കഴിഞ്ഞ മെയ് മാസത്തിൽ അജ്‌മാനിലെ ജയിലിൽ  കഴിയുമ്പോൾ ചട്ടയും മുണ്ടുമുടുത്ത മാലാഖക്കുഞ്ഞുങ്ങളെ സ്വപ്നത്തിൽ കണ്ടിരുന്നു. ഒരു വർഷത്തിന്  ശേഷം സിമ്മിയുടെ കവിതകൾവായിക്കുമ്പോൾ അവരിൽ പലരേയും നേരിൽ കാണുകയാണ്. ആ അമ്പരപ്പിൽ നിന്നും അത്ഭുതത്തിൽനിന്നുമാണ് ഈ കുറിപ്പ്.

സിമ്മി എന്ന കവിയുടെ കവിതകളുമായി കൂട്ടാവുന്നത് അവരുടെ കൂട്ട് എന്ന കവിതയിൽ വച്ചാണ്. ലൂയിസ്സ്  എളാപ്പന്റെ അതിരിൽ നിന്നും അപ്പൻ, അമ്മയ്ക്ക് കൊണ്ടുവന്നു കൊടുത്ത പുളിമുട്ടിയാണു കൂട്ടിലെ കേന്ദ്രകഥാപാത്രം. പെറ്റത്തള്ള

സിമി കുറ്റിക്കാട്ട്
സിമി കുറ്റിക്കാട്ട്

കുഞ്ഞിനെയെന്നപ്പോലെ പുളിമുട്ടിയെ കൂടെ കൂട്ടുന്ന അമ്മയുടെ ശില്പം  അമ്മയേക്കാൾ കാതലുള്ള തടിയിൽ കൊത്തിയ കവിയെ കവിതയിൽ കണ്ടു. അവരുടെകവിതകളുമായി കൂട്ടാവണമെന്ന് വിചാരിച്ചു. കൂട്ടായി. അതിന്റെ ബലത്തിലുമാണ്‌ ഈ കുറിപ്പ്.

മലയാളകവിതയിലെ സാധാരണ ഇനമല്ല പുളിമുട്ടി. ചന്ദനമുട്ടി പോലെ പവിത്രവുംപാവനവുമൊന്നുമല്ല അത്‌ എന്നതായിരിക്കാം കാരണം. ഇറച്ചിവെട്ടുന്നവരുടെ ഇഷ്ടബിംബമാണ്  പുളിമുട്ടി. ഇറച്ചി  വെട്ടുന്നവരും കവിത ഇഷ്ടപ്പെടുന്നവരും കൂട്ടിമുട്ടുന്ന പ്രദേശങ്ങളും സിമ്മിയുടെ എഴുത്തിലുണ്ട്.  കവിതയെക്കുറിച്ച്,  20 വർഷം മുൻപ് ഞാനെഴുതിയ കുറിപ്പിന്റെ തലക്കെട്ട് ഇറച്ചിവെട്ടു കടയിൽ കണക്കെഴുതിയിരുന്ന പേന മലയാള കവിതയിലേക്ക് വരുമ്പോൾ എന്നതായിരുന്നു.

