നരച്ച മഞ്ഞയോ വെള്ളയോയെന്നു തീർച്ചയില്ലാത്ത
കീറിയ കുമ്മായം പുതച്ചയൊരു ജീവി
അതിന്‍റെ അരികു കീറി-
ആധിപത്യം സ്ഥാപിക്കുന്ന
പച്ചപായലുകള്‍
ഒലിച്ചിറങ്ങുന്ന സ്വര്‍ണ നിറമുള്ള
വെയില്‍ പൊട്ടുകള്‍
ഒരു മുറി അത്ര തന്നെ
എങ്ങാണ്ട് എങ്ങാണ്ട് ഒഴുകി പടർക്കുന്ന
മുടി നൂലുണ്ടകള്‍..
മേശമേല്‍
എഴുതിയെഴുതി ഭ്രൂണഹത്യ
നടത്തിയ കുറെ കവിത കുഞ്ഞുങ്ങള്‍
ഒരു ഭയങ്കര കാമുകനൊപ്പം
ആലാഹയുടെ നമസ്കാരം
നിരീശ്വരനെ ചൊല്ലി കേള്‍പ്പിക്കുന്നു
പാതി ചിമ്മിയ സേവിടോസേട്മോര്‍
എല്ലാ ദിവസവും രണ്ടുനേരം
ഞാന്‍ കഴുവേറ്റുന്നോന്‍
പൂട്ട്‌ തുറക്കുന്ന അലമാരക്കുള്ളില്‍
വളയും, മാലയുമായി ചിരിക്കുന്ന
കുഞ്ഞു മണികള്‍
അസംഖ്യം അസുഖങ്ങളെ
കൂട്ടിക്കെട്ടുന്ന
പൊടിമിട്ടായികള്‍
സ്മിർണോഫെന്നു പേരെഴുതിയ
ഒറ്റ കുപ്പി
ഇല്ലാത്ത സൌഹൃദങ്ങളുടെ
അരികു പറ്റിയ പഴയൊരു
ആശംസാകാര്‍ഡു
തൂങ്ങിയാടുന്ന ‘ഉടല്‍ കുപ്പായങ്ങള്‍
ഒക്കേം കായലില്‍ കളയണം
ജനാല ചെരുവിലെ ഒഴിഞ്ഞ
അക്വേറിയത്തിലെ
ചത്ത മീന്‍ കുഞ്ഞുങ്ങളിലെയ്ക്ക്
ഒഴുകിയിറങ്ങുന്ന
എന്‍റെ പരല്‍കണ്ണിലെ കടല്‍
അവസാന ചുംബനത്തിന്റെ
സിഗരറ്റ് മണമുള്ള
തണുത്ത ഇലപ്പടങ്ങള്‍
ഇടയ്ക്കിടെ വെള്ളം കൊടുക്കാന്‍ ‘മറക്കുന്ന
മഞ്ഞിലകള്‍ വിരിയുന്ന വള്ളി
പലകാലങ്ങളിലെ ചിലകാലത്തുള്ള
വായനയില്‍
കുറെ നക്ഷത്രം കണ്ടു
കമ്പി പൊട്ടിയ ഗിത്താര്‍
എങ്ങനെ വേണമെന്നറിയില്ല
മഞ്ഞ കുപ്പി
ചോന്ന കസേര
വേനല്‍ മഴയുള്ള സന്ധ്യ
ഓര്‍മ്മ ഞരമ്പ് പൊട്ടിച്ചു
ഒക്കെത്തിനെയും ഞാന്‍
ആത്മഹത്യ ചെയ്യിപ്പിക്കുന്നു
ഈ മുറിയോര്‍മ്മകള്‍
മുറിപ്പാട് ഓര്‍മ്മകള്‍

Comments

comments