സുനിൽ പി. ഇളയിടത്തിനെതിരെ രവിശങ്കർ എസ്. നായർ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പിൻവലിക്കണം; അക്കാദമിക, ഗവേഷണ രംഗത്ത് ഇത്രമേൽ ഉത്തരവാദരഹിതമായി നടത്തുന്ന ഇടപെടലുകളെ ഞങ്ങൾ അപലപിക്കുന്നു.

പ്രൊഫ. കെ. എൻ. പണിക്കർ, ഡോ. കെ. സച്ചിദാനന്ദൻ, പ്രൊഫ. കേശവൻ വെളുത്താട്ട്, പ്രൊഫ. സി. രാജേന്ദ്രൻ, പ്രൊഫ. സ്‌കറിയാ സക്കറിയ, പ്രൊഫ. ഇ.വി. രാമകൃഷ്ണൻ, പ്രൊഫ. പി.പി. രവീന്ദ്രൻ, പ്രൊഫ. കെ.എൻ. ഗണേഷ്, പ്രൊഫ. ഉദയകുമാർ, പ്രൊഫ. കെ.എം. കൃഷ്ണൻ, പ്രൊഫ. സനൽ മോഹൻ, പ്രൊഫ. കെ.എം. സീതി, പ്രൊഫ. മീന ടി. പിളള, ഡോ. കവിത ബാലകൃഷ്ണൻ, പ്രൊഫ. എം.വി. നാരായണൻ, പ്രൊഫ. ടി.വി. മധു എന്നിവർ പുറപ്പെടുവിക്കുന്ന പ്രസ്താവന.

കാലടി ശ്രീശങ്കരാചാര്യസംസ്‌കൃസർവകലാശാലാ അധ്യാപകൻ സുനിൽ പി. ഇളയിടത്തിനെതിരെ രവിശങ്കർ എസ്. നായർ അടിസ്ഥാനരഹിതവും വ്യക്തിഹത്യയ്ക്കു മുൻതൂക്കം നൽകുന്നതുമായ പകർപ്പുരചനാ ആക്ഷേപം ഉന്നയിച്ചുകൊണ്ടു രംഗത്തുവരികയുണ്ടായി. സാഹിത്യവിമർശം എന്ന മാസികയിലും തുടർന്ന് നവംബർ ആദ്യവാരം നിരവധി ഫേസ്ബുക് പോസ്റ്റുകളിലുമായി അവതരിപ്പിക്കപ്പെട്ട ഈ ആരോപണങ്ങൾ, നിലനിൽക്കുന്ന അക്കാദമിക ഗവേഷണ രീതിശാസ്ത്രത്തിന്റെയോ ലേഖനരചനാരീതികളുടെയോ മാനദണ്ഡങ്ങൾ മുൻനിർത്തി നോക്കിയാൽ അടിസ്ഥാനരഹിതമാണ് എന്നു കാണാം. സുനിൽ തന്റെ ഒരു ലേഖനത്തിന്റെ എൺപതു ശതമാനവും ഒരു പുസ്തകത്തിൽനിന്ന് കടപ്പാടില്ലാതെ പകർത്തിയതാണെന്നു സ്ഥാപിക്കാൻ രവിശങ്കർ ചൂണ്ടിക്കാണിക്കുന്ന ഉദാഹരണങ്ങളും അതിനാസ്പദമാക്കുന്ന വാദങ്ങളും തികച്ചും വസ്തുതാവിരുദ്ധവും ദുരുപദിഷ്ടവുമാണ്. താഴെപ്പറയുന്ന വിശദീകരണങ്ങളുടെ പിൻബലത്തിലും സുനിലിന്റെ അക്കാദമിക-രചനാജീവിതത്തിലുളള കൃതഹസ്തത നേരിട്ടറിയാവുന്നതിന്റെ അടിസ്ഥാനത്തിലും ഞങ്ങൾ, മേല്പറഞ്ഞ ആക്ഷേപങ്ങൾ പിൻവലിക്കണമെന്നും ഇത്തരമൊരു വിലകുറഞ്ഞ ആക്ഷേപനീക്കം നടത്തിയതിൽ രവിശങ്കർ ഖേദം പ്രകടിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു.

