പൈസ എറിഞ്ഞാൽ വീഴാത്തതെന്തുണ്ട് എന്ന ചോദ്യമാണ് രാമുമാഷുടെ ഗതിമാറ്റത്തിന്റെ പശ്ചാത്തലത്തിൽ ഉയരുന്നത്. മനസ്സാക്ഷിയെ മറന്നും ഹിപ്പോക്രസിയുടെ ആൾരൂപമായി മാറാൻ തുനിഞ്ഞുംകൊണ്ടുള്ള രാമുവിന്റെ ജീവിതത്തെ നാം വേറൊരു രൂപത്തിൽ കണ്ടുതുടങ്ങുന്നതപ്പോൾ ആണ്. മനുഷ്യപ്പറ്റ് ആവോളമുള്ള രാമു പുറമേയ്ക്ക് പരുക്കനോ ദയാരഹിതനോ ആയി അഭിനയിക്കാൻ ശ്രമിക്കുന്നവൻ ആണ്. ഗുരുജിയുടെ ഫിലോസഫി. അമ്മയുടെയും രാധയുടെയും സ്നേഹം, ഗോപി-രവി സൗഹൃദങ്ങൾ, ജോർജിന്റെയും ജിമ്മിയുടെയും ഹിപ്പോക്രിറ്റ്ബന്ധനങ്ങൾ,ലീലയുടെ ചഞ്ചലത്വം, ലയൺ മാൻ ആകാൻ അഥവാ ആക്കിയെടുക്കാൻ രാമുവിനെ ചുറ്റിപ്പറ്റിയുള്ള സാമ്പത്തിക ബന്ധങ്ങൾ ഇങ്ങനെ നാം ഒരുപാട് ജീവിത പരിസരങ്ങൾ കാണുന്നു. ഇവയെല്ലാം കൂടി പടുത്ത ഒരു നിലപാടുതറയിൽ ആണ് ചെറിയ മനുഷ്യർ ജീവിക്കുന്നത് മനുഷ്യർക്ക് -ചെറിയ മനുഷ്യർക്ക് തിരുത്താനാവാത്ത വലിയ ജീവിതങ്ങൾ ആണ് അവർക്കുമേൽ വന്നുതീരുന്നത്. ജീവിച്ചു തന്നെ തീർക്കേണ്ടതു. സുതാര്യമായതല്ല ഒരുക്കങ്ങൾ ഒന്നുമെടുക്കാതെ ജീവിച്ചുപോകുന്ന ഒരുവന്റെ നേർക്ക് വരുന്നതെന്ന് അരവിന്ദൻ പലയിടങ്ങളിൽ കാണിച്ചുതരുന്നുണ്ട്. ഋജുബുദ്ധിയായ രാമുവിന്റെ turning points  സമ്പത്തിനെ തലയ്ക്കു മുകളിൽ പറക്കുന്ന പരുന്തായി പ്രതിഷ്ഠിക്കുന്നു. സമ്പത് ശൃംഖലയില്‍ ഭാഗമാകുന്നതോടെ രാമുവിന്റെ അന്നുവരെയുള്ള  ഫ്രീ ലൈഫ് അയാൾക്ക് നഷ്ടമാകുന്നു. സമ്പത്തിന്റെ മായാവലയിൽ അകപ്പെടുന്ന അറുപതുകളെ ഇതിൽ അരവിന്ദൻ വരച്ചിട്ടു.

