ആഗോളവല്‍കരണത്തിന്‍റെ ആപത്തുകളിലൊന്ന്‍ പ്രാദേശിക സംസ്കൃതികളെ അത് ഇല്ലാതാക്കുന്നു എന്നത് തന്നെയാണ്.ഭാഷകളുടെ മരണം, തനതു കലകളുടെയും സാഹിത്യത്തിന്‍റെയും അപ്രത്യക്ഷമാകലോ  മ്യൂസിയവവല്‍ക്കരണമോ ഒക്കെ ഇതിന്റെ ഭാഗമായി സംഭവിക്കുന്നു. എന്നാല്‍ കുടിയേറ്റസമൂഹങ്ങ പലപ്പോഴും ഇതിനെ ചെറുത്തു  നില്‍ക്കുകയും ഒരു പരിധിവരെ വിജയിക്കുകയും ചെയ്യാറുണ്ട്. അത്തരത്തില്‍ പരിമിതമെങ്കിലും പ്രസക്തമായ ഒരു പിടിച്ചുനില്‍പ്പാണ് വിവിധ ചരിത്രസാഹചര്യങ്ങളിലൂടെയും സംഘര്‍ഷഭരിതമായ സാംസ്കാരിക പ്രക്രിയകളിലൂടെയും കടന്നു പോന്ന കൊങ്കിണി ഭാഷക്കുള്ളത്. കേരളത്തിലെ കൊങ്കണിഭാഷയുടെ സവിശേഷമായ ഈ സാഹചര്യത്തെ കുറിച്ചുള്ള ഒരു ആമുഖ കുറിപ്പ് മാത്രമാണ് ഈ ലേഖനം. കൂടുതല്‍ വിശദമായ പഠനങ്ങ എന്തുകൊണ്ട് ആവശ്യമാകുന്നു എന്ന് സൂചിപ്പിക്കുക മാത്രമാണ് ഈ കുറിപ്പിന്‍റെ  പ്രധാനലക്ഷ്യം എന്ന് പറയാം.

1989 നവംബര്‍ 15ന് യുനെസ്കോ ഇറക്കിയ പരമ്പരാഗത സംസ്കൃതിയുടെയും ഫോക് ലോറിന്‍റെയും സംരക്ഷണക്കായിട്ടുള്ള ശുപാര്‍ശയില്‍ ഫോക് ലോറിനെ നിര്‍വചിക്കുന്നതിങ്ങനെയാണ്1  :

ഫോക് ലോര്‍ (അഥവാ പരമ്പരാഗതവും ജനകീയവുമായ സംസ്കൃതി) ഒരു സാംസ്കാരിക ജനതതിയുടെ പാരമ്പര്യത്തില്‍ അധിഷ്ഠിതമായ സൃഷ്ടികളുടെ സാകല്യമാണ്, ഒരു ഗണമോ വ്യക്തികളോ ആവിഷ്കരിക്കുന്നതും അതിന്‍റെ സാംസ്കാരികവും സാമൂഹികവുമായ അനന്യതയെ പ്രതിഫലിപ്പിക്കുന്ന വിധം ഒരു സമൂഹത്തിന്‍റെ പ്രതീക്ഷകളെ പ്രതിബിംബിക്കുന്നതെന്നു അംഗീകരിക്കപ്പെട്ടിട്ടുള്ളതും ആണ്; അതിന്‍റെ മാനദണ്ഡങ്ങളും മൂല്യങ്ങളും അനുകരണമോ മറ്റു വിധത്തിലോ വാഗ് രൂപമായി വിനിമയം ചെയ്യപ്പെടുന്നതുമാണ്.  അതിന്‍റെ  രൂപങ്ങള്‍, മറ്റു പലതിനുമൊപ്പം, ഭാഷ, സാഹിത്യം, സംഗീതം, നൃത്തം, കളികള്‍, പുരാവൃത്തങ്ങള്‍, അനുഷ്ഠാനങ്ങള്‍, ആചാരങ്ങള്‍, കരകൌശലങ്ങള്‍, വാസ്തുശാസ്ത്രങ്ങള്‍, മറ്റു  കലകള്‍ എന്നിങ്ങനെയാണ്.

