പുരാതനകാലം മുതലേ ഒരു സ്വപ്നനഗരമായിരുന്നു ടൊലൈദോ. മുസ്ലീം, ക്രിസ്ത്യന്‍, യഹൂദ സംസ്കാരങ്ങള്‍ ചേര്‍ത്തു വെച്ചിട്ടുള്ള മഹാനഗരി. അവിടേയ്ക്കാണ് ഞാന്‍ എല്‍ ഗ്രെക്കോയെ തേടിപ്പോയത്. ലോകചിത്രകലാചരിത്രത്തില്‍ അനിഷേധ്യസ്ഥാനം എന്നും അവകാശപ്പെടാനാവുന്ന എല്‍ ഗ്രെക്കോ. “ഞാൻ ചിത്രം വരയ്ക്കുന്നത് ആത്മാക്കൾ തലയ്ക്കകത്ത് ഭ്രാന്തമായി മന്ത്രിക്കുമ്പോഴാണ്” എന്നു പറഞ്ഞ മഹാനായ ചിത്രകാരൻ .

                                                     

                                     [Self portrait of El Greco]

 

ക്രീറ്റിലാണ് ജനിച്ചതെങ്കിലും എല്‍ ഗ്രെക്കോ  നവോത്ഥാന ചിത്രണരീതികൾ പഠിക്കാനായി വെനീസിലും റോമിലുമെത്തി. ഒടുവിൽ സ്പെയിനിലെ  പ്രതാപനഗരമായ ടൊലൈദോയിൽ വാസമുറപ്പിച്ചു. അവിടെയിരുന്ന് എൽ ഗ്രെക്കോ ഒരുപാട്  വരച്ചുകൂട്ടുകയുണ്ടായി. മൈക്കലാഞ്ചലോ രീതികളുപയോഗിച്ച് പള്ളികളിലെ  അൾത്താരച്ചിത്രങ്ങൾ വരയ്ക്കാൻ അദ്ദേഹത്തിന് പ്രത്യേക മിടുക്കായിരുന്നു. അതിനുവേണ്ടിത്തനെയായിരുന്നു അദ്ദേഹം ആദ്യം റോമില്‍ ഒരു കലാജീവിതം തേടിയതും. പക്ഷെ, ആ ചെറുപ്രായത്തില്‍  മൈക്കലാഞ്ചലോ എന്ന മഹാരഥന്‍റെ ചിത്രം വരയ്ക്കാനുള്ള കഴിവിനെക്കേറി വിമര്‍ശിച്ചുകളഞ്ഞത് വലിയൊരു വിനയായി. റോമാക്കാര്‍ ഒന്നടങ്കം എല്‍ ഗ്രെക്കോയെ ബഹിഷ്കരിച്ചത് മിച്ചം. ഒടുവില്‍ ജീവിക്കാന്‍ വകയൊന്നുമില്ലാതെ, പുതിയ മേച്ചില്‍പ്പുറം തേടി അദ്ദേഹം സ്പെയിനിലെത്തി. അതൊരു വഴിത്തിരിവായിരുന്നു. സ്പെയിന്‍കാര്‍ക്ക് അദ്ദേഹം പ്രിയപ്പെട്ടവനായി മാറി. ഡൊമനിക്കോസ് തിയോടോക്കൊപുലോസ് എന്നായിരുന്നു യഥാർത്ഥനാമമെങ്കിലും സ്പെയിൻകാർ അദ്ദേഹത്തെ സ്നേഹത്തോടെ വിളിച്ച, ‘ഗ്രീക്കുകാരൻ’ എന്നർത്ഥമുള്ള എൽ ഗ്രെക്കോ എന്ന പേരാണ് ചരിത്രത്തിൽ പതിഞ്ഞത്. മുപ്പത്താറാം വയസ്സിൽ ടൊലൈദോയിലെത്തിയ എൽ ഗ്രെക്കോ പിന്നീടുള്ള മൂന്നര ദശകത്തിലേറെക്കാലം ആ മധ്യകാലനഗരത്തിൽത്തന്നെ കഴിഞ്ഞുകൂടി. അവിടെ വെച്ചായിരുന്നു അദ്ദേഹത്തിന്‍റെ മനോഹരമായ ചിത്രസൃഷ്ടികള്‍ മിക്കവാറും പിറന്നത്.

ടൊലൈദോയോട് ഒരു പ്രത്യേക പ്രതിപത്തിയായിരുന്നു എല്‍ ഗ്രെക്കൊയ്ക്ക്. അതുകൊണ്ടുതന്നെ ആ നഗരം അദ്ദേഹത്തിന്‍റെ പ്രധാനപ്പെട്ട ഒരു ചിത്രവിഷയമായും മാറി. നമുക്കീ ചിത്രമൊന്നു നോക്കാം.

