നാടോടിപ്പാട്ടുകളിലെ വിദ്ധ്വംസകതകള്‍
കൊങ്കണി നാടോടിപാട്ടുകൾ കേട്ടാണ് ഏതു കൊങ്കണിക്കുഞ്ഞുംവളരുന്നത്‌.  “ഉണ്ണിക്കൈ വളര് വളര്…ഉണ്ണിക്കാൽ വളര് വളര്” എന്ന മട്ടിലുള്ള ഗാനങ്ങളും, താരാട്ട് പാട്ടുകളും – പലതും രാമൻറെ ബാല്യവും കൃഷ്ണലീലകളും വർണ്ണിക്കുന്നവ –  ലേഖനത്തിൻറെ ആദ്യം ഉദ്ധരിച്ച മട്ടിലുള്ള പ്രവാസഗാനങ്ങളുംബാലഗീതികളുടെ സാകല്യമാണ്.  ബാല രാമനെയും ബാലകൃഷ്ണനെയും കുഞ്ഞുമായി തുലനം ചെയ്യുവാനുള്ള പ്രവണത ഈ പാട്ടുകളിൽ ഉണ്ട്.
ബാളാ ജോ… ജോ… രേ…
കുലഭൂഷണാ … ദശരഥനന്ദന …
നിദ്രാ ക്-രീ ബാളാ”
എന്ന താരാട്ട്
, പ്രശസ്ത സംവിധായകൻ ശ്യാം ബെനേഗൽ തൻറെ സീരിയൽ ആയ “യാത്ര”യുടെ ആദ്യ എപിസോഡിൽ വളരെ വിദഗ്ദ്ധമായും ഭംഗിയായും പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിട്ടുണ്ട്.  ശ്രീരാമനെ ഉറക്കുന്ന ഈ പാട്ട് ഇരയിമ്മൻ തമ്പിയുടെ “ഓമന തിങ്കൾക്കിടാവോ…” എന്ന ഗാനം പോലെത്തന്നെ പ്രശസ്തമാണ്. ഒരു pan Indian ഭാവം ആ ഗാനത്തിന് ലഭിക്കുന്നത്, ഇത് മറാത്തിയിലും, കന്നടത്തിലും, ചില വ്യത്യാസങ്ങളോടെ സ്ഥിതി ചെയ്യുന്നത് കൊണ്ടാണ്. വൃന്ദാവനത്തിലെ വിവിധ കാഴ്ച്ചകളെ അധിഷ്‌ഠിതമാക്കിയ, ശ്രീകൃഷ്ണ ലീലാവിലാസങ്ങളും, അംഗപ്രത്യംഗവർണനയും ചേർന്ന “ചൊയ്യായ് തീ യശോദി ഗായ്ക്ക് ധാര് കട്താ”, പയ്യിനെ കറക്കുന്ന യശോദയെയും, ഒഴിഞ്ഞ കോപ്പയുമായി കരയുന്ന കുട്ടി കൃഷ്ണനെയും, മാനുഷിക പരിവേഷത്തിൽ, ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു.  ചില പാട്ടുകൾ തത്വശാസ്ത്രത്തെ മൃദുവായി തൊടുന്നു.  കുട്ടികളെ പേടിപ്പിക്കാൻ പതുങ്ങി വരുന്ന കള്ളനെ കുറിച്ചുള്ള പാട്ടിൽ കള്ളൻ “സംസാരാചൊ ഘോങ്ഗോ” – ലോകമാകുന്ന കള്ളനാണ്.  നാടോടിഗാനങ്ങൾ കുട്ടികൾക്കുള്ളത് മാത്രമല്ല, മുതിർന്നവർക്കുതകുന്നതും ഉണ്ട്.  ഈ ഗാനങ്ങൾ പലപ്പോഴും അവർ ദ്യോതിപ്പിക്കുന്ന  ബാഹ്യാർത്ഥങ്ങളും കടന്നു സാംസ്കാരിക വിമർശങ്ങളോ, ആക്ഷേപഹാസ്യങ്ങളോ, സാംസ്കാരിക അവസ്ഥാസൂചികകളോ ഒക്കെ ആയി മാറുന്നത് കാണാം.   പലപ്പോഴും ഗാനങ്ങളുടെ അർത്ഥങ്ങളും ധ്വനികളും അവയുടെ സാംസ്കാരികപശ്ചാത്തലങ്ങളോ പൂർണമായും ഗ്രഹിക്കാതെക്കാതെയായിരിക്കാം ഈ ഗാനങ്ങൾ ഇളമുറക്ക്‌ പകർന്നു കൊടുക്കുന്നത്.  കറുത്ത മരണത്തെ (Black Death) കുറിച്ചോ പ്ലേഗിനെ കുറിച്ചോ ഒന്നും അറിയാതെ, നമ്മൾ നമ്മുടെ കുരുന്നുകളെ ആ പശ്ചാത്തലം വർണ്ണിക്കുന്ന “റിങ്ങ് എ റിംഗ് ഓഫ് റോസസ്” (Ring a ring of roses) എന്ന നഴ്സറി ഗാനം പാടിപ്പിക്കുന്നത് പോലാണത്.   മിഖായേൽ ബാക്തിൻ (Mikhail Bakhtin) വിശദീകരിക്കുന്ന “കാർണിവലെസ്കിൻറെ” (Carnivalesque) വിധ്വംസാത്മകമായ സൂക്ഷ്മതലങ്ങളെ  സ്പർശിക്കുന്ന  ഈ വരികൾ പഴയ തലമുറയിൽ നിലനിന്നിരുന്ന ചേടിസമ്പ്രദായത്തെയും, ലൈംഗിക തൃഷ്ണയെയും, വൃദ്ധഭർത്താക്കന്മാരെയും ഒക്കെ പരാമർശവിധേയമാക്കുന്നുണ്ട്.