മലയാളകവിതയിലെ ക്രൈസ്തവ പരിസരത്തെ രണ്ടും കൈയും നീട്ടി സ്വീകരിക്കാൻ മടിയാണ് നമ്മുടെ പൊതുസമൂഹത്തിന്. അർണോസ് പാതിരിയുടെ പുത്തൻപാന പോലുള്ള കൃതികളെ അവഗണിച്ചതുപോലെ നിരവധി ഉദാഹരണങ്ങൾ. കട്ടക്കയം ക്രൈസ്തവ കാളിദാസൻ എന്ന കുപ്രസിദ്ധമായ കളിയാക്കൽ ഇവിടെ ഓർക്കാവുന്നതാണ്. അതിമനോഹരമായ കാവ്യശകലങ്ങളെഴുതിയ ആബേലച്ചനെപ്പോലുള്ളവരും അവഗണിക്കപ്പെട്ടു പോയി. കവിത കെട്ടൽ സവർണ്ണരുടെ പണിയാണെന്നുള്ള  ബോധം ഇപ്പോഴും നമ്മുടെ മനസ്സിലുണ്ട് എന്നർത്ഥം. അതുകൊണ്ടാണ്‌ എസ്.ജോസഫ്  എന്ന കവിക്ക് മലയാളകവിതയ്ക്ക് ഒരു കത്ത് എന്ന കവിത എഴുതേണ്ടി വന്നത്. അമ്പലങ്ങളിലും അകത്തളങ്ങളിലും കിടന്ന് മതിയായില്ലേ എന്ന്  ജോസഫിന്റെ കവിത ചോദിക്കുന്നു. ശുദ്ധവായു ശ്വസിക്കാനുള്ള വഴി കാണിച്ചു തരാമെന്ന് കവി പറയുന്നു. കാലം മാറുകയാണ് കവിതയും. പിന്നീട് പല കവിതകളിലും ചട്ടയും മുണ്ടും വന്നു. വിനു ജോസഫ് മുറ്റമടിക്കുന്ന വെള്ള മയിലിനെക്കുറിച്ചെഴുതി. കെ.ആർ.ടോണിയെന്ന പ്രമുഖ കവി പ്ലമേനമ്മായി എന്ന കാവ്യം തന്നെ എഴുതി. അതിന്റെ തുടർച്ചയിൽ ആത്മവിശ്വാസത്തോടെ അത്രയേറെ സ്വാതന്ത്ര്യത്തോടെ ചട്ടയും മുണ്ടുമുടുത്ത പെണ്ണുങ്ങളെ സിമ്മി കുറ്റിക്കാട്ടും കവിതയിലേക്ക്  കൊണ്ട് വരികയാണ്. കവിതയുടെ കുറിപ്പിൽ വർഗ്ഗീയത കൊണ്ട് വരുന്നു എന്ന ആക്ഷേപം കേൾക്കാനിടയുണ്ടെങ്കിലും, സാരമില്ല. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിലെ കാവ്യ ജീവിതത്തിൽ എനിക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

കൈഫോണുകളിൽ കവിത വന്ന കാലം
അവനവന്റെ കൈഫോണുകളിലേക്ക്  കവിത വന്ന കാലത്താണ് സിമ്മിയുടെ പുസ്തകം വരുന്നത്. കവിതയുടെ കുത്തകകൾ പൊളിഞ്ഞ കാലം. വെള്ളം പോലെ, വായു പോലെ എല്ലാവർക്കും അവകാശപ്പെട്ട ഒന്ന് പ്രാപ്യമായ കാലം. അതിനുകാരണമായ സോഷ്യൽ മീഡിയക്ക് സ്തുതി കൊടുക്കാതെ വയ്യ. അച്ചടിപിശാചുകൾക്ക് (പ്രയോഗം -വിഷ്ണുപ്രസാദ്), അതിലുള്ള അമർഷം കാണാൻ കൗതകമൊക്കെയുണ്ട്. ആഗോളവത്ക്കരണത്തിന്റെ കാലത്ത് ഭൗതിക-സമ്പന്ന മേഖലകൾ കുത്തകകൾ കയ്യടക്കിയപ്പോൾ   കവിത പ്രതിരോധം തീർത്തു. അത്രയേറെ മനപ്പിടച്ചിലുകളാണ് കവിതകളായി പുതിയ മാധ്യമങ്ങളിൽ പെയ്തിറങ്ങിയത്. അത് തുടരുകയും ചെയ്യുന്നു. ഭ്രാന്തിലും വീട്ടുതടങ്കലിലും ആകേണ്ടിയിരുന്ന  ലക്ഷക്കണക്കിന് കാവ്യമനസ്സുകളാണ് ഇക്കാലത്ത് വെളിച്ചം കണ്ടത്. അതിലൊരാളാണ് സിമ്മിയും. ആൺ-പെൺ  വ്യത്യാസമില്ലാതെ സ്ഥാനമാനങ്ങളുടെ ഭാരവ്യത്യാസങ്ങളില്ലാതെ കവിതയുടെ പുതിയ ധാര സൃഷ്ടിക്കപ്പെട്ടു എന്ന് പറയേണ്ടി വരും. വീട്ടമ്മമാർ, കൂലിപ്പണിക്കാർ എന്നുവേണ്ട സമൂഹത്തിന്റെ  സകലവഴികളും കവിതയിലേക്കും വന്നു. മലയാളക്കര വിട്ടു പോകേണ്ടിവന്ന കാലത്ത് കൈവിട്ട് പോയ കവിതയെ കാലങ്ങൾക്ക് ശേഷം തീക്ഷ്ണതയോടെ കെട്ടിപ്പിടിക്കാൻ സിമ്മി കുറ്റിക്കാട്ട് എന്ന കവിക്ക് കഴിഞ്ഞതും അതുകൊണ്ടാണ്. കഴിഞ്ഞ പത്തു വർഷക്കാലത്തെ സൈബർ കവിതാക്കാലത്ത് ഉണ്ടായ സ്ത്രീമുന്നേറ്റം പഠനവിധേയമാക്കേണ്ടതാണ്‌. ദേവസേന, സിന്ധു കെ വി,  സെറീന,  ഉമാ രാജീവ്,  റീമ അജോയ്,  ചിഞ്ചു റോസാ നീളുന്ന ആ പട്ടികയിൽ സിമ്മി കുറ്റിക്കാട്ടും ഇടം പിടിക്കുകയാണ്. പ്രാധാന്യത്തോടെ തന്നെ.simmi22

