ഭക്ഷണവും ഭാഷയും
അക്കാ മക്ക താക് നക്ക
കേലെ ഫ്ടി വാടി  മക്ക
അക്ക ഗെല്ലി തക്കാക്
സൂണ്യാൻ ധർലൊ നങ്കാക്
ധ് രി തുഗേലെ താക്
സോടി മേഗേലെ നാങ്ക്”  – എന്ന കുട്ടിക്കവിത
, പറഞ്ഞാൽ കേൾക്കാത്ത ചേച്ചിയെ കുറിച്ചാണ്.  കൊങ്കണികളുടെ  ഇഷ്ടവിഭവങ്ങളായ തൈരിനെകുറിച്ചും കായവറുത്തതിനെ കുറിച്ചും ഇതിൽ പരാമർശമുണ്ട്.  അനുജൻ/ത്തി തൈര് വേണ്ടാ, കായ  നുറുക്കു മതി എന്ന് പറഞ്ഞിട്ടും തൈര് മേടിക്കാൻ പോയ സഹോദരിയുടെ മൂക്കിൽ നായ പിടികൂടിയപ്പോൾ തൈര് തിരിച്ചു കൊടുത്തിട്ട്, മൂക്കും കൊണ്ട് രക്ഷപ്പെട്ട  സംഭവം കൊങ്കണികളുടെ ആഹാരതാൽപര്യങ്ങൾ എടുത്തു കാട്ടാൻ പര്യാപ്തമാണ്.

വളരെ തനതായ ഭക്ഷണരീതിയാണ് കൊങ്കണികളുടെത്.  ഇതിൽ ഗൌഡസാരസ്വതർ പരമ്പരാഗതമായി സസ്യഭുക്കുകളാണ്.  ഇന്നത്തെ തലമുറ ഇതിൽ നിന്നും വ്യതിചലിക്കുന്നുണ്ടായിരിക്കാമെങ്കിലും, വീടുകളിലും, സദ്യകളിലും, സമാരാധനകളിലും, ഈ പരമ്പരാഗത രീതി തന്നെയാണ് പാലിച്ചു പോരുന്നത്.  കർണാടകത്തിലെ കൊങ്കണികൾ അതേസമയം വിശേഷാവസരങ്ങളിൽ മത്സ്യഭുക്കുകളാണ്.   ചോറും വളരെ നേർത്ത “തോയ്” എന്ന പരിപ്പുചാറും (സംസ്കൃതത്തിൽ തോയംഎന്നാൽ വെള്ളം‘), ഏതൂണിന്റെയും അവിഭാജ്യ ഘടകമാണ്.  ഇതിന്റെ ഒപ്പം ഘശ്ശിഎന്ന തേങ്ങ വറുത്തരച്ച കറിയും, ‘വൽവ്‌ൽഎന്ന ഒരു തരം ഓലനും, ചേർന്ന സദ്യയിൽ എല്ലാ വിഭവങ്ങളും വ്യത്യസ്തവും തനതുമാണ്.

പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ഏതിലയും, താളും, തകരയും കൊങ്കണികൾക്ക് ഭക്ഷ്യവസ്തുവാണ്.  ഓരോഋതു അനുസരിച്ചും ലഭിക്കുന്ന ഇല, പൂവ്, കായ് വർഗ്ഗങ്ങൾ,  ആ കാലഘട്ടത്തെ സുഭിക്ഷമാക്കുന്നു.  ഇതിൽ ചേമ്പിലതാള് വച്ചുണ്ടാക്കുന്ന, അരിയും തേങ്ങയും ചേർന്ന “പത്രവട” കൊങ്കണികളുടെ വിശിഷ്ട ഭോജ്യമായിട്ടാണ് കരുതപ്പെടുന്നത്.  ഈ ഇലകളും, പച്ചക്കറികളും “വോടി” എന്നറിയപ്പെടുന്ന വിവിധതരം വറ്റലുകളിലും കൊണ്ടാട്ടങ്ങളിലും ചേർത്ത് ഉണക്കി വെച്ച് പഞ്ഞമാസങ്ങളിൽ ഉപയോഗിക്കുന്ന ശീലം കൊങ്കണികൾക്കുണ്ട്.  മഴക്കാലത്ത്, എരിവുള്ള അവലോസ്പൊടി പോലുള്ള “ധാടു”, മാങ്ങാഅണ്ടിയുടെ പരിപ്പ് അരച്ച് ചേർത്ത, നാണയത്തിന്റെ വലിപ്പമുള്ള ശിംപിഎന്ന വറുത്ത പലഹാരം എന്നിവ ഏറ്റവും പ്രിയംകരങ്ങളാണ്.  നാടോടി കഥകളിലും പാട്ടുകളിലും ഈ വിധത്തിലുള്ള പലഹാരങ്ങളെ കുറിച്ചുള്ള പരാമർശങ്ങളുണ്ട്.  ഒരു ബ്രാഹ്മണന്റെ കഥയിൽ അയാളുടെ ഭാര്യ വയ്ക്കുന്ന താള് കറിയെല്ലാം പൊന്നായി മാറുന്നു എന്ന് പറയുന്നുണ്ട്.  അതേ സമയം എന്ത്, എങ്ങനെ  കഴിക്കാൻ പാടില്ല എന്നും നല്ല തിരിച്ചറിവ് ഉണ്ടായിരുന്നത് കൊണ്ടാണ്, “ചെല്ലി ഗോ” എന്നാ പാട്ടിൽ, പപ്പരക്ക കൊണ്ടുള്ള “അംബട്ട്” എന്ന കറി ആർത്തിപിടിച്ചു കഴിച്ചത് കൊണ്ട് പെണ്ണിന് വയറിളക്കം സംഭവിച്ചു വൈദ്യരെ തപ്പി ഓടുന്നതായി പറയുന്നത്.  ഔഷധഗുണമുള്ളതും, ഓരോ കാലാവസ്ഥക്കനുയോജ്യമായ ആഹാര പദാർഥങ്ങൾ എന്തൊക്കെയാണ് എന്നത് പൂർവസൂരികൾക്കറിയാമായിരുന്നു.

