ഭരണഘടനയിലെ എട്ടാം പട്ടികപ്രകാരം പരാമർശിച്ചിട്ടുള്ള 22 ഷെഡ്യൂൾഡ് ഭാഷകളിൽ ഒന്നാണ് കൊങ്കണി.  ഇന്ത്യൻ കറൻസി നോട്ടുകളിൽ മലയാളത്തിനു തൊട്ടുമുൻപായി അതിൻറെ സാന്നിദ്ധ്യമുണ്ട്.  ഭാരതത്തിൽ കൊങ്കണിഭാഷ സംസാരിക്കുന്നവർ രാജ്യത്താകമാനം പരന്നു കിടക്കുന്നതായാണ് കാണപ്പെടുന്നത്.  ഇതിൽ ആര്യ-ദ്രാവിഡ വംശജർ ഉണ്ട്.  പഴയ ചാതുർവർണ്യത്തിന്റെയും ജാതിവ്യവസ്ഥയുടെയും  ബാക്കിപത്രമായി ഗൌഡസാരസ്വതബ്രാഹ്മണരും, ‘ഷേണാപഞ്ച്എന്ന സാരസ്വതരും,  വൈശ്യ-വാണിയരും, ‘കുണ്‍ബിഎന്ന കുടുംബികളും എന്നിങ്ങനെയുള്ള സാംസ്കാരിക പരിച്ഛേദമുണ്ട്.  ഇവർ രാജ്യമൊട്ടാകെ കാണപ്പെടുന്നുവെങ്കിലും, കൊങ്കണ്‍ തീരപ്രദേശങ്ങളിലാണ് കൂടുതലായും കാണപ്പെടുന്നത്. ഇതിൽ ഗോവ ഇവരുടെ നാടായി ഭരണഘടനാപരമായും അ൦ഗീകരിക്കപ്പെട്ടിരിക്കുന്നു.  എന്നിരുന്നാലും, ഇവർ കർണാടകവും, കേരളവും, തരക്കേടില്ലാത്ത തോതിൽ മഹാരാഷ്ട്രയും തങ്ങളുടെ സ്ഥിരവാസസ്ഥലമായും, കുടിയേറ്റസംസ്ഥാനങ്ങളായും എടുത്തിരിക്കുന്നതായി കാണാം.  ഈ കുടിയേറ്റത്തിന്റെ ചരിത്രകാരണങ്ങൾ പരിശോധിക്കാതെ കേരളത്തിലെ കൊങ്കണിപ്രയോക്താക്കളെ കുറിച്ചു സംസാരിക്കാൻ സാദ്ധ്യമല്ല.
കൊങ്കണദേശത്ത് നിന്നും വരുന്നവരെയാണ് കൊങ്കണികൾ എന്ന് പറയുന്നത്. പദോല്പത്തിയുടെ പുരാവൃത്തങ്ങൾ പലതാണ്. 
കുക്കണഗോത്രത്തിൽ പെട്ടവരെയാണ് കൊങ്കണി എന്നു വിളിക്കുന്നതെന്നും, അതല്ല പരശുരാമൻ മഴുവെറിഞ്ഞു നേടിയ ഭൂമിയുടെ ഒരു കോണിന്റെ (അറ്റത്തിന്റെ) തുണ്ട് അഥവാ കണമാണ് കൊങ്കണി ആയതെന്നും പല ഐതിഹ്യങ്ങളും നിലവിലുണ്ട്. നേരത്തെ സൂചിപ്പിച്ചത് പോലെ, ‘കൊങ്കണികൾ ഒരു ഏകജാതീയ (homogenous) വിഭാഗമല്ല.  കൊങ്കണിഭാഷക്ക് ദ്രാവിഡത്തിന്റെതായ ഒരു കീഴ്ത്തട്ട് അഥവാ കാതൽ (sub stratum) ഉണ്ട് എന്നത് ഒരു വസ്തുതയാണ്. എന്നിരുന്നാലും കൊങ്കണി ഭാഷ ഇൻഡോആര്യൻ  അഥവാ ഇൻഡോയൂറോപ്യൻ ഭാഷാസമൂഹത്തിൻറെ ഒരു കണ്ണിയായാണ് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്.  ആര്യസംസ്കാരം വേരോടിയ കാലത്ത് സംസാരിച്ചിരുന്ന അനേകം പ്രാകൃതഭാഷകളിൽ നിന്നുമാണ് കൊങ്കണിയുടെ ജന്മം.  നഷ്ടപ്പെട്ടുപോയ, പുരാതന ഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെടുന്ന, ‘പൈശാചിഭാഷയുമായി ഇതിനുള്ള സാമ്യം, കൊങ്കണി അപഭ്രംശത്തിന്റെ വ്യാകരണവും പദാവലിയും പരിശോധിച്ച്  ഭാഷാപണ്ഡിതർ ചൂണ്ടിക്കാട്ടുന്നു.  