സാമൂഹ്യവിഷയം എന്ന നിലയിൽ പണത്തെ മലയാളിഭാവുകത്വം  ഒരുപക്ഷെ അന്ന് കണ്ടിട്ടുണ്ടാകില്ല. സാഹിത്യം, സിനിമ, ചിത്രകല എന്തിലും അതാതുകാല സാമ്പത്തികസ്ഥിതി നിഴലിക്കുന്നു എന്നത് നവകാല നിരീക്ഷണം ആണല്ലോ. ധനതത്വം ചുരുക്കത്തിൽ സമസ്ത മേഖലകളെയും വേരോടെ ഗ്രസിക്കുന്ന ഒന്നാണ് എന്ന നോട്ടമാണീ വിലയിരുത്തലിന് പിന്നിലേത്.
മാഫിയാ ശക്തികളുടെ പിടിയിൽ ഇന്ത്യൻ പണക്കാരുടെ സാമൂഹ്യജീവിതം അകപ്പെടുന്ന കാലത്തിന്റെ അടയാളങ്ങളായി നവനാഗരികതയുടെ സ്വഭാവങ്ങളെ കാണാം. രക്തബന്ധത്തേക്കാൾ, സുഹൃദ്ബന്ധത്തേക്കാൾ രാഷ്ട്രീയ ബന്ധങ്ങളും വാണിജ്യബന്ധങ്ങളും ഊട്ടിവളർത്തപ്പെടുന്നു. സമ്പദ്‌ബന്ധങ്ങൾക്കു സമൂഹമദ്ധ്യത്തിൽ കിട്ടുന്ന സ്വീകാര്യത ഒരളവുവരെ ഇതിനനുകൂലമായൊരു മാനസികനില ഉണ്ടാക്കുന്നുമുണ്ട്. നല്ലവനായ കൊള്ളക്കാരൻ എന്ന വിശേഷണം ഇക്കാലം ഏതു കറുത്ത അദ്ധ്യായത്തോടനുബന്ധിച്ചും ചാർത്തപ്പെടുന്നു. രാഷ്ട്രീയ–സാമൂഹ്യപ്രവർത്തനത്തിന്റെ സംശുദ്ധത കൈമോശം വരുന്ന ഒരു കാലഘട്ടത്തെയാണ് നാം കാണുന്നത്.

ഇനിയും പണമുണ്ടാക്കാനുള്ള ശ്രമത്തിൽ പങ്കുചേരാൻ താല്പര്യമില്ലാത്ത ഇന്ദ്രൻ.( രാമുവിന്റെ  അമ്മാവന്റെ മകൻ)പണം ധാരാളം ഉള്ളതിന്റെ പേരിൽ ഒരുതരം അനാർക്കിസം അണിയുന്ന ഇന്ദ്രൻ ആധുനിക കാലത്തിന്റെ വക്താവായി മാറുന്നു.

എം. ഡി യായുള്ള പ്രമോഷനിൽ പടിപടിയായുള്ള മാറ്റങ്ങൾ മനനം ചെയ്യുന്നുണ്ട് രാമു. അവസാനം ചുവരിൽ മാല ചാർത്തിയ ഒരു ഫോട്ടോവിൽ ഒതുങ്ങുന്ന എം.ഡി എന്ന താൻ.. ഈ കാർട്ടൂൺ സീരിയലിലെ അർത്ഥവത്തായ വരകൾ കൊണ്ട് മാത്രം വലിയൊരു ലോകതത്വം പറയുന്ന ഭാഗമാണിത്. ആധുനിക മനുഷ്യനെ  ജീവിതത്തിന്റെ ആകത്തുകയെന്തെന്നു ഒരു ചോദ്യം ചോദിച്ചാൽ കൊടുക്കാനുള്ള ഉത്തരം ഒട്ടാകെ ആ ലഘുവരകളിൽ അരവിന്ദൻ നിർധാരണം ചെയ്തു  കാണിച്ചിരിക്കുന്നു. പണത്തിന്റെ മീതേക്കൂടിയുള്ള ഒരു സ്വപ്നയാനം തന്നെ. ആ പറക്കൽ ഒരാകാശപ്പറക്കൽ തന്നെയാണ്.