ഇത്യാ കെല്ലേലെ, ജംബക്കാ,
സുഖാ കെല്ലേലെ …
ജംബക്ക ബവ്ടി ചിന്നി ഗോ ചേടി
ജംബക്കാ കന്നാ പിത്ളീ വേടി”
എന്ന നാടോടി ഗാനത്തിൽ ജംബക്ക എന്ന കൊച്ചു ചേടി അഥവാ ഗണികയോട്
, “നീ എന്തിനിതു ചെയ്തു” എന്ന ചോദ്യത്തിനു, “സുഖത്തിനായി ചെയ്തു” എന്ന മറുപടിയാണ് കിട്ടുന്നത്.  അവൾ ചെറുപ്പമാണ്, ഈ കുലത്തൊഴിലിൽ പ്രാരംഭകയാണ്.  “ഉന്മാദിനി” എന്നർത്ഥം വരുന്ന “ബവ്ടി” എന്നും “പിഞ്ച്” എന്നർത്ഥം വരുന്ന “ചിന്നി”  എന്നുമുള്ള വിശേഷണങ്ങളാണ് അവളെ പരാമർശിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. അവൾ ധരിച്ചിരിക്കുന്നത് പിച്ചളക്കമ്മലാണ്.  സ്വർണം ധരിക്കാനുള്ള “ത്രാണി”യവൾക്കായിട്ടില്ല എന്ന് വ്യംഗ്യം.  അവൾ ദോശമാവ് അരച്ചതിൽ ഇടാൻ ഉപ്പില്ലാഞ്ഞിട്ടു അതിൽ മൂത്രമോഴിക്കുകയാണ്.  വിസർജ്യപ്രക്രിയകളെ കുറിച്ചും മറയില്ലാത്ത പരാമർശങ്ങൾ (scatological references) ചില നാടോടിഗാനങ്ങളിലും ശീലുകളിലും കടന്നുവരുന്നുണ്ട്.  ലിഖിത സാഹിത്യത്തെ പലപ്പോഴും ചൂഴ്ന്നുനിൽക്കുന്ന സദാചാര, ശ്ലീലാശ്ലീല ബോധങ്ങൾ   നാടോടിക്കവിതകളിൽ അപ്രത്യക്ഷമാകുന്നുണ്ട് എന്ന കാര്യം പഴയ സമൂഹങ്ങളെ കുറിച്ചുള്ള നമ്മുടെ വിക്ടോറിയൻ കാഴ്ചപ്പാടുകളെ പുന:പരിശോധനക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു എന്ന വസ്തുതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