                   [ View of Toledo ]

ഇവിടെ എൽ ഗ്രെക്കോയെ വലുതാക്കിയ ടൊലൈദോ നഗരത്തെ ടേഗസ് നദിയ്ക്കപ്പുറത്തുള്ള മലഞ്ചെരിവിൽ നിന്നും നോക്കിക്കാണുകയാണ് ചിത്രകാരൻ. സ്പാനിഷ് സാമ്രാജ്യത്വത്തിന്‍റെ ആദ്യകാലതലസ്ഥാനവും ഇസ്ലാമിക് മൂറുകൾക്കെതിരെ നേടിയ വിജയത്തിന്‍റെ വിജയ ബിംബവുമായിരുന്നല്ലോ പുരാതന ടൊലൈദോ നഗരം.

ഒറ്റനോട്ടത്തിൽ, ആകാശവും നഗരവും പച്ചപ്പും  പിന്നെ, കുന്നിൻപൊക്കവും പുഴയാഴവും കാണിക്കുന്ന ഒരു ലാൻഡ്സ്കേപ്പ്  ചിത്രം. പക്ഷെ, ഇവിടെ ഒരു നാടകീയതയുണ്ട്. ആകാശമൊന്നു നോക്കൂ. കാർമേഘങ്ങൾ ഒരു ദുർലക്ഷണമെന്നോണം ഉരുണ്ടുകൂടി നിൽക്കുന്നു. തികഞ്ഞ അന്ധകാരത്തിലേക്കും  കോരിച്ചൊരിഞ്ഞേക്കാവുന്ന പേമാരിയിലേക്കും ഏതു നിമിഷവും കാര്യങ്ങൾ മാറിമറഞ്ഞേക്കാം. ഹൃദയത്തിനകത്ത് അറിയാതൊരു കിടുകിടുപ്പ്. നഗരം ഏകാന്തമാണ്. ഇരുട്ടും പച്ചയും പുതച്ച ഭൂമി മുകളിലേക്ക് കുതിക്കുന്നപോലെ. ടൊലൈദോയുടെ ഭൂപ്രകൃതിയുടെ പ്രത്യേകതയാണത്. മലയോരപാതകൾ ചുറ്റിക്കറങ്ങി, കൂടിച്ചേർന്ന്, പിന്നേയും പിരിഞ്ഞ് എവിടെയോ പോയി ഒളിക്കുന്നു.ആകെക്കൂടി ഒരു പ്രേതഭൂമിയുടെ ഛായ. ഇരുൾനീലിമയാർന്ന ടേഗസ് നദി എന്തൊക്കെയോ മറച്ചുവെയ്ക്കുന്നുണ്ടോ? സൂക്ഷിച്ചുനോക്കിയാൽ നദിയിലിറങ്ങി നിൽക്കുന്ന ചില നഗരവാസികളെ കാണാം. നദിയ്ക്കു കുറുകെയുള്ള അൽകന്ദരപ്പാലമാകട്ടെ ഒഴിഞ്ഞുകിടക്കുന്നു. ആകാശക്കറുപ്പ് കെട്ടിടങ്ങളെ പൊതിഞ്ഞിരിക്കുകയാണ്. അക്കൂട്ടത്തിൽ ടൊലൈദോ കോട്ടയും പള്ളിഗോപുരവും ഒരു ഡ്രാക്കുളക്കോട്ടയെ ഓർമ്മിപ്പിക്കുന്നു. അവിടെയാണ്  അന്ധകാരം ഏറ്റവും ചൂഴ്ന്നുനിൽക്കുന്നത്. അതിലൊരു പ്രതീകാത്മകതയുണ്ട്. മതാധികാരത്തേയും  രാഷ്ട്രീയാധികാരത്തേയും അടയാളപ്പെടുന്ന ബിംബങ്ങളാണാ കെട്ടിടങ്ങളെന്നോർക്കണം.  ആ അധികാരക്കൈയ്യാളലിനോടുള്ള ദൈവത്തിന്‍റെ അല്ലെങ്കിൽ പ്രകൃതിയുടെ അസഹനീയതയാണോ എൽ ഗ്രെക്കോ ഇവിടെ പകർത്താൻ ശ്രമിച്ചത്? അക്കാലത്തെ ടൊലൈദോയുടെ യഥാര്‍ത്ഥചിത്രം നമ്മുടെ കൈയ്യിലില്ല. എങ്കിലും നഗരത്തിന്‍റെ ഇപ്പോഴത്തെ ചിത്രം ഇതിനോടുകൂടി ചേര്‍ത്തുവെയ്ക്കുന്നത് കൌതുകം തരുമായിരിക്കും. അതിനാല്‍  എല്‍ ഗ്രെക്കോ വരച്ച ഏതാണ്ടതേ കോണില്‍നിന്നും ഞാനെടുത്ത ഒരു
ടൊലൈദോ ചിത്രം ഇവിടെ വെയ്ക്കുന്നു.