രാമുവിന്റെ ജീവിതത്തെ ഗ്രസിക്കുന്ന നിസ്സംഗമായ അവസ്ഥ പണവുമായി ബന്ധപ്പെടുന്നു. പണമില്ലാത്ത കാലത്തു അയാൾക്ക് ജീവിതമുണ്ട്. ആവലാതികളും ദേഷ്യങ്ങളും സങ്കടങ്ങളും ഉണ്ട്. സർവ്വോപരി മൂല്യത്തെപ്പറ്റി ഒട്ടും കുറയാത്ത ആത്മവിശ്വാസമുണ്ട്. മേനോന്റെ കള്ളക്കളികൾ പലതും അറിയുമ്പോൾ അന്തം വിട്ടു നിൽക്കാനേ അയാൾക്കാവുന്നുള്ളൂ. പക്ഷെ പോകെപ്പോകെ പണം ആളെക്കൊല്ലിയും മായാജാലശക്തിയാൽ മനുഷ്യനെ മാറ്റിയെടുക്കുന്നതും ആണെന്ന് അറിയുമ്പോൾ രാമു അകമേ ഒന്നും പുറമെ മറ്റൊന്നും ആയ ഇരുതലജീവി ആകുന്നു. എത്ര മാറിയെന്നുപറഞ്ഞാലും രാമുവിന് സഹാനുഭാവത്തിന്റെ ആ സ്വതസിദ്ധഭാവം അകമേ ഉറങ്ങുന്നുണ്ട് താനും. ജിമ്മിയുടെ പൊങ്ങച്ചക്കളികളിൽ കുപിതനായി തെരുവിലെ കുട്ടിക്ക് സഹായം നീട്ടുന്ന, പണച്ചാക്കുകൾക്കിടയിൽ പ്രാന്തവൽക്കരിച്ചവന് നേരെ കാരുണ്യത്തിന്റെ നോട്ടമെറിയുന്ന രാമു അരവിന്ദന്റെ പ്രതീക്ഷയാണ് എന്ന് പറയാം. ഉത്തരാധുനികതയിലേക്കു കടക്കുമ്പോൾ നന്മയുള്ള മനുഷ്യൻ ആരെന്ന ചോദ്യത്തിന്റെ ഉത്തരം ആണ് “രാമു”.

ഇന്ത്യൻ ജനാധിപത്യത്തിൽ സംഭവിച്ച സമ്പദ് തല നിരീക്ഷണങ്ങളുടെ അവ്യവസ്ഥ ഓ.വി.വിജയൻ സൂചിപ്പിക്കുന്നു “സ്വകാര്യസമ്പത്തിന്റെ വിളയാട്ടത്തിൽ ദാരിദ്ര്യരേഖക്കു ചുവട്ടിലുള്ളവരെ മറക്കുന്ന നമ്മൾ ഗാന്ധിജിയെ ഇത്തിരി കൂടി മനസ്സിലാക്കിയാൽ നന്ന്.”    (ഓ.വി.വിജയൻ–അന്ധനും അകലങ്ങൾ കാണുന്നവനും)

ഗാന്ധിയൻ എന്ന് സ്വയം പറയുന്ന ചിലരുണ്ട് ഇതിൽ. സമൂഹത്തോട് അവർക്കുള്ള പ്രതിബദ്ധതയെക്കുറിച്ചു അരവിന്ദൻ തീഷ്ണമായി വിമർശിക്കുന്നുണ്ട്.
തന്റെ ചുറ്റിലും ഉള്ള സമ്പത്തെന്ന ചക്കിൽ കയറിട്ടുകെട്ടിയ കുറെ ആളുകളെ നിർമ്മമനായും ഒട്ടൊക്കെ പരിഹാസത്തോടെയും കാണുന്നുണ്ട് രാമു. എന്നല്ല, സമ്പത്തുമായി ബന്ധപ്പെട്ട ഭൗതികസൗകര്യങ്ങളെ തന്നെയും പേടിയോടെ കാണുന്ന രാമുവിൽ നാം നേരത്തെ സൂചിപ്പിച്ച ആ പാക്കനാർ ഒളിഞ്ഞും തെളിഞ്ഞും കാണാം. മോടിപിടിപ്പിക്കുന്ന വേഷം, എയർകണ്ടീഷൻ ചെയ്ത മുറി, സാർ വിളികൾ എല്ലാം രാമുവിനെ അസ്വസ്ഥനാക്കുന്നു. ”പണമില്ലെങ്കില്‍ പിണം,ടെയ്‌ക്കിറ്റ് ഫ്രം മീ  ” എന്ന വിശ്വന്റെ വാക്കുകൾ, പെട്ടിക്കടക്കാരനായ അബുവിന്റെ സത്യസന്ധമായ സ്മഗ്ലിങ് വിവരണം പൊതുജനങ്ങളില്‍ നിന്ന് അപ്പപ്പോള്‍  കിട്ടിക്കൊണ്ടിരിക്കുന്ന പണസംബന്ധമായ വർത്തമാനങ്ങൾ….ശമ്പളക്കുടിശികകൾ, ശമ്പളമേ കിട്ടാത്ത സർവ്വീസ് സംഘടനക്കാർ, രണ്ടറ്റം കൂട്ടിമുട്ടിക്കുന്നതെങ്ങനെ എന്നറിയാതെ നട്ടം തിരിയുന്ന ക്ലാസ് ഫോർ ജീവനക്കാർ അങ്ങനെയങ്ങനെ….