ചൂരിനെ സുഗന്ധമാക്കുന്ന സ്നേഹത്തിന്റെ ജാലവിദ്യ
മനുഷ്യൻ വിശപ്പടക്കുന്നത് അപ്പം കൊണ്ട് മാത്രമല്ലെന്ന് തെളിയിക്കുന്ന സ്നേഹത്തിന്റെ വരികളാണ് ഈ പുസ്തകത്തിന്റെ കാതൽ. അപ്പനും അമ്മയും തമ്മിലുള്ള ഇഴയടുപ്പത്തിന്റെ,  തനിക്ക് വേണ്ടി പാടിയതാരാട്ട് അനുജന് വേണ്ടി പങ്കിടെരുതെന്ന് ശഠിക്കുന്ന പെൺകുട്ടിയുടെ സ്വാർത്ഥസ്നേഹത്തിന്റെ,  ഞാനും നീയും പരസ്പ്പരം മാറിപ്പോകുന്ന മരണത്തോളം ശക്തിയുള്ള പ്രണയത്തിന്റെ സാക്ഷ്യങ്ങളായി ഈ കവിതകൾ മാറുന്നു.

മത്തിച്ചൂര് എന്നാണ് സിമ്മിയുടെ പുസ്തകത്തിന്റെ പേര്‌. ചീത്തമണം എന്നാണു ചൂരിന്റെ പൊതുവായ അർത്ഥം. മീനിന്റെതായാൽ അത് പിന്നെ പറയാനുമില്ല. പ്രാണനെ പോലെ പ്രണയമുള്ള ഒരാൾ കൊണ്ട് വരുന്ന മത്തിക്ക് സുഗന്ധമുണ്ടാകുന്നതും,  അത് വച്ചുണ്ടാക്കുന്നവൾക്ക് പതുക്കെ  സുഗന്ധം വയ്ക്കുന്നതും കവി മത്തിച്ചൂരിൽ വരച്ചു വയ്ക്കുന്നു. ചന്തയുടെ, വിയർപ്പിന്റെ, ഉളുമ്പിന്റെ ചൂര്‌ പതുക്കെ പതുക്കെ വറുത്തതിന്റെയും വെച്ചതിന്റെയും ഗന്ധമാകുന്നതും,  അതിൽ രണ്ടുപേർ ലയിച്ചു ചേരുന്നതും അതിമനോഹരമായി സിമ്മി കോറിയിടുന്നു. മണിസൗധങ്ങളുടെ മട്ടുപ്പാവുകളിൽ നിന്നും ഇഴയടുപ്പമുള്ള കുടിലിലെ സ്നേഹത്തിലേക്ക് ഒരല്പം അസൂയയോടെ നോക്കുന്ന പുതിയ കാലത്തെ ബന്ധങ്ങളെയും സിമ്മി ഈ കവിതയിൽ അടയാളപ്പെടുത്തുന്നുണ്ട്.  സൈബർ കാലത്തെ കവിതകളിലെ ചൊടിപ്പിക്കുന്ന ഒരിടപാട് ആവർത്തിച്ചു വരുന്ന നീയും ഞാനുമാണ്. സിമ്മിയും അത്  ഒരു മടിയും കൂടാതെ ചെയ്യുന്നുമുണ്ട്. കവിതകളുടെ ഒരു വലിയ ലോകം മുന്നിലുള്ള ഈ പ്രതിഭ അത് മാത്രം തുടർന്നാൽ ചെവിക്ക് പിടിക്കാതെ വയ്യ എന്ന് പറഞ്ഞു കൊള്ളട്ടെ. അപ്പനില്ലാത്ത കാലത്ത് ഒറ്റയ്ക്ക് ക്രിസ്തുമസ്സിന്റെ പൊട്ടും പൊടിയും കണ്ണീരുപ്പ് നനച്ചു തിന്നുന്ന അമ്മയെ വരയ്ക്കാൻ കെൽപ്പുള്ള കവിക്ക് ഈ ആവർത്തനത്തിന്റെ ആവശ്യവുമില്ല.

