പൊടുന്നനെ സ്ക്രീനില്‍ ഒരു അറിയിപ്പ് തെളിഞ്ഞു . ” തീരക്കടലില്‍ സുനാമി രൂപം കൊണ്ടിരിക്കുന്നു .തീരദേശങ്ങളില്‍ താമസിക്കുന്നവര്‍ കഴിയുന്നതും വേഗം ഒഴിച്ചു പോകുക . വാഹനങ്ങള്‍ പരമാവധി ഉയരമുള്ള സ്ഥലങ്ങളിലേക്ക് ഓടിച്ചു പോകുക. ട്രാഫിക് ജാം ഒഴിവാക്കാന്‍ ഡ്രൈവര്‍മാര്‍ പരമാവധി ശ്രദ്ധിക്കുക .കഴിയുന്നത്ര ഉയരമുള്ള സ്ഥലങ്ങളിലേക്ക് എല്ലാവരും മാറുക .ലൈഫ് ജാക്കറ്റുകള്‍ കയ്യില്‍ കരുതുക
ജെന്നി ഒരു നിമിഷം സ്തംഭിച്ചു നിന്നെങ്കിലും പെട്ടെന്ന് തന്നെ സമചിത്തത വീണ്ടെടുത്തു .സ്ക്രീനില്‍ എഴുതിക്കാണിച്ച കണ്ട്രോള്‍ റൂം നമ്പറിലേക്ക് ഡയല്‍ ചെയ്തെങ്കിലും ബീപ് ശബ്ദം മാത്രമേ മറുതലക്കല്‍ നിന്ന് അവള്‍ക്ക് ലഭിച്ചുള്ളൂ .എന്തെങ്കിലും ചെയ്തെ തീരൂ .കഴിയുന്നത്ര വേഗം രക്ഷപ്പെടണം . പാര്‍ക്കിംഗ് സോണില്‍ നിന്ന് കാര്‍ പുറത്തെടുക്കാന്‍ പോലും ചിലപ്പോള്‍ കഴിഞ്ഞേക്കില്ല. എടുത്താലും റോഡിലെ ബ്ലോക്ക് ഈ മട്ടിലാണെങ്കില്‍ അത് കൊണ്ട് യാതൊരു പ്രയോജനവുമില്ല താനും .
കബീര്‍,കബീര്‍ ,”ആകാവുന്നത്ര ഉച്ചത്തില്‍ അലമുറയിട്ടുകൊണ്ട് അവള്‍ ബെഡ്റൂമിലേക്ക് പാഞ്ഞു സുനാമി വരുന്നു ,സുനാമി കബീര്‍ ബബിതയുടെ ബ്രായുടെ ഹുക്കുകള്‍ ഇട്ടുകൊടുക്കാന്‍ സഹായിക്കുകയായിരുന്നു .
സുനാമിയോ ?”കബീറിന്‍റെ ഭാവം കണ്ടാല്‍ ഇന്ന് ഏപ്രില്‍ ഒന്നാണെന്ന് തോന്നും. “ആര് പറഞ്ഞു?”.
ജീവന്‍ വേണമെങ്കില്‍ വേഗം വാ ധൃതിക്കിടെ ബബിതയുടെ തലക്ക് കുടുങ്ങിയ ഗൌണ്‍ നേരെയിടാന്‍ പോലും സമ്മതിക്കാതെ അവള്‍ ബബിതയെയും കബീറിനെയും പിടിച്ചു തള്ളി വേഗം പോ ,ടെറസിന്‍റെ മുകളിലേക്ക് ,നമുക്ക് വേറെ വഴിയൊന്നുമില്ല പരിഭ്രമം മൂലം ജെന്നിയുടെ ശബ്ദമിടറി .കടല്‍ തൊട്ടടുത്ത മുറിയിലെത്തിയെന്നപോലെ അവള്‍ വേപഥു പൂണ്ടു .
അവിശ്വസനീയതയോടെ മടിച്ച് നിന്ന കബീറിനെയും വലിച്ചു കൊണ്ട് ബബിത പുറത്തു കടന്നു .അവള്‍ അതിനിടക്ക് എങ്ങനെയെല്ലാമോ ഗൌണ്‍ ശരിയായ സ്ഥിതിയിലേക്ക് വലിച്ചിട്ടിരുന്നു . ജെന്നിക്ക് ഇത്തരം ഒരു ഘട്ടം ജീവിതത്തിലിത് വരെ തരണം ചെയ്യേണ്ടി വന്നിട്ടില്ല . വേവലാതിക്കിടെ എത്ര തെരഞ്ഞിട്ടും അവള്‍ക്ക് വീടിന്‍റെ താഴും താക്കോലും കണ്ടെത്താനായില്ല .ഒടുവില്‍ ആ ശ്രമം ഉപേക്ഷിച്ചു അവളും പുറത്തേക്കോടി . വാതില്‍ വലിച്ചടച്ചാല്‍ മതി .ഓട്ടോ ലോക്ക് ആയിക്കൊള്ളും . തിരിച്ചു വരുമ്പോള്‍ എങ്ങനെയെങ്കിലും തുറക്കാം .ജീവനാണ് വലുത് . ഇപ്പോള്‍ താക്കോലിന് വേണ്ടി സമയം പാഴാക്കാനില്ല .