അനുഭൂതികളുടെ ചരിത്രജീവിതം എന്ന ഗ്രന്ഥത്തിലെ ‘ദേശഭാവനയുടെ ആട്ടപ്രകാരങ്ങൾ: ദേശീയാധുനികതയും ഭരതനാട്യത്തിന്റെ രംഗജീവിതവും’ എന്ന പ്രബന്ധത്തെ (പുറം 115-168) മുൻനിർത്തിയാണല്ലോ മുഖ്യമായും ആരോപണം ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ഈ ആരോപണത്തിലെ വാദങ്ങൾ പ്രത്യേകമായി പരിശോധിക്കേണ്ടതുണ്ട്.

  1. ആശയങ്ങൾ അതേപടി സ്വീകരിച്ചു എന്ന് ആരോപണത്തിൽ ഉന്നയിച്ചിരിക്കുന്ന ദവേഷ് സൊണേജിയുടെ പ്രബന്ധത്തോട് സുനിലിന്റെ പഠനത്തിൽ 16 ഇടങ്ങളിൽ കൃത്യമായി കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്. (പുറം 117, 118, 121, 130, 131, 132, 133, 134, 142, 153, 154, 155, 158, 159 എന്നീ പുറങ്ങൾ). ചില പേജുകളിൽ (പുറം 134, 158) ഒന്നിലധികം തവണ ദവേഷ് സൊണേജിയുടെ ഗ്രന്ഥത്തോട് കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ സ്രോതസ്സ് മറച്ചുവച്ച് സൊണേജിയുടെ ആശയങ്ങൾ മോഷ്ടിച്ചു എന്ന വാദത്തിന് യാതൊരടിസ്ഥാനവുമില്ല.
  2. സൊണേജിയെ കൂടാതെ നൃത്തപഠന മേഖലയിലെ പ്രധാനപ്പെട്ട ഒട്ടനവധി പണ്ഡിതരെ താൻ ആശ്രയിച്ചിട്ടുള്ള കാര്യവും സുനിൽ തന്റെ പ്രബന്ധത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭരതനാട്യപഠനമേഖലയിലെ പ്രമുഖ പണ്ഡിതരായ ഇന്ദിരാ പീറ്റേഴ്‌സൺ, ജാനറ്റ് ഷിയ, കപിലാവാത്സ്യായൻ, അവന്തിമേദുരി, ആൻമേരി ഗാസ്റ്റൻ, ഡോ. വി. രാഘവൻ, സുനിൽ കോത്താരി, പല്ലവി ചക്രവർത്തി, അമൃത് ശ്രീനിവാസൻ, തെരേസ ഹ്യൂബെൽ, ഇ. കൃഷ്ണയ്യർ, ഇന്ദിരാ മേനോൻ, ഹാരിയറ്റ് ലിന്റൺ, മാത്യു അലൻ, രുഗ്മിണിദേവി അരുണ്ഡേൽ, ബാലസരസ്വതി, പത്മാസുബ്രഹ്മണ്യം, ലീലാ സാംസൺ, ഹരികൃഷ്ണൻ തുടങ്ങിയവരേയും, സാമൂഹ്യശാസ്ത്ര സാംസ്‌കാരിക-ചരിത്ര ചിന്തകരായ പാർഥാ ചാറ്റർജി, സുമിത് സർക്കാർ, ഷെറീൻ രത്‌നാകർ, വാൾട്ടർ ബഞ്ചമിൻ, ജൂഡിത്ത് ബട്‌ലർ തുടങ്ങിയവരെയും താൻ ആശ്രയിച്ചിട്ടുള്ള കാര്യം സ്രോതസ്സിന്റെ എല്ലാ വിവരങ്ങളും (എഴുത്തുകാർ, വർഷം, പേര്, പുറം എന്നിവ) സഹിതം പ്രബന്ധത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 50 പേജ് ദൈർഘ്യം വരുന്ന തന്റെ പഠനത്തിൽ 87 ഇടങ്ങളിൽ തന്റെ സ്രോതസ്സുകളും അവയോടുളള കടപ്പാടും സുനിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
  3. ഇതോടൊപ്പം ഈ പ്രബന്ധത്തിൽ നൽകിയിട്ടുള്ള 55 അടിക്കുറിപ്പുകളിൽ പലതിലും താൻ ആശ്രയിച്ച സോഴ്‌സുകളെക്കുറിച്ചുള്ള തുടർചർച്ചകളും അതിലെ ആശയങ്ങളുടെ വിശദീകരണങ്ങളുമാണ് ഉള്ളത്.
  4. ഇങ്ങനെ റഫറൻസുകൾ, അടിക്കുറിപ്പുകൾ, ഗ്രന്ഥസൂചി എന്നിവയെ മുൻനിർത്തി നോക്കിയാൽ, തന്റെ സ്രോതസ്സുകളോ, അവയോടുള്ള കടപ്പാടോ ഏതെങ്കിലും നിലയിൽ മറച്ചുവയ്ക്കാൻ സുനിൽ പ്രബന്ധത്തിൽ ശ്രമിച്ചിട്ടേയില്ല എന്നത് പകൽപോലെ വ്യക്തമാകും.
  5. ഇതിനേക്കാൾ പ്രധാനപ്പെട്ട ഒരു കാര്യം തന്റെ പഠനത്തിന്റെ സ്വഭാവത്തെക്കുറിച്ച് സുനിൽ തന്നെ ഈ പുസ്തകത്തിന്റെ ആമുഖത്തിൽ നൽകുന്ന വിശദീകരണമാണ്. നാല് വസ്തുതകൾ അവിടെ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. മൂലകൃതികളിലെ ആശയങ്ങൾ സ്വീകരിക്കുന്ന ഓരോ സ്ഥാനത്തും അത് പ്രത്യേകം സൂചിപ്പിക്കാത്തതിന്റ കാരണവും ആ വിശദീകരണത്തിലുണ്ട്.