ഫോക്ലോറിസ്ടിക്സ് ഓരോ പ്രദേശത്തെയും  സംസ്കാരോപസംസ്കാരങ്ങളേയും, സൂക്ഷ്മസംസ്കാരങ്ങളേയും വസ്തുനിഷ്ഠമായും സൈദ്ധാന്തികമായും പഠനവിധേയമാക്കുന്ന പഠനരീതിശാസ്ത്രമാണ്.  അമേരിക്കന്‍  ഫോക് ലോര്‍ രംഗത്ത് വിപ്ലവാത്മക മാറ്റങ്ങള്‍ കുറിച്ച ഡാന്‍ ബെന്‍-ആമോസ് “ചെറു കൂട്ടായ്മയിലെ കലാപരമായ ആശയവിനിമയം” (“folklore is artistic communication in small groups”)2 എന്നാണ് ഫോക് ലോറിനെ വിശേഷിപ്പിച്ചത്‌.  കേരളത്തിലെ അറിയപ്പെടുന്ന ഫോക് ലോറിസ്റ്റ് ആയ രാഘവന്‍ പയ്യനാട് “ഫോക് ലോറിന്‍റെ വര്‍ത്തമാനം” എന്ന തന്‍റെ ലേഖനത്തില്‍ “ആഗോളീകരിക്കപ്പെടുന്ന അവസ്ഥയില്‍ ഇന്നും നിലനില്‍ക്കുന്ന ചെറിയ കൂട്ടായ്മക്കകത്തു സംഭവിക്കുന്ന ആശയവിനിമയ പ്രക്രിയയാണ് ഫോക് ലോര്‍”3 എന്ന് സമര്‍ഥിക്കുന്നു.  കേരളത്തിന്‍റെ തീരങ്ങളില്‍ ചരിത്രത്തിന്‍റെ  വേലിയേറ്റങ്ങളിലൂടെ  അടിഞ്ഞെത്തിയ കൊങ്കണിഭാഷ സംസാരിക്കുന്ന ന്യൂനപക്ഷ സമുദായങ്ങള്‍ തങ്ങളുടെ തനതു സംസ്കൃതി നിലനിര്‍ത്തിയ കൂട്ടായ്മയാണ്.  അര്‍ദ്ധ സഹസ്രാബ്ധമായി  തങ്ങള്‍ കുടിയേറി പാര്‍ക്കുന്ന വിഭിന്ന സംസ്കൃതിയെഴും നാട്ടില്‍, ആഗോളീകരണ വേളയിലും തങ്ങളുടെ കൂട്ടായ്മക്കുളിലെ ആശയവിനിമയ പ്രക്രിയയുടെ തനതുഭാവങ്ങളെ നിലനിര്‍ത്തിപ്പോരുന്നു എന്നത്  ശ്ലാഘനീയമായ വസ്തുതയാണ്.  ഭ്രമണവാസന [Peregrine nature] മനുഷ്യചേതസ്സിന്റെ അവിഭാജ്യഘടകമെങ്കിലും,  ചരിത്രാവസ്ഥകള്‍ കൊണ്ടുണ്ടാകുന്ന പ്രവാസം പലപ്പോഴും ദുഖകരമായ അവസ്ഥയാണ്. അത്തരത്തിലുള്ള പ്രവാസം വേരൂന്നിയ സംസ്കാരങ്ങളുടെ അറ്റുപോകലാണ്, അന്ത:ച്ഛിദ്രമാണ്. അതിനെ അതിജീവിച്ചു തങ്ങളുടെ സംസ്കൃതിയും നാട്ടുവഴക്കങ്ങളും, സര്‍ഗാത്മക, സൌന്ദര്യാത്മക  പ്രത്യേകതകളേയും പരിപാലിക്കാന്‍ സാധിച്ചു എന്നതുമാത്രമല്ല അതിനെ സജീവമായി അനുവര്‍ത്തിക്കുവാനും സാധിക്കുന്നു എന്നതാണ് കേരളത്തിലെ കൊങ്കണി പ്രയോക്താക്കളെ വിഭിന്നരാക്കുന്നത്.  കാലത്തെ അതിജീവിച്ചു ഈ സംസ്കൃതിയുടെ മുഖ്യ അംശങ്ങള്‍   സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്നത് കൊണ്ടു ഇതു Living Folklore ആയി പരിണമിക്കുന്നു. വര്‍ത്തമാനത്തിന്‍റെ  ഊര്‍ജ്ജസ്വലമായ  ശബ്ദമായി പരിലസിക്കുന്നു.  ചരിത്ര വഴികളിലൂടെയുള്ള ഈ ഭാഷാസമൂഹത്തിന്‍റെ സഞ്ചാരവും ഈ സംസ്കൃതിയുടെ പ്രത്യേകമായ ലക്ഷണ വിശേഷങ്ങളേയും ഈ പ്രബന്ധം പഠന വിധേയമാക്കുന്നു.