ഭാഷയുടെ മൂർച്ച നിത്യേന ഉപയോഗിക്കുന്ന വായ്‌മൊഴിയിൽ തന്നെയാണ് തെളിയുന്നത്.  വളരെയധികം നിറചാർത്തുള്ള ഭാഷയായത് കൊണ്ട്, കൊള്ളാനും കൊടുക്കാനുമുള്ള ആലങ്കാരികത കൊങ്കണിക്കുണ്ട്.  അനുഭവങ്ങളിൽ നിന്നും, പുരാണ ഗ്രന്ഥങ്ങളിൽ നിന്നും, പുതിയ സാഹചര്യങ്ങളിൽ നിന്നും, ഉരുത്തിരിയുന്ന ഭാഷ, പഴമോഴികളാലും, പദപ്രയോഗങ്ങളാലും സമ്പുഷ്ടമാണ്.  സൂക്ഷ്മഭേദങ്ങൾ വാക്കുകൾക്കു തീക്ഷ്ണത പകരുന്നു.

ഖേല്ലേല്യാ ആശ ച്ടി, നല്ലേല്യാ ചിക്കോലു ചോടു”  – “കഴിക്കുന്നവർക്ക്  ആശ കൂടുതൽ, കുളിക്കുന്നവർക്ക് അഴുക്കു കൂടുതൽ”;
ഖത്ത്ല്യാന്  പോളോവ്കാ, നാ ജല്യാരി, ഘെത്ത് ല്യാന് പോളോവ്കാ” – “ഒന്നുകിൽ കഴിക്കുന്നവർ ശ്രദ്ധിക്കണം അല്ലെങ്കിൽ വിളമ്പുന്നവർ ശ്രദ്ധിക്കണം”;
വട്ടേരി വ്ത്ത് ലെ വാഗാ, മക്ക ഏവ്നു ഖാഗാ”  – “വഴിയെ പോകുന്ന കടുവേ, എന്നെ വന്നു തിന്നോളൂ” (വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്തു തോളത്ത് വയ്ക്കുക);
ചാരാണേ കുങ്കടാക് ബാറാണേ മസ്സോലു”  _ “നാലണ വിലയുള്ള കോഴിക്ക് പന്ത്രണ്ടണയ്ക്ക് മസാല” (ചെറിയ കാര്യങ്ങൾക്ക് വലിയ ചെലവ്);
ജങ്ഗൊ ദക്കോവ്നു ഫല്ലെ കർത്താ” – “തുട കാണിച്ചു നേരം വെളുപ്പിക്കുന്നു” (പ്രയോജന രാഹിത്യം);
കുസ്സ് ലെ കുക്കാ മോല് സ് രീ നാ” – “ചീഞ്ഞ ഉരുളക്കിഴങ്ങിന്റെ വില പോലും ഇല്ല”;
സൂണ്യാന് ചബിൽ ഹ്മോണു സൂണ്യാക് ഘാസ് മാറ്പ് അസ്സ് വേ?”- “നായ കടിച്ചു എന്നു വച്ച് നായയെ കടിക്കാറുണ്ടോ?”