* സ്വതന്ത്രമോ മൗലികമോ ആയ ഗവേഷണ പ്രബന്ധങ്ങളല്ല ഇവ. പ്രാഥമിക സ്രോതസ്സുകളിൽ നിന്നും തെളിവ് കണ്ടെത്തി നിഗമനങ്ങൾ അവതരിപ്പിക്കുന്നതടക്കമുള്ള ഗവേഷണപഠനങ്ങളുടെ രീതിശാസ്ത്രം ഇതിൽ പിൻതുടർന്നിട്ടില്ല.

* നൃത്ത-സംഗീത മേഖലയിലെ സമകാലികപഠനങ്ങളിലെ അറിവുകളും ആശയങ്ങളും മലയാളത്തിൽ അവതരിപ്പിക്കുക എന്ന പരിമിതമായ കാര്യമേ ഈ പ്രബന്ധങ്ങൾ നിർവ്വഹിക്കുന്നുള്ളൂ.

* ഇംഗ്ലീഷിലും മറ്റുമുള്ള നൃത്ത-സംഗീത പഠനങ്ങളിലെ ആശയങ്ങൾ മലയാളത്തിൽ അവതരിപ്പിക്കുന്നതോടൊപ്പം തന്നെ അവയെ ചില സവിശേഷ  പ്രമേയങ്ങളുമായി കൂട്ടിയിണക്കി വ്യാഖ്യാനിക്കാനും വിപുലീകരിക്കാനും ഈ പഠനങ്ങളിൽ ശ്രമിച്ചിട്ടുണ്ട്.