            [ Photo by Hari Krishnan ]

ടൊലൈദോയിലെ പുരാതന തെരുവീഥികളിലൂടെ അലഞ്ഞുനടന്നപ്പോള്‍ എല്‍ ഗ്രെക്കൊയെക്കുറിച്ചുള്ള ചിന്തകള്‍  എന്നെ ഏറെ മഥിച്ചിരുന്നു. അതിന്‍റെ പാരമ്യത്തില്‍  ഞാന്‍ ചെന്നെത്തിയതോ സാന്‍റോ തോമേ പള്ളിയിലും. അവിടെയാണ്, ഒരു പക്ഷെ, എല്‍ ഗ്രെക്കോയുടെ ഏറ്റവും പ്രസിദ്ധമായ, “ഒര്‍ഗാസ് പ്രഭുവിന്‍റെ ശവസംസ്കാരം”  എന്ന  ചിത്രമിരിയ്ക്കുന്നത്. കര്‍ശനമായ നിയന്ത്രണമാണ് ആ ദര്‍ശനഭാഗ്യം കൈക്കൊള്ളാന്‍. നീണ്ട ക്യൂവും സാമാന്യം വലിയൊരു തുകയ്ക്കുള്ള ടിക്കറ്റും അതിന്‍റെ മുന്നോടിയായി നിന്നു. പള്ളിയുടെ പുറകുവശത്തുകൂടെ വേണം അള്‍ത്താരയ്ക്കടുത്തുള്ള ചിത്രത്തിനടുത്തെത്തേണ്ടത്. അതുകൊണ്ടായിരിക്കണം അതു കാണാനായി ഇത്രയും നിയന്ത്രണം. എന്നിരുന്നാലും, ആ ചിത്രക്കാഴ്ച അപാരമായ ഒരനുഭവമായി.

              [Funeral of Count of Orgaz]

വളരെ വലിയൊരു കാന്‍വാസാണ് എല്‍ ഗ്രെക്കോ ഈ അള്‍ത്താരച്ചിത്രത്തിനുവേണ്ടി ഉപയോഗിച്ചിരിക്കുന്നത്. എതാണ്ടൊരു ചുമര്‍പ്പൊക്കം തന്നെ. ഈ ചിത്രം കാണുന്നതിനു മുമ്പ്, ഇതിനെ ചുറ്റിപ്പറ്റിയുള്ള ഒരു ഐതിഹ്യം നാം മനസ്സിലാക്കേണ്ടതുണ്ട്. പതിമൂന്നാം നൂറ്റാണ്ടിന്‍റെ ഒടുവിലും പതിനാലിന്‍റെ ആരംഭത്തിലുമായി അന്നത്തെ കാസ്റ്റീല്‍ രാജ്യത്തിന്‍റെ  തലസ്ഥാനമായിരുന്ന ടൊലൈദോയില്‍ ഒര്‍ഗാസ് എന്ന പേരിലൊരു പ്രഭു ജീവിച്ചിരുന്നു. അത്ഭുതങ്ങളൊന്നും തന്നെ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നില്ല. പക്ഷെ, അങ്ങേയറ്റം സത്യസന്ധനും, പരോപകാരിയും, കടുത്ത ഈശ്വരഭക്തനുമായിരുന്നു . മാത്രവുമല്ല, സാന്‍റോ തോമേ പള്ളിയുടെ പുനരുദ്ധാരണത്തിനു കൈയ്യഴിച്ചു സഹായം ചെയ്യുകയും ചെയ്തു. 1312-ല്‍ പ്രഭു മരിച്ചു. അദ്ദേഹത്തിന്‍റെ ശവസംസ്കാരസമയത്ത് വലിയൊരു അത്ഭുതം സംഭവിച്ചത്രേ. പുണ്യാളന്മാരായിരുന്ന സെയ്ന്‍റ് അഗസ്റ്റിനും സെയ്ന്‍റ് സ്റ്റീഫനും സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവന്ന് ആ മരണാനന്തരചടങ്ങുകള്‍ക്ക് നേരിട്ടു മേല്‍നോട്ടം വഹിച്ചതായിരുന്നു  അത്. ഈ രണ്ടു വിശുദ്ധാത്മാക്കളും ചേര്‍ന്നായിരുന്നു നല്ലവനായ പ്രഭുവിന്‍റെ ഭൌതികശരീരം കല്ലറയിലേക്കെടുത്തുവെച്ചത്. ഒര്‍ഗാസ് പ്രഭുവിന്‍റെ സദ്‌പ്രവൃത്തികള്‍ക്കുള്ള ഒരു പ്രത്യുപകാരം കൂടിയായിരുന്നു അത്.  ഭക്തജനങ്ങളാകട്ടെ ഈ കഥയെല്ലാം ഉറച്ചു വിശ്വസിക്കുകയും ചെയ്തുപോന്നു. അങ്ങനെ അക്കാലത്ത് കാസ്റ്റീല്‍ രാജ്യത്ത് (പഴയകാല സ്പെയിനിന്‍റെ ഒരു ഭാഗം) പ്രചുരപ്രചാരത്തിലിരുന്ന ഒരു കഥയാണ് എല്‍ ഗ്രെക്കോ തന്‍റെ ചിത്രവിഷയമാക്കിയത്. പ്രസ്തുത സംഭവത്തിനു രണ്ടര നൂറ്റാണ്ടുകള്‍ക്കു ശേഷം.

