ചുംബന സമരം പോലെ മലയാളിയുടെ ഫാസിസ്റ്റ് പൊതുബോധത്തെ ഇത്രമേല്‍ ചുട്ടുപൊള്ളിക്കുകയുംആഴത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്ത മറ്റൊരു സമരം സമീപകാല ചരിത്രത്തില്‍ വേറെ ഉണ്ടായിട്ടില്ല. അബോധതലത്തില്‍ ഇരുളാണ്ട് നിടന്ന കപട സദാചാരത്തെ അത് കുടഞ്ഞു പുറത്തിട്ടു. സ്നേഹത്തിന്‍റെ, പ്രണയത്തിന്‍റെ കെട്ടുറപ്പുള്ള ആവിഷ്കാരത്തെ അശ്ലീലമായി ചിത്രീകരിച്ച് ലൈംഗിക ദുസ്സോപ്നങ്ങളില്‍ മുഴുകുന്ന മലയാളി യാഥാസ്ഥിതിക ചുംബനസമരം തൊടുത്തുവിട്ട ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉദ്ധാരണ ശേഷിയില്ലാത്ത രതിസുഖഭ്രാന്തന്മാരെപ്പോലെ വിലപിച്ചു . നമ്മുടെ പ്രാമാണിക മതങ്ങളിലെ സദാചാരവേട്ടക്കാര്‍ ചുംബനത്തിന്റെ അപകടങ്ങളെക്കുറിച്ച് അലമുറയിട്ടു. കേരളത്തിലെ രാഷ്ട്രീയ നേതൃത്വം അരാജകമെന്നും ആരാഷ്ട്രീയമെന്നും ആക്രോശിച്ചു.പുരോഗമന നാട്ട്യത്തിന്റെ പുറം തോടു പൊട്ടിച്ചു പാരമ്പര്യ ദുര്‍ഭൂതങ്ങള്‍ ഉറഞ്ഞു തുള്ളി. പ്രണയവും രതിയും മറ്റേത് മനുഷ്യമുഹൂര്‍ത്തങ്ങളെയും പോലെ ഭാവനയാലും വാക്കാലും നേരിടാനുള്ള അത്മശേഷിയും പക്വതയുംകൈവന്നിട്ടില്ലാത്ത ഒരു സമൂഹമാണ് കേരളീയര്‍എന്ന വസ്തുത അത് തുറന്നു കാട്ടി.

എറണാകുളത്ത് നിന്നും സദാചാരപ്പോലീസിങ്ങിനെതിരായി പൊട്ടിപ്പുറപ്പെട്ട Kiss of love കോഴിക്കോട് എത്തുമ്പോള്‍ Kiss on the street തെരുവ് പിടിച്ചടക്കല്‍ സമരമായും, ആലപ്പുഴയില്‍ Kiss against Fascism ഫാസിസത്തിനെതിരായ സമരമായും പടിപടിയായി പുരോഗമിക്കുകയായിരുന്നു. വ്യക്തിസ്വതന്ത്യത്തിന്റെയും സ്ത്രീ ശാക്തീകരത്തിന്റെയും മാറ്റൊലിയായി രൂപം കൊണ്ടചുംബന സമരം ഒരര്‍ത്ഥത്തി ഫാസിസേത്തിനെതിരായ ഏറ്റവും ക്രിയാത്മകയും തീഷ്ണവുമായ സമരമായിരുന്നു. ഫാസിസം എന്നത് ഓരോ മനുഷ്യരുടെയും ആഴത്തില്‍ നിലനില്‍ക്കുന്ന പോതുബോധമാണ്. തന്നെക്കാൾ ശക്തിയുള്ളവനു കീഴടങ്ങാനും അശക്തനെ കീഴ്പ്പെടുത്താനുമുള്ള പ്രവണത സൃഷ്ടിക്കപ്പെടുന്ന പിതൃമേധാവിത്ത കുടുംബത്തിൽ നിന്നുമാണ് ഒരാളിൽ ഫാസിസ്റ്റ് മനോഭാവം മുളപോട്ടുന്നത്. യാഥാസ്ഥിതികമായ സാമൂഹ്യ നീതി ബോധത്തിൽ നിന്നും ശക്തിയാർജ്ജികുന്ന ഫാസിസംനൂറുശതമാനവും അതിന്റെ യഥാസ്ഥിതിക പാരമ്പര്യത്തില്‍ തിടം വെച്ച് വളരുന്നു. ലൈംഗിക സ്വാതന്ത്യം എന്ന് വേണ്ട എല്ലാ വെക്തി സ്വാതന്ത്ര്യത്തെയും അത് നിരാകരിക്കുന്നു. വംശീയവും സാംസ്കാരികവുമായ ശുദ്ധിയിൽ ആണ് അത് ഊറ്റം കൊള്ളുന്നത്‌. വംശീയവും സാംസ്കാരികവുമായ കൂടിച്ചെരലുകളെ അത് ഒരു നിലക്കും വച്ച് പൊറുപ്പിക്കില്ല.അടിച്ചമർത്തപെട്ട ലൈംഗീക ഊർജ്ജമാണ് അതിന്റെ പ്രാണവായു.