* നൃത്തവും സംഗീതവും കേരളത്തിൽ ധാരാളമായി പരിശീലിപ്പിക്കപ്പെടുന്നുണ്ടെങ്കിലും അവയെക്കുറിച്ചുള്ള ആശയങ്ങൾ മിക്കവാറും മതാത്മകമായിത്തന്നെ ഇവിടെ തുടരുന്നതുകൊണ്ടാണ് ഈ മേഖലയിലെ സാമൂഹ്യശാസ്ത്ര-സാംസ്‌കാരിക പഠനങ്ങളെയും അവയിലെ ആശയങ്ങളെയും ഈ രൂപത്തിൽ മലയാളത്തിൽ പരിചയപ്പെടുത്താൻ ശ്രമിക്കുന്നത്.

ഇങ്ങനെ തന്റെ പഠനലക്ഷ്യവും അതിന്റെ പരിമിതസ്വഭാവവും വ്യക്തമാക്കിക്കൊണ്ടും അതിനാശ്രയിച്ച ഗ്രന്ഥങ്ങളുടെയും ഇതര സ്രോതസ്സുകളുടെയും മുഴുവൻ വിവരങ്ങളും നൽകിക്കൊണ്ടുമാണ് സുനിൽ തന്റെ പ്രബന്ധം തയ്യാറാക്കിയിരിക്കുന്നത്. താൻ ആശ്രയിച്ച പ്രബന്ധങ്ങളിലെ ആശയങ്ങൾ തന്റെ പഠനത്തിൽ മലയാളത്തിൽ അവതരിപ്പിക്കുന്നുണ്ട് എന്ന് സുനിൽ തന്നെ മറയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. മലയാളത്തിലെ സമകാലിക വൈജ്ഞാനികപരിസരം ആവശ്യപ്പെടുന്നതും,  ഇവിടെ ദീർഘകാലമായി നിലനിന്നുപോരുന്നതുമായ വിജ്ഞാന വിനിമയരീതിയുടെ തുടർച്ചയിലാണ് സുനിലിന്റെ ഈ പഠനങ്ങൾ നിലകൊള്ളുന്നത്. പ്രാഥമികമായി അത് മലയാളത്തിന്റെ വൈജ്ഞാനികശേഷിയെ വികസിപ്പിക്കാനുള്ള ശ്രമമാണ്. മലയാളഭാഷയുടെ ചരിത്രസന്ദർഭത്തിൽ ദീർഘകാലമായി നിലനിൽക്കുന്നതും ഇനിയും നിലനിൽക്കേണ്ടതുമായ വഴിയിലാണ് സുനിലിന്റെ പ്രബന്ധവും നിലയുറപ്പിക്കുന്നത് എന്ന് ഞങ്ങൾ കരുതുന്നു.

