ലാറ്റിൻ അമേരിക്കയിലെ സാമൂഹിക മുന്നേറ്റങ്ങൾ – അർജ്ജന്റീനയും ആഗോള റ്റാംഗോ ക്വീർ പ്രസ്ഥാനവും മെലിസ എ ഫിറ്റ്ച്, അരിസോണാ യൂണിവേഴ്സിറ്റി

അറബ് വസന്തവും ആഗോളവ്യാപകമായി അരങ്ങേറിയ പിടിച്ചെടുക്കൽ (ഒക്കുപ്പൈ) പ്രസ്ഥാനങ്ങളും ലാറ്റിനമേരിക്കയിലെ സമീപകാല സാമൂഹ്യ മുന്നേറ്റങ്ങൾക്ക് ക്യാറ്റലിസ്റ്റുകളായോ ഏതെങ്കിലും വിധത്തിൽ മാതൃകകളായോ പ്രവർത്തിച്ചിട്ടുണ്ടായേക്കില്ല. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയ്ക്ക് ലോകത്തെ ആകമാനം പിടിച്ചുകുലുക്കിയ എല്ലാ  പ്രതിഷേധസമരങ്ങൾക്കും ധാർമ്മികത പകരുന്നതിൽ ഒരു പങ്ക് അവയ്ക്ക് ഇല്ലായിരുന്നു എന്ന് കരുതാനാവില്ല. നീതിരഹിതമായ വ്യവസ്ഥിതികളെ മറിച്ചിടുവാനും അധികാരിവർഗ്ഗത്തെ പൊതു ഇടങ്ങളിൽ സുധീരം നേരിടുവാനുമുള്ള മറ്റുള്ളവരുടെ കഴിവ് തങ്ങളിൽ ആവേശം ഉയർത്തി എന്ന് നിരവധി ആളുകൾ അഭിപ്രായപ്പെടുന്നത് സംശയലേശമന്യേ വാസ്തവമാണെങ്കിലും അവയൊന്നും ലാറ്റിനമേരിക്കയിലെ അവകാശപ്രവർത്തകരെ സംബന്ധിച്ച് സംഭവവികാസങ്ങളെ നോക്കിക്കാണുവാനുള്ള പ്രാമാണിക ബിന്ദുക്കളോ വീക്ഷണകോണുകളോ അല്ല. പ്രദേശത്ത് സമീപകാലത്തുണ്ടായ പ്രധാനപ്പെട്ട പ്രതിഷേധപ്രക്ഷോഭങ്ങളിൽ രണ്ടെണ്ണവും ബന്ധപ്പെട്ടിരുന്നത് അനിയന്ത്രിതമായി നടപ്പിൽ വരുത്തുന്ന നിയോലിബറൽ നയങ്ങൾ സൃഷ്ടിച്ച, വർദ്ധിച്ചു വരുന്ന അസമത്വം പിടിച്ചു നിർത്തുവാൻ ഉതകുന്ന രീതിയിൽ ജനങ്ങൾക്കു വേണ്ടി അടിസ്ഥാന സേവനങ്ങൾ നടപ്പിലാക്കാൻ സർക്കാരുകൾ തയ്യാറാകണം എന്ന ആവശ്യവുമായാണു. 2012-ലും 2013-ലും ചിലിയിൽ ആകമാനം അലയടിച്ച സർവ്വകലാശാലാ വിദ്യാർത്ഥികളുടെ സമരം വർദ്ധിച്ചു വരുന്ന വിദ്യാഭ്യാസ ചിലവുകളുമായി ബന്ധപ്പെട്ടായിരുന്നു. ബ്രസീലിൽ 2013-ലെ വേനൽക്കാലത്ത് (ദക്ഷിണ അമേരിക്കകളിലെ ശൈത്യകാലത്ത്) ഉണ്ടായ പ്രക്ഷോഭങ്ങളാകട്ടെ  പൊതുഗതാഗതം പോലുള്ള അടിസ്ഥാന സാമൂഹിക സേവന രംഗമേഖലകളിൽ പോലും വിലക്കയറ്റം രൂക്ഷമായിക്കൊണ്ടിരുന്ന കാലത്തും 2014 ലോക കപ്പിലേക്കായി വലിയ രീതിയിൽ പണം ചിലവഴിക്കുന്ന ഗവണ്മെന്റ് നയങ്ങൾക്കെതിരെ ആയിരുന്നു.