അടിച്ചമര്‍ത്ത പ്പെടുന്ന ചോദനകള്‍ -പ്രത്യേകിച്ച് ലൈംഗിക ചോദന- മനോരോഗങ്ങളായി പുനര്‍ ജനിക്കുമെന്ന് സിഗ്മണ്ട് ഫ്രോയിഡ്, കാള്‍ യുങ്ങ് തൊട്ടുള്ള ഒട്ടുമിക്ക മനശാസ്ത്ര വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നു. കപട സദാചാരവും ഫാസിസവും എല്ലാം ഇത്തരം അടിച്ചമര്‍ത്തലില്‍ നിന്നും ഉരുവം കൊള്ളുന്ന മനസ്സിന്‍റെ അനാരോഗ്യകരമായ പ്രവണതകളാണ്. പ്രകൃതി നിര്‍ദ്ധാരണ നിയമപ്രകാരം,മനുഷ്യന്‍റെ എന്നല്ല മറ്റെല്ലാ ജീവജാലങ്ങളുടെയും അടിസ്ഥാന ഊര്‍ജ്ജം ലൈംഗിക ഊര്‍ജ്ജമാണ് എന്ന് റിച്ചാര്‍ഡ് ഡോക്കിന്‍സ് അടക്കമുള്ള നിയോ ഡാര്‍-വിനിസ്റ്റുകള്‍ നിരീക്ഷിക്കുന്നു.ജീവികള്‍ക്ക് പ്രകൃതിയില്‍ എന്തെങ്കിലും ഒരു ദൌത്യം”ഉണ്ടെങ്കില്‍” അത് പ്രത്യുല്പാദനം വഴി അതിന്‍റെ കോപ്പികള്‍ സൃഷ്ടിച്ചുകൊണ്ട് സ്വന്തം ജീവിവര്‍ഗ്ഗത്തെ നിലനിര്‍ത്തുക എന്നത് മാത്രമാണ്. ആ അര്‍ത്ഥത്തില്‍ ആണ് ജീവജാലങ്ങളുടെ അടിസ്ഥാന ഊര്‍ജ്ജം ലൈംഗിക ഊര്‍ജ്ജമാണ് എന്ന് വരുന്നത്. ഇതിനെ തന്നെയാണ് ഫ്രോയിഡ് മുന്നേ ജീവിത സന്ധാരണം എന്ന നിലക്ക് ലിബിഡോ എന്ന പേരിട്ടു വിളിച്ചതും. ഇത്തരത്തില്‍ മനുഷ്യന്‍റെ പ്രാഥമിക ഊജ്ജമായ ലൈംഗിക ഊര്‍ജ്ജത്തെ പാരമ്പര്യ സദാചാത്തിന്റെ പേരില്‍ അടിച്ചമര്‍ത്തി, പ്രതിരോധ മേഘലയുംതീവ്രവാദികളും ഫാസിസവും എല്ലാം ഹിംസാത്മക പ്രവര്‍ത്തനങ്ങളിലേക്ക് വഴിതിരിച്ചു വിടുകയാണ് ചെയ്യുന്നത്. അഥവാ കടുത്ത ലൈംഗിക ദാരിദ്ര്യവും ലൈംഗിക സ്വാതത്ര്യമില്ലയ്മയും വെക്തികളെയും സമൂഹത്തെയും വയലന്സിലേക്ക് നയിക്കും. താരതമ്യേലൈംഗിക സ്വാതന്ത്ര്യം നിലനില്‍ക്കുന്ന പാശ്ചാത്യനാടുകളിലെയും, മത, പാരമ്പര്യ സാംസ്കാരിക വിലക്കുകളുടെ പേരില്‍ തടയപ്പെട്ട ലൈംഗിക സ്വാതത്ര്യം നിലനില്‍ക്കുന്ന ഏഷ്യന്‍ ആഫ്രിക്കന്‍ നാടുകളിലെയും ക്രൈം റേറ്റുകള്‍ തമ്മിലുള്ള താരതമ്യ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നതും മറ്റൊന്നല്ല.ലൈഗിക സ്വാതന്ത്ര്യം നിഷേധിക്കുമ്പോള്‍ മനുഷ്യന്‍റെ അടിസ്ഥാന സ്വാതന്ത്ര്യം തന്നെയാണ് നമ്മള്‍ നിഷേധിക്കുന്നത്. അടിസ്ഥാന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ജനതയുടെ ആത്മ സംഘര്‍ഷങ്ങളുടെ പരിണിത ഫലമായി സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന അസംതൃപ്തി അവരെ വയലന്‍സിലേക്ക് നയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.