മലയാളം പോലൊരു ഭാഷയെ സംബന്ധിക്കുന്ന ഒരു പ്രധാന കാര്യം അത് അറിവുകളും ആശയങ്ങളും  വലിയതോതിൽ പുറത്തുനിന്ന് സ്വീകരിച്ച് നിലനിൽക്കുകയും വളരുകയും ചെയ്യുന്ന ഭാഷയാണ് (recipient language)) എന്നതാണ്. മലയാളഭാഷയിലെ വൈജ്ഞാനികവ്യവഹാരങ്ങളെ ഇതരഭാഷകൾക്കും അവയിലെ വിജ്ഞാനവ്യവസ്ഥകൾക്കും സമാനമായ നിലയിൽ എത്തിക്കണമെങ്കിൽ വിവിധ വിഷയങ്ങളിലും ഭാഷകളിലും നിന്നുള്ള അറിവും ആശയങ്ങളും ഇവിടേക്ക് കൊണ്ടുവരേണ്ടിവരും. ഇതിനുള്ള ഒരു വഴി വിവർത്തനമാണ്. സർഗ്ഗാത്മക സാഹിത്യത്തിന്റെ കാര്യത്തിൽ സ്വീകാര്യമായ വഴി അതുതന്നെയാണ് താനും. എന്നാൽ സൈദ്ധാന്തികവിജ്ഞാനത്തിന്റെയോ വിമർശനാത്മക വ്യവഹാരങ്ങളുടെയോ കാര്യം അങ്ങനെയല്ല. മലയാളത്തിൽ നിലവിലുള്ള വിജ്ഞാനത്തെയും അതിന്റെ വ്യവഹാരസ്വഭാവത്തെയും കേന്ദ്രമായി പരിഗണിച്ചുകൊണ്ടുള്ള ഒരു മാദ്ധ്യസ്ഥം (mediation) വഴിയേ ഇത് കേരളീയ വായനാസമൂഹത്തിന് സ്വീകാര്യമായ രൂപത്തിൽ അവതരിപ്പിക്കാനാകൂ. മലയാളത്തിലെ ദീർഘകാല വിജ്ഞാനവ്യവഹാരചരിത്രത്തിൽ നാം കാണുന്നതും അത്തരം മാദ്ധ്യസ്ഥങ്ങളാണ്. കേസരി ബാലകൃഷ്ണപിള്ള, സഞ്ജയൻ, ഡോ. ഭാസ്‌കരൻനായർ, പി. ഗോവിന്ദപ്പിളള തുടങ്ങിയവർ വഴി നിലവിൽ വന്ന അത്തരം വിജ്ഞാനവിനിമയത്തിന്റെ സുദീർഘമായ ഒരു ചരിത്രം തന്നെ നമുക്കു മുന്നിലുണ്ട്. മലയാളപഠനമേഖലയിലെന്നപോലെ ഇതര ജ്ഞാനശാഖകളിലും നമുക്കിത് കാണാനാകും. തീർത്തും അക്കാദമികവും ശുദ്ധവുമായ ശാസ്ത്രപ്രസാധനവും ജനപ്രിയ ശാസ്ത്രപ്രസാധനവും തമ്മിലുള്ള വ്യത്യാസത്തിന് സദൃശമായ ഒന്നുതന്നെയാണിത്. ശാസ്ത്രം, സാമൂഹ്യവിജ്ഞാനം എന്നീ പഠനമേഖലകൾ ഒരേ തരത്തിലുള്ളവയല്ലെങ്കിലും ഇക്കാര്യത്തിൽ രണ്ടിടത്തേയും താല്പര്യം ഒന്നുതന്നെയാണ് എന്നുപറയാം. പുതിയ കണ്ടെത്തലുകൾ നടത്തുകയും വിജ്ഞാനമേഖലകൾക്ക് അടിത്തറയൊരുക്കുകയുമാണ് ശുദ്ധശാസ്ത്രത്തിന്റെയും മൗലികഗവേഷണത്തിന്റെയും ലക്ഷ്യം. രണ്ടാമത്തേതിലാകട്ടെ പുതിയ അറിവുകളെയും വിജ്ഞാനമേഖലയിലെ വികാസങ്ങളെയും വിപുലമായ ഒരു വായനാസമൂഹത്തിലേക്ക് എത്തിക്കുക എന്നതും.