ഇതുകൂടാതെ മഹാരാഷ്ട്രിയും ശൌരസേനിയുമായുള്ള സാമ്യവും എടുത്തു പറയുന്നുണ്ട്.  എന്നാൽ ഇത് മറാത്തിഭാഷയുടെ ഭാഷാഭേദമാണെന്ന് (Dialect) ഇടക്കാലത്തുണ്ടായ തർക്കങ്ങൾ ഇപ്പോൾ ഏതാണ്ട് ശമിച്ചമട്ടാണ്.  രണ്ടും ഇൻഡോ യൂറോപ്യൻ പ്രാകൃതഭാഷയിൽ നിന്നുരുത്തിരിഞ്ഞു വന്നതാണെന്നും എന്നാൽ ഇവയ്ക്കു  ദ്രാവിഡമായ ഒരു അടിത്തട്ടുണ്ടെന്നതും ഏകദേശം അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്.  ഗുജറാത്തി ഭാഷയുമായി കൊങ്കണിക്ക് സാമ്യമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.  പദങ്ങളിലെ സമാനതകളും, ‘കാരം ഉപയോഗിക്കാനുള്ള പ്രവണതയും ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.  മറ്റൊരു ഇൻഡോ യൂറോപ്യൻ വംശജമായ ബംഗാളിഭാഷയുമായുള്ള കൊങ്കണിയുടെ സാദൃശ്യം – രണ്ടും “കാരബഹുലം” ആണെന്നുള്ളതും*,  സാംസ്കാരികമായുള്ള മറ്റു ചില സമാനതകളും – ഭാഷാപണ്ഡിതന്മാർ ചൂണ്ടിക്കാണിക്കുന്നത് ഇവ സജാതീയ (cognates) ഭാഷകളാണ് എന്നടിവരയിടാനാണ്. ഏതോ ഒരു കാലഘട്ടത്തിൽ ബംഗാളി, ഒറിയ എന്നീ ഭാഷകൾ ഉത്ഭവിച്ച മാഗധി പ്രാകൃതവുമായി കൊങ്കണി ഭാഷയ്ക്ക്‌ ബന്ധമുണ്ടായിരുന്നു എന്നാണു അനുമാനം. വ്യത്യസ്ത കാലഘട്ടങ്ങളിൽ വിവിധ തരംഗങ്ങളായി, കൊങ്കണി സംസാരിക്കുന്ന ഇൻഡോ ആര്യൻ  വംശജർ ഇന്ത്യയുടെ വടക്കുകിഴക്ക് നിന്നും, വടക്ക് പടിഞ്ഞാറ് നിന്നും, കൊങ്കണ്‍ തീരങ്ങളിൽ, പ്രത്യേകിച്ചു ഗോവയിൽ വന്നു താമസമുറപ്പിക്കുന്നതായി കാണുന്നുണ്ട്. ഇവിടെ നിന്നുമാണ് കൊങ്കണി ഭാഷ കേരളക്കരയിൽ ചേക്കേറിയത്.

വ്യത്യസ്ത രീതികളിലാണ് കേരളത്തിലേക്കുള്ള കൊങ്കണികളുടെ വരവ്.  വ്യവസായ-വാണിജ്യാവശ്യങ്ങൾക്കായിട്ടു വന്നവർ, കൃഷിയിടങ്ങളിൽ പണി ചെയ്യാൻ സംഘമായി എത്തിയവർ,  മതപീഡനം ഭയന്ന് രാജ്യം വിട്ടവർ.  അതിലവസാനത്തെ വിഭാഗമാണ്‌ വൻ കുടിയേറ്റ സംഘങ്ങളായി മലയാളക്കരയിലേക്കെത്തിയത്.  മദ്ധ്യയുഗങ്ങളിലെ രണ്ടു ഘട്ടമായിട്ടുള്ള പലായനങ്ങളാണ് ബ്രാഹ്മണരായ കൊങ്കണികളെയും കുടുംബികളെയും കൂട്ടമായി ഗോവയിൽ നിന്നും കേരളത്തിൽ എത്തിച്ചത്.  