ഭാഷയുടെ സമൃദ്ധി സംസ്കാരത്തിൻറെ സമൃദ്ധിയാണ്‌.  അനുഭവങ്ങളുടെ യുഗങ്ങൾ താണ്ടിയ കൊങ്കണിഭാഷ, വിവിധ സംസ്കാരങ്ങളുമായി മുഖാമുഖം നിൽക്കുകയും സംവദിക്കുകയും സ്വാംശീകരിക്കുകയും ചെയ്തു, പല ദിക്കുകളിൽ, പല തരത്തിൽ, പല രീതികളിൽ, പല ദിശകളിൽ പല തലങ്ങളിൽ അത് പടർന്നു വികസിച്ചു.  കേരളത്തിലെ പ്രവാസത്തിൽ മലയാളവുമായി ഇണങ്ങി, ഒട്ടനേകം മലയാളം പദങ്ങളും, പഴമൊഴികളും, സംസ്കാര ബിംബങ്ങളും കൊങ്കണി സ്വന്തമാക്കിയിട്ടുണ്ട്. “സുവ്വേന് കട്ച്ചേ ഖോരേനു കാട്കാ ജത്ത് ലെ” എന്ന ചൊല്ല്  “സൂചി കൊണ്ടെടുക്കുന്നത് തൂമ്പ കൊണ്ടെടുക്കേണ്ടി വരും” എന്നതിന്റെ പദാനുപദവിവർത്തനമാണ്.  അത് പോലെ പലതും.  പക്ഷെ എടുക്കുന്നത് തങ്ങളുടെതാക്കി, തങ്ങളുടെ ഭാഷക്കിണങ്ങും വിധം മാറ്റാൻ മറക്കാറില്ല.  ഒരു വലിയ പ്രവാസ സംസ്കാരത്തിൻറെ തനിമ ചോർന്നുപോകാതെ അത് ഇളമുറയ്ക്ക് പകർന്നു കൊടുത്തു അതു നിലനിർത്താനുമുള്ള ശ്രമങ്ങൾ അനുസ്യൂതം തുടരുകയും ചെയ്യുന്നു.
__________________________
1   UNESCO Constitution, Recommendation on the Safeguarding of Traditional Culture and Folklore, 15 November, 1989. “Folklore (or traditional and popular culture) is the totality of tradition-based creations of a cultural community, expressed by a group or individuals and recognized as reflecting the expectations of a community in so far as they reflect its cultural and social identity; its standards and values are transmitted orally, by imitation or by other means. Its forms are, among others, language, literature, music, dance, games, mythology, rituals, customs, handicrafts, architecture and other arts.”

2 Ben-Amos, Dan. “Toward a Definition of Folklore in Context”,  AméricoParedes and Richard Bauman, eds. Toward New Perspectives in Folklore. Austin: University of Texas Press for the American Folklore Society, 1972.

3 പയ്യനാട്, രാഘവന്‍.ഫോക് ലോറിന്‍റെ വര്‍ത്തമാനം‘. എഡിറ്റര്‍. കെ ചന്ദ്രമോഹന്‍. ഫോക് ലോറിന്‍റെ വര്‍ത്തമാനം. പൊലിക ഫോക് ലോര്‍ ട്രസ്റ്റ്, 2010.

* ‘കാര ബഹുലം – സംസ്കൃതത്തിലും മറ്റു ഭാഷകളിലും ഉള്ള പദങ്ങളിൽ എന്ന ശബ്ദം ഉപയോഗിക്കുന്ന ഇടങ്ങളിൽ ഉച്ചരിക്കാനുള്ള പ്രവണത.  ഉദാഹരണമായി, കൊങ്കണികൾ കേരളത്തിലെ സ്ഥലനാമങ്ങൾ സ്വാംശീകരിച്ചപ്പോൾ, ‘വരാപ്പുഴ‘, ‘വടകര‘, ‘വൈപ്പീൻ‘, ‘വൈക്കം‘, ‘വെട്ടക്കൽമുതലായ സ്ഥലനാമങ്ങൾ – ബാറാംപ്ളേ‘,  ബടഗരെ‘, ‘ബൈപ്പെ‘, ‘ബൈക്ക്ത്ത്, ‘ബെട്ടക്കൽഎന്നിങ്ങനെ തത്ഭവങ്ങളായി  മാറി.  അതു പോലെ – വണ്ടി‘ ‘ഭാണ്ടിആയും, ‘വടി‘ ‘ബഡ്ടിആയും, പണിശ്ശീല  ഭണ്‍സീരെആയും, വണ്ട്‌ ഭണ്ടൂൾആയും രൂപാന്തരം പ്രാപിക്കുന്നത് കാണാം. ഈ പ്രവണത ബംഗാളിക്കുമുണ്ട്:  രവീന്ദ്ര‘ – ‘രൊബീന്ദ്രൊആകുന്നതും ദേവ്‘ – ‘ദേബ്ആകുന്നതും അങ്ങനെയാണ്.

 

Comments

comments