കൊങ്കണ്‍ പ്രദേശവുമായുള്ള നാളീബന്ധം

കക്ക്യാ തൂ ഗോയ്യാ ഗെല്ലോലോ വേ
അവ്ഗേലെ ധുവ്വേലെ ബമ്മ്ണാ ദിക്കിലെ വേ
ആജി ഫായി എത്തോലോ ഹ്മണ്‍താലൊ വേ
കക്ക്യാ തു ഗോയ്യാ ഗെല്ലോലോ വേ…”

കാക്കേ, നീ ഗോവേൽ  പോയിരുന്നോ,
നമ്മടെ മോൾടെ ചെക്കനെ കണ്ടിരുന്നോ
ഇന്നോ നാളെയോ വരുമെന്ന് പറഞ്ഞിരുന്നോ
കാക്കേ
, നീ ഗോവേൽ പോയിരുന്നോ”

കൊച്ചു കുട്ടികളെ താളത്തിൽ തുള്ളി കളിപ്പിക്കുന്നതിനായി കേരളത്തിലും കർണാടകത്തിലും പ്രചാരത്തിലുള്ള ഒരു കൊങ്കണി നാടോടി ഗാനത്തിൻറെതാണ് ഗൃഹാതുരത്വം തുളുമ്പുന്ന ഈ ശീലുകൾ.  പെണ്‍കുട്ടികൾക്ക് വേണ്ടിയുള്ളതാണ് മേൽപ്പറഞ്ഞ ഈ “കാകദൂത്” എങ്കിൽ, ആണ്‍കുട്ടികൾക്കായി നേരെ തിരിച്ചുമുള്ള പാഠഭേദവും ഉണ്ട്.  ഗോവയിൽ നിന്നുള്ള മണിമാരൻ തങ്ങളുടെ മകൾക്കായ്‌ ഇന്ന് വരും നാളെ വരും എന്ന് കാത്തിരിക്കുകയാണ് അച്ഛനമ്മമാർ.  പ്രവാസത്തിൻറെ നൊമ്പരം മുറ്റി നില്ക്കുന്നത്തിനോടൊപ്പം പണ്ടെങ്ങോ ഉപേക്ഷിച്ചു പോന്ന സ്വന്തംദേശവുമായുള്ള ബന്ധം അറ്റ്പോയിട്ടില്ല എന്ന് സ്ഥാപിക്കാനുള്ള ഉൽക്കടമായ ആഗ്രഹവും, ഈ നാടോടിശ്ശീലിന്റെ  ലളിത പദാവലിയിൽ തെളിയുന്നുണ്ട്.  അതേസമയം, വരികൾക്കിടയിലുള്ള വായനയിൽ തെളിയുന്ന വർണ്ണസങ്കരത്തോടുള്ള വൈമുഖ്യവും ഈ ഈരടികളിൽ മറഞ്ഞിരിക്കുന്നതായും മനസ്സിലാക്കാം. വീണേടം വിഷ്ണുലോകം എന്നു കരുതാനുള്ള മാനസിക ഇലാസ്തികത ആദ്യകാല കൊങ്കണി കുടിയേറ്റക്കാർക്ക് ഒരൽപം കുറവായിരുന്നു എന്ന് വേണം കരുതാൻ. 500ൽ പരം വർഷങ്ങളുടെ അന്യദേശവാസം മായ്ച്ചു കളയാത്ത ഗൃഹാതുരത്വം ഈ ആഗോളീകരണ അൽപ്പമെങ്കിലും ഒളിമങ്ങുന്നുണ്ടോ, വിസ്മൃതിയിൽ ആഴുന്നുണ്ടോ എന്ന ചെറുസംശയം മാതൃഭാഷ പാടേ ഉപേക്ഷിച്ചു മലയാളത്തെ സ്വാംശീകരിക്കുന്ന ചില പ്രദേശങ്ങളിലെ യുവതലമുറയെ നിരീക്ഷിക്കുമ്പോള്‍ താനേ തലപൊക്കുന്നുണ്ട്. എന്നിരുന്നാലും ഈ സംസ്കൃതിയുടെ നിലനില്‍പ്പിനുള്ള  ശ്രമങ്ങള്‍ മറുഭാഗത്ത്‌ നടക്കുന്നത് ആശാവഹമായ കാര്യമാണ്.

Comments

comments