കൂട്ടുകാരനെ കാണാൻ നഗരത്തിലേക്ക് പോകുന്ന ഒരുവൾ, അത്രയും നേരം ഒറ്റയ്ക്കായി പോകുന്ന വീടിന്റെ നെറുകയിൽ ഉമ്മ കൊടുക്കുന്നതിന്റെ ചിത്രം ഒരു കവിതയിലുണ്ട്. ആരും ഒറ്റയ്ക്കായിപോകരുത്,  സ്നേഹമില്ലാതായി പോകരുത് എന്ന് കരയാതെ കരയുന്ന ഒരാൾ മത്തിച്ചൂര് എന്ന പുസ്തകത്തിൽ നിറയുന്നു. പലർ പലപ്പോഴായി മറന്നു വച്ച,  മൂലകളിലേക്ക്‌ വലിച്ചെറിഞ്ഞ,  പണ്ടെപ്പൊഴൊ ജീവൻ തുടിച്ചിരുന്ന വസ്തുക്കളെ പൊടി തട്ടി,  മിനുക്കി കവിതയുടെ മുന്നാമ്പുറത്ത് കൊണ്ടുവയ്ക്കുന്നതിൽ സിമ്മിക്ക് അസാമാന്യ കഴിവുണ്ട്‌. സദാ നേരവും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുന്ന ഒരു നാടൻനസ്രാണി വീട്ടമ്മയെ ഇതിൽ കാണാം. തൂവാല എന്ന കവിതയിലും കവി ഇതാണ് ചെയ്യുന്നത്. അമ്മാമ്മയുടെ തൂവാലയാണ് ഇതിൽ  കവിതാബിംബം. ഓർമ്മ കുറവുള്ള അമ്മാമ്മ പലകുറി അത് കവിതയിൽ തിരയുന്നുണ്ട്. മരണശേഷം ഒഴിവാക്കപ്പെടുന്ന പെട്ടിയിൽ നിന്ന് കണ്ടെടുക്കപ്പെടുന്ന തൂവാല മറ്റൊരുദിശയിലേക്ക് വീശി സിമ്മി കവിത കാണുന്നു. ‘വെറോനിക്ക ആ തൂവാല നീ എന്ത് ചെയ്തുവെന്നാണ്’ കവിതയുടെ അവസാനം. യേശുവിന്റെ രക്തം പൊടിഞ്ഞ മുഖം ഒപ്പിയ തൂവാലയിലേക്കാണ് കവിതയുടെസഞ്ചാരം. മറന്നു വച്ച അമ്മാമ്മയുടെ തൂവാലയെ വെറോനിക്കയുടെ തൂവാലയുമായി കൂട്ടിക്കെട്ടുന്നതിലൂടെ ഉൾവായനയുടെ നിരവധി ഇടങ്ങൾ എഴുത്തുകാരി തുറന്നിടുന്നു. അമ്മാമ്മയുടെ തൂവാല ഒപ്പിയ ക്രൂശിത മുഖങ്ങൾ ഏതൊക്കെയായിരുന്നു എന്നാണ് അതിലൊന്ന്. അത്‌ പോലെ പലതും.