രണ്ടുവര്‍ഷം വേണ്ടിവന്നു എല്‍ ഗ്രെക്കൊവിനു തന്‍റെ ഏറ്റവും പ്രധാനപ്പെട്ട ചിത്രം പൂര്‍ത്തിയാക്കാന്‍. ഒറ്റ നോട്ടത്തില്‍ ഈ ചിത്രത്തില്‍ രണ്ടു തട്ടുകള്‍ കാണാം. ഇഹലോകവും പരലോകവുമെന്നോ, ഭൌതികവും ആത്മീയവുമെന്നോ ഒക്കെ പറയാം  ഈ വേര്‍തിരിവിനെ. ചിത്രത്തിന്‍റെ മുകള്‍ഭാഗത്ത് സ്വര്‍ഗ്ഗീയമായ പരികല്പനകളാണ്. താഴെയാണ് ശവസംസ്കാരം നടക്കുന്നത്. അവിടെ ചേതനയറ്റ ഒര്‍ഗാസ് പ്രഭുവിന്‍റെ അല്പം നീലിമ കലര്‍ന്നു, കരുവാളിച്ച മൃതദേഹം കാണാം. ജീവിച്ചിരുന്നകാലത്ത് ഉപയോഗിച്ചിരുന്ന തിളങ്ങുന്ന പടച്ചട്ടയും വേഷവിധാനങ്ങളുമാണ് പ്രഭുവിനെ ഉടുപ്പിച്ചിരിക്കുന്നത്. സെയ്ന്‍റ് സ്റ്റീഫന്‍ ആ ശരീരത്തെ അല്പം കുനിഞ്ഞുകൊണ്ട് എടുക്കുകയാണ്. വൃദ്ധനായ സെയ്ന്‍റ് അഗസ്റ്റിനാണ് പ്രഭുവിന്‍റെ ഊര്‍ദ്ധ്വഭാഗത്ത്. വര്‍ണ്ണശബളമാണു വിശുദ്ധരുടെ ഉടയാടകള്‍. ഇരുവരുടേയും മുഖങ്ങളിലാകട്ടെ ശോകവും ആര്‍ദ്രതയും തളംകെട്ടിനില്ക്കുന്നു. സെയ്ന്‍റ് സ്റ്റീഫന് തൊട്ടായി ഒരു കൊച്ചുപയ്യനെ കാണാം. അത് എല്‍ ഗ്രെക്കൊയ്ക്ക് ഒരു അവിഹിതബന്ധത്തിലുണ്ടായ പുത്രന്‍ ഇമ്മാനുവേല്‍ ആണത്രേ. അവന്‍റെ കൈയ്യിലെ തൂവ്വാലയിലൂടെയാണ് എല്‍ ഗ്രെക്കോ ആ രഹസ്യം തുറക്കുന്നത്. അവിടെ മുദ്രണം ചെയ്തിട്ടിരിക്കുന്നത്  ഒരു  തീയതിയാണ് . തന്‍റെ പ്രിയപുത്രന്‍റെ ജനനത്തീയതി. ഇമ്മാനുവേല്‍ നമ്മളെത്തന്നെയാണ് നോക്കുന്നത്. ആ നോട്ടത്തിലൂടെ കാഴ്ചക്കാരെ അവന്‍ ക്ഷണിക്കുകയാണ്, എല്‍ ഗ്രെക്കോ വിരിച്ചിട്ടിരിക്കുന്ന ഈ മഹാമായികാലോകത്തിലേക്ക് കടന്നുചെല്ലാനായി.

തന്‍റെ സമകാലീനരായിരുന്ന പല പ്രശസ്തരെയും ഈ ചടങ്ങില്‍ സംബന്ധിക്കുന്നതായെന്നോണം എല്‍ ഗ്രെക്കൊ ഇവിടെ വരച്ചുചേര്‍ത്തിട്ടുണ്ട്. അങ്ങനെ, തീര്‍ച്ചയായും വിശാലമായ ഒരു പോട്രെയ്റ്റ് ഗാലറിയാണ് ഈയൊരൊറ്റച്ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത്. സൂക്ഷിച്ചുനോക്കിയാല്‍ എല്‍ ഗ്രെക്കോയെ വരെ കാണാം. ഈ ഗംഭീര ചിത്രത്തിന്‍റെ  കാവല്‍ക്കാരന്‍ വളരെ ആവേശത്തോടെയാണ് കാണികളെ ഉറ്റുനോക്കുന്ന ചിത്രകാരനെ ആ ചിത്രത്തിനുള്ളില്‍ എനിക്ക് കാണിച്ചുതന്നത്. അപൂര്‍വ്വമാണ് ഇത്തരം കാഴ്ചകള്‍. തന്‍റെ മഹാസൃഷ്ടിയില്‍ തന്നെത്തന്നെ അവതരിപ്പിക്കുന്ന മായാജാലം ആരെയാണ് രസിപ്പിക്കാതിരിക്കുക.