ആ നാലുനില അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്നവരില്‍ ഭൂരിഭാഗവും കൂടെ ഒറ്റയടിക്ക് കയറിയത് കൊണ്ട് ലിഫ്റ്റില്‍ അനങ്ങാന്‍ പോലും സ്ഥലം ഉണ്ടായിരുന്നില്ല . അമ്പരപ്പും വിയര്‍പ്പുനാറ്റവും മൊബൈല്‍ മണിനാദങ്ങളും കുശുകുശുപ്പുകളും അതിനുള്ളിലെ താമസം അസഹ്യമാക്കി .എങ്കിലും അവര്‍ക്കെല്ലാവര്‍ക്കും രക്ഷപ്പെടണമായിരുന്നു .അത് കൊണ്ട് ഒരാള്‍ മറ്റൊരാളുടെ തോളില്‍ കയറിയിരിക്കണം എന്ന് പറഞ്ഞാല്‍ അതിനും അവര്‍ തയ്യാറായേനെ!
ടെറസിന് മുകളിലെത്തിയപ്പോഴേക്കും സ്ഥിതി മാറി .ഇനിയൊന്നും വരാനില്ലെന്നുള്ള വിശ്വാസം എല്ലാവരെയും ഉല്ലാസചിത്തരാക്കി.
ഫ്രീസറില്‍ നിന്ന് ചിക്കന്‍ കൂടി എടുക്കാമായിരുന്നു ബാര്‍ബിക്യൂ അടുപ്പിനു അരികില്‍ നിന്നിരുന്ന കിഴവന്‍ കേണല്‍ പറഞ്ഞു .അയാള്‍ പൊതുവേ ഗൌരവക്കാരനായ ആളായിരുന്നത് കൊണ്ടാവാം എല്ലാവരും ഒച്ചയുണ്ടാക്കിച്ചിരിച്ചു . അയാളുടെ കിഴവി മാത്രം അതൊന്നും ശ്രദ്ധിക്കാതെ തന്‍റെ പൂഡിലിനെ തഴുകിക്കൊണ്ട് കണ്ണുകളടച്ച് എന്തെല്ലാമോ പിറുപിറുത്തു കൊണ്ടിരുന്നു . പ്രാര്‍ത്ഥിക്കുകയാവണം.ഒരു സന്യാസിയെ കണക്കെ നീണ്ട വെള്ള രോമങ്ങള്‍ ഉള്ള പൂഡിലിനെ കണ്ടപ്പോഴാണ് അവള്‍ക്ക് കിറ്റിയെക്കുറിച്ച് ഓര്‍മ്മ വന്നത് .”ഓ ഗോഡ് !!”തലയില്‍ കൈ വെച്ച് കൊണ്ട് ജെന്നി നിലത്തിരുന്നു . അതിനെക്കാള്‍ വലിയ ഒരു മറവി തനിക്ക് പറ്റിയിരിക്കുന്നു ,.കല്യാണി !കല്യാണിയുടെ കാര്യം താന്‍ മറന്നേ പോയി !
കബീര്‍ ,കബീര്‍ ,,നമ്മുടെ കല്യാണി !.നമ്മള്‍ അവളുടെ കാര്യം മറന്നേ പോയി . നമുക്ക് കുറച്ചു കൂടി സമയം കിട്ടിയേക്കും ,ഒന്ന് എന്‍റെ കൂടി വരൂ പ്ലീസ് !””
പാരവശ്യത്തോടെ ജെന്നി കബീറിനറികിലേക്ക് ഓടിച്ചെന്നു .
എന്തിന്?”
എന്തിനെന്നോ ??;ജെന്നി സ്തബ്ധയായി .”അവളെങ്ങനെ പുറത്തു കടക്കും ?കാലു വയ്യാത്ത കുട്ടിയല്ലേ അവള്‍ ?”
കബീര്‍ തോളുകള്‍ ഇളക്കി .”സൊ വാട്ട്‌?”
നോക്കൂ കബീര്‍ ,ഇത്ര ക്രൂരനാകരുത്,ഞാന്‍ നിന്‍റെ കാലു പിടിക്കാം . ഓട്ടോലോക്കായത് കൊണ്ട് വാതില്‍ തുറന്നു അകത്തു കേറാന്‍ എനിക്കൊറ്റക്ക് കഴിയുകയില്ല .പ്ലീസ് ,,നീയും എന്‍റെ കൂടെ ഒന്ന് വാ
മുഖം തിരിച്ചതെയുള്ളൂ കബീര്‍ .അവന്‍റെ സ്വരത്തില്‍ കടുത്ത നിഷേധച്ചുവ ഉണ്ടായിരുന്നു .”സോറി മോം ,അഥവാ നമ്മള്‍ ഇവിടെ നിന്നിറങ്ങുന്ന നേരത്ത് ആണ് സുനാമി വരുന്നതെങ്കിലോ ?

Comments

comments