രാമുവിന്റെ പുറം കാഴ്ചകളിൽ ഈ സാമ്പത്തികവിഷയങ്ങൾ അലയടിക്കുന്നുണ്ട്. യുദ്ധവും യുദ്ധാനുബന്ധ ധനസ്ഥിതിയും പല തവണ ചർച്ചയിൽ വരുന്നു. ഈ ഘട്ടത്തിൽ ഒരുപക്ഷെ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഇക്കണോമിക്സ് ചേർത്ത് ചിന്തിക്കാവുന്നതാണ്. ഏട്ടിലെ പശുക്കൾ ആയി മാറിയ ധനശാസ്ത്ര വിചിന്തങ്ങളെക്കുറിച്ചും.പൊടുന്നനെയുള്ള സമ്പദ് വികസനമല്ല ഇന്ത്യക്കു വേണ്ടത് എന്നായിരുന്നു ലോകപ്രസിദ്ധ ഇക്കണോമിസ്റ്റു കെ. എൻ. രാജ് നെഹ്രുവിനോട് പറഞ്ഞത്. എന്നാൽ അതല്ല 1950-കളിൽ സംഭവിച്ചത്.

ഇന്നത്തെ പരിസ്ഥിതിവാദികൾ പറയുന്ന sustainable development ആണ് ഇന്ത്യക്കു വേണ്ടത് എന്നായിരുന്നു കെ. എൻ. രാജ് പറഞ്ഞത്. ഗാന്ധിയൻ സമ്പത് ശാസ്ത്ര നിരീക്ഷണത്തിന്റെ കാതലായ ഗ്രാമീണതൊഴിൽസുരക്ഷയും അദ്ദേഹത്തിന്റെ അജണ്ടയിൽപ്പെട്ടിരുന്നു. പക്ഷെ വിദേശഭരണത്തിന്റെ കെട്ട നാളുകൾ അതിജീവിച്ച ഇന്ത്യക്കു അതിവേഗമാർന്ന ഒരു നാഗരികത വേണമെന്നായിരുന്നു നെഹ്രുവിന്റെ കാഴ്ചപ്പാട്. ആദ്യത്തെ പഞ്ചവത്സരപദ്ധതിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ആയിരുന്ന രാജ് ഇന്ത്യൻ സാഹചര്യത്തിൽ വളരാൻ ഇടയുള്ള സാമ്പത്തികകുതിച്ചുചാട്ടം, അല്ലെങ്കിൽ അതിനായുള്ള തീവ്ര ശ്രമം വിഭാവനം ചെയ്തിരിക്കും. സ്വാതന്ത്ര്യാനന്തര പ്രശ്നങ്ങളും, ഇന്ത്യാ-പാകിസ്താൻ വിഭജനവും ഇന്ത്യയുടെ സാമ്പത്തികനില തീരെ പരുങ്ങലിലാക്കിയിരുന്നു. ഇതിവിടെ പരാമർശിക്കുന്നത് രാഷ്ട്രീയം പിൽക്കാല ജനജീവിതത്തെ എങ്ങനെ ബാധിച്ചു എന്ന ഒരു വിലയിരുത്തൽ ഇതു പോലുള്ള കാലത്തെ അടയാളപ്പെടുത്തിയ ഒരു ഗ്രാഫിക് സൃഷ്ടിവെച്ചു സാദ്ധ്യമാണ് എന്നതുകൊണ്ടാണ്. രാമുവിന്റെ കൗമാരവും യൗവനാദ്യവും സുരക്ഷിതമായ ഒരു ജോലി എന്ന സ്വപ്നത്തെ പരിലാളിച്ചുകൊണ്ടാണല്ലോ. ഏറ്റവും പ്രായോഗികവും ലളിതവുമായി ഇന്ന് വ്യാഖ്യാനിക്കപ്പെടുന്ന ഗ്രാമീണ, കുലത്തൊഴിൽ മേഖലയിലെ സുസ്ഥിര വികസനമൊന്നും ചർച്ചചെയ്യപ്പെട്ടില്ല അന്ന്. അന്നൊരു ചെറുപ്പക്കാരനും ഇരുന്നിട്ട് കാലു നീട്ടും മട്ടിലുള്ള സുസ്ഥിര ഉപജീവന തന്ത്രങ്ങൾക്കു ശിഷ്യപ്പെട്ടിരുന്നുമില്ല. പണം എന്ന നീരാളി മലയാളിയെ വല്ലാതെയങ്ങ് ചുറ്റി വരിഞ്ഞു കളഞ്ഞുവല്ലോ എന്നൊരു ദാര്ശനികവ്യാകുലത തോന്നാം. സ്മഗ്ലിങ് വിജയകരമായി കൊണ്ടുപോകുന്ന അബുവിനോടും രാമുവിനു ആദരവ്. എന്തൊരു വിരോധാഭാസം!!