ദു:ഖാകുലരായ ജനങ്ങള്‍ക്ക്‌ മീതെയുള്ള ആകാശദൃശ്യമാകട്ടെ ഭാവനാസമൃദ്ധം. അക്കൂട്ടത്തില്‍ സ്വര്‍ണ്ണമുടിക്കാരിയായ ഒരു മാലാഖ, പരേതന്‍റെ ആത്മാവിനെയായിരിക്കണം, വഴികാട്ടുന്നതു കാണാം. ആ വഴി നീളുന്നത് സാക്ഷാല്‍ യേശുക്രിസ്തുവിനടുത്തേയ്ക്കാണ്. അവിടെ ദൈവപുത്രന് സമീപം കന്യാമറിയവും വിശുദ്ധപത്രോസും സ്നാപകയോഹന്നാനുമുണ്ട്. സ്വര്‍ഗ്ഗത്തിലെ സംഗീതജ്ഞര്‍ അവിടെ പശ്ചാത്തല സ്വരമാധുരിയൊരുക്കുന്നു. മാലാഖമാര്‍ ചിലര്‍ നിദ്രയിലാണ്. മറ്റു ചിലര്‍ ആനന്ദലഹരിയിലും. വേറെയുമുണ്ട് അനേകം പുണ്യാത്മാക്കളിതില്‍. വ്യക്തമായ രൂപങ്ങളിലൂടെ അമൂര്‍ത്തമായൊരു  അമൃതലഹരി സൃഷ്ടിച്ചെടുക്കുന്നതില്‍ ചിത്രകാരന്‍ ഇവിടെ വിജയിച്ചിട്ടുണ്ടെന്നു നിസ്സംശയം പറയാം. അക്കൂട്ടത്തില്‍ സ്പെയിനിലെ രാജാവ് ഫിലിപ്പ് രണ്ടാമനും എല്‍ ഗ്രെക്കോ സ്ഥാനം നല്‍കിയത് ഏറെ രസാവഹമായി തോന്നി. ഈ ചിത്രം വരച്ചുതീര്‍ന്നു പിന്നെയും പത്തുവര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ് ഫിലിപ്പ് രണ്ടാമന്‍ ദിവംഗതനാകുന്നത്. അപ്പോള്‍ അമരതുല്യനായി രാജാവിനെ പ്രതിഷ്ഠിക്കുക വഴി നൃപപ്രീതിയായിരിക്കും ചിത്രകാരന്‍ ലക്ഷ്യമിട്ടതെന്നു കരുതുക തന്നെ.

തികച്ചും ദാര്‍ശനികമായ ഒരനുഭവമായിരുന്നു ആ ചിത്രക്കാഴ്ച. നമുക്കറിയുന്നതും  വെളിപ്പെടുന്നതുമായ കാര്യങ്ങളെ ആത്മീയമായ ഒരു ഭാവനയിലൂടെ കാണുകയാണ് ചിത്രകാരന്‍. ഉന്നതമായ ഒരു ചിത്രദര്‍ശനത്തിലേക്കുള്ള എല്‍ ഗ്രെക്കൊയുടെ കുതിച്ചുചാട്ടമായിരുന്നു അത്. ഈ ചിത്രത്തിലാകമാനം നിലനിര്‍ത്തിയിരിക്കുന്ന അലൌകികത്വത്തിനു താരതമ്യങ്ങളില്ല. അതിനു ചേരും വിധമാണ് മേഘപാളികളെയും രജതധൂമാവൃതമായ സ്വര്‍ഗ്ഗപശ്ചാത്തലത്തേയും അണിയിച്ചൊരുക്കിയിരിക്കുന്നത്. നിറങ്ങളെല്ലാം വളരെ മനോഹരമായി ഇഴുകിച്ചേര്‍ന്നുനില്ക്കുന്നു. അവ സൃഷ്ടിക്കുന്ന ഏകതാനതയും  വൈപുല്യവും  ഏറെ ദീപ്തമായിത്തന്നെ നമുക്കനുഭവപ്പെടും.

