പക്ഷെ അതിനു മുൻപ് തന്നെ കേരളത്തിലെ കൃഷിയിടങ്ങളിൽ പണി ചെയ്യുവാനായി കുടുംബികൾ സംഘമായി കേരളനാട്ടിലെത്തിയിരുന്നു.  കൃഷി ചെയ്യാൻ അസാമാന്യ പാടവമുണ്ടായിരുന്ന അവർ ഇന്ത്യയിലെ തന്നെ കശ്മീർ ഒഴികെയുള്ള വിവിധ ഭാഗങ്ങളിൽ കൃഷിത്തൊഴിൽ ചെയ്യുന്ന ജാതീയസമൂഹമായി പരക്കേ അംഗീകരിക്കപ്പെട്ടിരുന്നു.  കൃഷിയിടങ്ങളിലുള്ള അവരുടെ മേൽകോയ്മ പ്രതിബിംബിക്കുന്ന കുണ്‍ബിഎന്ന പേര് തന്നെ കുണ്‍‘ – ‘ജനതഎന്നും  ബീ‘ – ‘വിത്ത്എന്ന പദങ്ങളിൽ നിന്നും ഉണ്ടായതായി കരുതപ്പെടുന്നു.  ഗോത്രവർഗ്ഗമായിരുന്നതു കൊണ്ട് അവരുടെ പ്രധാനിയെ മൂപ്പൻഎന്നാണ് വിളിച്ചിരുന്നത്‌.  കൊടുങ്ങല്ലൂർ അമ്മയായ ശ്രീ കുറുംബാഭഗവതിയെ ഇവർ പരദേവതയായി ആരാധിച്ചുപോന്നു. ഭഗവതിക്ക് താലപ്പൊലി ഏന്തുന്നത് ഇവരുടെ അവകാശമായി മാറി.

വ്യവസായ വാണിജ്യരംഗങ്ങളിൽ ശക്തമായ സാന്നിദ്ധ്യമാകാനും കൊങ്കണികൾക്കു സാധിച്ചു. പോർച്ചുഗീസ്കാർ കൊച്ചിയെ ഇന്ത്യയിലെ അവരുടെ ആദ്യപട്ടണമായി വളർത്തിക്കൊണ്ട് വന്നപ്പോൾ, കൊച്ചിയുടെ വ്യവസായ വാണിജ്യ സാദ്ധ്യതകളെ നല്ലവണ്ണം വിനിയോഗിക്കുവാൻ അവർക്ക് കഴിഞ്ഞു.  ഉൽപതിഷ്ണുക്കളായ അവരിൽ നിന്ന് പണ്ഡിതരും, കാര്യനിർവാഹകരും, അധികാരികളും, അക്കാദമികരും, വ്യവസായികളും ഉയർന്നു വന്നു.  കേരളത്തിലെ ആദ്യ അച്ചടി ഗ്രന്ഥവും, പതിനേഴാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിച്ചതുമായുള്ള ഹെൻറിക് വാൻ റീഡിന്റെ “ഹോർത്തൂസ് മലബാറിക്കൂസിൽ” ഇട്ടി അച്യുതനോടൊപ്പം കൊങ്കണി വൈദ്യന്മാരായ രംഗഭട്ട്, വിനായക പണ്ഡിറ്റ്‌, അപ്പുഭട്ട് എന്നിവർ ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള വളരെ മഹത്തരമായ അറിവുകൾ സംഭാവനചെയ്യുകയുണ്ടായി. മാത്രമല്ല, ഈ ഗ്രന്ഥത്തിൽ വിലപ്പെട്ട ഔഷധസസ്യങ്ങളുടെയും മൂലികകളുടെയും പേരുകൾ കൊങ്കണിയിൽ (ദേവനാഗരിയിൽ) അച്ചടിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് മലയാളക്കരയിൽ ആദ്യമായി അച്ചടിച്ച പ്രാദേശികഭാഷ എന്ന പ്രശസ്തി മലയാളത്തിൻറെ ഒപ്പം കൊങ്കണിയും പങ്കിട്ടെടുക്കുന്നു.  ഇതു കൂടാതെ കേരളത്തിൻറെ സാംസ്കാരിക സാമൂഹിക വിദ്യാഭ്യാസ രംഗങ്ങളിൽ തനതായ സംഭാവനകൾ നല്കാനും ഒരു ഭാഷാന്യൂനപക്ഷമെന്ന നിലയ്ക്ക് കൊങ്കണികൾക്ക് സാധിച്ചിട്ടുണ്ട്.