മത്തിച്ചൂരിലെ കവിതകൾ നിങ്ങൾക്ക് തന്നുകൊണ്ട് വിരമിക്കുകയാണ്. അതിന് മുൻപ് സിമ്മി കുറ്റിക്കാട്ട്  എന്റെ ദേശക്കാരിയാണ്. ഒരിക്കൽ പോലും കണ്ടിട്ടില്ലെങ്കിലും കൂട്ട് എന്ന കവിത വായിച്ചു ഫോണിൽ മിണ്ടിയപ്പോഴാണ് നാട്ടുകാരിയാണെന്നറിയുന്നത്.  പത്തിരുപത് വർഷം മുൻപ് എക്സ്പ്രസ്സ്‌ മലയാളം പത്രത്തിൽ അച്ചടിച്ച് വന്ന ഞാൻ പോലും മറന്നുപോയ എന്റെ ഒരു കവിത അയച്ചു തന്ന് സിമ്മിയെന്നെ ഞെട്ടിച്ചു. കവിതയുടെ ഓർമ്മയിൽ അങ്ങനെ എന്തൊക്കെയാണ് ഈ കവി ഇനിയും സൂക്ഷിച്ചു വച്ചിട്ടുള്ളത്. അതിൽ നിന്നൊക്കെ കവിക്ക് ഇനിയും നിറയെ കവിതകളുണ്ടാവട്ടെ. പുതിയ കൂട്ടുകളും പുതിയതൂവാലകളും  പുതിയ പുതിയ യാത്രകളുമുണ്ടാവട്ടെ.

ഈ കുറിപ്പ് ഇവിടെയെത്തുമ്പോൾ യാത്ര എന്ന കവിതയിലെ മരത്തിലാണ് ഞാൻ. അങ്കമാലി സ്റ്റാൻഡിൽ പണ്ടുണ്ടായിരുന്ന ഇത്തിൾക്കണ്ണി പിടിച്ച ആ മാവിൽ. അതിന്റെ ശിഖരങ്ങളിൽ. ആ തടിയുടെ വാർഷിക വലയങ്ങളിൽ. ആ തടി കയറി പോയ ലോറിയിൽ. അത് മുറിയപ്പെട്ട മരമില്ലിൽ. വാതിലോ ജനലോ ആയ വീട്ടിൽ. കട്ടിലായ ആശുപത്രിയിൽ. ആ മരം ആർക്കോ അവസാന വീടായ ശവപ്പെട്ടിയിൽ. ഇത്തിൾക്കണ്ണിയെ നെഞ്ചോട് ചേർത്ത് നിറയെ ഉണ്ണികളെ വിരിയിച്ച ഉണ്ണികളിൽ. ആർക്കും വേണ്ടാതായ മാമ്പഴങ്ങളിൽ. കവിതയുടെ ഉദരത്തിൽ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പിറന്ന നിറയെ സഹോദരങ്ങളുണ്ടെനിക്ക്. മത്തിച്ചൂരിലൂടെ സിമ്മിയും എനിക്കവരിൽ ഒരാളാകുന്നു. കവിതയുടെ ഈ രക്തസാഹോദര്യം നിങ്ങളുമായി പങ്കുവയ്ക്കുന്നു.
—–
സിമ്മി കുറ്റിക്കാട്ടിന്റെ ‘മത്തിച്ചൂര്’ എന്ന കവിതാ സമാഹാരത്തിനു എഴുതിയ ആമുഖം.
പ്രസാധനം: സീയെല്ലെസ് ബുക്സ്, തളിപ്പറമ്പ്, വില: നൂറു രൂപ.

സിമ്മി കുറ്റിക്കാട്ട് – ‘മത്തിച്ചൂര്’ എന്ന ആദ്യ കവിതാസമാഹാരം . സോഷ്യൽ മീഡിയയിലും ആനുകാലികങ്ങളിലും സജീവമായി എഴുതുന്നു. ഇപ്പോൾ യുകെയിലെ യോർക് ഷെയറിൽ സ്ഥിരതാമസം.

Comments

comments