ലാറ്റിനമേരിക്കയിലെ ഈ പുതിയ പ്രക്ഷോഭങ്ങൾ തീവ്ര വലത് പട്ടാള ഗവണ്മെന്റുകളുടെ മനുഷ്യാവകാശധ്വംസനത്തിനെതിരെ 1970-കളിൽ നടന്ന പ്രക്ഷോഭങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ വളരേയേറെ വ്യത്യാസമുള്ളവയാണു. ചിലിയിലും ബ്രസീലിലും നിലവിലെ ഉന്നത പദവികൾ വഹിക്കുന്ന ആളുകൾ സ്ത്രീകളാണു. ഇരുവരും തന്നെ മുൻപറഞ്ഞ കാലങ്ങളിലെ പട്ടാള അട്ടിമറികൾക്കും സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ പല അന്യായങ്ങൾക്കും ഇരകളാകുകയും ചെയ്തിട്ടുള്ളവരാണു. വർത്തമാനകാല പ്രക്ഷോഭങ്ങളുടെ കാര്യം എടുത്താൽ ബ്രസീലിൽ ഗവണ്മെന്റ് പ്രക്ഷോഭകരുടെ ചില ആവശ്യങ്ങൾ അംഗീകരിക്കുവാൻ തയ്യാറായി. ചിലിയിലാകട്ടെ പ്രശ്നങ്ങൾ നിലനിൽക്കുന്നുവെങ്കിലും ചില വിദ്യാർത്ഥി നേതാക്കൾ ഗവണ്മെന്റിന്റെ ഭാഗമാകുകയും ചെയ്തിരിക്കുന്നു.

ക്വീർ പ്രസ്ഥാനങ്ങളുടെ കാര്യമെടുത്താൽ, മേൽക്കുമേൽ വർദ്ധിക്കുന്ന സാമ്പത്തികരംഗത്തെ ഈ ആശങ്കകൾ അർജന്റീനയിലെ (ഒരു പരിധി വരെ ബ്രസീലിലെയും; എന്നാൽ അർജന്റീനയെക്കുറിച്ചായിരിക്കും ഞാൻ താഴെ ചർച്ച ചെയ്യുക) ആൺ-പെൺ സ്വവർഗ്ഗ- ഉഭയ ലിംഗ, ദ്വിലിംഗ സമൂഹങ്ങളുടെ (LGBT) മനുഷ്യാവകാശങ്ങൾ അംഗീകരിക്കുന്ന വിഷയത്തിൽ കാര്യമായി മുന്നോട്ട് പോകുവാൻ ഗവണ്മെന്റുകളെ നിർബന്ധിതരാക്കി എന്നതാണു നിയോലിബറസത്തിനെ ഇങ്ങനെ ഒരു വീക്ഷണകോണിൽ കൂടി നോക്കുമ്പോൾ കാണാനാകുന്ന വൈരുദ്ധ്യം അല്ലെങ്കിൽ ഐറണി. മനുഷ്യന്റെ അന്തസ്സിനെക്കുറിച്ചോ മനുഷ്യാവകാശത്തെക്കുറിച്ചോ വർദ്ധിച്ച താല്പര്യം ഉണ്ടായിട്ടോ ക്ഷേമതൽപരത കൊണ്ടോ അല്ല ഈ മാറ്റം ഉണ്ടായിട്ടുള്ളത്. അത് പ്രാഥമികമായും പണവുമായി ബന്ധപ്പെട്ടിരിക്കുന്നു.

Comments

comments