ആദ്യമായി ഈ ചിത്രം കണ്ടപ്പോള്‍ ഇതിന്‍റെ മാന്ത്രികതയില്‍ വശംവദനായി സല്‍വാദോര്‍ ദലിയ്ക്ക് മോഹാലസ്യം വന്നുവെന്ന്‍ കേട്ടിട്ടുണ്ട്. അതുപോലെ പാബ്ലോ പിക്കാസോയാകട്ടെ ഈ ചിത്രദര്‍ശനത്തില്‍ അനുഭവപ്പെട്ട ലാവണ്യാഘാതത്തില്‍ താന്‍ നടുങ്ങിപ്പോയെന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഒര്‍ഗാസ് പ്രഭുവിന്‍റെ ശവസംസ്കാരം എന്ന ഈ ചിത്രം പകര്‍ന്നുതരുന്ന അനുഭവവും ആഴവും ഒന്ന് വേറെത്തന്നെ. അതില്‍ ചരിത്രമുണ്ട്, ഐതിഹ്യമുണ്ട്, എന്തിന് തത്വചിന്തയും ആത്മീയതയുമുണ്ട്, പിന്നെ പറഞ്ഞറിയിക്കാനാവാത്ത വൈകാരികതയുമുണ്ട്.  എത്രനേരം ഞാന്‍ ആ ഗംഭീരചിത്രത്തിനു മുന്നില്‍ മനം മയങ്ങി നിന്നു എന്നറിയില്ല.

എല്‍ ഗ്രെക്കൊയുടെ സൃഷ്ടികളെക്കുറിച്ച് പറയുമ്പോള്‍ ഏറെ സംശയങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു ചിത്രത്തെ ഒഴിവാക്കാനാവില്ല. സത്യത്തില്‍ ആരാണ് വരച്ചത് എന്ന ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരം ചിലപ്പോളത് ബാക്കിവെയ്ക്കുന്നുണ്ടെങ്കിലും. രോമക്കുപ്പായത്തിലെ വനിത എന്ന ചിത്രമാണത്. എന്തായാലും ഇതിനെക്കുറിച്ചുള്ള സന്ദേഹങ്ങളെല്ലാം മായ്ച്ചുകളയുന്ന ഒരു തീരുമാനം ഉടന്‍ തന്നെയുണ്ടായേക്കും.

                         [Lady in Fur Wrap ]

ഒരു പക്ഷെ, ലോകം മുഴുവൻ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഒരു  തീരുമാനമാണത്. ഏതു നിമിഷവും അത് നിശ്ചയിക്കപ്പെട്ടേക്കാം. ഏവരും ഉദ്വേഗപൂർവ്വം കാത്തിരിക്കുകയാണ്, ഈ ചിത്രം ആരാണ് വരച്ചിരിക്കുന്നത് എന്നറിയാനായി. പൊതുവെ വിശ്വസിക്കപ്പെടുന്നതാകട്ടെ, ഇത് എൽ ഗ്രെക്കോയുടേതാണെന്നാണ്. പക്ഷെ, പലർക്കും, ഈ എനിക്കു പോലും അത് ഉൾക്കൊള്ളാനാവുന്നില്ല. ഇത് ആ മഹാനായ ഗ്രീക്കുകാരന്‍റെ ശൈലിയേ അല്ല. ഇതുപോലെ സ്ത്രീകളെ വരച്ച ചിത്രങ്ങളൊന്നും തന്നെ കാര്യമായിട്ട് അദ്ദേഹത്തിന്‍റെതായിട്ടില്ല. ഒറ്റനോട്ടത്തിൽ ചിത്രം കണ്ടാലും എൽ ഗ്രെക്കോയുടേയത്ര കാലപ്പഴക്കം തോന്നുകയുമില്ല. പക്ഷെ, ഈ ചിത്രം പല തവണ പുനർചിത്രണത്തിന് വിധേയമായിട്ടുണ്ട് എന്ന വസ്തുത കാലനിർണ്ണയത്തെ ബുദ്ധിമുട്ടിലാക്കും. ഈ ചിത്രത്തിന്‍റെ ഏറ്റവും അടിയിലെ അടരിലേക്ക്, അല്ലെങ്കിൽ ആ  മൗലികവർണ്ണങ്ങളിലേക്ക് നമുക്ക് ഇറങ്ങിച്ചെല്ലാനായാലേ ഈ സമസ്യയുടെ ചുരുളഴിയൂ. ക്രിസ്തീയചരിത്രത്തേയും അന്ത്യവിധിനാളുകളേയും മനുഷ്യമനസ്സിന്‍റെ ദുർഘടയാത്രകളേയും പുണ്യാളന്മാരുടെ വെളിപാടുകളേയും വേദനകളേയും തന്‍റെ ചിത്രവിഷയങ്ങളാക്കിയിരുന്ന ആ  കടുത്ത ദൈവവിശ്വാസി ഇത്തരമൊരു ചിത്രം വരയ്ക്കുമോ? എത്ര ശ്രമിച്ചിട്ടും എനിക്ക് വിശ്വസിക്കാനാവുന്നില്ല.

ടൊലൈദോയിൽ കഴിഞ്ഞിരുന്ന കാലത്ത്, എൽ ഗ്രെക്കോ വരച്ച ആദ്യചിത്രങ്ങളിലൊന്നായിരിക്കണം ഇതെന്നാണ് പൊതുവെ കരുതപ്പെടുന്നത്; 1577-ലോ മറ്റോ ആയിരിക്കണം.