ഇവിടെ ലൈംഗികത എന്നുള്ളത്കേവലം പ്രാകൃതമായ ആദിമ ചോദന എന്ന നിലക്കല്ല പരിഷ്കൃത സമൂഹത്തില്‍ ഇന്ന് നിലനില്‍ക്കുന്നത്. അതിനുപ്രണയം എന്ന ഉദാത്തമായ മാനുഷികവികാരമായി നമ്മില്‍ വളര്‍ന്നിരിക്കുന്നു. സന്താനോല്‍പ്പാദനത്തിനു വേണ്ടിയുള്ള കേവല അനുഷ്ഠാനം മാത്രമല്ല അത്. ആദിമ ചോദനയില്‍ നിന്നുംലൈംഗികവികാരത്തിന്റെ കാല്‍പ്പനികാവിഷ്കാരത്തില്‍ ഭാഷയുടെ വികാസം നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. കവികള്‍ അതിനെ ശാരീരികമായ അനുഷ്ഠാനം എന്നതിനപ്പുറം ആത്മാവിന്‍റെ ആവിഷ്കാരമായി വാഴ്ത്തിപ്പാടി. പച്ചയായ ലൈംഗികത വിശുദ്ധപ്രണയത്തിന് വഴിമാറുമ്പോള്‍ മാനവികസംസ്കൃതിയുടെ വളര്‍ച്ചയും മനുഷ്യന്‍റെ ഉയര്‍ന്ന മാനവികതയുമാണ്‌ അതില്‍ കാണാന്‍ കഴിയുക.ലൈംഗികചോദന വിശുദ്ധപ്രണയത്തിനും, കാല്‍പ്പനിക കാവ്യങ്ങള്‍ക്കും ജന്മം കൊടുക്കുന്നതിലൂടെസഹജമായ വികാരങ്ങള്‍ വിശുദ്ധവല്‍ക്കരിക്കപ്പെടുകയാണ്. മനുഷ്യന്റെ പ്രായോഗിക ബുദ്ധിയും ഭാവനാശേഷിയും ഇത്തരം മാറ്റങ്ങള്‍ക്ക് സഹായകരമായിട്ടുണ്ട്. ഈ സാംസ്കാരിക വളര്‍ച്ചയെ കാണാന്‍നമ്മുടെ പൊതുസമൂഹം തയാറാവുന്നില്ല എന്നിടത്താണ് അതിനെ പാപമായും വലിയ അപാരധമായും അവര്‍ കാണുന്നത്. അതിന്‍റെ കാരണമായിത്തീരുന്നതാവട്ടെ, പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങളിലൂടെ ഊട്ടിയുറപ്പിക്കപ്പെടുന്ന യാഥാസ്ഥിതികമായ ആത്മീയ, മത, സംസ്കാരങ്ങളുടെ പരിസരങ്ങളില്‍ നിന്നും രൂപം കൊള്ളുന്ന അവരുടെ പോതുബോധമാണ്. ഇത്തരം സംസ്കാരങ്ങള്‍ അതിന്‍റെആവിര്‍ഭാവ കാലത്തുനിന്നും ഒരടി മുന്നോട്ടു നീങ്ങാന്‍ അവരെ അനുവദിക്കുന്നില്ല.ഈ പൊതുബോധം ഉള്‍ക്കൊള്ളുന്ന ജനത സ്വാഭാവികമായും കടുത്ത ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നു. അവരനുഭവിക്കുന്ന ലൈംഗിക ദാരിദ്ര്യമാണ് അവരിലെ സദാചാര ഗുണ്ടയെ സൃഷ്ടിക്കുന്നത്. വീട്ടില്‍ പശിയടക്കാനുള്ളവന്‍ അന്യന്‍റെ വീട്ടിലെ സമൃദ്ധിയെ കുറിച്ചോര്‍ത്തു അസ്വസ്തമാകേണ്ടതില്ലല്ലോ.