ഇതിൽ രണ്ടാമത്തെ വിഭാഗത്തിൽപ്പെട്ടതാണ് സുനിലിന്റെ ഗ്രന്ഥം. തന്റേത് പ്രാഥമിക സ്രോതസ്സുകളെ ആശ്രയിക്കുന്ന മൗലിക ഗവേഷണപഠനമല്ലെന്ന് ആമുഖത്തിൽ സുനിൽ സംശയത്തിനിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. നൃത്ത-സംഗീതപഠനമേഖലയിലെ വ്യത്യസ്തമായ സമീപനരീതികൾ മലയാളത്തിന് പരിചയപ്പെടുത്തുകയാണ് തന്റെ ലക്ഷ്യം എന്നും സുനിൽ വിശദീകരിച്ചിട്ടുണ്ട്. മതപരവും ആദർശാത്മകവുമായ സമീപനരീതികൾക്കപ്പുറത്തേക്ക് ഇത്തരം കലാമേഖലകളിലെ പഠനങ്ങളെ കൊണ്ടുപോകാനുള്ള ശ്രമമാണത്. ഒരേസമയം ചരിത്രപരവും സാംസ്‌കാരികവുമായ ശ്രമമാണ് സുനിൽ നടത്തുന്നത്. കലാരൂപങ്ങളെ അവയുടെ സാമൂഹികവും ചരിത്രപരവുമായ സന്ദർഭങ്ങളിൽ പ്രതിഷ്ഠിക്കുക എന്നതാണ് ആ ശ്രമത്തിന്റെ കാതലായ ഭാഗം. ഈ സ്വഭാവത്തിലുള്ള സമകാലിക പഠനങ്ങൾ ആവശ്യമായ വിശദീകരണങ്ങൾ നൽകി വിപുലീകരിച്ച് മലയാളവായനാസമൂഹത്തിന് ലഭ്യമാക്കുകയാണ് സുനിൽ ചെയ്യുന്നത്. അത്തരം പഠനങ്ങളെ ഗവേഷണ പ്രബന്ധങ്ങളുടെ മാനദണ്ഡങ്ങൾ ഉപയോഗിച്ച് വിലയിരുത്തുന്നതിൽ യാതൊരു നീതീകരണവുമില്ല. അതേസമയം തന്നെ താൻ ആശ്രയിച്ച സ്രോതസ്സുകൾ പരമാവധി സൂചിപ്പിക്കുന്ന കാര്യത്തിൽ ഈ പ്രബന്ധങ്ങളിൽ സുനിൽ അങ്ങേയറ്റത്തെ കൃത്യത കാണിച്ചിട്ടുമുണ്ട്. പലപ്പോഴും ആവശ്യമായതിലധികം എന്നുപറയാവുന്നത്ര റഫറൻസ് ഈ പ്രബന്ധങ്ങളിൽ നൽകിയിട്ടുണ്ട്. ആവശ്യമുള്ള ആർക്കും അടിസ്ഥാനസ്രോതസ്സുകളിലേക്ക് അതുവഴി ചെന്നെത്താൻ കഴിയും. ആ നിലയിൽ സുനിലിന്റെ പഠനം അങ്ങേയറ്റം ഉത്തരവാദിത്തമുള്ള ദ്വിതീയ/പരിചായക (secondary/introductory) രചനയാണ്. മലയാളത്തിൽ ഈ മേഖലയിൽ പഠനഗവേഷണങ്ങളിൽ ഏർപ്പെടുന്നവർക്ക് അത്യന്തം പ്രയോജനപ്രദമായ ഒന്നുമാണത്.

ഇങ്ങനെ മലയാളത്തിലെ വൈജ്ഞാനികജീവിതത്തെ വികസ്വരമാക്കുന്ന ദ്വിതീയ സാഹിത്യമായാണ് (secondary literature) സുനിൽ തന്റെ പ്രബന്ധം അവതരിപ്പിച്ചിരിക്കുന്നത്. ഗ്രന്ഥത്തിന്റെ ആമുഖത്തിൽ സുനിൽ തന്നെ വ്യക്തമായി അത് പറയുന്നുമുണ്ട്. ഇത്തരം പഠനങ്ങൾ മലയാളത്തിന്റെ വിജ്ഞാനവികാസത്തിന് അനിവാര്യമാണ് താനും. അവയെ മുൻനിർത്തി സാഹിത്യമോഷണം ആരോപിക്കുന്നത് അങ്ങേയറ്റത്തെ അസംബന്ധമാണ്. നമ്മുടെ വിജ്ഞാനചരിത്രത്തിന് എന്തെങ്കിലും ഗുണം ചെയ്യുന്നതല്ല ഇത്തരമൊരു വ്യക്തിഹത്യാശ്രമം. അക്കാദമികമണ്ഡലത്തിൽ ഇത്രമേൽ ഉത്തരവാദരഹിതമായി ആരോപണങ്ങൾ ഉന്നയിക്കുന്ന രീതിയെ ഞങ്ങൾ അപലപിക്കുകയും സുനിൽ പി. ഇളയിടത്തിന്റെ ഈ പ്രബന്ധത്തെയും ഇതരപ്രബന്ധങ്ങളെയും അവ പുലർത്തുന്ന അക്കാദമിക മികവിന്റെ അടിസ്ഥാനത്തിൽ മാനിക്കുകയും ചെയ്യുന്നു.