ദരിദ്രസാഹചര്യങ്ങളോട് രാമു കാണിക്കുന്ന അല്ലെങ്കിൽ രാമുവിനു തോന്നുന്ന സഹതാപം അരവിന്ദൻ പലതവണ ഹൈലൈറ്റ് ചെയ്യുന്നുണ്ട്. മഹാഭാരതത്തിലെ യുധിഷ്ഠിരന്റെ അല്ലെങ്കിൽ അർജുനന്റെ വിജയാനന്ദങ്ങൾ അസ്തമിപ്പിച്ചുകൊണ്ട് അവർ നേടിയ ഭൗതിക ലാഭങ്ങളെ നിസ്സാരമാക്കിക്കൊണ്ട് ഒരു നിരാധാരയായ വിധവയോ ഒരു കീരിയോ ഒക്കെ കടന്നുവരും പോലെ ആണ് സമ്മാനം കിട്ടിയ ട്രോഫി വിൽക്കാൻ കടയിൽ കൊണ്ടുചെല്ലുമ്പോൾ പിടിക്കപ്പെടുന്ന ദരിദ്രബാലനും മേയ്ക്കപ്പിനു കിട്ടുന്ന വെളിച്ചെണ്ണ ബാക്കിവരുന്നത് വീട്ടിൽ കൊണ്ടുപോകാൻ പൊതിഞ്ഞെടുക്കുന്ന  ഡാൻസർ കൈലാസ്‌നാഥും പുലിക്കളിയിൽ പുലിയായി വേഷമാടുന്ന, ഇന്നുമുഴുവൻ കിടന്നു ചാടിയിട്ടും ഒന്നും കിട്ടിയില്ലെന്നു  മോളോട് പറയുന്ന മനുഷ്യനും ദാർശനിക ആകുലതകൾ സമ്മാനിക്കുന്നത്. തികച്ചും ഭൗതികമെന്നു നാം വ്യവഹരിക്കുന്ന ഈ പണം എന്തുകൊണ്ട് ദാര്ശനികപ്രശ്നമായിത്തീരുന്നു? ഇന്ത്യൻ സമൂഹത്തിൽ ദാരിദ്ര്യം അവതരിപ്പിക്കപ്പെട്ടത് പലപ്പോഴും മടിയിൽ കനമില്ലാത്തവന് പേടിവേണ്ട എന്ന ചൊല്ലിന്റെ രീതിയിൽ ആണ്. പക്ഷെ സത്യം അതല്ല താനും. ദാരിദ്ര്യം അനഭികാമ്യമായി എല്ലാവരും കരുതുകയും ഒരുപക്ഷെ ഒരു കുറ്റം പോലെ വീക്ഷിക്കപ്പെടുകയും ചെയ്തു. ഉണ്ടവനോട് വേണം ഉരുളവാങ്ങാൻ എന്ന ചൊല്ലും അങ്ങനെയുള്ള സാമൂഹ്യസ്ഥിതിയുടെ സംഭാവന തന്നെ. പണം കൊണ്ട് എല്ലാം വാങ്ങാമെന്നു കരുതരുത്, പണം ഉണ്ടായാലും മനസ്സമാധാനമില്ലെങ്കിൽ എന്ത് കാര്യം എന്ന പറച്ചിലുകൾ ഒരു മേമ്പൊടിക്കുമാത്രം ചേർക്കുന്നു എന്നേയുള്ളൂ. സത്യത്തിൽ പണമില്ലാത്തവൻ നേരിടുന്ന അപകർഷതാബോധം ഭീകരമാണ്. അതിനെ ചെറുക്കാൻ നേടുന്ന വിജയങ്ങൾ അല്പകാലത്തേക്കെങ്കിലും