1350 മുതൽ ബാഹ്മനി സുൽത്താനത്തും പിന്നീട് ആദിൽ ഷായുടെ ബിജാപൂർ സുൽത്താനത്തും കൈക്കൊണ്ട നടപടികളില്‍ ഉള്ള അതൃപ്തി കുടിയേറ്റത്തിന് കാരണമായിട്ടുണ്ടെന്നു സൂചനകള്‍ ഉണ്ടെങ്കിലും പിന്നീടു 1510ൽ ഗോവ പോർച്ചുഗീസിൻറെ വരുതിയിൽ വന്നപ്പോഴാണ്, മതപീഡനമുറകൾക്ക് വ്യാവസ്ഥാപിക മാനം കൈവരികയും അത് സർക്കാരിന്റെ അനുമതിയോടു (state sanctioned) കൂടിജീവിതം അങ്ങേയറ്റം ദുസ്സഹമാക്കി മാറ്റുകയും ചെയ്തത്. അൽഫോൻസോ ഡി അൽബുക്കർക്കിന്റെ കാലഘട്ടത്തിൽ പോര്‍ത്ത്ഗീസുകാര്‍ തുടങ്ങിയ മതദ്രോഹവിചാരണക്കോടതികൾ (Inquisition), സ്വന്തംപ്രകാരം ജീവിക്കാൻ കൊങ്കണികളെ അനുവദിച്ചില്ല എന്നത് മാത്രമല്ല തീവ്രവും വ്യാപകവുമായ മതപരിവർത്തനം (proselytization) നടത്തുകയും, അതനുസരിക്കാത്തവരെ മരണം ഉൾപ്പെടെയുള്ള പല തരത്തിലുള്ള ശിക്ഷാ നടപടികൾക്കും പീഡനങ്ങൾക്കും വിധേയമാക്കുകയും ചെയ്തു.  പലായനത്തിന്റെ ഈ രണ്ടാം ഘട്ടത്തിലാണ് കേരളതീരങ്ങളിലേക്ക് കൊങ്കണികളുടെ ഒരു വൻ പുറപ്പാട് – ഒരു mass exodus – നടന്നത്.  കരമാർഗ്ഗo സഞ്ചരിച്ചവർ മറാത്താസാമ്രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലും, ഉത്തര കർണാടക, ദക്ഷിണകർണാടക, മംഗലാപുരം, ഉടുപ്പി എന്നിങ്ങനെ കർണാടകത്തിന്റെ വ്യത്യസ്തഭാഗങ്ങളിലും,  കേരളത്തിൻറെ വടക്കൻ പ്രദേശങ്ങളിലും വന്നുപാർക്കുകയും, കടൽമാർഗം പത്തേമാരികളിൽ രക്ഷപ്പെട്ടവർ കേരളത്തിൻറെ തീരപ്രദേശങ്ങളിൽ കുടിയേറി താമസം  തുടങ്ങുകയും ചെയ്തു.  ആദ്യത്തെ സംഘം എത്തിച്ചേർന്നത്‌ ചെറായി കടപ്പുറത്തായിരുന്നു.   അവിടെനിന്ന്, വൈപ്പീൻ, കൊച്ചി, വടക്കൻ പറവൂർ കൊടുങ്ങല്ലൂർ, എന്നീ സമീപപ്രദേശങ്ങളിലും, വടക്കോട്ട്‌ മാള, തൃശ്ശൂർ, കോഴിക്കോട്, തലശ്ശേരി, കണ്ണൂർ എന്നീ സ്ഥലങ്ങളിലും, തെക്കോട്ട്‌ തുറവൂർ, ചേർത്തല, ആലപ്പുഴ, പുറക്കാട്, കായംകുളം, കൊല്ലം, തിരുവനന്തപുരം എന്നീ പ്രദേശങ്ങളിലും, ചങ്ങനാശ്ശേരി, കോട്ടയം എന്നീ ഉൾനാടുകളിലേക്കും ചേക്കേറി.  ഇവരിൽ ഗൌഡസാരസ്വതരും, സാരസ്വതരും, ദൈവജ്ഞരും, വൈശ്യവാണിയന്മാരും ഉണ്ടായിരുന്നു.  കൊച്ചിരാജാവ് മട്ടാഞ്ചേരിയിൽ പതിച്ചുനൽകിയ സ്ഥലത്ത് ആദ്യത്തെ ക്ഷേത്രം ഉയരുകയും, അതിൻറെ പാർശ്വപ്രദേശങ്ങളിൽ ഇവർ സമൂഹമായി താമസിക്കുകയും ചെയ്തു.  മറ്റു സ്ഥലങ്ങളിലും വൈഷ്ണവരായ  ഗൌഡസാരസ്വതർ ക്ഷേത്രങ്ങൾ നിർമ്മിക്കുകയും, അതിനു ചുറ്റും ബ്രാഹ്മണത്തെരുവുകളും അഗ്രഹാരങ്ങളും പണിയുകയും ചെയ്തു.  ഇവരെ വീട്ടുജോലികളിൽ സഹായിക്കാനായിരുന്നു കുടുംബികളെ നിയോഗിച്ചത്.

Comments

comments