിക്കുക എന്ന അവരുടെ അജണ്ട നടപ്പിലാക്കുന്നതിന്, കടുത്ത മുസ്ലീം വിരുദ്ധത പ്രഖ്യാപിക്കുക. അങ്ങനെ ജാലിയൻ വാലാബാഗിന് ശേഷമുണ്ടായ നിസ്സഹകരണ പ്രസ്ഥാനത്തിലെ ബ്രിട്ടീഷ് വിരുദ്ധ ഹിന്ദു – മുസ്ലീം പോരാട്ടമൈത്രിയിൽ വിള്ളലുണ്ടാക്കുക, ഗാന്ധിയുടെ വരവോടു കൂടി ദേശീയ പ്രസ്ഥാനത്തിൽ നിന്നും പുറത്തു പോകേണ്ടി വന്ന തിലകൈറ്റുകൾക്കും മറ്റ് നവ- യാഥാസ്ഥിതിക രാഷ്ട്രീയ ബ്രാഹ്മണർക്കും പുതുശ്വാസം കൊടുക്കുക, അഹിംസ പോലുള്ള പരസ്പര ബഹുമാനത്തിൻ്റേതായ ആധുനിക രാഷ്ട്രീയ സങ്കല്പനങ്ങളെ തകർത്ത് ബ്രാഹ്മണിസത്തിന് അനുകൂലമായ ഒരു സാംസ്കാന്തരീക്ഷം വീണ്ടും ഒരുക്കുക എന്നിവ മുഖ്യ അജണ്ടകളായി. അങ്ങനെ 1923 ൽ ആ പുസ്തകം പിറന്നു. “ഹിന്ദുത്വ” എന്ന പേരിൽ !


 

Comments

comments