അര്ധരാത്രിയിലേ കുടപിടുത്തക്കാരായി നമ്മളെയൊക്കെ മാറ്റുന്നുമുണ്ട്. മഹത്തായ ലക്ഷ്യങ്ങളോ സംരംഭങ്ങളോ സമൂഹത്തെ മുന്നോട്ടു ഒരുമിച്ചു നയിക്കുമ്പോൾ ആ കാലഘട്ടം അനിതരസാധാരണമാം വിധം മൂല്യനിര്ഭരവും നിസ്വാര്ഥവും  ആവേശപൂര്ണവും ആയിരിക്കും.കുറഞ്ഞൊരു കാലം ഉജ്ജ്വലമായ നീതിപൂര്‍ണ സംവിധാനത്തിൽ ഉറച്ചിരിക്കും. അത് കഴിഞ്ഞാൽ കാര്യങ്ങൾ തകിടം മറിയുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരകാലം ഉദാഹരണം. ത്യാഗോജ്വലം എന്ന് വ്യാഖ്യാനിക്കപ്പെട്ട വ്യക്തിജീവിതങ്ങൾ ഒന്നും പണത്തിൽ നേടിയ മികവിലല്ലായിരുന്നു. എന്നാൽ പിന്നീട് ത്യാഗം, സേവനം, നിസ്വാര്ഥത എന്നിവയൊക്കെ ബുദ്ധിയില്ലാത്തവരുടെ അബദ്ധങ്ങൾ ആയി കണ്ടുതുടങ്ങുന്നു. രാഷ്ട്രീയം സ്വാതന്ത്ര്യത്തിനു മുൻപും പിൻപും എങ്ങനെ നിരീക്ഷിക്കപ്പെടുന്നു എന്ന് നോക്കിയാൽ മതി. ഇത്തരം മനോഭാവങ്ങൾ അരവിന്ദൻ രാമുവിന്റെയും കൂട്ടരുടെയും വ്യക്തിത്വ പ്രകാശനങ്ങളിലൂടെ  കൊണ്ടുവരുന്നു. അഭ്യസ്തവിദ്യന്റെ ഉള്ളുറപ്പോ സന്തോഷമോ രാമുവിൽ ഇല്ല. മറിച്ചു എന്തിനെന്നില്ലാത്ത ഒരു വേപഥു ആണ് ചുറ്റിത്തിരിയുന്നത്. കോളേജിൽ പഠിക്കുമ്പോൾ എന്ജിയോവിനെ കളിയാക്കുന്നത് മാത്രം മനസ്സിൽ നിന്ന് പോകുന്നില്ല എന്ന് പരിതപിക്കുന്നു രാമു. പണം അധികം കിട്ടാത്ത ജോലിക്കാരെ പുച്ഛിക്കാനുള്ള വിവരമേ കലാലയത്തിൽ നിന്ന് കിട്ടുന്നുള്ളൂ? രാമു മാത്രമല്ല, ഏറെക്കുറെ എല്ലാവരും ഈ പണമെന്ന നീരാളിയെ പേടിച്ചും ആരാധിച്ചും കഴിയുന്നവരാണ്. ഗുരുജിയും രാമുവിന്റെ അച്ഛനും മാത്രമേ വേറിട്ട് നിൽക്കുന്നുള്ളൂ. ഇത്ര സാമ്പത്തിക അരക്ഷിതത്വം വ്യാപകമാക്കിയ അക്കാല രാഷ്ട്രീയം ഗൗരവത്തിൽ ചർച്ചക്കെടുക്കേണ്ടതാണ്.