ഇരുണ്ട പശ്ചാത്തലത്തിൽ നമുക്കു നേരെ നോക്കുന്ന ഈ കുലീനയുവതി കട്ടിയുള്ള രോമക്കുപ്പായം കൊണ്ട് സ്വയം മൂടിയിരിക്കുകയാണ്. മുറുക്കിയുടുത്തിരിക്കുന്ന ശിരോവസ്ത്രം തീർച്ചയായും ഇവൾ ഉന്നതകുലജാത തന്നേയെന്ന സൂചനകൾ തരുന്നു. അതിന്‍റെ  സുതാര്യമായ പാളിയിലൂടെ കണ്ഠാഭരണം പോലെയെന്തോ ഒന്നു കാണാനുമുണ്ട്. ഇരട്ടമോതിരങ്ങളണിഞ്ഞ ആ കൈവിരലുകളിലാകട്ടെ പ്രസരിപ്പും, ഒരു പക്ഷെ, അധികാരവും തെളിയുന്നതുപോലെ. നിസ്സംശയം പറയാം,അതിമനോഹരമായ ഒരു ചിത്രം തന്നെയിത്. ഈ ലാവണ്യവതിയുടെ കണ്ണുകളിലെ ചോദ്യഭാവവും, വടിവൊത്ത നാസികയും, ജീവനും പ്രണയവും ഒരുപോലെ തുടിക്കുന്ന അധരങ്ങളും, ഏതോ ഒരു പേടമാൻചാട്ടം അവശേഷിപ്പിച്ച മനോരേഖയെന്നോണമുള്ള പുരികങ്ങളുമെല്ലാം ഇവളെ വേറിട്ടുനിർത്തുന്നു. ആ രോമക്കുപ്പായം ചാർത്തിക്കൊടുക്കുന്ന പ്രൗഢിയും ചുറുചുറുക്കുമാകട്ടെ എത്ര ഗംഭീരമായാണ് ചിത്രകാരൻ പകർത്തിയിരിക്കുന്നത്. ഓരോ നനുത്ത രോമങ്ങളിലും അദ്ദേഹത്തിന്‍റെ ശ്രദ്ധ പതിഞ്ഞിട്ടുണ്ടെന്നു വേണം കരുതാൻ. എൽ ഗ്രെക്കോയുടെ സ്പാനിഷ് പങ്കാളിയായിരുന്ന ഹെരൊനിമയാണ് ഈ തരുണീമണി എന്നു വിശ്വസിക്കാനാണ് പലർക്കുമിഷ്ടം. എനിക്കുമതെ.  നമ്മള്‍ നേരെത്തെ പരിചയപ്പെട്ട ഒര്‍ഗാസ് പ്രഭുവിന്‍റെ ശവസംസ്കാരചിത്രത്തിലെ എല്‍ ഗ്രെക്കൊയുടെ പ്രിയപുത്രന്‍ ഇമ്മാനുവേലിന്‍റെ അമ്മയായ ഹെരൊനിമ!

പൊതുവെ ഇരുണ്ട ചിത്രങ്ങളാണ് എൽ ഗ്രെക്കോ വരയ്ക്കാറ്. അതിൽത്തന്നെ സ്ത്രീകൾ തീരെ കുറവ്. ഇനി വരച്ചിട്ടുള്ള വിശുദ്ധകന്യകളാകട്ടെ ചോരത്തുടിപ്പില്ലാത്തവരും. പക്ഷെ, ഈ ചിത്രത്തിലെ സുന്ദരിയോ, അങ്ങേയറ്റം ജീവസ്സുറ്റതും. അരുണശോണിമ നിറഞ്ഞ ആ കവിളുകൾ എൽ ഗ്രെക്കോ വരച്ചതാണെന്ന് വിശ്വസിക്കാനേ ആവില്ല.  ചുണ്ടുകളുടെ കാര്യം പിന്നെ പറയുകയും വേണ്ട. അതിലൊരു മാന്ത്രികതയും പ്രണയാതുരതയുമുണ്ട്. എൽ ഗ്രെക്കോ…? ആവില്ല! സാധ്യമല്ല തന്നെ. എങ്കിലും അറിയാതെ ഉള്ളറയിൽ നിന്നെവിടുന്നോ ഒരാഗ്രഹം മുളപൊട്ടിപ്പോകും. ഇതെന്‍റെ പ്രിയപ്പെട്ട ചിത്രകാരനായ ഗ്രീക്കുകാരന്‍റെ, ഹെരൊനിമ തന്നെയായിരുന്നെങ്കിൽ എന്ന്. നമ്മെ ശാന്തമായി, കുസൃതിയോടെ മാടിവിളിക്കുന്ന, ഇവളുടെ നോട്ടത്തിന് മോണലിസയുടെ പുഞ്ചിരിയോളം മാന്ത്രികത അനുഭവപ്പെട്ടാൽ കുറ്റം പറയാനാവില്ല… ഹാ! പ്രിയപ്പെട്ട ഹെരൊനിമ!