മന്താറൊ ഭർതാരു ഹ്മൊണു ഭീവുനക്ക പപ്പിണീ ” “വൃദ്ധനായ ഭർത്താവാണെന്ന് കരുതി നീ ഭയക്കേണ്ട” എന്ന് അമ്മായിഅമ്മ മരുമകളെ ഉപദേശിക്കുന്ന പാട്ടിൽ ഒരു പക്ഷെ പണ്ട് നിലനിന്നിരുന്ന ബാലവിവാഹങ്ങളും, രണ്ടാം വിവാഹങ്ങളും,  പ്രായപൂര്‍ത്തി ആകുന്നതിനു മുൻപ് മകളെ വിവാഹം കഴിച്ചു കൊടുത്തു കുലനിന്ദയും ഭ്രഷ്ടും ഒഴിവാക്കാൻ  ശ്രമിക്കുന്ന മാതാപിതാക്കളുടെ തത്രപ്പാടിന്റെ സബ് ടെക്സ്റ്റ്‌ (subtext) അനുവാചകർ കാണാതെ പോകരുത്.  പപ്പിണി‘ – ‘പാപിനി  എന്നുള്ള അഭിസംബോധന സാധാരണമാണെങ്കിലും, ഈ അവസ്ഥ, ഈ ഗതികേട്, ഏതു പാപം ചെയ്തതിൻറെ പേരിലായിരിക്കാം എന്നൊരു തപിക്കുന്ന ചിന്ത ഒരു ദീർഘനിശ്വാസമായി ഉതിരുന്നത്‌ കാണാം.  അതേ സമയം

ചെല്ലി ഗോ
ബാളാലെ ചെല്ല്യാ ദില്ലിഗോ
ല്ജ്ജേന് ജീവു ഗെല്ലോഗോ …” എന്ന പാട്ടിൽ
, വിവാഹത്തെക്കുറിച്ചും, വധുവിന്റെ ലജ്ജയെക്കുറിച്ചും, ശാന്തിമുഹൂർത്തത്തെ കുറിച്ചുമാണ് പരാമർശം. വിവാഹം എന്ന സങ്കൽപ്പം പൊതുഭാവനയെ എത്ര ഇക്കിളിപ്പെടുത്തുന്നു എന്നതിൻറെ ദൃഷ്ടാന്തമാണ് ഈ പാട്ട്.  വിവാഹത്തിൻറെ ഏഴാംനാൾ, ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ ചെറുക്കൻ തുടയിൽ നുള്ളുകയും അവൾ “അയ്യയ്യോ” എന്ന് നിലവിളിക്കുകയും ചെയ്തത് racy humourഅഥവാ അശ്ലീല നർമ്മം സാർവജനികമാണ് എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു.  കുടുംബികളുടെ ഇടയിൽ നിലനിന്നുരുന്ന ഫുഗ്ടി അഥവാ ഫുഗ്ടോ എന്ന നൃത്തരൂപവുമായി ബന്ധമുള്ള പാട്ടുകളിലും ഈ തുറന്നുപറച്ചിൽ, “explicitness” കടന്നു വരുന്നുണ്ട്.

ഇത് കൂടാതെ പലതരത്തിലുള്ള താളാത്മകമായ കളിപ്പാട്ടുകൾ ഉണ്ട്.  വിരലുകൾ എണ്ണിയും, ഓരോ വാക്കിനൊപ്പം വിരലുകൾ കയ്യിലൂടെ നടത്തിച്ചു ഇക്കിളികൂട്ടി ചിരിപ്പിച്ചും ഉള്ള കളികൾ കുട്ടികൾക്ക് ഹരം പകരുന്നതാണ്.  മലയാളത്തിലെ “ഉറുമ്പോ ഉറുമ്പോ ഇട്ടപ്രാച്ചീ… ഉറുമ്പിന്റെ മടയിൽ എന്ത് വീണു…” എന്നത് പോലെ തന്നെ രസകരങ്ങളായ കളികളാണവ.   “ചാഞ്ചാടുണ്ണീ ചാഞ്ചാട്” എന്നത് പോലെ… താളാത്മകമായി കുട്ടികളെ ആട്ടിക്കളിപ്പിക്കുന്നതാണ്,

ദൊന്ദൊനി ദൊന്ദൊനി ചീറാഞ്ചി പൊട്ടൂള്
കോണാലെ മഞ്ച്യാരി ഗട്ഗടാഞ്ചി …” എന്ന ഗാനം.  കുട്ടികളുടെ മാനസികോല്ലാസത്തിനും
, വളർച്ചക്കും നിദാനമാകുന്നതാണ് ക്രിയാത്മകവും പ്രവർത്ത്യാധിഷ്‌ഠിതവുമായ (activity based) ഈ കളിപ്പാട്ടുകൾ.

Comments

comments