നിലവിലുള്ള തൊഴിൽ പ്രശ്നം,പണമില്ലായ്മ എന്നിവ എക്കാലത്തും ചിന്തിപ്പിക്കും. എന്നാലും ഒരു നീതിബോധത്തിന്റെ അഭാവമാണ് രാമുവിന്റെയും സഹജരുടെയും സ്വഭാവ വിപര്യയത്തെ നിര്ണായകമാക്കുന്നത്. അതാണ് പണത്തിന്റെ പ്രശ്നവും.70 കളിലെ ഉദാരവൽക്കരണമൊന്നും സാമ്പത്തിക അച്ചടക്കം ഉണ്ടാക്കിയിട്ടില്ല എന്നത് നമ്മളെ ഓർമ്മിപ്പിക്കുന്നു. ലോണ്‍മേളകളിലേക്കും വീട്ടാക്കടങ്ങളിലേക്കും കൂപ്പുകുത്തുന്ന പൊതുജനജീവിതത്തിന്റെ പൂർവകാലമാണ് ചെറിയ മനുഷ്യരിൽ കാണുക.

പണ്ട് അയല്പക്കത്തുനിന്നും നാഴിയരിയോ രണ്ട് മുളകോ ഇനി വാങ്ങുമ്പോൾ തരാമെന്ന വാക്കിൽ കടം വാങ്ങുന്ന ലാഘവത്തോടെ കോടികൾ വാങ്ങി അതൊരു സാമ്പത്തിക അതിക്രമത്തിന്റെ പാത തെളിക്കുന്ന തരം ഇടപാടാകുന്ന ഇന്നത്തെ ഇന്ത്യൻ ഇക്കോണമിയെ നമ്മൾ ഓർത്തുപോകുന്നു. ഈ സീരിയലിൽ അറുപതുകളിൽ തുടങ്ങിയ സാമ്പത്തിക ആസൂത്രണത്തിലെ പാകപ്പിഴകൾ നിരീക്ഷകർക്കു കാണാൻ ആകും. പണമില്ലാത്തവൻ പാഴാണെന്ന ഒരു ഉൾബോധം നമ്മിൽ ഉണ്ട്. യുദ്ധം, പ്രകൃതിദുരന്തങ്ങൾ എന്നിവയുടെ കാലം നേരിട്ട ജനതക്കുമാത്രം ചിലപ്പോൾ അതിന്റെ അര്ഥശൂന്യത അറിയുമായിരിക്കും. പലരും പറയാറുള്ള പോലെ കേരളീയർക്ക് അതുമില്ലല്ലോ. അപ്പോൾ പാഴ്ജന്മമാകാൻ ആഗ്രഹിക്കാത്തവരുടെ നെട്ടോട്ടങ്ങൾ ആണ് ഈ ജീവിതം എന്നുവരുന്നു. അല്പം വേറിട്ട് ചിന്തിക്കുന്നവർ ഈ നെട്ടോട്ടങ്ങളെ സഹതാപത്തോടെ നോക്കിനിൽക്കുകയും ചെയ്യുന്നു, ഗുരുജിയെപ്പോലെ. നമ്മുടെ സമൂഹത്തിലെ കെടുനീരൊഴുക്കുകളും കിനാവള്ളികളും വ്യക്തിത്വത്തിന്റെ തിളക്കവും മനുഷ്യനന്മയുടെ ഊക്കുമുള്ള ആദര്ശശാലികളെ എന്താക്കിത്തീർക്കുമെന്ന ” ദുരന്തസത്യം”എന്ന് എം.വി.ദേവൻ വിശേഷിപ്പിച്ച ആധുനികമാനവസംത്രാസത്തെക്കുറിച്ചുള്ള സന്ദേഹം  ചെറിയ കുറെ മനുഷ്യരെ വരച്ചുകാണിക്കുമ്പോൾ അരവിന്ദനിൽ മുളയെടുക്കുന്ന നിരീക്ഷണകുതുകിയായ ചലച്ചിത്രകാരന്റെ പ്രതിഭയിൽ പണ്ടെയുള്ളതാണ്.

എങ്ങും ഋണബദ്ധജീവിതം ആയി മാറിപ്പോയ ഒരു വിഫലനാടകമാണ് നമ്മുടേത് എന്നൊരു വിഷാദനിര്‍ഭരമായ അശരീരി ഈ പരമ്പരയിൽ ഉണ്ട്. കാലത്തിനു മുന്നിലും കാലത്തോടൊപ്പവും സമൂഹത്തെ മന്ദമായി അനുധാവനം ചെയ്ത അശരീരിയാണത്.

ഋണബദ്ധജീവിതങ്ങൾ – ഒന്നാം ഭാഗം ഇവിടെ വായിക്കുക.

Comments

comments