  1. പ്രൊഫ. കെ.എൻ. പണിക്കർ (മുൻ വൈസ് ചെയർമാൻ, കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ, മുൻ വൈസ്ചാൻസിലർ, ശ്രീശങ്കരാചാര്യ സംസ്‌കൃതസർവകലാശാല, കാലടി).
  2. ഡോ. കെ. സച്ചിദാനന്ദൻ (മുൻ സെക്രട്ടറി, കേന്ദ്രസാഹിത്യ അക്കാദമി, ദൽഹി)
  3. പ്രൊഫ. കേശവൻ വെളുത്താട്ട് (മുൻ ഫാക്കൽറ്റി, ചരിത്രവിഭാഗം, ദൽഹി സർവകലാശാല)
  4. പ്രൊഫ. സി. രാജേന്ദ്രൻ (മുൻ ഡീൻ ഓഫ് ലാംഗ്വേജസ്, കോഴിക്കോട് സർവകലാശാല)
  5. പ്രൊഫ. സ്‌കറിയാ സക്കറിയ (മുൻ വകുപ്പധ്യക്ഷൻ, മലയാളവിഭാഗം, ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കാലടി)
  6. പ്രൊഫ. ഇ.വി. രാമകൃഷ്ണൻ (ഡീൻ, സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് ഗുജറാത്ത്)
  7. പ്രൊഫ. പി. പി. രവീന്ദ്രൻ (മുൻ ഡയറക്ടർ, സ്‌കൂൾ ഓഫ് ലെറ്റേഴ്‌സ്, എം.ജി. യൂണിവേഴ്‌സിറ്റി, കോട്ടയം)
  8. പ്രൊഫ. കെ.എൻ. ഗണേഷ് (മുൻ വകുപ്പധ്യക്ഷൻ, ചരിത്രവിഭാഗം, കോഴിക്കോട് സർവകലാശാല)
  9. പ്രൊഫ. ഉദയകുമാർ (ഇംഗ്ലീഷ് വകുപ്പധ്യക്ഷൻ, ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി, ദൽഹി)
  10. പ്രൊഫ. കെ.എം. കൃഷ്ണൻ (ഡയറക്ടർ, സ്‌കൂൾ ഓഫ് ലെറ്റേഴ്‌സ്, എം.ജി. യൂണിവേഴ്‌സിറ്റി, കോട്ടയം)
  11. പ്രൊഫ. സനൽ മോഹൻ (സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ്, എം.ജി. യൂണിവേഴ്‌സിറ്റി, കോട്ടയം)
  12. പ്രൊഫ. കെ.എം. സീതി (സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ്, എം.ജി. യൂണിവേഴ്‌സിറ്റി, കോട്ടയം)
  13. പ്രൊഫ. മീന ടി. പിളള (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്, കേരള യൂണിവേഴ്‌സിറ്റി, തിരുവനന്തപുരം)
  14. ഡോ. കവിത ബാലകൃഷ്ണൻ (കോളേജ് ഓഫ്, ഫൈൻ ആട്‌സ്, തൃശൂർ)
  15. പ്രൊഫ. എം.വി. നാരായണൻ (ഫെലോ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, സിംല)
  16. പ്രൊഫ. ടി.വി. മധു (ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിലോസഫി, കോഴിക്കോട് സർവകലാശാല)

Comments

comments