എന്തായാലും നമുക്ക് ഉടനടി ഉത്തരം കിട്ടിയേക്കും. ഇൻഫ്രാറെഡ് രശ്മികളും എക്സ്റേ റേഡിയോഗ്രാഫിയും  മറ്റു നൂതനസങ്കേതങ്ങളുപയോഗിച്ച് ഈ ചിത്രത്തിലെ അടരുകളൊക്കെ സമഗ്രമായി പഠിച്ച്, അക്കാലത്തെ മറ്റു ചിത്രങ്ങളുമായി താരതമ്യം ചെയ്ത്, വിശദമായി അപഗ്രഥിച്ച് ഒരു ഉത്തരം നമുക്കു മുന്നിൽ വൈകാതെ എത്തിയേക്കും. അതിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ട് ഏറെ നാളുകളായി. ഏതു നിമിഷവും തീരുമാനം വന്നേക്കാം. അത് എൽ ഗ്രെക്കോ തന്നെയോ? ഇതിൽ വരച്ചിട്ടിരിക്കുന്ന യുവതി അദ്ദേഹത്തിന്‍റെ പ്രേയസി തന്നെയോ.. പ്രാരംഭതെളിവുകള്‍ അങ്ങനെത്തന്നെ പറയുന്നു. എന്തായാലും കാത്തിരിക്കുക, ആ പ്രഖ്യാപനത്തിനുവേണ്ടി. അധികനാളുകളതിന് ശേഷിക്കുന്നില്ല…

എല്‍ ഗ്രെക്കൊയുടെ അവസാനനാളുകളില്‍ അദ്ദേഹം വളരെയേറെ വഴിമാറിച്ചവിട്ടി. പിന്നീടുള്ള അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ നവോത്ഥാനചിത്രങ്ങളില്‍ നിന്നൊക്കെ അകലം പാലിച്ചു. യഥാതഥമായ ചിത്രീകരണത്തേക്കാള്‍ , മാനവികവും   ഭാവനാപരവുമായ ആവിഷ്കാരങ്ങളാണ് നമുക്കവിടെ കാണാന്‍ കഴിയുക. അതിലെ മനുഷ്യരൂപങ്ങളെത്തന്നെ നീളം കൂട്ടിയും കൂര്‍മ്പിച്ചുമൊക്കെയാണ് വരച്ചിരുന്നത്. തന്‍റെ ചിത്രങ്ങളിലൂടെ ധിഷണയുടേയും ആത്മീയതയുടേയും ഉയര്‍ന്ന തലങ്ങള്‍ സൃഷ്ടിച്ചെടുക്കുകയായിരുന്നു എല്‍ ഗ്രെക്കോ. യോഹന്നാന്‍ ശ്ലീഹായുടെ അന്ത്യവിധിനാള്‍ ദര്‍ശനത്തെ വരച്ചിടുന്ന ചിത്രമൊക്കെ ഈ വ്യതിയാനങ്ങളുടെ ഉത്തമ ദൃഷ്ടാന്തമാണ്. തന്‍റെ ജീവിതകാലയളവില്‍ ഇത്രമാത്രം മാറിയ മറ്റൊരു ചിത്രകാരനുണ്ടോ എന്ന് സംശയിക്കേണ്ടിവരും.

            [Vision of Saint John 

ചിത്രത്തിന്‍റെ സാങ്കേതിക വശങ്ങള്‍ :

പേര് ടൊലൈദോ ദൃശ്യം ഒര്‍ഗാസ് പ്രഭുവിന്‍റെ ശവസംസ്കാരം രോമാക്കുപ്പായത്തിലെ വനിത
ചിത്രകാരന്‍ എല്‍ ഗ്രെക്കോ എല്‍ ഗ്രെക്കോ എല്‍ ഗ്രെക്കോ
വര്‍ഷം 1596-1600 1586-88 1577-79
മാധ്യമം എണ്ണച്ചായം എണ്ണച്ചായം എണ്ണച്ചായം
വലിപ്പം 48×3 സെ.മീ. 480×360 സെ.മീ. 62×50സെ.മീ.
ശൈലി ലാന്‍ഡ്സ്കേപ്പ് സ്പാനിഷ് നവോത്ഥാനം, ചരിത്രം പോട്രെയ്റ്റ്
സൂക്ഷിച്ചിരിക്കുന്ന

സ്ഥലം

മെട്രോപൊളിറ്റന്‍ മ്യൂസിയം, ന്യൂയോര്‍ക്ക് സാന്‍റോ തോമെ പാരിഷ് പള്ളി, ടൊലൈദോ പൊള്ളോക്ക് ഭവനം, ഗ്ലാസ്ഗൌ

ചിത്രവും ചിത്രകാരനും  – 14
ഡോ.ഹരികൃഷ്ണന്‍

Comments

comments