എന്നിരുന്നാലും വളരെ വൈവിദ്ധ്യമാർന്നതും തനതുമായ ഒരു  സംസ്കാരമാണ് കൊങ്കണികളുടേത്, അതിനെ പരിരക്ഷിക്കാനും  പരിപോഷിപ്പിക്കാനും ഉള്ള ശ്രമങ്ങൾ ഏറെ നടക്കുന്നുമുണ്ട്. പുരാവൃത്തങ്ങളും, പഴഞ്ചൊല്ലുകളും, നാടോടിക്കഥകളും വായ്മൊഴി വഴക്കങ്ങളും, നാട്ടറിവുകളും, നാടൻ ശീലുകളും പാട്ടുകളും, പ്രധാനമായും വായ്മൊഴിയായി സ്ഥിതിചെയ്യുന്ന ഈ ഭാഷയുടെ പ്രത്യേകതകളാണ്.   തനത് ആചാര-ആഹാര രീതികളും, വസ്ത്രധാരണ രീതികളും, എടുത്തു പറയേണ്ടവയാണ്.  ബ്രാഹ്മണരല്ലാത്തവരുടെ ഇടയിൽ മാത്രമാണ് നാടോടി നൃത്തരൂപങ്ങൾ പ്രചാരത്തിലുണ്ടായിരുന്നത്.  ഈ നൃത്തമാതൃകകൾ ഇപ്പോൾ പതുക്കെ അന്യം നിന്നു പോകുകയാണ്.  ഇങ്ങനെ വ്യത്യസ്ത തലങ്ങളുള്ള, ബഹുരൂപിയായ സംസ്കാര സമ്പന്നത, oral lore, material lore, customary lore – വായ്മൊഴി വിജ്ഞാനീയം, വസ്തുവിജ്ഞാനീയം, വ്യാവഹാരിക വിജ്ഞാനീയം, എന്നീ വ്യത്യസ്ത ഫോക്ക്‌ലോർ പഠന രീതികൾക്ക് വിധേയമാക്കവുന്നതാണ്.

കൊങ്കണി ഭാഷ പല കാരണങ്ങളാലും പ്രധാനമായും ഒരു വായ്മൊഴിയായി തീരുകയായിരുന്നു.  ദേവനാഗരി, റോമൻ, കന്നഡ, മലയാളം, അറബിക് എന്നിങ്ങനെ അഞ്ചു വ്യത്യസ്ത ലിപികളിൽ കൊങ്കണി എഴുതപ്പെടുന്നുണ്ടെങ്കിലും, ഇത് പൂർണ പ്രചാരത്തിലുള്ളതാണെന്നു പറയുക വയ്യ.  ദേവനാഗരിയാണ് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ലിപി.  കേരളത്തിലാണ് മലയാളലിപിയിൽ കൊങ്കണി എഴുതാൻ ശ്രമങ്ങൾ തുടങ്ങിയതെങ്കിലും, ഇത് സാർവത്രികമായി അംഗീകരിക്കപ്പെട്ടിട്ടില്ല.  ഭൂരിപക്ഷം കേരളാ-കൊങ്കണികൾ ഇപ്പോഴും തങ്ങളുടെ മാതൃഭാഷ, സംസാരിക്കാൻ മാത്രമാണ് ഉപയോഗിക്കുന്നത്.  അവർ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുകയും, സ്വജാതീയരോട് വിനിമയം നടത്താനുള്ള ഒരു ഉപാധി മാത്രമായി കൊങ്കണിയെ കാണുകയും ചെയ്യുന്നു എന്നത് ഒരു വസ്തുതയാണ്.  തിരുമല ദേവസ്വം നടത്തുന്ന സ്കൂളുകളിൽ പ്രൈമറി വിഭാഗത്തിൽ കൊങ്കണി പാഠ്യവിഷയമായി പാഠ്യപദ്ധതിയിൽ  സർക്കാർ അംഗീകരിച്ചിട്ടുണ്ടെങ്കിലും, ഇത് പഠിച്ചിറങ്ങുന്നവർ വളരെ വിരളമാണ്.  അതിനാൽ തന്നെ വായ്മൊഴിപ്രധാനമാണ് കൊങ്കണി എന്ന് പറയാതെ വയ്യ.  ഈ വായ്മൊഴിയിലാണ് കൊങ്കണി സംസ്കാരത്തിൻറെ അക്ഷയഖനി കുടികൊള്ളുന്നത്. ഈ വാങ്മയ സംസ്കാരം നാടോടിപ്പാട്ടിൻ ശീലുകളായും, മുത്തശ്ശികഥകളായും, പഴമോഴികളായും തൂവിത്തുളുമ്പുന്നൂ.   അത് കൊണ്ട്തന്നെ ഫോക്ക് ലൊറിസ്റ്റിക്സിൻറെ ഒരു വൻപ്രപഞ്ചമാണ്, വൻസാദ്ധ്യതകളാണ് തുറന്നു വരുന്നത്.   ഓരോ നാടൻ പാട്ടും, നാടോടിക്കഥയും വായ്മൊഴി പാരമ്പര്യത്തിന്റെ ടെക്സ്റ്റ്‌ ആയി മാറുന്നു.  കലയുടെ നരവംശശാസ്ത്രം (Anthropology of Art) മനസ്സിലാക്കുന്നതിനോപ്പം ഗോത്രവർഗ്ഗ കാവ്യാത്മകത (ethnopoetics) യുടെ നിർമ്മിതിയും യും നമ്മൾ തിരിച്ചറിയുന്നു.  ചലനാത്മകമായ സാംസ്കാരിക പ്രക്രിയ ചുരുൾ നിവരുന്നത്‌ നമ്മൾ ദർശിക്കുന്നു.

Comments

comments