രണ്ടു വ്യക്തികള്‍ തമ്മിലുള്ള വൈകാരിക മുഹൂര്‍ത്തങ്ങളെ അടയാളപ്പെടുത്താന്‍ വാക്കുകള്‍ മതിയാകാതെ വരുമ്പോളാണ് ശരീരികായ ഇടപെടല്‍ ഉണ്ടാവുന്നത്. ഒരാള്‍ അപരനോടുള്ള വെറുപ്പിന്‍റെ പാരമ്യത്തില്‍ ആണ് കായികമായി ഇടപെടാറുള്ളത് എന്ന് നമുക്കറിയാം. അതുപോലെ സ്നേഹത്തെ ആവിഷകരിക്കാന്‍ വാക്കുകളുടെ പരിമിതികളെ മറികടാനുള്ള ശ്രമഫലമായിട്ടാണ് ഒരാള്‍ മറ്റൊരാളെ ആലിംഘനം ചെയ്യുന്നതും ചുംബിക്കുന്നതും. അതുകൊണ്ട് ചുംബനത്തെ അശ്ലീലമായി കാണുന്ന ഒരു സമൂഹം ഫലത്തില്‍ സ്നേഹത്തെ, പ്രണയത്തെയാണ് അശ്ലീലമായി കാണുന്നത്. അക്രമാസക്തമാകാറുള്ള സമരങ്ങളെയും അക്രമസമരങ്ങളെയുംജനങ്ങള്‍ കായികമായി നേരിട്ടതായി ഇന്നേ വരെ കേട്ടിട്ടില്ല. എന്നാല്‍ ചുംബനത്തെ ഒരു സമരമാര്‍ഗ്ഗമായി സ്വീകരിക്കുന്നത് എന്തോ വലിയ അപകടമായി നമ്മുടെ യാഥാസ്ഥിതിക സമൂഹം കാണുന്നു. അക്രസമരം കൊണ്ട് മുറിവേല്‍ക്കാത്ത ഒരു ജനതയെ ചുംബന സമരം മുറിവേല്‍പ്പിച്ചു എന്നതാണ് ഈ സമരരീതിയുടെ ഏറ്റവും ക്രിയാതമാകമായ വശം. അന്ന് അതിനെതിരെ പടനയിച്ചവരില്‍ വേട്ടക്കാര്‍ക്കൊപ്പം ഇരവാദികളും ഉണ്ടായിരുന്നു. തങ്ങളുടെ യാഥാസ്ഥിതികതയില്‍ നിന്നും ഒരു തരത്തിലുള്ള മാറ്റത്തിനും തങ്ങള്‍ തയ്യാറല്ല എന്നും, ഇത്തരം മാറ്റങ്ങളെ എല്ലാ വിയോജിപ്പുകളും മാറ്റിവെച്ചു ഒറ്റക്കെട്ടായി നേരിടും എന്നുമാണ് അത് നല്‍ക്കുന്ന സന്ദേശം. ഇന്ത്യന്‍ സംസ്കാരം സെക്സിനെ അത്രവലിയ പാപമായിട്ടല്ല കാണുന്നത്. എന്നിട്ടും ഇന്ത്യന്‍ ദേശീയതയുടെ തീവ്ര നിലപാടുകാരായ സംഘപരിവാര്‍ ശക്തികള്‍ ചുംബനം എന്ന സമര മാധ്യമത്തെ എതിര്‍ത്തത് ലൈംഗികതയോടുള്ള എതിര്‍പ്പ് എന്നതിനേക്കാള്‍ മറ്റൊരു കാരണം കൊണ്ടാണ്. ഇസ്ലാം അടക്കമുള്ള മറ്റുമതസ്തര്‍ക്കിടയില്‍ അഭിവാദ്യം ചെയ്യുമ്പോള്‍ ചുംബനവും ആലിംഗനവും എല്ലാം പതിവുണ്ട്. [എങ്കിലും അത് എതിര്‍ ലിംഗങ്ങള്‍ തമ്മില്‍ അനുവദിനീയമല്ല]. എന്നാല്‍ ഇന്ത്യയില്‍ നിലനിന്നിരുന്നചാതുര്‍വര്‍ണ്യസംസ്കാരത്തില്‍ തോട്ടുകൂടായ്മയുടെ ഭാഗമായി ഇത്തരം ആശ്ലേഷങ്ങള്‍ ഇന്ത്യന്‍ സംസ്കാരത്തിന് അന്യമായിരുന്നു. അതുകൊണ്ട് ശരീരങ്ങള്‍ തമ്മിലുള്ള അകലം പാലിച്ചു കൊണ്ട് കൈകൂപ്പി വന്ദിച്ചു കൊണ്ടാണ് അഭിവാദ്യങ്ങള്‍ കൈമാറിയിരുന്നത്. അന്യന്‍ ഏതു ജാതിയില്‍ എന്നറിയാന്‍ ബുദ്ധിമുട്ടുള്ള സാഹര്യങ്ങളില്‍ തൊട്ടു ശുദ്ധമാവണ്ടല്ലോ. അതുകൊണ്ട് കൂടിയായിരിക്കണം സവര്‍ണ പൊതുബോധത്തെ പ്രതിനിതീകരിക്കുന്ന സംഘ പരിവാര്‍ ശക്തികള്‍ ചുംബനം എന്ന സമാരായുധത്തെ ഇത്രമേല്‍ എതിര്‍ത്തത്. ഇത്തരത്തില്‍ അതി സങ്കീര്‍ണമായ ഒട്ടനവധി വിഷയങ്ങളെ ആഴത്തില്‍ സ്പര്‍ശിക്കുന്നതായിരുന്നു ചുംബനസമരം. ഈ സമര ചരിത്രത്തെ വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യുന്നത് അനീതിക്കെതിരെ കൂടുതല്‍ ജാഗ്രതയുള്ള സമൂഹമായി വളരാന്‍ നമ്മെ സഹായിക്കും എന്നതില്‍ തര്‍ക്കമില്ല.

അതെന്തുതന്നെയായിരുന്നാലും വരാനിരിക്കുന്ന ഫാസിസത്തിന്‍റെ നെറികെട്ട നാളുകളെ കുറിച്ചുള്ള സൂചനകള്‍ കൂടിയായിരുന്നു ചുംബന സമരത്തോട് സംഘപരിവാര്‍ ശക്തികള്‍ സ്വീകരിച്ച നിലപാട്. എന്നാല്‍ ഇന്ന് കേരളം ഫാസിസത്തിനെതിരെ ഉണര്‍ന്നു കഴിഞ്ഞു. അത്തരം ഒരു ഉണര്‍വിലേക്ക് നയിക്കുന്നതില്‍ ചുംബനസമരം വഹിച്ച പങ്ക് ചെറുതല്ല. അതുയര്‍ത്തിവിട്ട ചര്‍ച്ച കേരളീയ പൊതുബോധത്തെ സാരമായി സ്വാധീനിച്ചിട്ടുണ്ട് എന്നതിന് സ്ത്രീ ശാക്തീകരണത്തിനും ലിംഗനീതിക്കും വ്യക്തിസ്വാതന്ത്ര്യത്തിനും വേണ്ടി രൂപം കൊണ്ട ഒട്ടനവധി സമരങ്ങളും മുന്നേറ്റങ്ങളും തെളിവാണ്. ഇവ ചുംബന സമരത്തിന്‍റെ തുടര്‍ച്ചയാണ്. ഈ സമരങ്ങള്‍ പ്രധാനമായും ഫാസിസത്തിനെതിരായ സമരങ്ങള്‍ കൂടിയായി വളരുകയാണ്. ഒത്തുതീര്‍പ്പുകളില്ലാതെ വ്യത്യസ്തമായ സമരമുഖങ്ങളില്‍ നിലയുറപ്പിച്ചിട്ടുള്ള യുവതയി ആണ് ഇനി ഇന്ത്യയുടെ ഭാവി.

Comments

comments